ഒരു രാജ്യത്തെ കാണുവാനുള്ള തുറന്നിട്ട ജാലകങ്ങളാണ് സ്റ്റാമ്പുകള്‍ അഥവാ തപാല്‍മുദ്രകള്‍. രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റേയും പൈതൃകത്തിന്റേയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയും ചരിത്ര സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചും കാലികവും ശ്രദ്ധേയങ്ങളുമായ സംഭവങ്ങള്‍ രേഖപ്പെടുത്തിയും, ദേശീയ അന്തര്‍ദ്ദേശീയ നേതാക്കന്മാരെ ആദരിച്ചും, മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനമികവിനായുള്ള അംഗീകാരമായും രാജ്യങ്ങള്‍ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കും.
സ്വതന്ത്ര ഭാരതം ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കിയത് 1947 നവംബര്‍ 21 ന് ആയിരുന്നു. നമ്മുടെ ദേശീയ പതാകയുടെ ചിത്രം ആയിരുന്നു അതില്‍ ആലേഖനം ചെയ്തിരുന്നത്. തുടര്‍ന്ന് വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി നിരവധി സ്മാരക സ്റ്റാമ്പുകള്‍ തപാല്‍ വകുപ്പ് പുറത്തിറക്കി.
2017 സപ്തംബര്‍ 22 ന് ഭാരതത്തിലെ പവിത്ര നഗരമായ വാരണാസിയിലെ ചരിത്രപ്രസിദ്ധമായ തുളസി മാനസ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി പുറത്തിറക്കിയ 5 രൂപ വിലയുള്ള 10 സ്റ്റാമ്പുകളും 15 രൂപ വിലയുള്ള ഒരു സ്റ്റാമ്പും ഉള്‍പ്പെട്ട രാമായണം ആസ്പദമാക്കിയുള്ള 11 സ്മാരക സ്റ്റാമ്പുകളുടെ ഒരു സെറ്റ് ശ്രദ്ധേയമാണ്.

സീതാ സ്വയംവരത്തില്‍ ശ്രീരാമന്‍ ത്രയംബകംവില്ല് ഉയര്‍ത്തുന്നു.
അയോദ്ധ്യയിലെ രാജാവായ ദശരഥന് മൂന്ന് ഭാര്യമാര്‍, കൗസല്യ, കൈകേയി, സുമിത്ര. കൗസല്യയുടെ മകന്‍ ശ്രീരാമന്‍, കൈകേയിയുടെ മകന്‍ ഭരതന്‍, ലക്ഷ്മണനും ശത്രുഘ്‌നനും സുമിത്രയുടെ മക്കള്‍. മനുഷ്യനായി പിറന്ന മഹാവിഷ്ണുവാണ് ശ്രീരാമന്‍. വിശ്വാമിത്ര മഹര്‍ഷി നടത്തിവന്ന യാഗം, രാക്ഷസര്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തി വന്നപ്പോള്‍ രാക്ഷസരെ ഉന്മൂലനം ചെയ്യാനായി, മഹര്‍ഷി അയോദ്ധ്യയിലെത്തി ദശരഥന്റെ അനുവാദത്തോടെ ശ്രീരാമന്റെ സഹായം തേടി. ശ്രീരാമനും ലക്ഷ്മണനും വിശ്വാമിത്രനൊപ്പം പുറപ്പെട്ടു. രാക്ഷസരുടെ ദ്രോഹങ്ങള്‍ അവസാനിപ്പിച്ച ശേഷം ഇരുവരും വിശ്വാമിത്ര മഹര്‍ഷിയുമൊത്ത് വിദേഹ രാജ്യത്തിന്റെ തലസ്ഥാനമായ മിഥിലയില്‍ എത്തി. മിഥിലയിലെ രാജാവായ ജനകന്റെ മകളായ സീതയുടെ (ലക്ഷ്മീദേവിയുടെ അവതാരം) സ്വയംവരം നടക്കുന്ന സമയം. ഏകദേശം 5000 പേര്‍ ഒന്നിച്ച് എടുത്താല്‍ മാത്രം ഉയര്‍ത്തുവാന്‍ കഴിയുന്ന, മഹാദേവന്‍ സമ്മാനമായി നല്കിയ വിശേഷപ്പെട്ട ത്രയംബകം എന്ന വില്ല് എടുത്ത് ഉയര്‍ത്തി കുലയ്ക്കുന്നവര്‍ക്ക് സീതയെ വിവാഹം ചെയ്തു കൊടുക്കുന്നതാണ്. നിരവധി രാജാക്കന്മാര്‍ പങ്കെടുത്ത് പരാജയപ്പെട്ടിരിക്കുന്നു. ശ്രീരാമന്‍ ത്രയംബകം നിസ്സാരമായി ഉയര്‍ത്തുകയും വില്ല് കുലയ്ക്കുന്ന സമയം ഘോരമായ ശബ്ദത്തോടെ വില്ല് പൊട്ടി പോകുകയും ചെയ്തു. ആനന്ദചിത്തനായ ജനകന്‍ സീതയെ ശ്രീരാമനും മറ്റു മക്കളായ ശ്രുതകീര്‍ത്തിയെ ഭരതനും ഊര്‍മിളയെ ലക്ഷ്മണനും മാണ്ഡവിയെ ശത്രുഘ്‌നനും വിവാഹം ചെയ്തു നല്കി.

