കഴിഞ്ഞ ഓണാവധിക്ക് ‘തോന്നിയതു പോലെ, തോന്നിയേടത്ത്’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ തമിഴ്‌നാട് യാത്ര പത്‌നി രതിയും ഞാനും തികച്ചും ആസ്വദിച്ചു. മനോഹരമായ നാലു വരി പാതകളും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ചെറിയ അങ്ങാടികളും പൊതുവേ പ്രസന്നമായ കാലാവസ്ഥയും വിശാലവും തെളിഞ്ഞതുമായ നീലാകാശവും ഞങ്ങളുടെ യാത്രക്ക് അകമ്പടിയായി.
ഞങ്ങള്‍ ‘തോന്നിയോണം’ആദ്യം സന്ദര്‍ശിച്ചത് കുംബകോണത്തടുത്തുള്ള തിരുവാലഞ്ചുഴി, ദാരാസുരം ക്ഷേത്രങ്ങളാണ്.
വിശാലമായ മതിലകങ്ങളും പച്ചപ്പ് പുതച്ച ചുറ്റുപാടുകളും കൊണ്ട് മനോജ്ഞമായ ഈ രണ്ടു ക്ഷേത്രങ്ങളും തമിഴകത്തിനു പുറത്ത് അത്ര അറിയപ്പെട്ടിട്ടില്ല. ചോള സാമ്രാജ്യത്തിന്റെ വ്യാപ്തി പാണ്ഡ്യ – ചേര സാമ്രാജ്യങ്ങളെയും മറികടന്ന് അതി വിപുലമായതിനോടനുബന്ധിച്ചു തന്നെയാകണം കാവേരിയുടെയും അതിന്റെ പോഷകനദികളുടെയും കരകളില്‍ അനേകം മഹാക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നത്. ഈ ക്ഷേത്രങ്ങളുടെ വിശാലതയും നിര്‍മ്മാണചാതുരിയും ചുറ്റിനടന്നു കണ്ട് അത്ഭുതപ്പെടുന്ന നമ്മള്‍ പലപ്പോഴും മറന്നു പോകുന്ന മറ്റൊരു അത്ഭുതമുണ്ട്. ഇവ ഈ വലുപ്പത്തില്‍, ഈ രൂപത്തില്‍, ഇത്ര വൈവിധ്യ ശോഭയോടെ വിഭാവനം ചെയ്ത അന്നത്തെ സ്ഥപതിമാര്‍!
പ്രശസ്ത ഇംഗ്ലീഷ് ത്രില്ലര്‍ നോവല്‍ രചയിതാവ് കെന്‍ ഫൊള്ളറ്റ് മദ്ധ്യ ഇംഗ്ലണ്ട് പ്രവിശ്യകളിലെ കൂറ്റന്‍ ദേവാലയങ്ങളുടെ നിര്‍മ്മാണം പശ്ചാത്തലമാക്കി എഴുതിയ ‘പില്ലേഴ്‌സ് ഓഫ് എര്‍ത്ത്’ എന്ന നോവല്‍ അനേക വര്‍ഷങ്ങളായി മികച്ച വില്‍പനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ദാരാസുരം പോലെയുള്ള വിപുലമായ ക്ഷേത്ര നിര്‍മ്മിതികള്‍ക്കും കോള്‍മയിര്‍ കൊള്ളിക്കുന്ന നിര്‍മ്മാണ ചരിത്രം പറയാനുണ്ടാകും, സംശയമേ വേണ്ട!
ദാരാസുരം ക്ഷേത്രത്തിലെ വിശാലമായ മുഖമണ്ഡപത്തിലുള്ള സംഗീത – നൃത്ത വേദി ആലേഖനം ചെയ്ത രണ്ട് തൂണുകള്‍ ക്ഷേത്ര നിര്‍മ്മിതിയിലെ വൈശദ്യത്തിനും വൈവിധ്യത്തിനും എണ്ണം പറഞ്ഞ ഉദാഹരണങ്ങളാണ്. കൂറ്റന്‍ രഥത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടം വെളിച്ചത്തിന്റെയും നിഴലിന്റെയും, തുറപ്പുകളുടെയും അടപ്പുകളുടെയും അത്ഭുതം ജനിപ്പിക്കുന്ന ക്ഷേത്രഗണിത-geometrical കടംകഥ തന്നെയാണ്.
ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന പ്രധാന നിര്‍മ്മിതിയുടെ വലതു ഭാഗത്ത് പല തമിഴ് ക്ഷേത്രങ്ങളിലും ചണ്ഡികേശ്വരരുടെ ശില്‍പം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തവും ശില്‍പഭംഗി നിറഞ്ഞതുമായ ചണ്ഡികേശ്വരര്‍ സ്ഥിതി ചെയ്യുന്നത് പ്രസിദ്ധവും പുരാതനശ്രേഷ്ഠവുമായ മധുര മീനാക്ഷി ക്ഷേത്രത്തിലാണ്. ജോലിയുടെ ആധിക്യത്താല്‍ ചിലപ്പോള്‍ കണ്‍ ചിമ്മിപോകുന്ന ചണ്ഡികേശ്വരരെ ഭക്തര്‍ കൈതട്ടി ശബ്ദമുണ്ടാക്കി വിളിച്ചുണര്‍ത്തി ശ്രീകോവിലില്‍ നിന്നും ഞാനൊന്നും എടുത്തിട്ടില്ല എന്ന് തെളിയിക്കുന്ന വഴക്കവും പലയിടത്തുമുണ്ട്. ദാരാസുരത്തിലെ ചണ്ഡികേശ്വരരെ കൈതട്ടി വിളിച്ചുണര്‍ത്തി പുറത്തേക്ക് കടന്നപ്പോഴാണ് ധാരാളം തമിഴ് ക്ഷേത്രങ്ങളിലെ മറ്റൊരു പ്രത്യേകത ശ്രദ്ധയില്‍ പെട്ടത്.
ശ്രീകോവിലിന്റെ ഇടതു വശത്ത് മിക്കവാറുമെല്ലാ ശൈവ ക്ഷേത്രങ്ങളിലും ദക്ഷിണാമൂര്‍ത്തിയുടെ കൂറ്റന്‍ വിഗ്രഹങ്ങള്‍ കാണാം. അറിവിന്റെയും പഠിപ്പിന്റെയും സങ്കല്‍പ്പമായ ശിവരൂപമായ ‘ദക്ഷിണാമൂര്‍ത്തി’ എന്ന സങ്കല്‍പ്പവും പ്രസിദ്ധമാണ്. ദാരാസുരത്തെ ദക്ഷിണാ മൂര്‍ത്തിയേ തൊഴുതു പുറത്തിറങ്ങിയ ഞങ്ങള്‍ തികച്ചും യദൃച്ഛയായാണ് സപ്തസ്വര പടിക്കെട്ടിന് മുന്നില്‍ എത്തിപ്പെട്ടത്.

ഉത്തരേന്ത്യയില്‍ നിന്നു വന്ന ഒരു സംഘത്തിന് അവരുടെ ഗൈഡ് വിവരിച്ചു കൊടുക്കുന്നതു കേട്ടപ്പോളാണ് ഈ പടുക്കെട്ട് ഞങ്ങളും ശ്രദ്ധിച്ചത്. കരിങ്കല്ലുകളുടെ അളവും അവ തമ്മിലുള്ള ചേര്‍പ്പും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകൃതി പ്രതിഭാസമാണ് ഇത്തരം പടിക്കെട്ടുകളും തൂണുകളും. കന്യാകുമാരിക്കടുത്തുള്ള ശുചീന്ദ്രത്തും തിരുത്തനിക്കടുത്തുള്ള തിരുവാലഞ്ചേരിയിലും ഉള്ള സപ്തസ്വര കെട്ടുകള്‍ ഏറെ പേരു കേട്ടവയാണ്.
ദാരാസുരത്തു നിന്ന് തിരിച്ച് കുംബകോണത്തേയ്ക്ക് പോകും വഴിയിലാണ് തികച്ചും അപ്രതീക്ഷിതമായി ഞങ്ങള്‍ തിരുവാലഞ്ചുഴിയെന്ന ഗ്രാമവും അവിടുത്തെ അപൂര്‍വ്വമായ ശ്വേത വിനായകര്‍ പ്രതിഷ്ഠയും കണ്ടത്.
