നാഗപ്പൂരുകാരനായ ശങ്കര്‍ ശാസ്ത്രി പ്രചാരകനായിരിക്കെയാണ് 1951-ല്‍ കോഴിക്കോട്ടുനിന്നും കേസരി പ്രസിദ്ധീകരണമാരംഭിച്ചത്. ദേശീയതലത്തില്‍ ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയ വാരികകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ സംഘ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു പ്രസിദ്ധീകരണം വേണമെന്ന ചിന്ത ശക്തമായി. പരമേശ്വര്‍ജിയുടെ കഴിവു മനസ്സിലാക്കിയ ശങ്കര്‍ശാസ്ത്രി കോഴിക്കോട്ടുനിന്നും കേസരി ആരംഭിച്ചു. നാഗപ്പൂരില്‍ നിന്നും വന്ന പ്രചാരകന്മാര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമായിരുന്നു സംസാരഭാഷ. എങ്കിലും സംഘടനാ തന്ത്രംകൊണ്ട് ഹിന്ദുസമൂഹത്തെ ഏകോപിപ്പിക്കുന്ന പ്രക്രിയയില്‍ അവര്‍ സമര്‍ത്ഥരായിരുന്നു. തിലകന്‍ ആരംഭിച്ച മറാഠി പത്രമായ കേസരിയുടെ പേരില്‍ മലയാളത്തില്‍ വാരിക തുടങ്ങാനുള്ള തീരുമാനമുണ്ടായി.
കേസരിയുടെ രൂപകല്പനയിലും ആശയാവിഷ്‌കാരത്തിലും മുഖ്യപങ്ക് വഹിച്ചത് പരമേശ്വര്‍ജിയായിരുന്നു. 1951 നവംബര്‍ 27ന് പുറത്തിറങ്ങിയ ‘കേസരി’ യുടെ ആദ്യലക്കത്തിന്റെ മുഖപ്രസംഗം അദ്ദേഹത്തിന്റെതായിരുന്നു. കേസരിയുടെ ദൗത്യവും സന്ദേശവും ‘ഞങ്ങള്‍’ എന്ന ആദ്യ മുഖപ്രസംഗത്തില്‍ സംക്ഷേപിച്ചിട്ടുണ്ടായിരുന്നു അദ്ദേഹം. അതില്‍ അദ്ദേഹം എഴുതിയതിങ്ങനെയാണ്: ‘ഭാരതീയ സംസ്‌കാരം പ്രചരിപ്പിക്കുകയെന്നതാണ് ‘കേസരി’യുടെ ലക്ഷ്യം. ഭാരതീയര്‍ക്ക് ഒരു സംസ്‌കാരമുണ്ട്; അതിന്റെ വൈശിഷ്ട്യമാണ് ഭാരതത്തിന്റെ മഹത്വത്തിന് കാരണം. ചരിത്രാതീതകാലത്തെ മഹര്‍ഷിമാര്‍ തുടങ്ങി മഹാത്മാഗാന്ധിവരെയുള്ള മഹാപുരുഷന്മാരെ സൃഷ്ടിച്ചത് ആ സംസ്‌കാരമാണ്. അതിന്റെ വെളിച്ചത്തില്‍ വേണം നാം നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുവാന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതോടൊപ്പം വഴിതെറ്റിത്തിരിയുന്ന ലോകത്തിന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യാനുള്ള കഴിവും ക്ഷമയും ഭാരതത്തിനുള്ളതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വന്തം സംസ്‌കാരത്തിലും ഭാഷയിലും ഉള്ള അടിയുറച്ച ആത്മവിശ്വാസമാണ് നമ്മുടെ നവോത്ഥാനത്തിന്റെ ആണിക്കല്ല്. ഈ വിശ്വാസവും ശ്രദ്ധയും ഭാരതീയ ഹൃദയങ്ങളില്‍ ഉണര്‍ത്തുവാന്‍ ‘കേസരി’ ശ്രമിക്കുന്നതാണ്.”
