പാക് അധീന ജമ്മു-കശ്മീരില്‍ മാസങ്ങളായി തുടരുന്ന സ്വാതന്ത്ര്യസമരത്തിന് മേല്‍ പാക് സര്‍ക്കാര്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ വലിയൊരു മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ക്കായി തെരുവിലിറങ്ങിയ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ ഭരണകൂടവും സൈന്യവും അഴിച്ചുവിട്ട ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ പ്രക്ഷോഭത്തെ നിയന്ത്രണാതീതമാക്കി. ദശാബ്ദങ്ങളായി ഈ മേഖലയിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന പാകിസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ തോക്കുകൊണ്ടാണ് നേരിട്ടത്.
പാക് ഭരണകൂടത്തിന്റെ വിവേചനപരമായ നയങ്ങളും നികുതിഭാരവും സഹിക്കാനാവാതെ വ്യാപാരികളും അഭിഭാഷകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ‘ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി’ (JKJAAC-) യെന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കര്‍ഷകരും തൊഴിലാളികളും പ്രക്ഷോഭമാരംഭിച്ചത്. സമാധാനപരമായി തുടങ്ങിയ സമരം പാകിസ്ഥാന്റെ ക്രൂരമായ ഇടപെടലുകളെ തുടര്‍ന്ന് തെരുവ് യുദ്ധമായി മാറുകയായിരുന്നു.
ഈ മേഖലയില്‍ ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ ജലവൈദ്യുതി പ്രദേശവാസികള്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുന്നതും പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന ഗോതമ്പ് സബ്‌സിഡി വെട്ടിക്കുറച്ചതുമാണ് സമരക്കാര്‍ ഉന്നയിച്ച പ്രധാന വിഷയങ്ങള്‍. ഇതിന് പുറമെ ഭരണകാര്യങ്ങളില്‍ തങ്ങളുടെ പങ്കാളിത്തത്തെ നിഷേധിക്കുന്ന അനീതിയെ ചോദ്യം ചെയ്യാനും അവാമി ആക്ഷന്‍ കമ്മറ്റി തയ്യാറായി. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം പ്രക്ഷോഭകാരികളെ ഭീകരവാദികളെന്നും വിദേശ ശക്തികളുടെ ഏജന്റുമാരെന്നും മുദ്രകുത്തി നിരോധിക്കുകയാണ് പാക് സര്‍ക്കാര്‍ ചെയ്തത്.
ജനങ്ങള്‍ക്ക് നേരെ പാക് സുരക്ഷാ സേനയും പഞ്ചാബ് റേഞ്ചേഴ്‌സും നടത്തിയ അതിക്രമങ്ങളില്‍ ഒട്ടേറെ നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. മുസാഫറാബാദ്, റാവലാകോട്ട്, മിര്‍പൂര്‍, കോട്‌ലി തുടങ്ങിയിടങ്ങളിലേക്ക് സമരം നയിച്ച ജനങ്ങള്‍ക്ക് നേരെ പോലീസ് തത്സമയം വെടിയുതിര്‍ത്തു. ഔദ്യോഗിക സ്ഥിരീകരണ പ്രകാരം ഡസനിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയെങ്കിലും ഏറ്റുമുട്ടലുകളിലും വെടിവെപ്പുകളിലുമായി ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായും അഞ്ഞൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആശുപത്രികളിലെ സൗകര്യമില്ലായ്മയും അവശ്യമരുന്നുകളുടെ അഭാവവും കാരണം മരണസംഖ്യ ഇനിയുമുയരുമെന്നാണ് കരുതുന്നത്. ജനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ സൈന്യം വിച്ഛേദിക്കുകയും ചെയ്തു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിരോധ മന്ത്രി ഖവാജ ആസിഫും സമരക്കാരെ ‘ശത്രുക്കളായി’ പ്രഖ്യാപിച്ചു സംസാരിക്കുകയും അടിച്ചമര്‍ത്തലുകളെ ന്യായീകരിക്കുകയും ചെയ്തു. അവകാശങ്ങള്‍ ചോദിച്ച ജനങ്ങളെ ഭീകരവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടച്ചു. വംശീയ അധിക്ഷേപങ്ങളും ശാരീരിക പീഡനങ്ങളും അഴിച്ചുവിട്ടുകൊണ്ട് സാധാരണക്കാരെ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരോട് യാതൊരു തരത്തിലുള്ള ദാക്ഷിണ്യവും കാണിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ പാക് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിക്കുകയും ജനങ്ങളുടെ അടിസ്ഥാന ജീവിതാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റില്‍പ്പറത്തുകയും ചെയ്തു.
ഭാരതത്തിന്റെ നയതന്ത്ര പ്രതികരണവും നിലപാടും
പാക് അധീന ജമ്മു കശ്മീരില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കര്‍ശനമായ നിലപാടാണ് ഭാരതം സ്വീകരിച്ചത്. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ക്രൂരതകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു. നിയമവിരുദ്ധമായി പിടിച്ചടക്കിയ പ്രദേശത്ത് ജനങ്ങള്‍ നടത്തുന്ന ഈ പ്രതിഷേധങ്ങള്‍ ദശാബ്ദങ്ങളായി പാകിസ്ഥാന്‍ തുടരുന്ന വ്യവസ്ഥാപിതമായ ചൂഷണത്തിന്റെയും ഭരണകൂട മര്‍ദ്ദനത്തിന്റെയും അനന്തരഫലമാണെന്ന് ഭാരതം തുറന്നടിച്ചു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിക്കുകയും അവശ്യസാധനങ്ങളും മരുന്നുകളും നിഷേധിക്കുകയും ആയുധങ്ങളു പയോഗിച്ച് സാധാരണക്കാരെ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ പൈശാചികമായ ഇടപെടല്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഭാരതം ആവശ്യപ്പെട്ടു.