ദാരാസുരത്തില്‍ നിന്നും നേരെ സ്വാമിമലയ്ക്ക് പോകാനായിരുന്നു ഞങ്ങളുടെ പരിപാടി. ദാരാസുരവും സ്വാമിമലയും പോകാന്‍ പാക്കേജുമായി ഒരു ഓട്ടോ ചേട്ടനേയും ഞങ്ങള്‍ കണ്ടു പിടിച്ചിരുന്നു.
ദാരാസുരം കഴിഞ്ഞപ്പോഴേക്ക് ഞങ്ങള്‍ക്ക് വിശന്നുതുടങ്ങിയിരുന്നു. ദീര്‍ഘയാത്രയുടെ മറ്റൊരു പ്രത്യേകതയാണ് എപ്പോഴും പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങി നില്‍ക്കുന്ന ‘ബുഭുക്ഷു ദേവന്‍ അല്ലെങ്കില്‍ ദേവി. നല്ലൊരു ഹോട്ടല്‍ കണ്ടെത്താന്‍ ഓട്ടോ ചേട്ടനോട് പറഞ്ഞത് യാത്രയെ ആകെ മാറ്റി മറിച്ചു. ദാരാസുരം ഐരാവതേശ്വര ദര്‍ശന സമയത്ത് രണ്ടോ നാലോ കള ചൗക്കത്തിന്റെ (സംഗീതത്തില്‍ കാലപ്രമാണം കുറയ്ക്കുന്നതിനെയാണ് ചൗക്കം എന്നു പറയാറുള്ളത്) വേഗതയും ഉദ്വേഗവുമുണ്ടായിരുന്ന വാഹനവും സാരഥിയും ഖണ്ഡ ചാപ്പു താളം പോലെ അതി ചടുലവും കളകാഞ്ചി വൃത്തം പോലെ സുമോഹനവും ആയി മാറി. മൂപ്പര് ഞങ്ങളെ കൊണ്ടുപോയ രണ്ട് ഹോട്ടലുകള്‍ നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത ‘ചോറ്റു പുരകള്‍’ തന്നെയായിരുന്നു; മറ്റു രണ്ടെണ്ണമാകട്ടെ ‘വൃത്തിഹീനതക്കുള്ള’ നൊബേല്‍ സമ്മാന ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചവയും.
ഹോട്ടല്‍ തേടി തമിഴ്‌നാടിന്റെ ഏതോ ഒരു മൂലയില്‍ പല പാതകള്‍ അങ്ങോട്ടും ഇങ്ങോട്ടും പല തവണ താണ്ടുന്നതിനിടയിലാണ് അത് സംഭവിച്ചത്. പ്രശാന്തിയുടെ ശംഖനാദവുമായി തിരുവാലഞ്ചുഴി ഗ്രാമവും ക്ഷേത്രവും ഞങ്ങളുടെ ശ്രദ്ധയില്‍ ഉടക്കി. കൈയ്യിലുള്ള പരിചിത ഹോട്ടല്‍ പട്ടിക തീര്‍ന്ന സാരഥിയ്ക്കും ഞങ്ങള്‍ അവിടെ ഇറങ്ങുന്നതില്‍ സന്തോഷമേയുള്ളു. കൂട്ടു സാരഥികളെ വിളിച്ച് ഹോട്ടല്‍ തിരഞ്ഞ് കുറച്ചു നേരമായി മൂപ്പര്‍ മൊബൈല്‍ ഫോണ്‍ ലോകത്തായിരുന്നുവല്ലോ.
