വിശ്വമാനവികതയുടെ പ്രതീകമായി നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ഹാഗിയാ സോഫിയ അടുത്തിടെ തുര്‍ക്കിയിലെ ഭരണകൂടം മുസ്ലിം ആരാധനാലയമാക്കി മാറ്റിയത് ആഗോളതലത്തില്‍ അപലപിക്കപ്പെട്ടിരുന്നു. 1934-ല്‍ ഹാഗിയാ സോഫിയ ഒരു മ്യൂസിയം ആയി പ്രഖ്യാപിച്ച ആധുനിക തുര്‍ക്കിയുടെ പിതാവെന്നറിയപ്പെടുന്ന മുസ്തഫാ കമാല്‍ അറ്റതുര്‍ക്കിന്റെ തീരുമാനം ഭരണഘടനാവിരുദ്ധം എന്ന് അവിടുത്തെ സുപ്രീം കോടതി കണ്ടെത്തി. വിധി വന്നതിന് തൊട്ടുപിന്നാലെ തുര്‍ക്കിയുടെ രാഷ്ട്രപതി തയ്യിപ് എര്‍ദോഗാന്‍ വിധി നടപ്പിലാക്കുകയും അവിടുത്തെ ആദ്യ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. തുര്‍ക്കി കോടതിയുടെ വിധിയെ സ്വാഗതം ചെയ്തവരുടെ കൂട്ടത്തില്‍ കേരളത്തിലെ ‘മതേതര പാര്‍ട്ടി’യായ മുസ്ലിം ലീഗും ഉണ്ടായിരുന്നു. ഇതേ കാലയളവില്‍ ആണ് പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ കൃഷ്ണ ക്ഷേത്രത്തിന്റെ നിര്‍മ്മാണം മതമൗലികവാദികള്‍ തടഞ്ഞത്. ഇസ്ലാമിക മതമൗലികവാദം വേര് ഉറപ്പിക്കുന്ന തുര്‍ക്കിയുടെ രാഷ്ട്രീയവും മുസ്ലിം ലീഗിന്റെ അയോദ്ധ്യ – ഇസ്താന്‍ബുള്‍ വിഷയങ്ങളിലെ ഇരട്ടത്താപ്പും പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ ദുരവസ്ഥയുമൊക്കെ കേരളത്തിന്റെ സവിശേഷ സാമൂഹ്യപരിസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഹാഗിയാ സോഫിയയുടെ ചരിത്രം
കിഴക്കന്‍ റോമന്‍ സാമ്രാജ്യം അഥവാ ബൈസണ്‍ടൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എ.ഡി 532-ല്‍ ജസ്റ്റീനിയന്‍ ഒന്നാമന്‍ നിര്‍മ്മാണം തുടങ്ങിയ ഒരു ക്രൈസ്തവ ദേവാലയമായിരുന്നു ഹാഗിയാ സോഫിയ. അഞ്ചുവര്‍ഷമെടുത്തു മനോഹരമായ ആ നിര്‍മ്മിതി പൂര്‍ത്തീകരിക്കുന്നതിനായി. മറ്റ് പല രാജ്യങ്ങളില്‍നിന്ന് വര്‍ണ്ണാഭമായ നിര്‍മ്മാണവസ്തുക്കള്‍ ഇറക്കുമതി ചെയ്താണ് ഈ പള്ളി പണിതത്. ഭിത്തിയില്‍ ബൈബിള്‍ അധികരിച്ചു വിവിധ ഛായാചിത്രങ്ങളും വര്‍ഷങ്ങളെടുത്ത് വരച്ചുചേര്‍ത്തിട്ടുണ്ട്. ബൈസണ്‍ടൈന്‍ സാമ്രാജ്യത്തിലെ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകള്‍ക്കുപോലും ഈ ദേവാലയം വേദിയായിരുന്നു. 1453-ല്‍ സുല്‍ത്താന്‍ മുഹമ്മദിന്റെ ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയപ്പോള്‍ ഈ ആരാധനാലയവും അവരുടേതായി. മധ്യകാലത്ത് ഭാരതത്തിലടക്കം മുസ്ലിം അധിനിവേശകര്‍ ചെയ്തത് പോലെ അവര്‍ പിടിച്ചെടുത്ത ഈ ദേവാലയവും മുസ്ലിം പള്ളിയാക്കി. മിനാരങ്ങള്‍ സ്ഥാപിക്കുകയും ഭിത്തിയിലെ ചിത്രങ്ങള്‍ മായ്ച്ചുകളയുകയും ചില ഇസ്ലാമികമായ നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഹാഗിയാ സോഫിയ ഇസ്ലാമിന് മാത്രമല്ല വിശ്വാസമൂഹത്തിന് മുഴുവനും അവകാശപ്പെട്ടതാണ് എന്ന ബോധം മുസ്തഫാ കമാലിന് ഉണ്ടായിരുന്നു. എല്ലാ മതവിശ്വാസികള്‍ക്കും വേണ്ടി അങ്ങനെ അതിന്റെ വാതിലുകള്‍ തുറന്നുകൊടുക്കപ്പെട്ടു. ആധുനിക തുര്‍ക്കിയെ മതരാഷ്ട്രമായല്ല മറിച്ച് ഒരു മതേതര റിപ്പബ്ലിക്ക് ആയാണ് അതിന്റെ രാഷ്ട്രശില്പികള്‍ വിഭാവനചെയ്തിരുന്നത്. പക്ഷെ, എര്‍ദോഗാന്റെ തുര്‍ക്കി മറ്റൊരു പാകിസ്ഥാന്‍ ആവുകയാണ്.
