തിരുവയ്യാറില്‍ നിന്നും തഞ്ചാവൂര്‍ വഴി ട്രിച്ചിക്കു വരുന്നത് വളരെ ആയാസരഹിതവും സുഖകരവുമായ യാത്രയാണ്. എതിരെ വാഹനങ്ങള്‍ വരില്ലെന്ന് ഉറപ്പുള്ള നാലു വരിപ്പാതയിലൂടെയാണ് യാത്ര. നാഗപ്പട്ടണത്തു നിന്നും തിരുവാരു നിന്നും വരുന്ന ദേശീയ പാതകള്‍ തഞ്ചാവൂരിനു തൊട്ടു പുറത്ത് വച്ച് ഒന്നിച്ചു ചേരുകയും പുതുക്കോട്ട വഴി തൂത്തുക്കുടിയ്ക്കും അരിയലൂര്‍ ചെന്ന് ചെന്നൈയ്ക്കും ഉള്ള പാതകളായും ട്രിച്ചി വഴി കോയമ്പത്തൂര്‍ക്കുള്ള പാതയായും വഴിമാറ്റപ്പെടുന്നു. മേല്‍പ്പാലങ്ങള്‍ സമൃദ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഈ വഴിതിരിച്ചു വിടല്‍ പ്രക്രിയയില്‍ വലിയ ഗതാഗത കുരുക്കുകളോ കാര്യമായ സമയനഷ്ടമോ അനുഭവപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.
വഴിയരികില്‍ കാണുന്ന പല വില ശ്രേണികളിലുള്ള, അധികവും വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്ന, ഭക്ഷണശാലകളുടെയും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യമുള്ള പെട്രോള്‍ പമ്പുകളുടെയും സാന്നിധ്യം, ഇത്തരം സൗകര്യം ഒന്നും ഇല്ലാത്ത കോഴിക്കോട് – ചാവക്കാട് ദേശീയ പാതയിലൂടെ മാത്രം സഞ്ചരിച്ചു പരിചയിച്ച മലയാളിയുടെ കണ്ണു തുറപ്പിച്ചാല്‍ നന്ന്!
വിഖ്യാതമായ തമിള്‍ സര്‍വ്വകലാശാല, (കേരളത്തില്‍ വേരുകളുള്ള വിഖ്യാത ഭാഷാശാസ്ത്രജ്ഞന്‍ ഡോ. വി.ഐ. സുബ്രഹ്മണ്യന്‍ വിജയകരമായി സ്ഥാപിച്ച രണ്ട് സര്‍വ്വകലാശാലകളില്‍ ഒന്നാണിത്; മറ്റൊന്ന് തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്ന കുപ്പത്തുള്ള ദ്രാവിഡ സര്‍വ്വകലാശാലയാണ്!) ശാസ്ത്ര സര്‍വ്വകലാശാല, ട്രിച്ചി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഐഐ എം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബി എച്ച് ഈ എല്‍ പോലെയുള്ള ഭീമന്‍ വ്യവസായശാലകളും ചൂഴുന്ന ഈ ദേശീയ പാതയില്‍ സഞ്ചരിക്കുമ്പോള്‍ തഞ്ചാവൂര്‍, ട്രിച്ചി നഗരങ്ങള്‍ എവിടെ അവസാനിക്കുന്നു, എവിടെ തുടങ്ങുന്നു എന്നു നിര്‍ണ്ണയിക്കാനും പാടു തന്നെ!
ബി എച്ച് ഈ എല്ലും മറ്റും കഴിഞ്ഞ് ട്രിച്ചി നഗരത്തോടടുക്കുമ്പോള്‍ കാണുന്ന ഒരു പ്രധാന ബസ്സ്റ്റാന്‍ഡാണ് തിരുവെരുമ്പൂര്‍. ദേശീയ പാതയുടെ അലൈന്‍മെന്റനുസരിച്ച് രണ്ടു ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള ഈ ബസ് സ്റ്റാന്‍ഡിനു സമീപം തന്നെയാണ് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ ധാരാളമായി വിറ്റഴിക്കുന്ന പ്രതിദിന ചന്ത. അതിനാല്‍ തിരുവെറുമ്പൂരെത്തുന്നത് എല്ലാ ബസ് യാത്രക്കാരും അറിയുന്ന സംഭവമാണ്. ചില വിശേഷ ദിവസങ്ങളില്‍ അവിടെയടുത്തുള്ള മാരിയമ്മന്‍ കോവിലില്‍ നിന്നുള്ള സൗജന്യ മോര് അല്ലെങ്കില്‍ നാരങ്ങാവെള്ളം വിതരണവും തിരുവെറുമ്പൂരിനെ വേറിട്ടതാക്കുന്നു.