തമിഴ് നാട്ടില്‍ പ്രത്യേകിച്ച് കാവേരി നദീതട ജില്ലകളില്‍ പല ക്ഷേത്രങ്ങള്‍ക്കും നദിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പങ്കു വയ്ക്കാനുണ്ടാകും. നദിയെ ശുദ്ധ ജലത്തിന്റെയും ജലസേചനത്തിന്റെയും ഉദ്ഭവം മാത്രമായല്ല ശുദ്ധിയുടെയും സമൃദ്ധിയുടെയും ശാന്തിയുടെയും പ്രതീകങ്ങളായി കൂടി കണ്ട് ആരാധിക്കുന്ന ഭാരതീയ പാരമ്പര്യം തമിഴ്‌നാട്ടിലെ വിശാല വിമോഹനങ്ങളായ ഗ്രാമാന്തരീക്ഷങ്ങളില്‍ ഇന്നും ശക്തമാണ്. അതിനാല്‍ തന്നെ ഇത്തരം കഥകളും അവിടങ്ങളില്‍ പ്രബലം തന്നെ.

ഹേരന്ദര്‍ എന്ന ശിവഭക്തനാണ് തിരുവാലഞ്ചുഴി ക്ഷേത്ര നിര്‍മ്മാണ ചരിത്രത്തിലെ കറതീര്‍ന്ന നായകന്‍. നാട്ടിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടത്തിയ തപ:ശ്ചര്യയുടെ അവസാന ഘട്ടത്തില്‍ കാവേരി ദേവിയെ തിരഞ്ഞ് ഭൂഗര്‍ഭ പാതകളില്‍ അലഞ്ഞു തിരിഞ്ഞ ഹേരന്ദര്‍ ഒടുവില്‍ ഒരു തുരങ്ക പാതയിലൂടെ കാവേരി നദിയെ തമിഴകത്തെത്തിച്ചു. എന്നാല്‍ തിരിച്ചോടാന്‍ അവസാനം ഒരു ശ്രമം കൂടി നടത്തിയകാവേരി ദേവി ഇവിടെ വലത്തേയ്ക്ക് തിരിഞ്ഞ് ഒരു ചുഴിയുണ്ടാക്കി. ആ സ്ഥലമാണ് തിരുവാലഞ്ചുഴി!
ഏഴ് നിലയുള്ള കൂറ്റന്‍ ഗോപുരം കടന്നു വരുന്ന ആരെയും പച്ചപ്പു നിറഞ്ഞ, ഒട്ടൊക്കെ ഫലഭൂയിഷ്ട്ടമായ മതിലകം തെല്ലെങ്കിലും അത്ഭുതപ്പെടുത്തും. ഗോപുരത്തിന്റെ വീതിയില്‍, കൊടിമരം വരെ നീണ്ടു കിടക്കുന്ന, തണല്‍ വിരിച്ച നടപ്പാതയും ഈ ക്ഷേത്രത്തിന് ദര്‍ശന മാത്രയില്‍ തന്നെ അപ്രതീക്ഷിതമായ ആകര്‍ഷകത്വം നല്‍കുന്നു.
തമിഴ് രീതിയനുസരിച്ച് കപര്‍ദീശ്വരര്‍ എന്ന പേരില്‍ പരമശിവനും കപര്‍ദ്ദരേശ്വരി എന്ന പേരില്‍ പാര്‍വ്വതീ ദേവിയുമാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ഹേരന്ദര്‍ ശിവനെ പൂജിച്ചിരുന്നത് കപര്‍ദ്ദ രൂപിയായിട്ടായിരുന്നു. കലപ്പയേന്തിയ കര്‍ഷകന്‍ എന്നതിന്റെ അനുസ്മരണമാകാം കപര്‍ദീശ്വരര്‍ എന്ന പ്രതിഷ്ഠാ നാമം.
ഇവിടുത്തെ ഉപപ്രതിഷ്ഠകളില്‍ മുഖ്യമാണ് വെള്ള പാറക്കല്ലില്‍ തീര്‍ത്ത ശേവേത വിനായകര്‍. ചിരിക്കുന്ന മുഖത്തോടു കൂടിയ വെള്ളൈ വിനായകരെ ഭസ്മം കൊണ്ടു മൂടിയ നിലയിലാണ് സാധാരണ കാണാറുള്ളത്. മധുര മീനാക്ഷി ക്ഷേത്രത്തിലെ പൊല്‍താമരക്കുളത്തിന്റ്റെ കരയിലുള്ള വിനായക വിഗ്രഹവും ഇതു പോലെ ഭസ്മാഭിക്ഷിത്തനായാണ് കാണപ്പെടുന്നത്. ഈ വിനായക ശിലയില്‍ കറുക പുല്ല് അര്‍പ്പിക്കുന്നതും ഭസ്മം ഓരോ കൈയ്യളവ് വാരിയെടുക്കുന്നതും ഐശ്വര്യദായകമാണ് എന്നത്രേ ഐതിഹ്യം.
