ട്രിച്ചി എന്ന തിരുച്ചിറപ്പള്ളിയെ സംബന്ധിച്ചിടത്തോളം മലൈക്കോട്ടയിലെ ഉച്ചിപ്പിള്ളയാര്‍ കോവിലും ശ്രീരംഗം രംഗനാഥരാലയവുമാണ് കൂടുതല്‍ വിഖ്യാതമായ ക്ഷേത്രങ്ങള്‍. 800 ഓളം പടികളുള്ള ഉച്ചിപ്പിള്ളയാര്‍ ട്രിച്ചിയുടെ സാംസ്‌കാരിക മുദ്ര കൂടിയാണ്. ഈ പടിക്കെട്ടുകള്‍ ഞായറാഴ്ചകളില്‍ നടന്നു കയറുക എന്റെ ട്രിച്ചി ഔദ്യോഗിക ജീവിത കാലത്തെ വാരാന്ത്യ വ്രതം കൂടിയായിരുന്നു. മലമുകളില്‍ നിന്നു കിട്ടുന്ന ട്രിച്ചി നഗരത്തിന്റെ വിഹഗ വീക്ഷണവും കാലത്തെ ദീപാരാധനയുടെ പ്രസാദമായി കിട്ടുന്ന ശര്‍ക്കരയും നെയ്യും അവിലും മലരും ചേരുന്ന മധുരപലഹാരവും പടികയറുന്നതിന്റെ ക്ഷീണത്തെ എത്ര പെട്ടെന്നാണ് ഇല്ലാതാക്കുന്നത് എന്നത് അത്ഭുതത്തില്‍ കുറഞ്ഞ് ഒന്നുമല്ല.
വെയിലിന് ചൂടാകുന്നതിന് മുന്‍പ് നടത്തുന്ന ഈ പടികയറ്റം കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ട്രിച്ചിക്കു സമീപമുള്ള വല്ലിമലയിലുള്ള ചക്ര ചാമുണ്ഡേശ്വരീ സിദ്ധാശ്രമത്തില്‍ നിന്നുള്ള പ്രസാദ വാഹനം മലക്കോട്ടയില്‍ എത്തുന്നത് സാധാരണ ഞായറാഴ്ചകളിലാണ്. മലക്കോട്ടൈ പിള്ളയാരെയും പടിക്കെട്ടിന് താഴെ കുടിയിരിക്കുന്ന തായുമാനവ സ്വാമിയേയും തൊഴുത് ട്രിച്ചിയിലെ മുഖ്യ മാര്‍ക്കറ്റിലേയ്ക്ക് തുറക്കുന്ന പ്രധാന വളച്ചു വാതിലിലൂടെ പുറത്തു വരുമ്പോഴേയ്ക്ക് മാര്‍ക്കറ്റും കണ്ണു മിഴിക്കുന്നേയുണ്ടാവുള്ളു. എന്നാല്‍ അതിരാവിലെ തന്നെ പച്ചമരുന്നുകളും പച്ചിലകളും നല്ല പശുവിന്‍ നെയ്യും ചേര്‍ത്തു തയ്യാറാക്കിയ ഇളംചൂടു വിട്ടുമാറാത്ത കഞ്ഞിയുമായി വല്ലിമല ആശ്രമത്തിന്റെ രണ്ട് ഓട്ടോറിക്ഷകള്‍ നടയ്ക്കടുത്തു സ്ഥലം പിടിച്ചിട്ടുണ്ടാകും. സ്വാദിഷ്ഠവും പോഷകസമൃദ്ധവുമായ ഈ കഞ്ഞി പോലെ ഭാരം കുറഞ്ഞ, എന്നാല്‍ വിശപ്പകറ്റുന്ന ഭക്ഷണം തയ്യാറാക്കുന്നത് ദൈവികമായ സത്കര്‍മ്മം തന്നെയാണ്.
മലൈക്കോട്ടയില്‍ നിന്ന് പല റോഡുകളും കുറുകേ കടന്നിട്ടാണ് നാമക്കലേയ്ക്കുള്ള പാത തിരിയുന്നതിനടുത്ത് പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവാണൈക്കാവില്‍ സ്ഥിതി ചെയ്യുന്നത്. ജലം എന്ന ജൈവമായ ഭൂതത്തെ പ്രതിനിധാനം ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ജംബുലിംഗേശ്വരനായി കുടികൊള്ളുന്നത് പരമശിവന്‍ തന്നെയാണ്.
ചോള രാജാവായിരുന്ന കോച്ചെങ്കണന്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം, പുരാതന വാസ്തുവിദ്യയുടെയും ചരിത്രത്തിന്റെയും പ്രദര്‍ശനശാലയാണ്. പ്രധാന പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ അറയില്‍, ശിവപ്രതിഷ്ഠക്ക് പിന്നില്‍ കാവേരിയുടെ നിലയ്ക്കാത്ത ഉറവയുണ്ട് എന്നതാണ് ഇവിടെ ഒരു വൈശിഷ്ട്യം.

