സ്വര്‍ഗീയ ബാലകൃഷ്ണന്‍ജി, നിഷ്‌കാമ കര്‍മത്തിന്റെ ജീവസ്വരൂപവും, വിവേകാനന്ദ കേന്ദ്രത്തിന്റെ മൂലാധാര ശ്രുതിയായ കര്‍മയോഗത്തിന്റെ അതുല്യ പ്രഭാവത്തെ ഉള്‍ക്കൊണ്ട മഹാനായ ഒരു കര്‍മയോഗിയുമായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കെല്ലാം മൂത്ത ജ്യേഷ്ഠന്‍, അതുല്യ പ്രഭാവമുള്ള ഒരു മേധാവി, എന്നിങ്ങനെയുള്ള ഒരു വ്യക്തിത്വമായിരുന്നു ബാലകൃഷ്ണന്‍ജിയുടെത്.
ബാലകൃഷ്ണന്‍ജി തൃശ്ശൂരിനടുത്ത് ചേലക്കര ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. അവിടെത്തന്നെയുള്ള ഗവണ്‍മെന്റ് സ്‌കൂളിലും, പിന്നീട് തൃശ്ശൂരിലെ കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, എയര്‍ഫോഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കോളേജ് കോയമ്പത്തൂരില്‍ നിന്ന് എയര്‍ഫോഴ്‌സിലേക്കുള്ള ട്രെയിനിങ്ങ് എടുത്ത് എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ച് വരവേയാണ് മാനനീയ എകനാഥ്ജിയുടെ യുവാക്കള്‍ക്കുള്ള ‘ഉത്തിഷ്ഠത! ജാഗ്രത!’ എന്ന സന്ദേശം കേള്‍ക്കാനിടയായത്. മാനവനിര്‍മാണത്തില്‍ കൂടി രാഷ്ട്രനിര്‍മാണത്തിന്, വിവേകാനന്ദ സ്വാമികളുടെ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഒരു യുവസേന വേണമെന്ന് ഏകനാഥ്ജി ചിന്തിച്ചു. വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിനുശേഷം എകനാഥ്ജി സങ്കല്പം ചെയ്തത് സ്വാമിജിക്ക്, ഒരു ശിലാക്ഷേത്രം മാത്രം പോരാ എന്നായിരുന്നു. സജീവമായ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട്, രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചുകൊണ്ട്, സേവനത്തിനായി സ്വയം അര്‍പ്പിക്കപ്പെട്ട കുറേ ജീവന്‍വ്രതികളുടെ സംഘമാണ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അതിന്റെ പരസ്യം കണ്ടതിന് ശേഷം ബാലകൃഷ്ണന്‍ജിക്ക് തോന്നി അതാണ് തനിക്കുള്ള വഴി എന്ന്. സ്വാമിജിയുടെ ചരണങ്ങളില്‍ ജീവിതം സമര്‍പ്പിച്ചുകൊണ്ട,് ദേശസേവനം അനുഷ്ഠിക്കുക, അതിലും വലുതായി ഈ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. മാനനീയ എകനാഥ്ജിയുടെ മുമ്പില്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, അത്യധികം സന്തോഷത്തോടെ, വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യത്തെ ബാച്ചിലേക്കുള്ള ജീവന്‍വ്രതികളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചു. ഒരു വര്‍ഷം നീണ്ടു നിന്ന പരിശീലനത്തിന് ശേഷം ഇനി എവിടേക്കാണ് ഈ ജീവന്‍വ്രതികളെ സേവനത്തിനായി യാത്രയാക്കേണ്ടത്, എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ്, അന്നത്തെ അരുണാചല്‍ പ്രദേശത്തെ ഗവര്‍ണരായിരുന്ന കെ.എ.എ. രാജാ, എകനാഥ്ജിയുടെ മുമ്പില്‍ ഒരു അഭ്യര്‍ത്ഥനയുമായി എത്തിയത്. ഭാരതത്തിന്റെ പൂര്‍വാഞ്ചല പ്രദേശങ്ങള്‍ അപ്പോഴും അജ്ഞാനത്തിന്റെ ഇരുട്ട് നിറഞ്ഞതാണ്. അതിനെ മുതലെടുക്കുവാന്‍ ശ്രമിക്കുന്ന പല ശക്തികളും അവിടെ ഉണ്ട്. ആ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയാണെങ്കില്‍ പൂര്‍വാഞ്ചലംതന്നെ നമുക്ക് നഷ്ടപ്പെട്ടെന്ന് വരും. എത്രയും വേഗത്തില്‍ നമുക്ക് ഭാരതീയ വിദ്യാഭ്യാസ ആദര്‍ശങ്ങളെ അവിടുത്തെ ജനങ്ങളുടെ ഇടയില്‍, എത്തിക്കേണ്ടതുണ്ട്. ദുര്‍ഘടം പിടിച്ച