അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പത്തിയൊന്നാം വര്‍ഷത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തി കുറയുന്നില്ല. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മഹാത്മാഗാന്ധിയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിന്റെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിലൂടെയാണ്. അത്തരത്തില്‍ ഒരു കോണ്‍ഗ്രസ്, നെഹ്‌റു കുടുംബത്തിന്റെ നേരവകാശിയുടെ നേതൃത്വത്തില്‍ ഒരേകാധിപത്യഭരണം നടത്തിയിരുന്നുവെന്ന് ഈ തലമുറയ്ക്ക് ചിന്തിക്കാനേ കഴിയില്ല.
ഇന്നത്തെ കോണ്‍ഗ്രസ്സിന്റെ ജനനം 1969 നവംബര്‍ 12 നാണ്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഈ കോണ്‍ഗ്രസിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി പുലബന്ധം പോലുമില്ല. ഏകാധിപത്യവും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ ഈ പ്രസ്ഥാനത്തിനു കൂറ് നെഹ്‌റു കുടുംബത്തോടാണ്, ഭാരതത്തോടല്ല. അത്തരമൊരു പ്രസ്ഥാനത്തിന്റെ അമരക്കാരി സ്വന്തം ആധിപത്യം ഉറപ്പിക്കാന്‍ പ്രഖ്യാപിച്ചതാണ് അടിയന്തരാവസ്ഥ.
വയോവൃദ്ധനും സ്വാതന്ത്ര്യ സമരാങ്കണത്തിലെ തിളയ്ക്കുന്ന പ്രതിഭയുമായിരുന്നു ജയപ്രകാശ് നാരായണന്‍. മഹാത്മജി സ്വാതന്ത്ര്യസമരനേതൃത്വം ഏറ്റെടുത്തതിനെ തുടര്‍ന്ന് ജയപ്രകാശിനെ പോലുള്ള ധാരാളം യുവാക്കള്‍ വിദ്യാലയങ്ങള്‍ വിട്ടിറങ്ങി. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം തന്നെ വീണ്ടും വിദ്യാലയത്തിലേക്ക് മടങ്ങിയ ജയപ്രകാശ് അമേരിക്കയില്‍ പോയി കൂലിപ്പണിയെടുത്താണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ ജീവിതകാലത്ത് ആദ്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും പിന്നീട് സോഷ്യലിസത്തോടും ജെപിയ്ക്ക് ആഭിമുഖ്യം തോന്നിയിരുന്നു. 1948 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ജെപിയെ വിശേഷിപ്പിച്ചത് ‘ഭാവി പ്രധാനമന്ത്രി’ എന്നാണ്. എന്നാല്‍ രാഷ്ട്രീയത്തിലോ ഭരണകാര്യങ്ങളിലോ താല്പര്യമില്ലാത്ത ജെപി രാഷ്ട്രീയം ഉപേക്ഷിച്ച് 1954 ല്‍ വിനോബ ഭാവേ നേതൃത്വം കൊടുത്ത സര്‍വോദയ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഭൂദാന പ്രസ്ഥാനം വഴി 42 ലക്ഷം ഏക്കര്‍ ഭൂമി ഒരുതുള്ളി രക്തം പോലും ചീന്താതെ ഭൂമി ഇല്ലാത്തവര്‍ക്കായി വിതരണം ചെയ്തു. 1972 മെയ് 31-ാം തീയതി ചമ്പല്‍ താഴ്‌വരയിലെയും ബുന്ദേല്‍ ഘണ്‍ഡിലെയും കൊള്ളക്കാര്‍ കൊള്ളത്തലവനായ മാധവ് സിംഗിന്റെ നേതൃത്വത്തില്‍ നിരായുധനായ ജെപിയുടെ മുമ്പില്‍ ആയുധം വച്ചു കീഴടങ്ങി. സത്യത്തില്‍ ഇതൊക്കെ ഇന്ദിരാഗാന്ധിക്കും സര്‍ക്കാരിനും വലിയ അനുഗ്രഹങ്ങളായിരുന്നു. എന്നാല്‍ ഏകാധിപതികളുടെ മോഹങ്ങള്‍ക്കും ആര്‍ത്തിക്കും അതിരുകളില്ലല്ലോ. അഴിമതിയുടെ മിശിഹയായി ഇന്ദിരാഗാന്ധിയും കൂട്ടരും അതിനിടയില്‍ മാറിക്കഴിഞ്ഞിരുന്നു. തങ്ങളെ സഹായിക്കുന്നവരെയാണല്ലോ ഏകാധിപതികള്‍ എക്കാലത്തും ആദ്യം കടന്നാക്രമിക്കുക.