ശ്രീരാമനെ വനവാസത്തിന് അയക്കുവാന്‍ ദശരഥന്‍ നിര്‍ബന്ധിതനാകുന്നു.
ജനകന്റെ മക്കളുമായി തന്റെ മക്കളുടെ വിവാഹം നടന്നതോടെ ദശരഥന്‍ അത്യധികം സന്തോഷത്തിലായി. ശ്രീരാമനെ യുവരാജാവായി അഭിഷേകം നടത്തുവാനായി ദശരഥന്‍ തീരുമാനിച്ചു. അടുത്ത നാളില്‍ ഏറ്റവും ശുഭമായ മുഹൂര്‍ത്തമാണ്. ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലില്ല. കൈകേയിയുടെ സഹോദരനും കേകയത്തിലെ രാജാവുമായ യുധാജിത്തിനൊപ്പം കേകയത്തിലാണ്. ഇരുവരും അയോദ്ധ്യയിലില്ലാതിരുന്നിട്ടും ശുഭ മുഹൂര്‍ത്തം പാഴാക്കാതിരിക്കുവാന്‍ അഭിഷേകം നടത്തുവാന്‍ തന്നെ ദശരഥന്‍ തീരുമാനിച്ചു. സൂര്യവംശത്തിന്റെ ഗുരുവായ വസിഷ്ഠന്‍ അഭിഷേകത്തിന് മേല്‍നോട്ടം വഹിക്കും. മാതാവായ കൗസല്യയും അയോദ്ധ്യ നിവാസികളും ആനന്ദത്തില്‍ ആറാടി. ഈ സമയം മന്ഥരയുടെ പ്രേരണയാല്‍ കൈകേയി ദശരഥനോട് വരങ്ങളുടെ കാര്യം ഓര്‍മ്മിപ്പിച്ചു. (ഒരിക്കല്‍ ദേവാസുര യുദ്ധം നടക്കുന്ന സമയത്ത് ദേവേന്ദ്രനെ സഹായിക്കുവാന്‍ എത്തിയ ദശരഥന്‍ കൈകേയിക്ക് വരങ്ങള്‍ നല്കിയിരുന്നു. കൈകേയി അത് അപ്പോള്‍ വാങ്ങിയില്ല). ആ വരങ്ങള്‍ ഇപ്പോള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഒന്ന്, ശ്രീരാമനെ കാട്ടിലയക്കണം. രണ്ട് കൈകേയിയുടെ പുത്രനായ ഭരതനെ യുവരാജാവാക്കണം. കേട്ട മാത്രയില്‍ തന്നെ ദശരഥന്‍ മൂര്‍ച്ഛിച്ചു വീണു. ശ്രീരാമന്റെ അഭിഷേക വാര്‍ത്തയറിഞ്ഞ് പ്രജകള്‍ ആനന്ദ നൃത്തം ചെയ്യുന്നു. നഗരമാകെ സന്തോഷം അലതല്ലുന്നു പക്ഷേ മഹാരാജാവിനെ മാത്രം കാണുന്നില്ല. മന്ത്രി അന്ത:പുരത്തില്‍ കടന്നു ചെന്നപ്പോള്‍ ദശരഥന്‍ നിലത്ത് കിടന്ന് കരയുന്നു. ശ്രീരാമന്‍ വന്നെത്തി അച്ഛന്റെ വ്യസനത്തിന്റെ കാരണം തിരക്കി. ആര്‍ക്കും അറിയില്ല. കൈകേയിക്ക് മാത്രമെ അറിയൂ. കൈകേയി വരങ്ങളുടെ കഥ കേള്‍പ്പിച്ചു. ശ്രീരാമന്‍ ധൈര്യത്തോടെ അറിയിച്ചു, അച്ഛനായി എന്തും ചെയ്യാം. ഭരതനെ യുവരാജാവാക്കാം ഞാന്‍ കാട്ടിലേക്ക് പോകാം. കൗസല്യയോട് യാത്ര പറഞ്ഞ് ശ്രീരാമന്‍ വനവാസത്തിന് തയ്യാറായി. ലക്ഷ്മണനും സീതയും ശ്രീരാമനെ അനുഗമിച്ചു.