അതോടൊപ്പം തന്നെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണ ങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്നും ഭാരതം ആഹ്വാനം ചെയ്തു. പാക് അധീന ജമ്മു – കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന നിലപാട് ആവര്‍ത്തിച്ച ഭാരതം സ്വന്തം പരാജയങ്ങള്‍ മറയ്ക്കാന്‍ അയല്‍രാജ്യങ്ങളെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാന്റെ തന്ത്രം ഇനി ചെലവാകില്ലെന്നും ഓര്‍മ്മിപ്പിച്ചു.
ആഗോള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
പാക് അധീന ജമ്മു കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കൊലപാതകങ്ങളും നടക്കുമ്പോഴും പ്രമുഖ പാശ്ചാത്യ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന വിരോധാഭാസകരമായ മൗനം ഏറെ ചര്‍ച്ചയാവുകയാണ്. ബിബിസി (BBC-), ന്യൂയോര്‍ക്ക് ടൈംസ് (ചലം ഥീൃസ ഠശാല)െ, ഫോക്‌സ് ന്യൂസ് (എീഃ ചലം)െ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്കു നേരെയുള്ള പാക് സൈന്യത്തിന്റെ ക്രൂരമായ വെടിവെപ്പുകളെ കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. തെരുവില്‍ പട്ടിണി മാറ്റാന്‍ ആട്ടയ്ക്കും വൈദ്യുതിക്കും വേണ്ടി അപേക്ഷിക്കുന്ന സാധാരണക്കാരെ പാകിസ്ഥാന്‍ തോക്കെടുത്ത് കൊല്ലുമ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അത് പ്രധാന വാര്‍ത്തയല്ല. ഇന്റര്‍നെറ്റ് വിച്ഛേദിച്ച്, പ്രക്ഷോഭകരെ ഭീകരവാദികളാക്കി നിരോധിക്കുമ്പോഴും ആഗോള തലത്തില്‍ വാര്‍ത്ത നല്‍കുവാന്‍ ഇവര്‍ തയ്യാറായില്ല.
ഭാരതത്തിലെ ചെറിയ ക്രമസമാധാന പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ ഏതെങ്കിലും നയരൂപീകരണങ്ങളിലോ പോലും വലിയ റിപ്പോര്‍ട്ടുകളും എഡിറ്റോറിയലുകളും തയ്യാറാക്കുന്ന പശ്ചാത്യ മാധ്യമസ്ഥാപനങ്ങള്‍ പാകിസ്ഥാന്റെ ക്രൂരമായ മനുഷ്യത്വഹീന നടപടികള്‍ക്ക് നേരെ കണ്ണ് അടയ്ക്കുന്നത് അവരുടെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. ഭാരതത്തില്‍ നടക്കുന്ന ചെറിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളെ പോലും വന്‍തോതില്‍ മഹത്വവല്‍ക്കരിക്കുകയും രാജ്യത്തെ വിചാരണ ചെയ്യുകയും ചെയ്യുന്ന ബിബിസിയും ന്യൂയോര്‍ക്ക് ടൈംസും പാക് അധീന ജമ്മു – കശ്മീരിലെ സൈനിക ഭരണകൂടത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു. ഏഷ്യന്‍ മേഖലയിലെ പാശ്ചാത്യ മാധ്യമങ്ങളുടെ മാധ്യമധര്‍മ്മം എത്രത്തോളം പക്ഷപാതപരമാണെന്നും താല്‍പ്പര്യങ്ങള്‍ക്ക് അധിഷ്ഠിതമാണെന്നും തെളിയിക്കുന്നതാണ് ഈ നിലപാട്.
സമാനമാണ് വിവിധ സിനിമ, എഴുത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക നായകരുടെയും വിവിധ മനുഷ്യാവകാശ സംഘടനാകളുടെയും നിലപാടും.
പാക് അധീന ജമ്മു – കശ്മീരില്‍ ഇന്ന് നടക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടമാണ്. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും കനത്ത നികുതിഭാരവും കാരണം ജന ജീവിതം ദുസ്സഹമായപ്പോള്‍ ഭരണകൂടം നല്‍കിയ മറുപടി ബുള്ളറ്റുകളും ലാത്തിച്ചാര്‍ജുകളുമായിരുന്നു. നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുകയും പ്രതിഷേധങ്ങളെ ‘ഭീകരവാദം’ എന്ന് വിളിച്ച് നിരോധിക്കുകയും ചെയ്തതിലൂടെ പാകിസ്ഥാന്‍ തങ്ങളുടെ ജനാധിപത്യ വിരുദ്ധമായ യഥാര്‍ത്ഥ മുഖം ലോകത്തിന് കാണിച്ചുകൊടുത്തു. ഈ വിഷയത്തില്‍ ഭാരതം കൃത്യമായ നിലപാടെടുത്ത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ചെങ്കിലും, ബിബിസിയും ന്യൂയോര്‍ക്ക് ടൈംസും അടങ്ങുന്ന പാശ്ചാത്യ മാധ്യമങ്ങളും ആഗോള മനുഷ്യാവകാശ സംഘടനകളും പാലിച്ച മൗനം തികച്ചും അപലപനീയമാണ്. മാധ്യമങ്ങളുടെയും ലോകരാഷ്ട്രങ്ങളുടെയും വിവേചനപരമായ ഈ നിലപാടുകള്‍ക്കിടയിലും പാക് അധീന ജമ്മു – കശ്മീരിലെ ജനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായും പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരായും സ്വാതന്ത്ര്യത്തിനായും ശക്തമായ പോരാട്ടം തുടരുകയാണ്.



