ഭൂപ്രദേശം, ഇന്നത്തേതുപോലുള്ള റോഡ് സൗകര്യങ്ങള്‍ ഇല്ല. ചിലപ്പോള്‍ മണിക്കൂറുകളോളം ബോട്ടില്‍ വേണം യാത്രചെയ്യാന്‍. അതും ബ്രഹ്മപുത്രയിലൂടെ. ചിലപ്പോള്‍ കാടുകളിലൂടെ ഒന്നോ രണ്ടോ ദിവസം യാത്ര ചെേയ്യണ്ടി വരും. അവിടെ ചെന്നാല്‍ കാണുന്നത് ആദിവാസികളുടെ ഒരു ഗ്രാമമായിരിക്കും. അവിടെ ആര്‍ക്കും കുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. താല്‍ക്കാലികമായി കിട്ടുന്ന പണികളിലൂടെ ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ ഈ കുട്ടികള്‍ അത്യാവശ്യമാണ്. വിറക് കൊണ്ടുവരിക, വെള്ളം കൊണ്ടുവരിക, വീടുണ്ടാക്കുക അങ്ങനെ. ഇരുപതിലധികം ഭാഷകള്‍ സംസാരിക്കുന്ന ഗിരി വര്‍ഗക്കാരുടെ ഗ്രൂപ്പുകളായിരുന്നു അവിടെ. അവരുടെ കുട്ടികള്‍ക്കു വേണ്ടി സ്‌കൂളുകള്‍ തുറന്ന്, കുട്ടികളെ സുരക്ഷയോടു കൂടി നമ്മുടെ വിദ്യാലയങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കുക. ശ്രമകരമായ പ്രവൃത്തിയായിരുന്നു അത്. എങ്കിലും ബാലകൃഷ്ണന്‍ജിയും കൂടെ ഉള്ള മറ്റു മൂന്ന് നാല് ജീവന്‍വ്രതികളും ചേര്‍ന്ന് (സഹോദരിമാര്‍ ഉള്‍െപ്പടെ) ആ സാഹസികോദ്യമത്തിന് മുന്നോട്ട് വന്നു. അങ്ങനെ വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ സേവന പ്രവര്‍ത്തനമായി പൂര്‍വാഞ്ചലില്‍ ആറ് ഏഴ് സ്‌കൂളുകള്‍ രൂപം കൊണ്ടു. പിന്നെ അതിനുള്ള അദ്ധ്യാപകരെ തേടലായി, അന്നത്തെ ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണ പിന്തുണയോടു കൂടി ഈ സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഭാരതത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ചും കേരളത്തില്‍ നിന്നുമുള്ള ഒട്ടനവധി യുവ അദ്ധ്യാപകര്‍ സന്തോഷപൂര്‍വം, സമര്‍പ്പിതഭാവത്തോടു കൂടി അവിടെ സേവനമനുഷ്ഠിച്ചു. ഇവയെല്ലാം ഏകോപിപ്പിച്ച്, വിവേകാനന്ദ വിദ്യാഭ്യാസ ആദര്‍ശമാകുന്ന കുടയ്ക്ക് കീഴെ നിര്‍ത്തി, വാത്സല്യപൂര്‍വ്വം ഈ കുട്ടികളെ സ്‌നേഹിച്ചും പഠിപ്പിച്ചും ഉന്നതിയിലേക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ മഹത്തായ പ്രവര്‍ത്തനത്തിന് പിന്നില്‍ പ്രചോദനമായി നിന്നിരുന്നത് ബാലകൃഷ്ണന്‍ ജിയായിരുന്നു എകനാഥ്ജി അദ്ദേഹത്തെയാണ് അവിടുത്തെ കോര്‍ഡിനേറ്ററായി നിയമിച്ചത്.
ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ആ മഹത് പ്രയത്‌നത്തെ അത്ഭുതമെന്നേ പറയാന്‍ സാധിക്കുകയുള്ളു. ആ വീക്ഷണം വികസിച്ച് വികസിച്ച് ഇന്ന് അമ്പതിലേറെ സ്‌കൂളുകളാണ് അവിടെയുള്ളത്. മുക്കിലും മൂലയിലും ജ്ഞാനപ്രകാശം പരത്തുന്ന വിവേകാനന്ദ വിദ്യാലയങ്ങള്‍. ഇവയില്‍ അധികവും ആവാസീയ സ്‌കൂളുകളാണ്. അന്ന് ആ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍, ഇന്ന് അവിടുത്തെ ഉദ്യോഗസ്ഥന്മാരും, ഉദ്യോഗസ്ഥകളുമായി, വിവേകാനന്ദ സ്വാമികളുടെ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട്, വിവേകാനന്ദ കേന്ദ്രം അവര്‍ക്ക് നല്‍കിയ ജ്ഞാനസമ്മാനത്തെ പൂര്‍ണമായും സ്വാംശീകരിച്ചുകൊണ്ട് അവിടുത്തെ ഉന്നമന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുവരുകയാണ്. ഇന്ന് പൂര്‍വാഞ്ചലില്‍ പോകുമ്പോള്‍, നല്ല റോഡുകളുണ്ട്, ബസ്സുകളുണ്ട്, വിമാന സര്‍വീസുകളുണ്ട്, കോളേജുകളുണ്ട്, ഹോസ്റ്റലുകളുണ്ട്, സ്‌കൂളുകളുണ്ട്, ഒന്നിനും ഒരു കുറവുമില്ല.