ഭരതന്‍ ശ്രീരാമന്റെ പാദുകങ്ങള്‍ വാങ്ങുന്നു.
പുത്രശോകത്താല്‍ ദശരഥന്‍ മരണപ്പെട്ടു. കര്‍മ്മങ്ങള്‍ ചെയ്യുവാനായി കേകയത്തിലായിരുന്ന ഭരതനേയും ശത്രുഘ്‌നനേയും ദൂതന്മാര്‍ മുഖേനെ വിളിപ്പിച്ചു. ഇരുവരും വന്നെത്തി. കൈകേയി വിവരങ്ങള്‍ വിശദമായി ധരിപ്പിച്ചു. വരങ്ങള്‍ മേടിച്ചതും ശ്രീരാമന്റെ അഭിഷേകം മുടങ്ങിയതും കാട്ടില്‍ പോയതും ദു:ഖം മൂലം ദശരഥന്‍ മരിച്ചതും. ഭരതന്‍ പെറ്റമ്മയായ കൈകേയിയെ ഭര്‍ത്സിച്ചു. വസിഷ്ഠന്റെ നിര്‍ദ്ദേശ പ്രകാരം ഭരതന്‍ പിതൃകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. അയോധ്യാരാജ്യം ഭരതന്റെ അഭിഷേകത്തിനായി കാത്തുനിന്നു. ഭരതന്‍ ഒഴിഞ്ഞുമാറി. ശ്രീരാമനെ തിരികെ എത്തിക്കണം എന്നിട്ട് അഭിഷേകം ചെയ്യിക്കണം, ഭരതന്‍ തീര്‍ച്ചപ്പെടുത്തി. ഭരതനും ശത്രുഘ്‌നനും ചിത്രകൂടത്തിലെത്തി ശ്രീരാമനോട് സംസാരിച്ചു. വനവാസം അവസാനിപ്പിച്ച് രാജ്യം ഭരിക്കുവാനായി അപേക്ഷിച്ചു. ശ്രീരാമന്‍ വഴങ്ങിയില്ല എന്നാല്‍ താനും കാട്ടില്‍ കഴിയുമെന്ന് ഭരതന്‍ വാശി പിടിച്ചു. വസിഷ്ഠന്‍ ഭരതനെ ഉപദേശിച്ചു. ഭരതന്‍ തീരുമാനം മാറ്റി. പക്ഷേ ഒരു കാര്യം ശ്രീരാമന്റെ മെതിയടികള്‍ കിട്ടണം, അത് വെച്ച് പൂജിക്കണം. അയോദ്ധ്യയില്‍ മടങ്ങിയെത്തിയ ശേഷം ഭരതനും ശത്രുഘ്‌നനും നന്ദിഗ്രാമിലേക്ക് താമസം മാറ്റി. ശ്രീരാമന്റെ മെതിയടികള്‍ സിംഹാസനത്തില്‍ വെച്ച്, അവയെ ജ്യേഷ്ഠന്റെ കാലടികളായി നിത്യ പൂജ ചെയ്ത് രാജ്യം ഭരിച്ചു.

ഗുഹന്‍ ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും വഞ്ചിയില്‍ കയറ്റുന്നു.