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്ന് അര്‍ദ്ധരാത്രി തന്നെ ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിയും എല്‍.കെ. അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയിയും മറ്റു പ്രതിപക്ഷ നേതാക്കളും ഇരുമ്പഴികള്‍ക്കുള്ളിലായി. പത്രമാധ്യമങ്ങളെ സെന്‍സര്‍ ചെയ്തു. കുനിയാന്‍ പറഞ്ഞ മാധ്യമങ്ങള്‍ മുട്ടിലിഴയാന്‍ തുടങ്ങി എന്നാണ് പില്‍ക്കാലത്ത് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിയായിരുന്ന അദ്വാനി വേദനയോടെ അനുസ്മരിച്ചത്. അതിന് അപവാദമായി നിന്ന കേരളത്തിലെ ജന്മഭൂമി, രാഷ്ട്രവാര്‍ത്ത തുടങ്ങിയ സായാഹ്നപത്രങ്ങളും കേസരി വാരികയും അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ടു. അതിന്റെ പത്രപ്രവര്‍ത്തകരെ കണ്ണുകെട്ടി അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമ രാമനാഥ് ഗോയങ്കയുടെ നേതൃത്വത്തില്‍ സധൈര്യം അടിയന്തരാവസ്ഥയെ നേരിട്ടു. കമ്മ്യൂണിസ്റ്റ് നേതാവായ എകെജിയുടെ പാര്‍ലമെന്റ് പ്രസംഗം അച്ചടിക്കാന്‍ ഭയപ്പെട്ടെങ്കിലും ദേശാഭിമാനി അടിയന്തരാവസ്ഥയ്ക്കനുകൂലമായി പ്രതികരിച്ചില്ല.

അടിയന്തരാവസ്ഥയില്‍ സംഘത്തിന്റെ പങ്ക്
ഇന്ത്യയിലങ്ങോളമിങ്ങോളം 1,76,000 യുവാക്കള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് സത്യഗ്രഹം ചെയ്ത് ജയിലിലായി. കേരളത്തിലെ സത്യഗ്രഹങ്ങളിലും സംഘം മുന്നിട്ടിറങ്ങി. കെ.ഭാസ്‌കര്‍റാവുവും ആര്‍. ഹരിയും കെ. രാമന്‍പിള്ളയും എസ്. സേതുമാധവനും പിന്നില്‍ നിന്ന് നയിച്ചപ്പോള്‍ പി. പരമേശ്വരനും, ഓ. രാജഗോപാലും അഡ്വ. ടി.വി. അനന്തനും രാധാകൃഷ്ണ ഭട്ജിയും പി.പി. മുകുന്ദനും കെ.ജി. മാരാരും രണാങ്കണത്തിലെ മുന്നണി പോരാളികളായി. കേരളത്തില്‍ സത്യഗ്രഹികളുടെ സംഖ്യ ഏഴായിരത്തിയഞ്ഞൂറില്‍പ്പരം വരും. സത്യഗ്രഹികളുടെ ശരാശരി പ്രായമാകട്ടെ പത്തൊമ്പതു വയസ്സായിരുന്നു, എന്ന് തിരിച്ചറിയുമ്പോഴാണ്, നമ്മുടെ യുവാക്കള്‍ ജനാധിപത്യത്തിലും സംഘത്തിലും എത്രത്തോളം വിശ്വസിച്ചിരുന്നുവെന്നു തിരിച്ചറിയുന്നത്. ഇഎംഎസും കൂട്ടരും ‘യുവാക്കളെ കിട്ടാനില്ല’ എന്നു വിലപിച്ച് നടന്നപ്പോഴായിരുന്നു ഈ അവസ്ഥയെന്നുകൂടി നാമോര്‍ക്കണം. രണ്ടര വയസ്സുള്ള പെണ്‍കുട്ടിയടക്കം നിരവധി യുവജനങ്ങള്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍, നമ്മുടെ അമ്മമാര്‍ റോഡില്‍ കിടന്നു തല്ലുകൊണ്ടതും, സമരസേനാനികള്‍ക്കായി വീടിന്റെ വാതിലുകള്‍ തുറന്നിടാന്‍ തയ്യാറായതും ചരിത്രത്തിന്റെ ഭാഗമാണ്.
