‘Justice is not a one-way street; Principle is not a one-way street’ പാര്‍ലമെന്റിലെ യുവ എംപി തേജസ്വി സൂര്യയുടെ ഈ വാക്കുകള്‍ ഭാരതമെമ്പാടും മാറ്റൊലി കൊണ്ടപ്പോള്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യശരങ്ങളെയ്ത കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും കാല്‍ച്ചുവട്ടിലെ മണ്ണാണിളകുന്നത്. ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ പാറ്റകള്‍ തെരുവുകള്‍ കീഴടക്കിയപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഭാരതത്തിന്റെ ഐക്യവും, അഖണ്ഡതയും മാത്രമല്ല ജെന്‍സി തലമുറയുടെ സാംസ്‌കാരിക വിദ്യാഭ്യാസം കൂടിയാണ്. ജന്തര്‍മന്തറില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ രാപ്പകല്‍ കാട്ടിക്കൂട്ടിയ സമരാഭാസദൃശ്യങ്ങളും, ലൈംഗിക ചേഷ്ടകളും മറക്കാനാവില്ല. ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മയെപ്പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആക്ഷേപിച്ചുകൊണ്ട് ആഘോഷിച്ചു നടക്കാന്‍ അവരെ പ്രേരിപ്പിച്ചവര്‍ ഇപ്പോഴും അണിയറയ്ക്കു പിന്നില്‍ അടുത്ത സമരത്തിനായി കോപ്പു കൂട്ടുകയാണ്.
നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. ഭാരതത്തിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള ഈ മത്സരപ്പരീക്ഷയ്ക്ക് പരീക്ഷാര്‍ത്ഥികള്‍ സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് പരീക്ഷയില്‍ പരാജയപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരുന്നത്. അതുകൊണ്ടുതന്നെ പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കുക എന്നത് കേന്ദ്ര ഭരണകൂടത്തിന്റെ ചുമതലയാണ്, ആ ചുമതല നിര്‍വഹിക്കുന്നതില്‍ ഉദ്യോഗസ്ഥവൃന്ദം പരാജയപ്പെട്ടപ്പോള്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ചു.
മന്ത്രിയുടെ രാജി കേരളത്തില്‍ പലയിടത്തും ഇടതുപക്ഷക്കാര്‍ ലഡ്ഡു വിതരണം നടത്തി ആഘോഷിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ ഇടതുപക്ഷവും, കോണ്‍ഗ്രസ്സും നീറ്റ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാതെ മാറി നില്‍ക്കുകയാണ് വേണ്ടിയിരുന്നത്. കാരണം ഏറ്റവും കൂടുതല്‍ തവണ പൊതുപരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച നടന്നിരിക്കുന്നത് ഇടതുപക്ഷത്തിന്റെയും, കോണ്‍ഗ്രസിന്റെയും ഭരണകാലത്താണ്. അതുകൊണ്ടുതന്നെ യാണ് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ നാലാം ദിവസം കോണ്‍ഗ്രസ്സ് എം.പി. കെ. സി. വേണുഗോപാല്‍ വിഷയം ഉന്നയിച്ചപ്പോള്‍ തേജസ്വി സൂര്യ കൃത്യമായ മറുപടി കൊടുത്തത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് ഭരണത്തില്‍ എസ്എസ്എല്‍സി, പിയുസി പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായപ്പോള്‍ കെ.സി.വേണുഗോപാല്‍, കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ രാജി വാങ്ങിയിരുന്നോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ വിഷയം ഉന്നയിച്ചത് അബദ്ധമായോ എന്ന് സംശയിച്ച് കെ.സി. വേണുഗോപാല്‍ നിശ്ശബ്ദത പാലിക്കുകയാണുണ്ടായത്.
സമരയൗവ്വനം, ക്ഷുഭിതയൗവ്വനമെന്നൊക്കെ പറഞ്ഞു പുതുതലമുറയെ അരാജകത്വത്തിലേക്ക് ആകര്‍ഷിക്കുന്ന ഇടതുപക്ഷം കേരളത്തില്‍ പിഎസ്‌സി പരീക്ഷകളില്‍ ക്രമക്കേട് നടന്നപ്പോഴൊക്കെ എവിടെയായിരുന്നു? യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നിലകൊള്ളുന്നു എന്ന് ഊറ്റം കൊള്ളുന്നവരുടെ മുന്നിലാണ് കേരളത്തിലെ പിഎസ്‌സി റാങ്ക് ജേതാക്കള്‍ നിയമനം വൈകുന്നതിനെതിരെ മുട്ടിലിഴഞ്ഞു സമരം നടത്തിയത്. നീതിയ്‌ക്കൊപ്പം എന്ന് പറഞ്ഞു നീറ്റ് സമരത്തിനിറങ്ങിയ ഈ ഇടതുപക്ഷ സമരപ്രഭുക്കന്മാര്‍ കേരളത്തില്‍ ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം 232 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ തല മൊട്ടയടിച്ച് സമരം നടത്തിയപ്പോള്‍ എവിടെയായിരുന്നു? കേരളത്തില്‍ യുവാക്കളുടെ അവസാന ആശയായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പിഎസ്‌സി പരീക്ഷ, പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയത് ഈ ജൂലായ് മാസത്തിലാണ്. കേരളത്തിലെ ഒരു മന്ത്രിയും എന്തിന് പിഎസ്‌സി ചെയര്‍മാന്‍ പോലും രാജി വയ്ക്കണമെന്ന് ഒരാളും ആവശ്യപ്പെട്ടില്ല. കേരളാ പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചു ക്രൈംബ്രാഞ്ച്, വിജിലന്‍സ് എന്നിവരൊക്കെ അന്വേഷണം നടത്തി. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഇപ്പോഴത്തെ കേരളത്തിന്റെ സാഹചര്യമനുസരിച്ചു അന്വേഷണം നടത്തുന്നത് ആരെയൊക്കെ കുറ്റവിമുക്തരാക്കാം എന്ന വിഷയത്തിലാണ്. പരാതിക്കാര്‍ അസംഘടിതരും, കുറ്റവാളികള്‍ സംഘടിതരുമാകുമ്പോള്‍ നീതിന്യായവ്യവസ്ഥ തന്നെ നീതിയോട് മുഖം തിരിച്ചു നില്‍ക്കുന്ന അവസ്ഥയാണ്.