തമിഴ്‌നാട് ഗ്രാമ ശില്‍പകലയുടെ തൊടുകുറികളിലൊന്നായ തിരുവാലഞ്ചുഴി പലകണി ശ്വേത വീനായകര്‍ സന്നിധിയെയാണ് അലങ്കരിക്കുന്നത്. വളരെ സങ്കീര്‍ണ്ണമായ കൊത്തു പണികളും ഈ ശില്‍പചാതുരി ഭംഗിയായി എടുത്തു കാട്ടും പടി ചാതുര്യത്തോടെ സ്ഥാപിച്ചിട്ടുള്ള കല്‍വിളക്കുകളും ചേര്‍ന്ന ശില്‍പമാണ് പലകണി.
വിഗ്രഹങ്ങളെ നേരില്‍ കാണാതെ ഒരു മറയുടെ പശ്ചാത്തലത്തില്‍ അത്ഭുതാദരങ്ങളോടെ ആരാധിക്കുകയാണ് വേണ്ടത് എന്ന വൈഷ്ണവ സങ്കല്‍പ്പനത്തിന്റെ ബാക്കിപത്രമായിരിക്കാം ഇത്തരം പലകണികള്‍. കാലക്രമത്തില്‍ ശില്‍പചാതുരിയുടെ ഭംഗി കാരണം ഇവയ്ക്ക് തനതായ നിലനില്‍പും പ്രതിഷ്ഠാ സാമീപ്യത്താല്‍ വിശുദ്ധിയും കല്‍പ്പിക്കപ്പെട്ടതുമാകാം.
ശ്വേത വിനായകര്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള കുളവും നയനാഭിരാമമാണ്. കുളക്കരയിലുള്ള ജട, ജല വിനായക പ്രതിഷ്ഠകളും പ്രത്യേകം ശ്രദ്ധേയമാണ്. പ്രകൃതിയിലെ പഞ്ച ഭൂതങ്ങളെ തിരിച്ചറിഞ്ഞ് അവയെ വരപതിയില്‍ നിര്‍ത്താനും പൂജാകര്‍മ്മങ്ങളിലൂടെ സംതൃപ്തരാക്കാനും നടന്ന സംഘടിത ശ്രമങ്ങളും ആകാം മഹാക്ഷേത്രങ്ങളുടെ ഉത്ഭവ കാരണം എന്ന സൂചനയാണ് ഇത്തരം പ്രതിഷ്ട്ടകളില്‍ നിന്നും വായിച്ചെടുക്കേണ്ടത് എന്നു തോന്നുന്നു.
തിരിച്ച് ഗോപുര വാതില്‍ക്കലെത്തിയ ഞങ്ങളെ പുതിയൊരു ഹോട്ടല്‍ ലിസ്റ്റുമായാണ് സാരഥി എതിരേറ്റത്. ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെടും മുന്‍പ് ഞങ്ങല്‍ ചൂടും മധുരവുമുള്ള നല്ല കാപ്പി കുടിച്ച ഗൗരി കൃഷ്ണ ഹോട്ടലില്‍ തന്നെ പോയി പ്രാതല്‍ കഴിക്കാമെന്ന ഞങ്ങളുടെ അപേക്ഷ അദ്ദേഹം എന്തു കൊണ്ടോ വേഗം സമ്മതിച്ചു. ഇളം ചൂടുള്ള പൊങ്കലും ചൂടും ഊര്‍ജ്ജസ്വലതയും ചേര്‍ന്ന കാപ്പിയും ശാപ്പിട്ട് യാത്രയുടെ അടുത്ത ഘട്ടത്തിലേയ്ക്കു ഞങ്ങള്‍ കാലൂന്നി.






