പാര്‍വ്വതി പരമശിവനെ തപസ്സ് ചെയ്ത് ശിഷ്യപ്പെട്ട സ്ഥലം എന്നാണ് തിരുവാണൈക്കാവിനെ സംബന്ധിച്ച ഒരു ഐതിഹ്യം. ഉപദേശം സ്വീകരിച്ച അഖിലാണ്ഡേശ്വരി കിഴക്കോട്ട് ദര്‍ശനമായി ജംബുകേശ്വരന് എതിരായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മഹാക്ഷേത്രം നീരിന്റെ – ശുദ്ധജലത്തിന്റെ – ശുദ്ധീകരണ ക്ഷമതയുടെ മികച്ച ഉദാഹരണമാണ്.
ശിവപാര്‍ശ്വദന്മാരായ മലയവാനും പുഷ്പദന്തനും ശാപമോക്ഷം കിട്ടാനായി ആനയായും എട്ടുകാലിയായും തപം ചെയ്ത സ്ഥലമാണ് ജംബുകേശ്വരര്‍ സന്നിധി എന്നും മറ്റൊരു ഐതിഹ്യമുണ്ട്. ജീവരൂപങ്ങളുടെ വൈവിധ്യസൂചകങ്ങളായ ആനയേയും എട്ടുകാലിയേയും ജീവാധാരമായ ജലത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുന്ന ഈ സ്ഥലപുരാണം ചിന്തനീയവും അത്ഥഗര്‍ഭവും തന്നെ!
ഒന്‍പത് ജലാശയങ്ങള്‍ ക്ഷേത്രത്തിനകത്തും ചുറ്റുമായി പരിപാലിക്കപ്പെടുന്നത് പരിസ്ഥിതി പരിപാലനത്തില്‍ ക്ഷേത്രങ്ങള്‍ പോലെയുള്ള മഹാസ്ഥാപനങ്ങള്‍ക്ക് ഭാരതീയ സംസ്‌കാരം അനുവദിച്ച വിശാലമായ ഉത്തരവാദത്തിന് തെളിവാണ്. ഞാവല്‍-ജംബു-വൃക്ഷങ്ങള്‍ ഈ നീര്‍നിലകള്‍ക്കു ചുറ്റും പരിപാലിക്കപ്പെടുന്നതും ശ്രദ്ധേയമാണ്.
ഇവിടെ മദ്ധ്യാഹ്ന പൂജ നടത്തുമ്പോള്‍ പൂജാരി സ്ത്രീവേഷമാണ് ധരിക്കുക. ശിഷ്യയായ അഖിലാണ്ഡേശ്വരി പതിയും ഗുരുവുമായ മഹാദേവന് അര്‍ഘ്യം നല്‍കുന്ന പൂജയാകയാല്‍ ഇതിന് സാക്ഷ്യം വഹിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ എത്താറുണ്ട്.
തന്റെ ആസേതുഹിമാചല പര്യടനത്തിന്റെ ഭാഗമായി തിരുവാണൈക്കാവിലെത്തിയ മുത്തുസ്വാമി ദീക്ഷിതര്‍ ക്ഷേത്രത്തെ കുറിച്ച് മനോഹരങ്ങളായ മൂന്നു കീര്‍ത്തനങ്ങളാണ് രചിച്ചിട്ടുള്ളത്. മഹാദേവനല്ല അഖിലാണ്ഡേശ്വരിയാണ് മൂന്നു കൃതികളിലും ആരാധിക്കപ്പെടുന്നത് എന്നത് പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. ശൈവാരാധനാ ക്രമത്തില്‍ ശിവനും ‘ശിവാ’യ്ക്കും തുല്യമാണ് സ്ഥാനം എന്ന് അടിവരയിടുകയായിരുന്നുവോ ദീക്ഷിതര്‍?
ദ്വിജാവന്തി രാഗത്തിലുള്ള ‘അഖിലാണ്ഡേശ്വരീ’ എന്ന കൃതിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം. ദ്വിജാവന്തി രാഗത്തില്‍ കൃതികളുടെ എണ്ണം തുലോം കുറവാകയാല്‍ രാഗചിത്രം സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഈ കൃതി എം.എസ്. സുബ്ബലക്ഷ്മിയ്ക്കും മറ്റും ഏറെ പ്രിയപ്പെട്ടതായിരുന്നു. മൃദുവും സന്തോഷ സൂചകങ്ങളും മംഗളവാചികളുമായ ആരഭി, ബേഗഡ രാഗങ്ങളിലാണ് മറ്റു രണ്ടു കൃതികള്‍.
ഉച്ചപൂജയ്ക്ക് ക്ഷേത്രത്തിന്റെ തന്നെ നാദസ്വര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നാദസ്വരത്തില്‍ വായിച്ചു കേട്ട അഖിലാണ്ഡേശ്വരി കൃതിയുടെ മാധുര്യമായിരുന്നു മടക്കയാത്രയുടെ ആദ്യ ഘട്ടമായി കോയമ്പത്തൂരേയ്ക്ക് പുറപ്പെട്ട ഞങ്ങളുടെ മനസ്സിലും കര്‍ണ്ണങ്ങളിലും. ഇതില്‍ പരം പുണ്യവും സമ്പത്തും വേറെന്താണ്.





