നീറ്റ് വിഷയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയത്. അതായത് പൊതുപരീക്ഷാ ഭേദഗതി ബില്‍ (The Public Examinations (Prevention of Unfair Means) Amendment Bill 2026) -അവതരിപ്പിച്ചു പാസാക്കിയെടുത്തു. ദശാബ്ദങ്ങളായി പൊതു പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും അതുവഴി നിരവധിപേര്‍ അവിഹിതമാര്‍ഗ്ഗത്തിലൂടെ ജോലിയും, പ്രവേശനവും നേടിയെടുക്കുന്നുണ്ടെന്നും ഇടതുപക്ഷത്തിനും, കോണ്‍ഗ്രസ്സിനും, മറ്റു പ്രതിപക്ഷങ്ങള്‍ക്കും വളരെ വ്യക്തമായി അറിയാമായിരുന്നു. പക്ഷെ അത് തടയാനായി ഒരു നിയമം കൊണ്ടുവന്നത് 2024 ല്‍ മോദി സര്‍ക്കാരാണ്. നിലവിലെ നിയമത്തില്‍ ശിക്ഷാവിധികളിലും, നടപടി ക്രമങ്ങളിലും അപര്യാപ്തതകള്‍ ഉണ്ടെന്നു മനസ്സിലായപ്പോള്‍ അതിനെ മറികടക്കാന്‍ ഉടന്‍ തന്നെ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നു ശാക്തീകരിക്കുകയും ചെയ്തു. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാര്‍ ഇതില്‍ കവിഞ്ഞു എന്ത് നടപടിയാണ് സ്വീകരിക്കുക?
നീറ്റ് വിഷയത്തോടെ യഥാര്‍ത്ഥത്തില്‍ വെട്ടിലായത് ഇടതുപക്ഷവും, കോണ്‍ഗ്രസ്സുമാണ്. കാരണം കാലങ്ങളായി പൊതു പരീക്ഷകളില്‍ അഴിമതിയും, സ്വജനപക്ഷപാതവും കാണിച്ചു ലക്ഷങ്ങള്‍ കൈപ്പറ്റി അനര്‍ഹര്‍ക്ക് നിയമനം നടത്തി കൊണ്ടിരുന്ന ഈ ലോബിയുടെ ഉപജീവനമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരൊറ്റ നിയമഭേദഗതികൊണ്ട് ഇല്ലാതാക്കിയത്. ഒരു കയ്യില്‍ കൊടിയുമേന്തി യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമരം ചെയ്യുകയും മറുകയ്യില്‍ ലക്ഷങ്ങള്‍ എണ്ണിവാങ്ങി അനര്‍ഹര്‍ക്ക് നിയമനം കൊടുത്തു അതേ യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും വഞ്ചിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇനി നിയമം അതിന്റെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ ഇരവാദം മുഴക്കാനേ കഴിയൂ.
ഭാരതത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നമാണ് പിഎസ്‌സി, നീറ്റ് എന്നീ മത്സര പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചു ഐഐടി പോലുള്ള പ്രമുഖ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുക എന്നത്. ഭാവിയില്‍ രാജ്യത്തെ നയിക്കേണ്ട തലമുറ രൂപം കൊള്ളുന്നത് ഈ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിലാണ്. അതുകൊണ്ടുതന്നെ ഇത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സംവിധാനം കുറ്റമറ്റതും, വിശ്വസനീയവും, ലോകോത്തര നിലവാരത്തിലുള്ളതുമായിരിക്കണം. അതിനായി നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും, കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ തന്നെ നല്‍കുകയും, ഇനിയൊരിക്കലും ഇതുപോലുള്ള ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പഴുതടച്ച ഒരു പരീക്ഷാ സംവിധാനം നടപ്പാക്കുകയും വേണം. പുതുതായി ചുമതലയേറ്റ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി വ്യവസ്ഥാ കാര്‍ക്കശ്യത്തില്‍ അഗ്രഗണ്യനും, ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിലെല്ലാം കഴിവ് തെളിയിച്ചയാളുമാണ്. അതുകൊണ്ടുതന്നെയാണ് ഈയൊരു ഭാരിച്ച ഉത്തരവാദിത്തം മോദിജി അദ്ദേഹത്തെ ഏല്‍പ്പിച്ചതും. പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഭാരതത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ക്കൊത്തവണ്ണം ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.





