ഇന്ത്യയിലെ അടിയന്തരാവസ്ഥയ്ക്ക് റഷ്യന്‍ ഭരണാധികാരികളുടെ അനുമതി വാങ്ങാന്‍ ഇന്ദിരാഗാന്ധി നിയോഗിച്ചത് കേരള മുഖ്യമന്ത്രി സി. അച്യുതമേനോനെയായിരുന്നു. മേനോന്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു മടങ്ങിവന്നു. തുടര്‍ന്നങ്ങോട്ട് കേരളത്തില്‍ കിരാതഭരണം ആയിരുന്നു. ഏകാധിപത്യത്തെ എതിര്‍ക്കുന്ന പലരും രംഗത്തുവന്നു. കുറിക്കുകൊള്ളുന്ന ചിത്രങ്ങളിലൂടെ ഓ.വി.വിജയനും ‘എഴുത്തോ നിന്റെ കഴുത്തോ’ എന്നു ചോദിച്ചു കൊണ്ട് എം. ഗോവിന്ദനും ‘മിണ്ടുക മഹാമുനേ’ എന്നെഴുതിക്കൊണ്ട് വൈലോപ്പിള്ളി ശ്രീധരമേനോനും അടിയന്തരാവസ്ഥക്കെതിരെ രംഗത്തുവന്നു. എന്നാല്‍ ഡോ. സുകുമാര്‍ അഴീക്കോട് അടക്കമുള്ള പല സാഹിത്യകാരന്മാരും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനം എഴുതിക്കൊണ്ട് അടിയന്തരാവസ്ഥയെ പിന്തുണച്ചു. റഷ്യയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് നടത്താതെ, സി. അച്യുതമേനോന്‍ ഏഴു കൊല്ലത്തോളം കേരള മുഖ്യമന്ത്രിയായി. കേരളത്തില്‍ അടിയന്തരാവസ്ഥ കാലത്ത് നടത്തിയ ക്രൂരതകളെല്ലാം കെ. കരുണാകരന്റെ തലയില്‍ വച്ചു കെട്ടാനും ഇദ്ദേഹത്തിനായി.
അടിയന്തരാവസ്ഥയും ജയറാം പടിക്കലും
നക്‌സലുകളെ അടിച്ചമര്‍ത്താന്‍ കേരളത്തില്‍ നിയോഗിക്കപ്പെട്ടത് സ്‌കോട്ട്‌ലാന്റില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ക്രൈംബ്രാഞ്ച് ഡിഐജി ജയറാം പടിക്കലായിരുന്നു. കേരളം കണ്ട ഏറ്റവും ക്രൂരനായ പോലീസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ഇയാള്‍. എറണാകുളം ഇടപ്പള്ളിയിലെ തടങ്കല്‍ പാളയം വിഖ്യാതമായ ഗണപതിക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലായിരുന്നു. പടിക്കല്‍ താമസിച്ചിരുന്നതാകട്ടെ കിഴക്കേ നടയിലും. തടങ്കല്‍ പാളയത്തില്‍ കൊണ്ടുവരുന്ന പ്രതികളെ, ഇടിച്ചവശരാക്കുമ്പോള്‍ അവരുടെ കരച്ചില്‍ കേള്‍ക്കാന്‍ ഇയാള്‍ വീടിന്റെ പുറത്ത് ചാരുകസേരയിലിരിക്കുമായിരുന്നു. വീടും തടങ്കല്‍പാളയവും തമ്മിലുള്ള അകലം അഞ്ഞൂറു മീറ്ററിലധികമായിരുന്നു. പില്‍ക്കാലത്ത് കേരളത്തിന്റെ ഡിജിപി ആയി മാറി ജയറാം പടിക്കല്‍. കെ. കരുണാകരനുമായി ഉറ്റ ബന്ധം പുലര്‍ത്തിയ അദ്ദേഹത്തിന്റെ അവസാന നാളുകള്‍ പരമദയനീയം ആയിരുന്നു. പോലീസ് ഓഫീസറായിരിക്കെ കാട്ടിക്കൂട്ടിയ ചെയ്തികള്‍ ഒന്നൊന്നായി അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. കടുത്ത മദ്യപാനിയായി മാറി.