വനവാസത്തിനായി പുറപ്പെട്ട ശ്രീരാമനും ലക്ഷ്മണനും സീതയും പുണ്യനദിയായ ഗംഗയുടെ തീരത്തെത്തി, ശൃംഗിവേരം എന്ന രാജ്യത്തിന്റെ അതിര്‍ത്തിയായിരുന്നു അവിടം. നിഷാദ ജാതിയില്‍പ്പെട്ട ശ്രീരാമഭക്തനായ ഗുഹന്‍ ആയിരുന്നു അവിടത്തെ രാജാവ്. ശ്രീരാമനും സംഘവും എത്തിച്ചേര്‍ന്ന വിവരം അറിഞ്ഞ ഗുഹന്‍ അത്യധികം സന്തോഷിച്ചു. ഫലങ്ങളും പുഷ്പങ്ങളും പൂന്തേനും ശ്രീരാമന് കാഴ്ച വച്ച് സാഷ്ടാഗം പ്രണമിച്ചു. അവിടെ നിന്നും ഗുഹന്‍ തുഴഞ്ഞ തോണിയില്‍ കയറി ഭരദ്വാജ മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
ശ്രീരാമന്‍ ജടായുവിന്റെ ആത്മാവിന് മോക്ഷം നല്കുന്നു.
വനവാസത്തിനിടയില്‍ പഞ്ചവടിയില്‍ താമസിച്ചു വരവെ, ശൂര്‍പ്പണഖയുടെ പ്രേരണയാല്‍ രാക്ഷസ രാജാവ് രാവണന്‍, ശ്രീരാമനും ലക്ഷ്മണനും ഇല്ലാത്ത സമയം സീതയെ അപഹരിച്ച് ആകാശമാര്‍ഗ്ഗം യാത്രയായി. സീതയുടെ മുറവിളി പക്ഷിശ്രേഷ്ഠനായ ജടായു കേട്ടു. ദശരഥന്റെ സുഹൃത്തായ സമ്പാതിയുടെ സഹോദരനാണ് ജടായു. സീതയെ രക്ഷിക്കുവാനായി ചിറകുള്ള മല പോലെ ജടായു പറന്നടുത്തു. പക്ഷിശ്രേഷ്ഠനും രാവണനും തമ്മില്‍ യുദ്ധമായി. ജടായുവിന്റെ അക്രമം സഹിക്കവയ്യാതെ രാവണന്‍ ചന്ദ്രഹാസം ഉപയോഗിച്ച് ജടായുവിനെ വെട്ടി. പക്ഷിശ്രേഷ്ഠന്‍ ചിറകറ്റു ഭൂമിയില്‍ വീണു. രാവണന്‍ സീതയുമായി യാത്ര തുടര്‍ന്നു. ശ്രീരാമനെ കാണും വരെ ജടായു ജീവിച്ചിരിക്കട്ടെ എന്ന് സീത വരം നല്കി. ചിറകറ്റു കിടന്ന ജടായു, സീതയെ അന്വേഷിച്ച് പരിഭ്രമത്തോടെ നടന്ന ശ്രീരാമന്റേയും ലക്ഷ്മണന്റേയും ശ്രദ്ധയില്‍പ്പെട്ടു. സീതയെ രാവണന്‍ കടത്തിയ വിവരം ജടായു ശ്രീരാമനെ ധരിപ്പിച്ചു. ശ്രീരാമന്‍ ജടായുവിന്റെ തല മടിയില്‍ വെച്ചു മൃദുവായി തലോടി, ജടായുവിന്റെ ആത്മാവിന് മോക്ഷം കിട്ടി.

ശ്രീരാമന് ശബരി കായ്കനികള്‍ നല്കുന്നു.
