ശൂര്‍പ്പണഖ നമ്മുടെയെല്ലാം വന്യമായ ആഗ്രഹങ്ങളുടെയും കാമത്തിന്റെയും പ്രതീകമാണ്. അതീവ സുന്ദരിയായി രാമന്റെയും ലക്ഷ്മണന്റെയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ശൂര്‍പ്പണഖ, തന്റെ ആഗ്രഹപൂര്‍ത്തീകരണം സാധിക്കാതെ വരുമ്പോള്‍ കോപാവേശിതയായി രാക്ഷസരൂപം പ്രാപിക്കുന്നു. അവരെ ആക്രമിക്കാന്‍ മുതിരുന്നു. അപ്പോഴാണ് അവളുടെ മൂക്കും കാതുമെല്ലാം ലക്ഷ്മണന്‍ ഛേദിക്കുന്നത്. അതും നമുക്കുള്ള പാഠമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, അവ പൂര്‍ത്തീകരിക്കാനാവാതെ വരുമ്പോള്‍ കോപം നമ്മെ ആവേശിക്കും. കോപം വര്‍ദ്ധിക്കുമ്പോള്‍ നമ്മുടെ ആസുരിക ഭാവം പുറത്തു വരികയും അക്രമാസക്തരായി മാറുകയും ചെയ്യും. അതിന്റെ ഫലമായി ശൂര്‍പ്പണഖയ്ക്കു സംഭവിച്ചതുപോലെ നമുക്കും ശരീരത്തിനും മനസ്സിനും വൈരൂപ്യം സംഭവിക്കും. ഭഗവദ്ഗീതയിലും ഇതുതന്നെയാണ് പറയുന്നത്.
ശൂര്‍പ്പണഖ ഈ വിവരം അറിയിക്കുവാന്‍ രാവണസമീപം എത്തുന്നു. രാവണന്‍ അവളുടെ പരാതി കാര്യമായി എടുത്തില്ല. അതു നിന്റെ കൈയിലിരിപ്പുകൊണ്ടു കിട്ടിയതായിരിക്കും എന്നു പറയുന്നു. തന്നെ അപമാനിച്ചതിന് രാവണന്‍ പ്രാധാന്യം കൊടുക്കാതിരുന്നപ്പോള്‍ രാവണന്റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുകയാണ് ശൂര്‍പ്പണഖ. അതിനായിട്ടാണ് സീതാദേവിയെപ്പറ്റി വര്‍ണ്ണിക്കുന്നത്. അതീവ സുന്ദരിയായ സീത എന്ന ഒരു സ്ത്രീ അവരോടൊപ്പമുണ്ട്, അവള്‍ നിന്റെ പത്‌നിയാകാന്‍ യോഗ്യയാണ് എന്നു പറയുമ്പോള്‍ രാവണന്‍ അതില്‍ വീഴുന്നു. സ്ത്രീകള്‍ രാവണന്റെ ദൗര്‍ബല്യമാണെന്നു ശൂര്‍പ്പണഖയ്ക്കറിയാം. അങ്ങനെയാണ് സീതാപഹരണത്തിനായി രാവണന്‍ പുറപ്പെടുന്നത്. നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. നമ്മുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് പലരും നമ്മെ വീഴ്ത്തിക്കളയും. അത്തരം ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുക എന്ന പാഠം ഈ കഥാസന്ദര്‍ഭത്തിലൂടെ നമുക്കു ലഭിക്കുന്നു. ഈ ആധുനികകാലത്ത് രാവണനെ പുകഴ്ത്തുന്നവരുണ്ട്. അത്രയും കാലം ലങ്കയില്‍ കഴിഞ്ഞിട്ടും രാവണന്‍ സീതയെ സ്പര്‍ശിച്ചു