ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍വ്യാഖ്യാനം നടത്തുന്നതും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതും മാധ്യമങ്ങളാണ്. ഈ നിയമഭേദഗതി കേരളത്തില്‍, ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്നതോ ഇനി ജനിക്കാന്‍ പോകുന്നതോ ആയ ഒരു മുസ്ലീമിനെയും ബാധിക്കുന്നതല്ല എന്ന കാര്യം ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയാണ്. നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു ഇന്ത്യന്‍ പൗരനെയും ഇന്ത്യയില്‍ നിന്ന് പൗരത്വം റദ്ദാക്കി നാടു കടത്താനാകില്ല. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് പരമാവധി നല്‍കാവുന്ന ശിക്ഷ വധശിക്ഷയാണ്. ഒരു ഇന്ത്യന്‍ പൗരനെ ദേശീയ പൗരത്വ നിയമഭേദഗതി വരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് എങ്ങനെ പുറത്താക്കും എന്നാണ് ജിഹാദി ഭീകരരും ഇടത്-വലത് രാഷ്ട്രീയ നേതാക്കളും പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കേരളത്തിലെ ഒരുപറ്റം മുഖ്യധാരാ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പോലും ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നു.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസമില്ലാത്ത ന്യൂനപക്ഷ മുസ്ലീങ്ങളെ പോലും ഈ പ്രചാരണത്തിന് ഇരയാക്കി തെരുവിലേക്ക് ഇറക്കാനും പൊതുമുതല്‍ നശിപ്പിക്കാനും അക്രമസമരം നടത്താനുമൊക്കെ തീവ്ര വര്‍ഗ്ഗീയത പുലര്‍ത്തുന്ന ഇസ്ലാമിക സംഘടനകള്‍ക്ക് കഴിഞ്ഞു. അതിനുവേണ്ടി പോപ്പുലര്‍ ഫ്രണ്ട് ഒഴുക്കിയത് 120 കോടിയിലേറെ രൂപയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിക്കഴിഞ്ഞു. പശ്ചിമ ഉത്തര്‍പ്രദേശിലെ അഞ്ചോളം കേന്ദ്രങ്ങളിലേക്ക് ദല്‍ഹിയിലെയും മറ്റും പോപ്പുലര്‍ ഫ്രണ്ടിന്റെ സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ടുകളിലൂടെ ഒഴുകിയെത്തിയത് കോടികളാണ്. ഈ കോടികളാണ് ഇന്ത്യ മുഴുവന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ വിഷവും രാജ്യവിരുദ്ധതയും പ്രചരിപ്പിക്കാന്‍ ചെലവഴിച്ചത്. ഇന്ന് പണത്തിന്റെ വഴിയും ചെലവിട്ട വഴിയും വിശദീകരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ കയറിയിറങ്ങേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുന്നു. മാറാട് കൂട്ടക്കൊലയുടെ കാലത്ത് ഏതാണ്ട് 420 കോടിയോളം രൂപ അതിനായി ചെലവിട്ടു എന്ന കാര്യം പുറത്തു വന്നുകഴിഞ്ഞു. സാമ്പത്തിക സ്രോതസ്സ് കൈകാര്യം ചെയ്ത എഫ് എം (ധനമന്ത്രി) എന്ന കോഡ് വാക്കില്‍ പരാമര്‍ശിക്കപ്പെട്ട ആളെ കണ്ടെത്തണമെന്ന് മാറാട് കൂട്ടക്കൊല അന്വേഷിച്ച ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് സി ബി ഐ അന്വേഷണം ആ വഴിക്ക് നീങ്ങുകയാണ്.