ജടായുവിന്റെ അന്ത്യകര്‍മ്മം നടത്തിയ ശേഷം ശ്രീരാമനും ലക്ഷ്മണനും സീതാന്വേഷണം തുടര്‍ന്നു. അപ്പോഴാണ് കബന്ധനെ കാണുന്നത്. കബന്ധന് ശ്രീരാമന്‍ ശാപമോക്ഷം നല്കി. മതംഗാശ്രമത്തില്‍ തപസ്സ് ചെയ്തിരിക്കുന്ന ശബരിക്ക് സീതയെ കുറിച്ചുള്ള വിവരം അറിയാമെന്ന് കബന്ധന്‍ ശ്രീരാമനെ അറിയിച്ചു. ശ്രീരാമനും ലക്ഷ്മണനും മതംഗാശ്രമത്തില്‍ എത്തി. സദാ ശ്രീരാമനെ ഭജിച്ചിരിക്കുന്ന രാമഭക്തയായ ശബരി, ശ്രീരാമനെ കാല്‍ കഴുകി പൂജിച്ചിരുത്തി കായ്കനികള്‍ കാഴ്ചവച്ചു. സീതയെ രാവണന്‍ ലങ്കയില്‍ എത്തിച്ചതും സീത അവിടെ ദു:ഖത്തില്‍ കഴിഞ്ഞു വരുന്നതും ശബരി ശ്രീരാമനെ അറിയിച്ചു. ഋശ്യമൂകം മലയില്‍ കഴിയുന്ന സുഗ്രീവനുമായി സഖ്യം ചെയ്താല്‍ സീതയെ തിരിച്ചെത്തിക്കുവാന്‍ സാധിക്കുമെന്നും അറിയിച്ചു. ശ്രീരാമനെ കാണുക എന്നത് മാത്രം ജീവിതോദ്ദേശ്യമായി കഴിഞ്ഞിരുന്ന ശബരി അത് സാധിച്ചുകഴിഞ്ഞതിനാല്‍ അഗ്‌നിയില്‍ ചാടി ദേഹം ദഹിപ്പിച്ചു. പുണ്യം ചെയ്ത ആത്മാവ് വൈകുണ്ഠത്തു പോകുകയും ചെയ്തു. ശ്രീരാമനും ലക്ഷ്മണനും ഋശ്യമൂകം ലക്ഷ്യം വച്ച് യാത്രയായി.
ഹനുമാന്‍ സീതയെ കാണുന്നു, ശ്രീരാമന്റെ മോതിരം നല്കുന്നു.
കിഷ്‌കിന്ധയിലെ വാനരരാജാവായ ബാലിക്ക്, മതംഗ മഹര്‍ഷിയുടെ ശാപം മൂലം കയറുവാന്‍ സാധിക്കാത്ത ഋശ്യമൂകം മലയില്‍ കഴിയുന്ന സുഗ്രീവനുമായി ശ്രീരാമന്‍ സഖ്യം ചെയ്ത പ്രകാരം ശ്രീരാമന്‍ ബാലിയെ വധിക്കുകയും ലക്ഷ്മണന്‍ സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു. സുഗ്രീവന്റെ ആജ്ഞ പ്രകാരം എല്ലാ ദിക്കിലേക്കും വാനരന്മാര്‍ സീതയെ തേടി പുറപ്പെട്ടു. ശ്രീരാമന്‍ ഹനുമാനെ അടുത്ത് വിളിച്ച് പേര് കൊത്തിയ മോതിരവും അടയാള വാക്യവും നല്കി. തെക്കോട്ട് സഞ്ചരിച്ച് മഹേന്ദ്ര പര്‍വ്വതത്തില്‍ എത്തിയ വാനരന്മാരോട് ജടായുവിന്റെ സഹോദരന്‍ സമ്പാതി സീതയെ കുറിച്ചുള്ള വിവരങ്ങള്‍ നല്കി, സമുദ്രത്തിലുള്ള ത്രികുടം എന്ന് പേരുള്ള പര്‍വ്വതത്തിന് മുകളിലായുള്ള ലങ്കയിലെ അശോകവനത്തിലാണ് സീതയുള്ളതെന്ന് പറഞ്ഞു. സമുദ്രം കടക്കുവാന്‍ ആര്‍ക്കും കഴിയുന്നില്ല. എന്ത് ചെയ്യും? വായൂ ഭഗവാന്റെ അംശമുള്ള ശിവന്റെ പുത്രനായ സാക്ഷാല്‍ ഹനുമാന്‍ അതിവേഗത്തില്‍ പറക്കുന്ന പക്ഷിയെപ്പോലെ ആകാശത്തിലൂടെ കുതിച്ചു പോയി ലങ്കയിലെത്തി രാവണന്റെ കൊട്ടാരത്തില്‍ ഒളിച്ചു കടന്ന്, അശോകവനത്തിലെ ഒരു മരച്ചുവട്ടില്‍ ഇരിക്കുന്ന സീതയെ സമീപിച്ച്, ശ്രീരാമന്‍ നല്കിയ മോതിരവും അടയാള വാക്യവും നല്‍കി.
ശ്രീരാമന്‍ അണ്ണാറക്കണ്ണനെ അനുഗ്രഹിക്കുന്നു.