ഇസ്ലാമിക ലോകത്തിന്റെ ഖലീഫ?
മതേതര പ്രതിച്ഛായ ഉണ്ടായിരുന്ന തുര്‍ക്കി എര്‍ദോഗന്റെ കീഴില്‍ ഇസ്ലാമിക നിലപാടുകള്‍ എടുക്കുന്നത് ഇതാദ്യമായല്ല. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് തുര്‍ക്കി സഹായം എത്തിച്ചു നല്‍കുന്നുണ്ടെന്ന് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റ് പല രാജ്യങ്ങളില്‍ നിന്നായി എത്തുന്നവര്‍ തുര്‍ക്കിയുടെ അതിര്‍ത്തി കടന്നാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിരുന്നതും. തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്ന സ്വയംഭരണാവകാശമുള്ള കുര്‍ദിസ്ഥാനോടും തുര്‍ക്കിയ്ക്കുള്ളില്‍ ജീവിക്കുന്ന കുര്‍ദ് വംശജരോടും ശത്രുതാപരമായ നിലപാടാണ് അധികാരികള്‍ സ്വീകരിച്ചുപോന്നതും. കൂടാതെ പാകിസ്ഥാന്‍, മലേഷ്യ അടക്കമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ‘ഇസ്ലാമോഫോബിയ പ്രതിരോധിക്കാനായി’ ബി.ബി.സി മോഡലില്‍ ഒരു ചാനല്‍ തുടങ്ങുന്നതുവരെ എത്തിയിരുന്നു കാര്യങ്ങള്‍.
എര്‍ദോഗാന്റെ ആഗ്രഹങ്ങള്‍ പക്ഷെ തുര്‍ക്കി എന്ന രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അമ്പതില്‍ പരം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ മുന്നില്‍ നിന്ന് നയിക്കുക എന്ന ലക്ഷ്യവും എര്‍ഡോഗാനുണ്ട്. ഇസ്ലാമിക ലോകത്ത് നായകനാകാനുള്ള സംഘര്‍ഷങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഇവിടെ സൗദി അറേബ്യയും, ഇറാനും ഖത്തറും പാകിസ്ഥാനുമൊക്കെ വര്‍ഷങ്ങളായി അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദേശ തീവ്രവാദ സംഘടനകള്‍- ഹിസ്ബുള്ള, ഇസ്ലാമിക് ജിഹാദ്, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കര്‍, ഹിസ്ബുള്‍ തുടങ്ങിയവയ്‌ക്കൊക്കെ പണവും ആയുധവും നല്‍കി പരിപോഷിപ്പിക്കുന്നതും ഇവര്‍ തന്നെയാണ്. ഇവിടെ തുര്‍ക്കിയും ഇതുതന്നെയാണ് ചെയ്യാനായി ശ്രമിക്കുന്നത്,
ഭാരതത്തിലെ പൗരത്വ ഭേദഗതി നിയമം, കാശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ നടപടി, ദല്‍ഹി സംഘര്‍ഷം, അയോദ്ധ്യാ വിധി തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം ഭാരത-വിരുദ്ധ നിലപാടാണ് തുര്‍ക്കി സ്വീകരിച്ചത്. നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് തുര്‍ക്കി പണം നല്‍കുന്നുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ തന്നെ പത്ര-വാര്‍ത്താ ചാനലുകളെ പൂര്‍ണ്ണമായി തന്റെ കൈപ്പിടിയില്‍ എര്‍ദോഗാന്‍ ഒതുക്കിക്കഴിഞ്ഞു. ഇത്രയും കാലം യൂറോപ്യന്‍ യൂണിയന്റെ ഭാഗമാവാനുള്ള ശ്രമങ്ങള്‍ തുര്‍ക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കിലും ഹാഗിയാ സോഫിയ വിഷയത്തോടെ നയപരമായ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നത് നിസ്സംശയം പറയാം.
