തമിഴ് ഇലക്കിയത്തിന്റെയും (സാഹിത്യത്തിന്റെയും) സംസ്‌കാരത്തിന്റേയും തിരുനെറ്റി തന്നെയാണ് മധുരാ നഗരം. ഐശ്വര്യദായകമായ വൈഗൈ നദീതീരങ്ങളില്‍ കിടക്കുന്ന വിശാലമായ ഈ പ്രൗഢ നഗരം അറിയപ്പെടുന്നത് മീനാക്ഷീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പേരിലാണെങ്കിലും ചെറുതും വലുതുമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ ആ നഗരത്തില്‍ കാണാം.
കോഴിക്കോട്ടു നിന്നും തൃശ്ശുര്‍ക്കുള്ള അതേ ദൂരമാണ് ട്രിച്ചിയില്‍ നിന്നും മധുരയ്ക്ക് – 125 കിലോമീറ്റര്‍. വഴിയിലുള്ള ചെറുനഗരങ്ങളെയെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള നാലു വരി റോഡാണ് ട്രിച്ചിയെ മധുരയുമായി ബന്ധിപ്പിക്കുന്നത്. കാറില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ക്ലേശമേ ഇല്ലാതെ താണ്ടാവുന്ന ദൂരം! കോഴിക്കോട് നിന്നും തൃശ്ശൂരെത്താന്‍ ഇപ്പോഴും മൂന്നു മണിക്കൂറെങ്കിലും വേണ്ടേ?
വൈഗൈ നദീതീരത്തായിരുന്നു മധുരയിലെ എന്റെ താമസം നദി താണ്ടി പലപ്പോഴും കാലത്ത് അഞ്ച് മണിക്ക് ക്ഷേത്രദര്‍ശനത്തിന് പോകാറുണ്ടായിരുന്നു. ആറ് മണിയോടെ മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പ്രസാദമായി കിട്ടിയിരുന്ന കുങ്കുമപ്പാലിന്റെ വിശുദ്ധിയും മാധുര്യവും ഒന്നു പ്രത്യേകം. അത് കഴിച്ചു കൊണ്ടും ക്ഷേത്രത്തിലെ കഴകക്കാരന്റെ ചെറിയ നാദസ്വരക്കച്ചേരി കേട്ടുകൊണ്ടും ദിവസം ആരംഭിക്കുന്നതിന്റെ സ്വച്ഛതയും ഒന്നു വേറെ തന്നെ. (ആ നാദസ്വര – തവില്‍ വിദ്വാന്മാരുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് മറ്റൊരു സൗഭാഗ്യം)
വൈഗൈ നദീതീരത്ത് നിന്നും അധികം അകലെയല്ല ക്ഷേത്രനഗരിയായ മധുരയിലെ മറ്റൊരു പ്രസിദ്ധ ക്ഷേത്രമായ വേണുഗോപാലസ്വാമി ക്ഷേത്രം. ശൈവനഗരിയായ മധുരയിലെ വൈഷ്ണവ തിലകക്കുറികളില്‍ പ്രമുഖമാണ് ഈ ക്ഷേത്രം. സായാഹ്നങ്ങളില്‍ പലപ്പോഴും വൈഗൈയാറ് മറികടന്ന് ഞാന്‍ പോയിരുന്നത് ഇവിടേയ്ക്കായിരുന്നു. തമിഴ്-സംസ്‌കൃത-ഇംഗ്ലീഷ് മൊഴികള്‍ മനോഹരമായി ഇഴപിന്നി ഗോവിന്ദരാജ ദീക്ഷിതര്‍ നടത്തിയിരുന്ന പുരാണ പ്രവചനങ്ങള്‍ കേള്‍ക്കാ ന്‍! വേണുഗോപാലക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയായിരുന്നു ദീക്ഷിതര്‍. ഒരു വഴിപാടായി എല്ലാ മാസവും പ്രവചനങ്ങള്‍ നടത്തിയിരുന്നു. ആ പ്രവചനങ്ങളായിരുന്നു തമിഴ് മഹാസാഗരങ്ങളായ തിരുക്കുറലിലേയ്ക്കും തിരുവെമ്പായ്-തിരുപ്പാവൈകളിലേയ്ക്കും കമ്പരാമായണത്തിന്റെ കാവ്യഭംഗികളിലേയ്ക്കും മറ്റും എന്നെ എത്തിച്ചത്. ഭക്തിയെ കുറിച്ച് തമിഴ് സാഹിത്യ-സംസ്‌കാരങ്ങള്‍ വളര്‍ത്തിയെടുത്ത ചേതോഹരമായ തത്വശാസ്ത്രത്തെയും അനന്യമായ കാഴ്ചപ്പാടിനെയും എനിക്ക് ഇഴവിടര്‍ത്തി തന്നതും ദീക്ഷിതര്‍ തന്നെ!