ഹനുമാന്‍ ലങ്കയില്‍ നിന്ന് മടങ്ങിയെത്തി ശ്രീരാമനോട് സീതയുടെ വിവരങ്ങള്‍ ധരിപ്പിച്ചു. സമുദ്രം കടന്ന് ലങ്കയിലെത്തണം എന്താണ് വഴി! ശ്രീരാമന്‍ ചിന്താമഗ്നനായി. മൂന്നു പകല്‍ മൂന്ന് രാത്രി ശ്രീരാമന്‍ വരുണനെ ഭജിച്ചു. സമുദ്രത്തിന് കുറുകെ അണ (രാമസേതു) കെട്ടുവാന്‍ വണക്കത്തോടെ വരുണന്‍ പറഞ്ഞു. ശില്പകലയില്‍ സമര്‍ത്ഥനും വിശ്വകര്‍മ്മാവിന്റെ മകനുമായ നളനെ ദൗത്യം ഏല്പിച്ചു. വാനരന്മാര്‍ പല ദിക്കുകളിലേക്കും പോയി പാറകളും തടികളും എത്തിച്ചു. അണയുടെ പണിയില്‍ വാനരന്മാര്‍ അത്യുത്സാഹത്തോടെ പങ്ക് കൊള്ളുന്നത് കാണായ്കയാല്‍, സഹായിക്കുവാനായി ഒരു അണ്ണാറക്കണ്ണന്‍ എത്തി. അത് മണല്‍പ്പുറത്ത് കിടന്നതിന് ശേഷം ശരീരത്ത് പറ്റിയ മണല്‍ത്തരികള്‍ പാറകള്‍ക്കിടയിലുള്ള വിടവുകളില്‍ കുടഞ്ഞിടും. അണ്ണാറക്കണ്ണന്റെ പ്രവൃത്തിയെ വാനരന്മാര്‍ പരിഹസിച്ചു. എന്നാല്‍ ശ്രീരാമന്‍ അണ്ണാറക്കണ്ണനെ എടുത്ത് കൈവിരലുകളാല്‍ സ്‌നേഹപൂര്‍വ്വം തലോടി അനുഗ്രഹിച്ചു. അണ്ണാറക്കണ്ണന്റെ പുറത്തുള്ള മൂന്ന് വരകള്‍ അന്ന് മുതല്‍ ലഭിച്ചതാണെന്ന് ഭാരതീയര്‍ വിശ്വസിക്കുന്നു.

ഹനുമാന്‍ മൃതസഞ്ജീവനിയുമായിവരുന്നു.
പണി തീര്‍ന്ന രാമസേതുവിലൂടെ ശ്രീരാമനും സംഘവും നടന്ന് മറുകരയിലുള്ള സുബേല പര്‍വ്വതത്തില്‍ എത്തി, മുകളില്‍ കയറി നിന്ന് ലങ്കാ നഗരവും രാവണന്റെ കോട്ടയും വീക്ഷിച്ചു. ഈ സമയം ശ്രീരാമന്റെ സന്ദേശം ശുകന്‍ രാവണനെ അറിയിച്ചു. ഒന്നുകില്‍ സീതയെ മടക്കി കൊടുക്കണം, അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാകണം. രാവണന്‍ യുദ്ധം തന്നെ നിശ്ചയിച്ചു. ഘോരയുദ്ധത്തില്‍ രാക്ഷസന്മാര്‍ ഉള്‍പ്പെടെ നിരവധി പടയാളികള്‍ മരിച്ചു വീണു. അംഗദനോട് തോറ്റ രാവണപുത്രന്‍ ഇന്ദ്രജിത് മറഞ്ഞ് നിന്ന് നാഗാസ്ത്രങ്ങള്‍ പ്രയോഗിച്ചു. ശ്രീരാമനും ലക്ഷ്മണനും ഉള്‍പ്പെടെ വാനരന്മാരെല്ലാം ബോധം കെട്ടു വീണു. നാഗങ്ങളുടെ ശത്രുവായ ഗരുഡന്‍ എത്തി എല്ലാവരേയും രക്ഷിച്ചു. നാഗാസ്ത്രത്തിന്റെ ശക്തി ശരുഡന്റെ മുമ്പില്‍ തീര്‍ന്നുപോയി. ശ്രീരാമന്‍ കുംഭകര്‍ണനെ വധിച്ചു. രാവണന്റെ ദു:ഖം ഇരട്ടിച്ചു. ഇന്ദ്രജിത് എത്തി രാവണനെ സമാധാനിപ്പിച്ചു. ഇന്ദ്രജിത് മറഞ്ഞ് നിന്ന് ബ്രഹ്മാസ്ത്രങ്ങള്‍ എയ്തു. വാനരന്മാര്‍ ഒന്നൊന്നായി വീണു. വാനരന്മാര്‍ മാത്രമല്ല ശ്രീരാമനും ലക്ഷ്മണനും. ബ്രഹ്മാസ്ത്രമേറ്റാല്‍ മരിക്കാത്ത ഹനുമാനും, ബ്രഹ്മാവിന്റെ പുത്രനായ ജാംബവാനും, പടക്കളത്തില്‍ നിന്ന് ദൂരെ മാറി നിന്ന വിഭീഷണനും മാത്രം ബാക്കിയായി. ജാംബവാന്റെ നിര്‍ദ്ദേശ പ്രകാരം ഹനുമാന്‍ ഹിമാലയം കടന്ന് കൈലാസത്തിനടുത്തുള്ള ഋഷഭാദ്രി മലയില്‍ നിന്നും മരുന്നു ചെടികളായ വിശല്യകരണി, സന്ധാനകരിണി, സുവര്‍ണകരിണി, മൃതസഞ്ജീവിനി എന്നിവയ്ക്കായി പുറപ്പെട്ടു. ഋഷഭ പര്‍വ്വതത്തിലെത്തിയ ഹനുമാന് മരുന്ന് ചെടികള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ദേഷ്യം വന്ന ഹനുമാന്‍ പര്‍വ്വതം അപ്പാടെ പറിച്ചെടുത്ത് ലങ്കയില്‍ എത്തിച്ചു. മരുന്ന് ചെടികളുടെ കാറ്റ് തട്ടിയപ്പോഴേക്കും എല്ലാവര്‍ക്കും ജീവന്‍ തിരിച്ചു കിട്ടി.

ശ്രീരാമന്‍ രാവണനെ വധിക്കുന്നു.
രാവണപുത്രന്‍ ഇന്ദ്രജിത്തിനെ ലക്ഷ്മണന്‍ ഇന്ദ്രാസ്ത്രം എയ്ത് വധിച്ചു. ഇന്ദ്രജിത്ത് മരണപ്പെട്ടതറിഞ്ഞ് സമനില തെറ്റിയ രാവണന്‍ വന്‍പടയോടെ യുദ്ധത്തിനിറങ്ങി. വിജയം അല്ലെങ്കില്‍ മരണം രാവണന്‍ നിശ്ചയിച്ചുറപ്പിച്ചു. ഘോരയുദ്ധം രാവണനും ശ്രീരാമനും ഏറ്റുമുട്ടി. ശ്രീരാമന്റെ തേരാളി മാതലിയേയും, തേരിലെ കുതിരകളേയും രാവണന്‍ മുറിവേല്പിച്ചു. അതിനിടയില്‍ അഗസ്ത്യ മഹര്‍ഷി എത്തി അഗസ്ത്യഹൃദയം എന്ന മന്ത്രം ശ്രീരാമന് ഉപദേശിച്ചു. അതോടെ വിഘ്‌നങ്ങള്‍ ഒഴിഞ്ഞുമാറി, ശ്രീരാമന്റെ ശക്തി ഇരട്ടിയായി. രാവണന്റെ ഒരു തല മുറിച്ചു വീഴ്ത്തി അപ്പോള്‍ മറ്റൊരു തല മുളച്ചു. ഓരോ തല മുറിക്കുമ്പോഴും മറ്റൊരു തല മുളച്ചു വരും. ശ്രീരാമന്‍ അത്ഭുതപ്പെട്ടു. അഗസ്ത്യന്‍ സമ്മാനിച്ച ബ്രഹ്മാസ്ത്രം ഫലിക്കും എന്ന് തേരാളി മാതലി ശ്രീരാമന്റെ ചെവിയില്‍ മന്ത്രിച്ചു. ആ ദിവ്യാസ്ത്രം ശ്രീരാമന്‍ ജപിച്ചയച്ചു. അത് രാവണന്റെ നെഞ്ച് പിളര്‍ന്നു; കടലില്‍ വീണു ചോര കഴുകി ആവനാഴില്‍ മടങ്ങിയെത്തി. വന്മരം വീഴും പോലെ രാവണന്‍ വീണു. അധര്‍മ്മം തോറ്റ് ധര്‍മ്മം ജയിച്ചു. ലക്ഷ്മണന്‍ വിഭീഷണനെ ലങ്കയിലെ രാജാവായി അഭിഷേകം ചെയ്തു.