അഴിഞ്ഞുവീണ മതേതര മുഖംമൂടി
മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനത്തില്‍ (അയാസോഫിയയിലെ ജുമുഅഃ, ജൂലായ് 24) തുര്‍ക്കിയുടെ നടപടിയെ അനുകൂലിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന മതേതരത്വം ‘ഏകപക്ഷീയവും പൊള്ളയുമാണെന്ന്’ തങ്ങള്‍ ഈ ലേഖനത്തില്‍ തിരിച്ചറിയുന്നു. ഇറാഖ്, സിറിയ, ലിബിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന അഭയാര്‍ത്ഥികളെ ഇസ്ലാമിക രാജ്യങ്ങള്‍ ആട്ടിപ്പായിച്ചപ്പോള്‍ അവരെ ഇരുകൈകളും നീട്ടി സ്വീകരിച്ച് സുരക്ഷയൊരുക്കിയത് മേല്‍പ്പറഞ്ഞ പാശ്ചാത്യ രാജ്യങ്ങളാണ് എന്നത് തങ്ങള്‍ മറക്കുന്നു. അത് മാത്രമല്ല ഈ അഭയാര്‍ത്ഥികള്‍ ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹം തുടരുന്നു…. ‘ലോകത്തിന്റെ വിവിധ കോണുകളില്‍ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലിങ്ങള്‍ക്കുവേണ്ടി അന്തര്‍ദേശീയ വേദികളില്‍ ശബ്ദമുയര്‍ത്തുന്ന എര്‍ദോഗാനെതിരെയും വ്യാജസെക്കുലറിസത്തിന്റെ മറവില്‍ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുല്‍സിതപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചമാത്രമാണ്.’ ഇസ്ലാമിക ലോകത്ത് പ്രകടമായ ഇരവാദത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് തങ്ങളുടെ ഈ ലേഖനം.
അമ്പതില്‍ പരം ഇസ്ലാമിക രാജ്യങ്ങളില്‍ മതേതരത്വവും ജനാധിപത്യവും പുലര്‍ത്തുന്ന എത്ര രാജ്യങ്ങള്‍ തങ്ങള്‍ക്ക് കാട്ടിത്തരാനാവും? അടിച്ചമര്‍ത്തപ്പെട്ട മുസ്ലിങ്ങള്‍ക്ക് വേണ്ടി പോരാടുന്ന തുര്‍ക്കിഷ് പ്രസിഡന്റ് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉയിഗര്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തങ്ങള്‍ കേട്ടിട്ടുണ്ടോ? ബ്രിട്ടീഷ് പത്രം ‘ദി ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഉയിഗര്‍ മുസ്ലിങ്ങളെ തുര്‍ക്കി ചൈനയിലേക്ക് തിരിച്ചയയ്ക്കുകയാണ്. തുര്‍ക്കി പൗരന്മാരായ കുര്‍ദ് വംശജരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നത്. എര്‍ദോഗാന്‍ സര്‍ക്കാരിന്റെ പുതിയ നിയമമനുസരിച്ച് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കുര്‍ദിഷ് ഭാഷയില്‍ ഗവേഷണ പ്രബന്ധം രചിക്കാന്‍ കഴിയില്ല. കുര്‍ദിഷ് സംസ്‌കാരത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാനുള്ള എര്‍ദോഗാന്റെ നയത്തെ തങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?
മുസ്ലിം ലീഗ് ഇത്രയും കാലം അയോദ്ധ്യാ ശ്രീരാമ ജന്മഭൂമി വിഷയത്തില്‍ എടുത്തിട്ടുള്ള നിലപാടിന് കടകവിരുദ്ധമാണ് ഹാഗിയാ സോഫിയാ വിഷയത്തിലെ നിലപാട്. ഇവിടെ ഒരു ക്രൈസ്തവ ആരാധനാലയം മുസ്ലിം പള്ളിയായി പരിവര്‍ത്തനപ്പെടുത്തിയതിനെ മുസ്ലിം ലീഗ് ന്യായീകരിക്കുന്നു. എങ്കില്‍ ക്ഷേത്രം തകര്‍ത്തു ബാബര്‍ പണിത പള്ളി തകര്‍ക്കപ്പെട്ടതിനെയും അയോദ്ധ്യയിലെ രാമക്ഷേത്രത്തിനെയും മുസ്ലിം ലീഗ് പിന്തുണയ്‌ക്കേണ്ടതല്ലേ? സുല്‍ത്താന്‍ മുഹമ്മദിന്റെ വഖഫ് സ്വത്ത് ആണ് ഹാഗിയാ സോഫിയ എന്ന് വാദിക്കുന്ന ‘തങ്ങളുടെ’ കയ്യില്‍ ബാബറിന്റെ വഖഫ് സ്വത്താണ് രാമജന്മഭൂമി എന്ന് തെളിയിക്കാന്‍ പറ്റുന്ന രേഖയെന്തെങ്കിലുമുണ്ടോ? മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പിന്തുണച്ചുസംസാരിച്ച ആ ദിവസം തന്നെ മുസ്ലിം ലീഗിന്റെ മതേതര മുഖംമൂടിക്ക് ഇളക്കം തട്ടിയിരുന്നു, ഹാഗിയാ സോഫിയയോടെ ആ മുഖംമൂടി പൂര്‍ണ്ണമായി അനാവരണം ചെയ്യപ്പെട്ടു. കൂടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യവും മുസ്ലിം ലീഗിന്റെ സജീവ പരിഗണനയിലാണ്. മതേതരവാദത്തിന്റെ ഓരോരോ അവസ്ഥാന്തരങ്ങള്‍!