അന്നും മാറാട് കൂട്ടക്കൊലയില്‍ പണമെത്തിയത് വിദേശത്ത് നിന്നാണ്. ഇപ്പോള്‍ പൗരത്വ നിയമത്തിന് എതിരായ സമരത്തിനും പണം വരുന്നത് വിദേശത്തു നിന്നാണ്. പക്ഷേ, ഇക്കുറി ഒരു വ്യത്യാസമുണ്ട്. കേരളത്തിലും വ്യാപകമായി പണപ്പിരിവ് നടന്നിരിക്കുന്നു. പണപ്പിരിവ് ഇപ്പോഴും തുടരുന്നു. പോപ്പുലര്‍ ഫ്രണ്ട് ചെലവഴിച്ച 120 കോടി രൂപയില്‍ 77 ലക്ഷം വാങ്ങിയത് സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ്. അഖില കേസ് വാദിക്കുന്നതിനും പോപ്പുലര്‍ ഫ്രണ്ട് അനുകൂല നിലപാടിനും അദ്ദേഹം പറ്റിയ കൂലിപ്പണമാണ് ഇതെന്ന് പറയുന്നുണ്ടെങ്കിലും ഇതില്‍ രാഷ്ട്രീയ സ്വാധീനമില്ലേ എന്ന ആശങ്ക പലരും പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ദിരാ ജയ്‌സിംഗിനും പോപ്പുലര്‍ ഫ്രണ്ട് പണം കൊടുത്തിട്ടുണ്ട്. ഏത് കേസിലാണെന്ന് വ്യക്തമല്ലെന്നാണ് ആദ്യം ലഭിച്ച വിവരം. പക്ഷേ, ശബരിമല യുവതീ പ്രവേശനത്തിന് ആക്ടിവിസ്റ്റായ ബിന്ദു കല്യാണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് അവരാണ്. ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാനും യുവതികളെ പ്രവേശിപ്പിക്കാനും ഒരു വിഭാഗം ആക്ടിവിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ ഉണ്ടെന്ന ആരോപണം ശക്തമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനീതി സംഘത്തിന് ഇസ്ലാമിക തീവ്രവാദികളുമായുള്ള ബന്ധം അന്നുതന്നെ വ്യക്തമായിരുന്നു. ഇപ്പോള്‍ പണം പോയ വഴികളും അഭിഭാഷര്‍ക്കുകിട്ടിയ ഭീമന്‍തുകയും ഒക്കെ കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോഴാണ് ഹിന്ദുത്വത്തെ തകര്‍ക്കാനും ഭാരതത്തെ ഛിന്നഭിന്നമാക്കാനും ഇസ്ലാമിക തീവ്രവാദികളും ആക്ടിവിസ്റ്റുകളും ഒക്കെ ചേര്‍ന്നു നടത്തുന്ന വന്‍ ഗൂഢാലോചനയുടെയും പ്രവര്‍ത്തനത്തിന്റെയും യഥാര്‍ത്ഥ ചിത്രം പുറത്തു വരുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ധനസ്രോതസ്സും അവര്‍ പണമൊഴുക്കുന്ന വഴികളും വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യ മുഴുവന്‍ ശാഖകളുള്ള ചെന്നൈയിലെ ഒരു പ്ലാസ്റ്റിക് കമ്പനിയുടെ പങ്കാളിത്തം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. അവര്‍ വഴി കുഴല്‍പ്പണമായാണ് പണത്തിന്റെ ദേശവ്യാപകമായ ഒഴുക്ക് എന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ കള്ളപ്പണത്തിന് ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങള്‍ കുഴല്‍പ്പണത്തിലേക്കും കള്ളക്കടത്തിലേക്കും വന്‍തോതില്‍ തിരിയാന്‍ ഇസ്ലാമിക ഭീകരസംഘടനകളെ നിര്‍ബ്ബന്ധിതരാക്കിയിട്ടുണ്ട്. അതിന്റെ സൂചനകളാണ് കേരളത്തിലെ വിമാനത്താവളങ്ങളിലൂടെയും റെയില്‍വേ സ്‌റ്റേഷനുകളിലൂടെയും ഒഴുകുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം നല്‍കുന്നത്. തമിഴ്‌നാട്ടുകാരും ശ്രീലങ്കക്കാരുമടക്കം കാരിയര്‍മാര്‍ ഈ സ്വര്‍ണ്ണവുമായി കേരളത്തില്‍ കുടുങ്ങുന്നതും പിടിക്കപ്പെടുന്നതും നിത്യ സംഭവമായിരിക്കുന്നു. വിമാനത്താവളങ്ങളിലെ ഒരുപറ്റം കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും പോലും ഇതിന് കൂട്ടുനില്‍ക്കുന്നു എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടച്ചാല്‍ തീരുന്ന ഭീകരവാദമേ ഇന്ന് ഭാരതത്തിലുള്ളൂ. കാശ്മീരിലെ കല്ലേറുകാര്‍ക്ക് 500 രൂപയായിരുന്നു ദിവസക്കൂലി. അത് നിര്‍ത്തിയപ്പോള്‍, നിന്നപ്പോള്‍ കല്ലേറും നിന്നു. ഇന്ന് കാശ്മീര്‍ സമാധാനത്തിന്റെ പാതയിലാണ്. ഇത് കേരളത്തിനും വഴികാട്ടിയാണ്.