ആറര പതിറ്റാണ്ടുമുമ്പ് പരമേശ്വര്‍ജി കാണിച്ചുതന്ന പാതയിലൂടെ കേസരി മുന്നേറുകയാണ്. മലയാള പത്രമാധ്യമങ്ങള്‍ക്ക് നടുവില്‍ ദേശീയതയുടെ ശബ്ദം എന്ന നിലയ്ക്ക് കേസരി ശ്രദ്ധിക്കപ്പെടാന്‍ കാരണമായത് ഈ ദൗത്യനിര്‍വ്വഹണത്തിലെ വിട്ടുവീഴ്ചയില്ലായ്മയാണ്. കേവലം മുഖപ്രസംഗത്തില്‍ ഒതുങ്ങുന്നില്ല കേസരിയില്‍ പരമേശ്വര്‍ജിയുടെ സംഭാവന. പത്രാധിപര്‍ എന്ന പേരിലല്ലെങ്കിലും പത്രാധിപരുടെ ദൗത്യം അദ്ദേഹം നിര്‍വ്വഹിക്കുകയുണ്ടായി. രാഷ്ട്രീയം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെല്ലാം കൃത്യമായ ദിശാദര്‍ശനം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഓരോ അവസരത്തിലും അദ്ദേഹം കേസരിയില്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ ആ സന്ദര്‍ഭത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതും സന്ദേശം വെളിപ്പെടുത്തുന്നതുമായിരുന്നു. അതു വായിക്കാന്‍ ആളുകള്‍ കേസരി വാങ്ങാന്‍ തുടങ്ങി.
ഏതു ചെറിയ കാര്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധ എത്രയെന്നു കാണിക്കാന്‍ കേസരിയിലെ ‘ബാലഗോകുലം’ പംക്തിയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. കുട്ടികളില്‍ സാംസ്‌കാരികബോധം വളര്‍ത്താന്‍ ഇത്തരം ഒരു പംക്തി ആവശ്യമാണെന്നു ചിന്തിച്ചതും അതിന് ‘ബാലഗോകുലം’ എന്ന പേരിട്ടതും അദ്ദേഹമായിരുന്നു. പംക്തി ആരംഭിച്ച ലക്കത്തില്‍ ഈ ഉദ്ദേശ്യമെന്തെന്നു വായനക്കാരെ അറിയിക്കുകയും ചെയ്തു. നിരവധി വായനക്കാരെ ആകര്‍ഷിച്ച ആ പംക്തിക്ക് സ്വാഭാവികമായും ഒരു സംഘടനാരൂപം കൈവന്നു. അധികം വൈകാതെ തന്നെ സംഘടനാചട്ടക്കൂടും അതിനുണ്ടായി. പരമേശ്വര്‍ജിയുടെ ഉള്ളിലെ ഒരു ആല്‍വിത്ത് വന്‍മരമായി വളര്‍ന്ന് സാംസ്‌കാരിക കേരളത്തിന് തണലേകുന്ന ‘ബാലഗോകുലം’ എന്ന സംഘടനാ വടവൃക്ഷമായി മാറി.
ആദ്യ മുഖപ്രസംഗത്തില്‍ അദ്ദേഹം കുറിച്ചിട്ട കാര്യങ്ങള്‍ എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയായിരുന്നു എന്നു അതിലെ ചില വരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ”….ഇപ്പറഞ്ഞ മൗലികാദര്‍ശങ്ങളുടെ വെളിച്ചത്തില്‍ സാംസ്‌കാരികവും സാമ്പത്തികവും സാഹിത്യപരവുമായ എല്ലാവിഷയങ്ങള്‍ക്കും സമുചിതമായ സ്ഥാനം നല്‍കുവാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നതാണ്. ഭാവി ഭാരതത്തിന്റെ സൃഷ്ടികര്‍ത്താക്കളായ യുവാക്കന്മാര്‍ ആശയപരമായ അടിമത്തങ്ങള്‍ക്കും ചിന്താകുഴപ്പങ്ങള്‍ക്കും അധീനരായി അവരുടെ ചൈതന്യവും കഴിവും ദുരുപയോഗപ്പെടുത്തുകയോ നിരുപയോഗപ്പെടുത്തുകയോ ചെയ്യുന്ന കാഴ്ച ഏതു രാഷ്ട്രപ്രേമിയേയും അലട്ടാതിരിക്കയില്ല. നമ്മുടെ രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടി, നമ്മുടെ സംസ്‌കാരത്തിന്റെ വഴിത്താരയില്‍ക്കൂടെ ഇന്നത്തെ യുവജനങ്ങള്‍ എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്നു ആശയപരമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യുവാന്‍ ‘കേസരി’ ആഗ്രഹിക്കുന്നു.”
വളരെ വ്യക്തമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കേസരിയിലെ ഓരോ പംക്തിയും ഓരോ അച്ചടി ദ്രവ്യവും ഈ ദൗത്യത്തില്‍ മാറ്റുരച്ചുനോക്കി വായക്കാരിലെത്തിക്കാന്‍ കേസരിയ്ക്ക് സാധിച്ചിട്ടുണ്ട്; ഇപ്പോഴും സാധിക്കുന്നുണ്ട്. ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ദേശീയ വാരിക എന്ന നിലയിലേയ്ക്ക് കേസരിയെ എത്തിക്കുന്നതില്‍ പ്രധാനപങ്കാളി പരമേശ്വര്‍ജിയാണ്. പരമേശ്വര്‍ജി സാംസ്‌കാരിക കേരളത്തിനു മുമ്പില്‍ വെച്ച രാമായണമാസാചരണം, ഭഗവദ്ഗീതാസ്വാദ്ധ്യായ പ്രവര്‍ത്തനം, ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപനം തുടങ്ങിയ മഹത്തായ ദൗത്യങ്ങള്‍ മലയാളി വായനക്കാരിലെത്തിക്കാന്‍ കേസരി കാണിച്ച ജാഗ്രതയെ അദ്ദേഹം വാത്സല്യപൂര്‍വ്വം ഉറ്റുനോക്കിയിട്ടുണ്ട്. കേസരി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കേസരിയുടെ വാര്‍ഷികപ്പതിപ്പുകള്‍ ഓരോന്നും പരമേശ്വര്‍ജിയുടെ ലേഖനങ്ങളോ അഭിമുഖങ്ങളോ കൊണ്ട് സമ്പന്നമായിരുന്നു.
നിരവധി എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കാന്‍ പരമേശ്വര്‍ജിയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രായോഗികമതിയായ ഒരു കര്‍മ്മയോഗിയെ – എം. രാഘവന്‍ എന്ന തലശ്ശേരിക്കാരനെ – മാനേജരായി ലഭിച്ചതോടെ മങ്ങാതെ മായാതെ അടിവെച്ചടിവെച്ച് കേസരി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. പരമേശ്വര്‍ജിയുടെ ഭാവനക്കൊത്തുയരാന്‍ പരിമിതമായ സൗകര്യങ്ങളാല്‍ കേസരിയ്ക്ക് സാധിക്കുമോ എന്ന ആശങ്ക രാഘവേട്ടനുണ്ടായിരുന്നു. എന്നാല്‍ ആ വലിയ മനുഷ്യന്റെ സങ്കല്പങ്ങള്‍ ഒന്നൊന്നായി യാഥാര്‍ത്ഥ്യമാകുക മാത്രമല്ല ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയുടെ വേരുകള്‍ കേരളത്തിന്റെ മണ്ണില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും ചെയ്തു. ആ ദൗത്യത്തില്‍ കേസരി നിര്‍വ്വഹിച്ച പങ്ക് നിസ്തുലമാണ്. പരമേശ്വര്‍ജിയും കേസരിയും തമ്മിലുള്ള ആത്മബന്ധം വാക്കും അര്‍ത്ഥവും പോലെ ഇഴചേര്‍ന്നു നില്‍ക്കുന്നു.