പോലുമില്ല. ഉപദ്രവിച്ചില്ല. അപ്പോള്‍ എത്ര മാന്യനായിരുന്നു രാവണന്‍. ഇതാണ് അവരുടെ വാദം. എന്നാല്‍ അതിന്റെ പിന്നില്‍ ഒരു കാരണമുണ്ട്. ഒരിക്കല്‍ വേദവതി എന്ന ഒരു സ്ത്രീ രത്‌നത്തെ രാവണന്‍ കടന്നു പിടിച്ചപ്പോള്‍ അവള്‍ ശപിച്ചു. ‘നീ എന്റെ അനുവാദമില്ലാതെ എന്നെ സ്പര്‍ശിച്ചു. അതിനാല്‍ ഇനിമേലില്‍ ഏതെങ്കിലും സ്ത്രീകളെ അവരുടെ സമ്മതം കൂടാതെ സ്പര്‍ശിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിച്ചുപോകും” ഇതായിരുന്നു ശാപം. പതിവ്രതകളുടെ ശാപം ഫലിക്കുമെന്നു രാവണനറിയാവുന്നതുകൊണ്ടാണ് സീതയുടെ സമ്മതം കൂടാതെ അവളെ സ്പര്‍ശിക്കാന്‍ രാവണന്‍ മുതിരാതിരുന്നത്. അതു രാവണന്റെ നന്മ കൊണ്ടല്ല, മരണഭയംകൊണ്ടാണ് എന്നു നമ്മള്‍ മനസ്സിലാക്കുക.
മറ്റൊരു കഥാപാത്രമാണ് മാരീചന്‍. രാവണന്റെ മാതുലന്‍. രാമന്‍ കുമാരനായിരിക്കുമ്പോള്‍ വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം യാഗരക്ഷക്കായി പോകുന്ന അവസരത്തില്‍ മാരീചന്‍ രാമനെ ഉപദ്രവിക്കുന്നുണ്ട്. അന്ന് മാരീചന്റെ നേര്‍ക്ക് രാമന്‍ ഒരസ്ത്രമയക്കുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ നാലുപാടും ഓടി അവസാനം മാരീചന്‍ രാമന്റെ കാല്‍ക്കല്‍ത്തന്നെ വീണ് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. രാമന്‍ ക്ഷമിക്കുന്നു. ആ അസ്ത്രത്തിന്റെ പേര് ‘മാനുഷാസ്ത്രം’ എന്നായിരുന്നു. അതായത് രാക്ഷസനായ മാരീചനെ മനുഷ്യത്വമുള്ളവനാക്കി മാറ്റുകയാണ് രാമന്‍ ചെയ്തത്. അതോടെ മാരീചന്‍ രാമഭക്തനായി മാറി. എങ്കിലും രാവണന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് പൊന്മാനായി വേഷം മാറി വന്ന് സീതയെ രാമനില്‍ നിന്നു അകറ്റി ലങ്കയിലേക്കു കൊണ്ടുപോകാന്‍ കളമൊരുക്കിയത്. രാവണന്‍ മാരീചന്റെയടുത്ത് ചെന്ന് ഈ കാര്യം പറയുമ്പോള്‍ മാരീചന്‍ വിസമ്മതിച്ചു. കാരണം മാരീചനറിയാമായിരുന്നു രാമന്‍ ആരാണെന്ന്, അപ്പോള്‍ മാരീചന്‍ പറയുന്ന വാക്കുകളാണ് ”രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ” എന്നുള്ള പ്രസിദ്ധമായ വാക്കുകള്‍. ”രാമന്‍ ധര്‍മ്മത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്. അതു