ശ്രീരാമനെ രാജാവായി പട്ടാഭിഷേകം ചെയ്യുന്നു.
ശ്രീരാമനും അഗ്‌നിശുദ്ധി വരുത്തിയ സീതയും ലക്ഷ്മണനും ഹനുമാനും സുഗ്രീവനും വിഭീഷണനും, വാനരന്മാരും പുഷ്പക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് മടങ്ങി. കിഷ്‌കിന്ധയുടെ മുകളില്‍ എത്തിയപ്പോള്‍ സീത പറഞ്ഞു, വാനര സ്ത്രീകളെ കൂടി അയോദ്ധ്യയിലേക്ക് കൂട്ടണം. പുഷ്പകം നിലത്തിറങ്ങി, വാനരന്മാര്‍ വീടുകളില്‍ പോയി ഭാര്യമാരുമായെത്തി. എല്ലാവരുമായി വിമാനം പറന്നു. പുഷ്പകം അയോദ്ധ്യയുടെ സമീപമെത്തി, നിലത്തിറങ്ങി ശ്രീരാമന്‍ ഭരദ്വാജ മഹര്‍ഷിയെ സന്ദര്‍ശിച്ചു, രാജധാനിയിലെ വിശേഷങ്ങള്‍ ആരാഞ്ഞു. ശ്രീരാമന്റെ നിര്‍ദ്ദേശ പ്രകാരം ഹനുമാന്‍ ഭരതനെ കാണുവാനായി പുറപ്പെട്ടു. ശ്രീരാമന്‍ എത്തിയ വിവരം ഹനുമാനില്‍ നിന്ന് അറിഞ്ഞ ഭരതന്‍ അത്യധികം സന്തോഷിച്ചു. ശ്രീരാമനേയും കൂട്ടരേയും എതിരേല്ക്കുവാനുള്ള ചുമതല ശത്രുഘ്‌നന്‍ ഏറ്റെടുത്തു. കൗസല്യയും കൈകേയിയും സുമിത്രയും പല്ലക്കില്‍ കയറി, ഭരതന്‍ ശ്രീരാമന്റെ മെതിയടി തലയില്‍ വച്ചു, ഗംഭീരമായ ഘോഷയാത്രയായി മുന്നോട്ട് നീങ്ങി. അപ്പോഴേക്കും പുഷ്പകം എത്തി. ഭരതന്‍ ശ്രീരാമനോട് പറഞ്ഞു, അങ്ങ് ഏല്പിച്ചതാണ് രാജ്യം ആ രാജ്യം ജ്യേഷ്ഠനായി അടിയറവെക്കുന്നു. അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വീഥിയുടെ ഇരു പുറങ്ങളിലും പൗരാവലി തിങ്ങി നിന്നു. ശ്രീരാമന്‍ രഥത്തില്‍ കയറി, ശത്രുഘ്‌നന്‍ വെണ്‍കൊറ്റക്കുട പിടിച്ചു. ഭരതന്‍ തേര്‍ നടത്തി, ഘോഷയാത്ര അയോദ്ധ്യയിലെത്തി. ശ്രീരാമന്‍ രത്‌നസിംഹാസനത്തില്‍ ഇരുന്നരുളി. ഇടതു ഭാഗത്ത് സീതയും. മഹര്‍ഷിമാര്‍ അഭിഷേകം നടത്തി ദേവന്മാര്‍ ആകാശത്ത് നിന്നും പൂമഴ പൊഴിച്ചു. ധര്‍മ്മത്തില്‍ അടിയുറച്ച രാജ്യഭാരം ശ്രീരാമന്‍ തുടങ്ങി. പിതാവ് പുത്രന്മാരെ എന്നപോലെ രാജാവ് പ്രജകളെ സംരക്ഷിക്കുന്നു. എങ്ങും ഐശ്വര്യവും ആനന്ദവും നിറഞ്ഞ രാമരാജ്യം.






