പ്രവചനം കഴിഞ്ഞ് പ്രസാദമായി കിട്ടിയിരുന്ന പൊങ്കല്‍, ശര്‍ക്കര പൊങ്കല്‍, ശുണ്ടല്‍ തുടങ്ങിയ ലഘു പലഹാരങ്ങള്‍ അവയുടെ ലാളിത്യം കൊണ്ടും അവ വിളമ്പിത്തരുന്നതില്‍ തെളിയുന്ന വിശുദ്ധി കൊണ്ടും പ്രത്യേകം ശ്രദ്ധേയമാണ്. ഭക്തന്മാരോ പ്രവചനശ്രോതാക്കളോ സംഭാവന നല്‍കുന്ന തുക ഉപയോഗിച്ചാണ് പ്രസാദം തയ്യാറാക്കുന്നത്. മാസത്തിലൊരിക്കലെങ്കിലും ഒരു തുക – ഏറിയാല്‍ 500 രൂപ – ദക്ഷിണ നല്‍കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരൂന്നു ഭക്തിയേക്കാള്‍ കൂടുതലായി ദീക്ഷിതരുടെ പാണ്ഡിത്യത്തോടും എളിമയോടുമുള്ള ബഹുമാനസൂചകമായിട്ടായിരുന്നു ഇത്.
പ്രവചനം കേട്ടു കഴിഞ്ഞ് വൈഗൈ നദി വീണ്ടും മുറിച്ചു കടക്കുന്നതിന് മുന്‍പ്; അല്ലെങ്കില്‍ രാത്രി 8, 8.30യോടെ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒന്നു കൂടെ വൈഗൈ നദി കുറുകെ കടന്ന ശേഷം – ഒരു മുത്തശ്ശിയും മകളും പേരക്കുട്ടിയും ചേര്‍ന്ന് നടത്തിയിരുന്ന ചെറിയ തട്ടുകട എന്റെ സ്ഥിരം സന്ദര്‍ശന സ്ഥലങ്ങളില്‍ ഒന്നായിരുന്നു. വൈഗൈയാറ്റിന്‍ കരയില്‍ നിന്നധികം ദൂരെയല്ലാതെ ഒരു സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഈ കടയിലെ പലതരം ശാതങ്ങളും മൊരിഞ്ഞ ദോശയും ചൂട് ഓംലെറ്റും എത്രയോ രാത്രികളില്‍ എനിക്ക് പാഥേയമായിട്ടുണ്ട്.
വൈഗൈയ്ക്കു കുറുകെ കെട്ടിയിട്ടുള്ള രണ്ട് പാലങ്ങളാണ് മധുരാനഗരിയുടെ ‘ശ്രീ’ മുഖം. ഈ പാലങ്ങളിലൂടെ നദിയ്ക്ക് അക്കെരയ്ക്കും ഇക്കെരയ്ക്കും മാറി മാറി കടന്ന് നഗരജീവിതം നിര്‍ബാധം, അനവരതം ഒഴുകുന്നു. കോഴിക്കോട് നഗരത്തെ നെടുകെ പിളര്‍ക്കുന്ന റെയില്‍ പാത പോലെയാണ് മധുരാനഗരിയ്ക്ക് വൈഗൈയാറെന്ന ‘നീര്‍’പാത.
മീനാക്ഷി ക്ഷേത്രോത്സവ പകിട്ടു കാണാന്‍, പാതിരാവോളം നീളുന്ന നാദസ്വര കച്ചേരികള്‍ കേള്‍ക്കാന്‍, മറ്റു ചില രാത്രികളില്‍ സംഗം ഹോട്ടലില്‍ പഴമ വായ്ന്ത രാഗപ്രിയ സംഗീത സഭയുടെ പ്രതിമാസ സംഗീത പരിപാടികള്‍ കേട്ട ശേഷം വീട്ടിലേയ്ക്ക് മടങ്ങാ ന്‍, പല രാത്രികളില്‍ കോഴിക്കോട് നിന്നോ കോവൈയില്‍ നിന്നോ മധുര പൂകുന്ന എനിക്ക് ഷേണായ് നഗറിലെ വിടുതി ചെന്നണയാന്‍, രാവിലെ നടത്തം കഴിഞ്ഞ് വരുന്ന വഴി വെറുതേ ചെന്ന് കാറ്റേറ്റു നില്‍ക്കാന്‍…. ഇങ്ങിനെ എന്റെ മധുര ജീവിതത്തിന്റെ ദിനചര്യയില്‍ വേര്‍പെടുത്താനാകാത്ത ഏടാണ് വൈഗൈ.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)





