നിനക്കറിയില്ല രാവണാ. നീ രാമനോട് ഏറ്റുമുട്ടേണ്ട.” എന്നു മാരീചന്‍ പറയുന്നു. പക്ഷെ രാവണന് അതു സ്വീകാര്യമല്ലായിരുന്നു. ”ഒന്നുകില്‍ താങ്കള്‍ എനിക്കുവേണ്ടി സീതയെ കൊണ്ടുപോരാനുള്ള കളമൊരുക്കണം. അല്ലെങ്കില്‍ എന്റെ അസ്ത്രമേറ്റു മരിക്കാന്‍ തയ്യാറായിക്കൊള്ളൂ” എന്നാണ് രാവണന്‍ പറഞ്ഞത്. അപ്പോള്‍ മാരീചന്‍ ചിന്തിച്ചു, രാവണന്റെ അസ്ത്രമേറ്റു മരിക്കുന്നതിനേക്കാള്‍ പുണ്യതരമായിരിക്കും രാമബാണമേറ്റു മരിക്കുന്നത്, അങ്ങനെയാണ് പൊന്മാനിന്റെ വേഷം കെട്ടി മാരീചന്‍ സീതയെ മോഹിപ്പിച്ച്, രാമനെ അവിടെ നിന്നും അകറ്റുന്നത്. ആരുടെയും വേഷം കണ്ടു ഭ്രമിക്കരുത് എന്ന ഒരു പാഠം ഈ കഥാസന്ദര്‍ഭത്തില്‍ നിന്നും നമുക്കു മനസ്സിലാക്കാം. പൊന്മാനിന്റെ സൗന്ദര്യംകണ്ട് സീത ഭ്രമിച്ചു. അതു ദുഃഖകാരണമായിത്തീര്‍ന്നു. രാവണന്‍ സന്ന്യാസി വേഷത്തില്‍ വന്നു. അവിടെയും സീത ചതിക്കപ്പെട്ടു. രാവണന്‍ സീതയെ കൊണ്ടുപോയി. ഭൗതികമായ വേഷം മാത്രം കണ്ട് ആരും ചതിയില്‍ വീഴരുത് എന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. അഹല്യക്കു സംഭവിച്ചതും ഇതാണ്. ദേവേന്ദ്രന്‍ അവളുടെ ഭര്‍ത്താവായ ഗൗതമമുനിയുടെ വേഷത്തില്‍ വന്ന് അവളെ പ്രാപിക്കുകയാണ്. അഹല്യയും വേഷം കണ്ടു തെറ്റിദ്ധരിച്ച് ചതിക്കപ്പെടുന്നു.
മറ്റൊരു കഥാപാത്രമാണ് ജടായു. ഒരു പക്ഷിയാണെങ്കില്‍ പോലും, അധര്‍മ്മത്തെ ചോദ്യം ചെയ്തവന്‍. ധര്‍മ്മത്തിനുവേണ്ടി പോരാടി ജീവന്‍ വെടിഞ്ഞ ഒരു ശ്രേഷ്ഠജന്മമാണ് ജടായുവിന്റേത്. സ്വന്തം ജീവന്‍ അപകടത്തിലാണെന്നറിഞ്ഞുകൊണ്ടു തന്നെ രാവണനോടെതിരിട്ട്, തന്റെ പക്ഷങ്ങളെല്ലാം മുറിഞ്ഞ്, ഭൂമിയില്‍ പതിച്ച് അധര്‍മ്മത്തിനെതിരെ പൊരുതി മരണം വരിച്ച പക്ഷിശ്രേഷ്ഠനാണ് ജടായു. ഒരു പക്ഷിപോലും മഹത്തായ സന്ദേശമാണ് നമുക്കു നല്‍കുന്നത്, ധര്‍മ്മ സംരക്ഷണത്തിനായി ജീവന്‍ കൊടുത്തും പൊരുതണം എന്ന സന്ദേശം. ആ മഹത്വത്തിനുതകുന്ന വിധത്തില്‍ ചിത കൂട്ടി ഉദകക്രിയകള്‍ ചെയ്ത് ആണ് രാമന്‍ ജടായുവിനെ സംസ്‌കരിക്കുന്നത്. പക്ഷിയോടു പോലും ഉള്ള ആ കാരുണ്യം, ജന്തുജാലങ്ങളെ പോലും സഹജീവികളായി കരുതുന്ന ആ ഭാവം ഇതിലൂടെ രാമന്‍ നമുക്കു കാണിച്ചു തരുന്നു.