ദല്‍ഹിയിലും ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലും നടന്ന സി എ എ വിരുദ്ധ സമരത്തില്‍ മുഴങ്ങിക്കേട്ടത് ആസാദി അഥവാ ഇന്ത്യയില്‍ നിന്നുള്ള മോചനം എന്ന മുദ്രാവാക്യം ആയിരുന്നു. ജെ എന്‍ യുവിലും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയയിലുമാണ് ഈ മുദ്രാവാക്യം മുഴങ്ങിയത്. ഒപ്പം തന്നെ ഇന്ത്യയെ തുണ്ടം തുണ്ടമായി മുറിക്കണമെന്ന മുദ്രാവാക്യവും ഉയര്‍ന്നു. ഈ മുദ്രാവാക്യങ്ങള്‍ക്കു പിന്നിലും മലയാളി സാന്നിദ്ധ്യം സജീവമായിരുന്നു. ഈ മുദ്രാവാക്യം മുഴക്കി സമരം നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും പോലീസിനെ ആക്രമിക്കാനും ഒക്കെ നേതൃത്വം നല്‍കിയവരെ ഒളിപ്പിക്കാന്‍ ശ്രമിച്ച അയിഷ റെന്ന അടക്കമുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലം ഈ ഭീകരസംഘടനകളുമായി ബന്ധപ്പെട്ടതാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, ഈ മുദ്രാവാക്യങ്ങള്‍ കേരളത്തിലേക്ക് വന്നപ്പോള്‍ കേരളത്തിലെ പാവപ്പെട്ടവരായ സാധാരണ ഹിന്ദുക്കള്‍ക്കെതിരായി എന്നത് ശ്രദ്ധേയമാണ്. 1921 ല്‍ ഊരിയ കത്തിയും മറ്റുമാണ് മുദ്രാവാക്യങ്ങളില്‍ മുഴങ്ങിയത്. ആലുവയില്‍ എത്തിയപ്പോള്‍ മുദ്രാവാക്യം കുറച്ചുകൂടി രൂക്ഷമായി. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും എന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ജിഹാദി ഗ്രൂപ്പുകള്‍ മുഴക്കിയ മുദ്രാവാക്യം. മാത്രമല്ല, കേരളത്തിലുടനീളം പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്കും സാധാരണ ഹിന്ദുക്കള്‍ക്കു പോലും തൊഴില്‍ നിഷേധിക്കാനും ജീവനോപാധികള്‍ മുടക്കാനും കടകള്‍ ബഹിഷ്‌ക്കരിക്കാനും നടത്തിയ ആഹ്വാനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങളും ശ്രദ്ധേയമാണ്. കേരളത്തിലെ ഹിന്ദുക്കള്‍ക്കെതിരെ മലബാര്‍ കലാപകാലത്ത് നടത്തിയ കൊടും പീഡനം മറ്റൊരു രീതിയില്‍ അതിനെക്കാള്‍ ശക്തമായി ഇന്ന് കേരളത്തിലേക്ക് തിരിച്ചെത്തുകയാണ്. രാഷ്ട്രീയത്തിന്റെ തിമിരാന്ധതയില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന സാധാരണഹിന്ദു ഇത് തിരിച്ചറിയുന്നില്ല. പൂന്തുറ കലാപം അന്വേഷിച്ച അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ സി പി എം ഏരിയ കമ്മറ്റി അംഗമായിരുന്ന ആശാരിയുടെ വീട് ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ സി പി എമ്മുകാരനായ ഖാനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ അന്ധതയില്‍ നിന്ന് തിരിച്ചറിവിന്റെ പാതയിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ ഹിന്ദുത്വം ഉണ്ടാകുമോ?
മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് എല്ലാ മേഖലയിലും പ്രകടമാണ്. സത്യസന്ധതയില്ലാതെ, ഭാരതത്തിലെയും കേരളത്തിലെയും മുസ്ലീങ്ങള്‍ക്ക് കൊടിയ അപകടം വരാന്‍ പോകുന്നു, ഭരണഘടന തകര്‍ക്കാന്‍ പോകുന്നു എന്നൊക്കെയുള്ള രീതിയില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ജിഹാദി-ഇടത് സഖ്യത്തേക്കാള്‍ വലുതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞാല്‍ സി പി എം വീണ്ടും പഴയ നിലപാടിലേക്ക് പോകും.
സത്യസന്ധമല്ലാത്ത മാധ്യമപ്രവര്‍ത്തനം ചരിത്രത്തില്‍ എവിടെ എത്തിക്കും എന്ന കാര്യം നെഞ്ചില്‍ കൈവെച്ച് ആലോചിക്കേണ്ടതാണ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന സംവാദകരെ അടിച്ചിരുത്താനും ഒതുക്കാനുമുള്ള ശ്രമം പോലും ഇതിന്റെ ഭാഗമായി വേണം കാണാന്‍. കാര്യങ്ങള്‍ സാമാന്യം നന്നായി അവതരിപ്പിക്കുന്ന സന്ദീപ് വാര്യരെ ആദ്യത്തെ അര മണിക്കൂര്‍ വായതുറക്കാന്‍ അനുവദിക്കാതെ നിഷ്പക്ഷത പുലര്‍ത്തിയ അവതാരകന്റെ രാഷ്ട്രീയത്തിലേക്കോ പശ്ചാത്തലത്തിലേക്കോ പോകുന്നില്ല. പക്ഷേ, നന്നായി കൈകാര്യം ചെയ്യാമായിരുന്ന ഒരു ചെറിയ സംഭവം മൊത്തം മാധ്യമപ്രവര്‍ത്തകരുടെയും പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്തുന്ന രീതിയിലേക്ക് മാറ്റിയത് മോശമായി. മാപ്പു പറഞ്ഞ സ്ഥിതിക്ക് ഇനിയും കൂടുതല്‍ പറയുന്നില്ല. പക്ഷേ, സ്ഥാപനത്തിന്റെ രാഷ്ട്രീയ നിലപാടും സുതാര്യത ഇല്ലായ്മയുമല്ലേ ഇതിനു പിന്നില്‍? മുതലാളിമാരുടെ രാഷ്ട്രീയത്തിനപ്പുറത്ത് സത്യമെന്താണെന്നും അത് അപ്രിയ സത്യമാണെങ്കില്‍ പോലും തുറന്നു പറയാനുള്ള ആര്‍ജ്ജവം കാട്ടിയിരുന്ന പാരമ്പര്യം ആ സ്ഥാപനത്തിനുണ്ട്. അവിവേകിയായ ഒരു യുവ പത്രാധിപരെ കാണാന്‍ പോകുമ്പോഴൊക്കെ രാജിക്കത്ത് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന വി എം കൊറാത്തിനെ മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറക്കാനാകുമോ? നമ്മുടെ രാഷ്ട്രീയം എന്തായാലും സ്ഥാപനം നിഷ്പക്ഷമായിരിക്കണം എന്ന് വാശി പിടിച്ച കെ മാധവന്‍ നായര്‍ മുതല്‍ വി എം നായര്‍ വരെയുള്ള പൂര്‍വ്വസൂരികളെ മറക്കാനാകുമോ?