1967 ല്‍ ഇഎംഎസിന്റെ ഭരണ കെടുകാര്യസ്ഥതയില്‍ മനംനൊന്ത കമ്മ്യൂണിസ്റ്റ് യുവാക്കള്‍ ഒന്നൊന്നായി നക്‌സല്‍ പ്രസ്ഥാനങ്ങളില്‍ ചേക്കേറി. അവര്‍ അക്രമകാരികളും തീവ്രവാദികളുമായി സംസ്ഥാനം അടയ്ക്കിവാഴാന്‍ തുടങ്ങി. ഇവരെ കര്‍ശനമായി നേരിടണമെന്ന കാര്യത്തില്‍ സി.അച്യുതമേനോനും കെ. കരുണാകരനും ഇഎംഎസിനും ഒരേ മനസ്സായിരുന്നു. അതിനവര്‍ തെരഞ്ഞെടുത്തത് പോലീസ് ഓഫീസറായ ജയറാം പടിക്കലിനെയാണ്. അടിയന്തരാവസ്ഥയിലെ കുപ്രശസ്തമായ രാജന്‍ വധക്കേസിലും പത്രപ്രവര്‍ത്തകനായ നവാബ് രാജേന്ദ്രനെ മദ്യപിപ്പിച്ച് രേഖകള്‍ തട്ടിയെടുത്ത കേസിലും ജയറാം പടിക്കലിന്റെ പങ്ക് കേരളം ഏറെ ചര്‍ച്ച ചെയ്തു. റിട്ടയര്‍മെന്റിനുശേഷം ജയറാം പടിക്കലിനെ വകവരുത്താന്‍ നക്‌സലുകള്‍ തയ്യാറായതായി കെ. വേണു പറയുന്നു. എന്നാല്‍ കൂട്ടത്തിലെ തോക്കുധാരിയുടെ ഭീരുത്വം പടിക്കലിന്റെ ജീവിതം നീട്ടി കൊടുത്തു. നാളേറെ കഴിഞ്ഞില്ല. 1997 ജൂലായ് മാസത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി സമീപത്തുള്ള വീട്ടിലേക്ക് നടക്കവേ ഒരുപറ്റം ആളുകള്‍ പടിക്കലിനെ മര്‍ദ്ദിച്ചു. അവശനായ പടിക്കല്‍ ആശുപത്രിയില്‍ വെച്ച് പിറ്റേദിവസം മരണമടഞ്ഞു.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് മാധ്യമങ്ങളെപ്പോലെ തന്നെ കോടതികളും നിയന്ത്രിക്കപ്പെട്ടിരുന്നു, അതിനെ പൂര്‍ണ്ണമായും ഏകാധിപതിയുടെ ഇച്ഛയ്ക്കനുസൃതമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം കുത്തനെ ഉയര്‍ന്നു. ഒരു ലക്ഷത്തിലധികം യുവാക്കളെ വന്ധ്യംകരിച്ചു. ജനക്ഷേമത്തിനെന്ന വ്യാജേന 1975 ല്‍ തന്നെ ശ്രീമതി ഗാന്ധി ഇരുപതിനവും മകന്‍ സഞ്ജയ് ഗാന്ധി അഞ്ചിനവും പ്രഖ്യാപിച്ചു. പട്ടിണി കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ വികാരം തിരിച്ചറിയാന്‍ ആജ്ഞാനുവര്‍ത്തികളുമൊത്ത് അഭിരമിക്കുന്ന ഏകാധിപതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. പുരാണങ്ങളിലെ രാവണനും കംസനും ഹിരണ്യന്മാര്‍ക്കും സംഭവിച്ച അതേ ദുര്‍ഗതിയാണ് തനിക്കും വരികയെന്നവര്‍ക്ക് മനസ്സിലായില്ല. റഷ്യയിലെ സ്റ്റാലിനെ പോലെ ചൈനയിലെ മാവോയെ പോലെ ജീവിതാവസാനം വരെ തനിക്കും തന്റെ കുടുംബത്തിനും സസുഖം ഇന്ത്യയെ അടക്കി വാഴാമെന്നവര്‍ കണക്കുകൂട്ടി.
ജനാധിപത്യ വിശ്വാസി എന്ന വ്യാജേന 1977 ജനുവരി 18ന് ആരും നിനച്ചിരിക്കാത്ത സമയത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കെ തന്നെ ശ്രീമതി ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 16 മുതല്‍ 20 വരെ. പ്രതിപക്ഷ നേതാക്കളൊക്കെ ജയിലില്‍ ആയിരുന്നതിനാല്‍ അവര്‍ക്ക് ഒരു തയ്യാറെടുപ്പും നടത്താന്‍ കഴിഞ്ഞില്ല. ജനുവരി 20ന് കുറെ നേതാക്കളെ മോചിപ്പിച്ചു. എല്ലാവരും ഒന്നിച്ചു നിന്നാല്‍ മാത്രമേ തന്റെ പിന്തുണയുണ്ടാകൂവെന്ന് ജയപ്രകാശ് നാരായണന്‍ പ്രഖ്യാപിച്ചു. അങ്ങനെ സംയുക്ത രാഷ്ട്രീയ പ്രസ്ഥാനമായി ജനതാ പാര്‍ട്ടി രൂപം കൊണ്ടു.
ശ്രീമതി ഗാന്ധിയോടും നെഹ്‌റു കുടുംബത്തോടുമുള്ള ജനരോഷം അണപൊട്ടിയൊഴുകി. ഇന്ദിരാകോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1977 മാര്‍ച്ച് 21ന് ശ്രീമതി ഗാന്ധി തന്നെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തരാവസ്ഥയുടെ മറുപുറം. മുഗളരുടെയും ബ്രിട്ടീഷുകാരടക്കമുള്ള വെള്ളക്കാരുടെയും ഭരണത്തെ തൂത്തെറിയുന്നതില്‍ വലിയ പങ്കുവഹിച്ച പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ വിലയറിയാം. ഏകാധിപത്യത്തെ പൊട്ടിച്ചെറിയാന്‍ ഉതകുന്ന ജനാധിപത്യത്തിന്റെ കരുത്തും അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.






