രാവണന്റെ ലങ്കാപുരി സുവര്‍ ണ്ണ ലങ്ക എന്നാണ് അറിയപ്പെട്ടിരുന്നത്. കുന്നുകൂടിയ ഭൗതികസമ്പത്ത്. പക്ഷെ രാജാവ് രാവണന്‍ അധര്‍മ്മിയായിരുന്നു. അതുമൂലം രാജ്യത്ത് ധര്‍മ്മം പുലരുന്നുണ്ടായിരുന്നില്ല. സമ്പത്തുണ്ടെങ്കിലും ധര്‍മ്മം പുലരുന്നില്ല എങ്കില്‍ ആ രാജ്യം നാശത്തിലേക്കു പതിക്കും. ധര്‍മ്മമുണ്ടെങ്കില്‍ സമ്പത്തു താനെ വരും. ധാര്‍മ്മികതയുടെ അഭാവമാണ് രാവണരാജ്യത്തിന്റെ പതനത്തിനു കാരണം. യഥാ രാജാ തഥാ പ്രജാ! രാജാവെങ്ങനെയോ പ്രജകളും അപ്രകാരമായിത്തീരും. അതിനാല്‍ത്തന്നെ ലങ്ക അധര്‍മ്മികളുടെ കേന്ദ്രമായിരുന്നു. അങ്ങനെ രാവണന്റെ ലങ്ക നാശത്തിലേക്കു പതിക്കുന്നു.
രാമന്റെ മാനുഷികമായ ദൗര്‍ബ്ബല്യത്തെക്കൂടി നാം പരിശോധിക്കേണ്ടതുണ്ട്. മാരീചനിഗ്രഹത്തിനു ശേഷം ആശ്രമത്തില്‍ തിരിച്ചെത്തുമ്പോള്‍ സീതയെ കാണുന്നില്ല. അപ്പോള്‍ ഒരു കേവലം മനുഷ്യനെപ്പോലെ വാവിട്ടു കരയുന്ന രാമനെ നമുക്കു കാണാം. എന്തിനാണ് മാരീചന്‍ മാനായി വന്നത്? എന്തിനാണ് രാവണന്‍ സീതയെ കൊണ്ടുപോയത്? തന്റെ അവതാര ലക്ഷ്യമെന്താണ്? ഇതെല്ലാം അറിയുന്ന രാമന്‍ ഒരു സാധാരണ മനുഷ്യനെപ്പോലെ തന്റെ മാനുഷിക ദൗര്‍ബല്യത്തെ പ്രകടിപ്പിക്കുകയാണ് ഇവിടെ. സീതയെ കാണാതെ പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും എല്ലാം തന്റെ പ്രേയസിയെ കണ്ടോ എന്നു ചോദിച്ചുകൊണ്ട് വിലപിക്കുന്നത് വിരഹദുഃഖത്തിന്റെ തീവ്രത എത്രയാണെന്നു ലോകത്തെ ബോധ്യപ്പെടുത്തുവാനാണ്. രാമന് സീതയോടുള്ള വികാരം എത്ര തീവ്രമായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഒരു പച്ച മനുഷ്യനെപ്പോലെ വിലപിക്കുന്ന രാമന്‍.
ഇത്തരത്തിലുള്ള അനേകം കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും രാമായണത്തിലുണ്ട്. ഓരോ തവണയും രാമായണം പാരായണം ചെയ്യുമ്പോള്‍ കഥകള്‍ക്കിടയിലൂടെ ഈ കാര്യങ്ങളെ കൂടി മനസ്സിലാക്കുവാനും അവയിലടങ്ങിയിരിക്കുന്ന തത്വങ്ങള്‍ സ്വാംശീകരിക്കുവാനും നമുക്കു കഴിയണം. അപ്പോഴാണ് നമ്മുടെ രാമായണ പാരായണം സാര്‍ത്ഥകമാവുക. അതിനായി ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
അവസാനിച്ചു





