ഈ നിഷ്‌കാമമായ സേവനത്തെ ആദരിച്ചുകൊണ്ട് 2014 ഫെബ്രുവരി 20ന് അരുണാചല്‍ പ്രദേശിലെ ഗവര്‍ണര്‍, നിര്‍ഭയ് ശര്‍മ, ചീഫ് മിനിസ്റ്റര്‍ നബാംതൂക്കി എന്നിവര്‍ ചേര്‍ന്ന് ബാലകൃഷ്ണന്‍ജിക്ക് ഗോള്‍ഡ് മെഡല്‍ സമ്മാനിക്കുകയുണ്ടായി. 1982ല്‍ ബാലകൃഷ്ണന്‍ജിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുകൊണ്ട് ഏകനാഥ്ജി, അദ്ദേഹത്തിനെ വിവേകാനന്ദ കേന്ദ്രത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി നിയമിച്ചു. 2001ല്‍ ആള്‍ ഇന്ത്യാ വൈസ് പ്രസിഡന്റായി, 2020ല്‍ ആള്‍ ഇന്ത്യാ പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായാണ് 1992ല്‍ വിവേകാനന്ദ ഭാരത പരിക്രമ എന്ന മഹത്തായ ഒരു യാത്ര-, ഇരുപത്തീരായിരം കിലോമീറ്റര്‍, മുന്നൂറ്റി നാല്പത്തേഴ് ദിവസങ്ങളില്‍ കല്‍ക്കട്ട മുതല്‍ കന്യാകുമാരി വരെ ഉള്ള മഹത്തായ ഒരു യാത്ര- സംഘടിപ്പിച്ചതും അത്യധികം അത്ഭുതമായ പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ട് അത് കന്യാകുമാരിയിലെത്തിയതും. 2020 ജൂലായ് 19-ാം തീയതിയാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ ആള്‍ ഇന്ത്യാ പ്രസിഡന്റായി, പരമേശ്വര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ പദവി ഏറ്റെടുത്തത്. 2020 മുതല്‍ ആള്‍ ഇന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ ഭാരതത്തിലങ്ങോളമിങ്ങോളം ഉള്ള കേന്ദ്ര പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുവാനും സ്ഥിരീകരിക്കുവാനും പ്രബലമാക്കുവാനും അദ്ദേഹം അശ്രാന്തപരിശ്രമം നടത്തിവന്നു. 2024 വിവേകാനന്ദ കേന്ദ്രത്തിന്റെ കന്യാകുമാരി ക്യാമ്പസ്സില്‍ മനോഹരമായ ഒരു ‘ട്രിബ്യൂട്ട്വാള്‍, മെമ്മോറൈസിങ്ങ് തൗസന്‍ഡ് ഫോര്‍ട്ടി നാഷണല്‍ ഹീറോസ്’, എന്ന ഒരു വലിയ ഒരു ചുമര്, അവിടെ കെട്ടിയിട്ടുണ്ട്. അതുപോലെ ശ്രീമത് രാമായണത്തെ ചിത്രരൂപങ്ങളാക്കിയുള്ള രാമായണ എക്‌സിബിഷനും ശ്രദ്ധേയമാണ്, തുടക്കത്തില്‍ അധികമാരും അതിന്റെ പ്രഭാവം മനസ്സിലാക്കിയിരുന്നില്ല, പക്ഷേ അടുത്തകാലത്തായി അത് വളരെ അധികം ആകര്‍ഷകമായ ഒരു എക്‌സിബിഷനായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വിവേകാനന്ദ കേന്ദ്രത്തിന്റെ ജീവന്‍വ്രതികളെ തിരഞ്ഞെടുക്കുക, അവരില്‍ ഈ ആദര്‍ശത്തെ ഉള്‍ക്കൊള്ളിപ്പിക്കുക, അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുക, അതാതിടങ്ങളില്‍ അവര്‍ക്ക് ഇഷ്ടമായ ജോലികളില്‍ അവരെ കൂട്ടി ഇണക്കുക, ഇതെല്ലാം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കടന്നുപോയത്. ഞാന്‍ സ്വന്തം സഹോദരനെപ്പോലെ കണ്ട, ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ച ആ ധന്യാത്മാവിന് പ്രണാമം അര്‍പ്പിക്കുന്നു.
(കന്യകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷയായിരുന്നു ലേഖിക)






