ഇസ്ലാമബാദിലെ കൃഷ്ണക്ഷേത്രം
‘ഇസ്ലാമോഫോബിക്ക്’ എന്ന് പ്രതിയോഗികളെ അടച്ചാക്ഷേപിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദു വിരുദ്ധതയെ ‘ഹിന്ദുഫോബിയ’ എന്ന് അഭിസംബോധന ചെയ്യാന്‍ തയ്യാറാകുമോ? ഇല്ല എന്ന് നിസ്സംശയം പറയാനാവും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ കാഫിറുകളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്ന സമ്പ്രദായം പ്രകടമായി നമുക്ക് കാണാം.
പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ ഒരു ഹൈന്ദവ ക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ അവിടുത്തെ മുസ്ലിം മതമൗലികവാദികള്‍ ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തി. ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ വേണ്ട എന്നാണ് അവര്‍ ആക്രോശിച്ചത്. പാകിസ്ഥാനിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവസ്ഥ എത്രത്തോളം ദയനീയമാണെന്ന് നാം മനസ്സിലാക്കിയിട്ടുള്ളതാണ്. തട്ടിക്കൊണ്ടുപോകലും നിര്‍ബന്ധിത മതപരിവര്‍ത്തനവും സര്‍ക്കാരിന്റെയും സുരക്ഷാ സേനയുടെയും ആശീര്‍വാദത്തോടെ അവിടെ നടക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് അവര്‍ക്ക് മോചനം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. അപ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് മേനി നടിക്കുന്നവര്‍ ഇരകള്‍ക്കൊപ്പമായിരുന്നില്ല, വേട്ടക്കാര്‍ക്കൊപ്പമായിരുന്നു. ഇസ്ലാമബാദിലെ കൃഷ്ണക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വേദികളില്‍ ആഗോള മുസ്ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കുവേണ്ടിയും തന്റെ രാജ്യത്തിനകത്ത് ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍!
ഹാഗിയാ സോഫിയ നമുക്ക് ഒരു മുന്നറിയിപ്പാണ്. മതേതര മുഖംമൂടികള്‍ – അത് തുര്‍ക്കിയിലേയോ കേരളത്തിലേയോ ആവട്ടെ – തകര്‍ന്നുവീഴാന്‍ നിമിഷങ്ങള്‍ മാത്രമേയെടുക്കൂ. നമ്മുടെ രാജ്യത്തെയും അതിന്റെ സംസ്‌കാരത്തെയും തകര്‍ക്കാനുള്ള പദ്ധതികള്‍ മധ്യകാലംതൊട്ട് കാണാന്‍ കഴിയും. സിന്ധ് പിടിച്ചെടുത്തതും ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതും പഠനരീതിയെ പാശ്ചാത്യവല്‍ക്കരിച്ചതുമൊക്കെ രാഷ്ട്രത്തിന്റെ ആത്മാവിനെ തകര്‍ക്കാനായാണ്. പക്ഷെ, ആ പ്രതിസന്ധികളെയെല്ലാം ഭാരതത്തിന് അതിജീവിക്കാന്‍ സാധിച്ചു എന്നതിനുള്ള തെളിവുകളാണ് അയോദ്ധ്യയില്‍ ഉയരുന്ന രാമക്ഷേത്രവും കാശ്മീര്‍ താഴ്‌വരയിലേക്ക് തിരികെ പോകുന്ന കാശ്മീരി പണ്ഡിറ്റുകളും അയല്‍ രാജ്യങ്ങളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം എത്തിയവരെ സംരക്ഷിക്കുന്ന പുതിയ നിയമവും. മാനവരാശിക്ക് മുഴുവനും ഹാഗിയാ സോഫിയ ഒരു പാഠമാണ് – പിടിച്ചെടുക്കലിന്റെ അപ്പോസ്തലന്മാര്‍ അധിനിവേശത്തിനായി തക്കംപാര്‍ത്തിരിപ്പുണ്ട് എന്ന പാഠം.