എന്നാല്‍ ബസ്സ്റ്റാന്‍ഡ് കടന്നയുടന്‍ റോഡരികില്‍, അടുത്തെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ തെല്ലകലെ, മനോഹരമായ ഒരു കുന്നിന്‍പുറത്ത് സ്ഥിതി ചെയ്യുന്ന എറുമ്പിലേശ്വര്‍ കോവില്‍ നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്ന പ്രശ്‌നമില്ല. എറുമ്പുകള്‍ വന്നു പൊതിയുന്ന ആ വിഗ്രഹം യഥാര്‍ത്ഥത്തില്‍ സ്വയംഭൂവായ ഒരു ശിവലിംഗമാണ്. പ്രകൃതി തന്നെയാണ് ദേവന്‍ എന്ന ആശയത്തിന്റെ വിശ്വ സാക്ഷാത്കാരമാണ് നിസ്സാരനായ എറുമ്പ് പൊതിയുന്ന ഈ മഹാദേവ ലിംഗ പ്രതിഷ്ഠ! ചുറ്റുമതില്‍ മുഴുവനും നന്ദിയുടെ ചെറു രൂപങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ ക്ഷേത്രം ആരുടേയും ശ്രദ്ധ പെട്ടെന്നു പിടിച്ചു പറ്റും. മാത്രമല്ല ഒരുവശത്ത് കാവേരിയുടെ കൈവഴികളിലൊന്ന് പരന്നൊഴുകുന്നു. കരയോരത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ചെറിയ ആ കുന്നിന് കിരീടമണിയിച്ചു നില്‍ക്കുകയാണ് എറുമ്പിലേശ്വരര്‍. കുന്നില്‍ നിന്ന് പടിഞ്ഞാട്ടു നോക്കിയാല്‍ കാവേരി രണ്ടായി പിരിഞ്ഞ് ശ്രീരംഗം ദ്വീപ് ചമയ്ക്കുന്ന ദൂരക്കാഴ്ച; കിഴക്കോട്ട് നോക്കിയാല്‍ കല്ലണയ്ക്ക് സമീപം ഇരുവരും വീണ്ടും ഒന്നിക്കുന്ന നയനമോഹനമായ കാഴ്ച!
യുദ്ധപരമ്പരകളിലെ വിജയസൂചകമായി ചോളവംശത്തിലെ ആദിത്യ ചോളന്‍ കാവേരി തീരത്ത് പ്രതിഷ്ഠിച്ച ക്ഷേത്ര പരമ്പരയിലെ ഒന്നാണ് ഈ ക്ഷേത്രം. പത്താം നൂറ്റാണ്ട് മുതലുള്ള നിരവധി ചോള സാമ്രാജ്യ ലിഖിതങ്ങളും കല്‍വെട്ടുകളും ക്ഷേത്രത്തിലെ രണ്ട് മണ്ഡപങ്ങളിലേയും തൂണുകളിലും വിതാനത്തിലും കാണാം. അതിനാല്‍ തന്നെ കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇവിടം ഒരു സംസ്‌കാര സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇവിടെയുള്ള ഒരു ലിഖിതം ശ്രദ്ധേയവും ചരിത്ര പ്രാധാന്യമുള്ളതുമാണ്. അതനുസരിച്ച് പൊതുവര്‍ഷം 875ല്‍ ഒരു സ്ത്രീ എറുമ്പിലേശ്വരന് പത്ത് കലഞ്ചു (ഒരു അളവ്) സ്വര്‍ണ്ണം ദാനം ചെയ്തതായി സൂചിപ്പിക്കുന്നു.
പ്രാദേശികമായി ‘ദക്ഷിണേന്ത്യയിലെ കൈലാസം’ എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം താരകാസുര വധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശൈവ നേതൃത്വത്തില്‍ ദേവന്മാര്‍ എറുമ്പുകളായി തിരുവെറുമ്പൂരില്‍ എത്തിയതിനെ ഈ ക്ഷേത്രം അനുസ്മരിക്കുന്നു എന്നാണ് ഐതിഹ്യം.
രാവിലെ 5:30 മുതല്‍ രാത്രി 8:00 വരെ വിവിധ സമയങ്ങളില്‍ ആറ് ദൈനംദിന പൂജകളും മൂന്ന് വാര്‍ഷിക ഉത്സവങ്ങളും ക്ഷേത്രത്തിലുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ബ്രഹ്മോത്സവത്തില്‍ ട്രിച്ചിയിലെ കര്‍ണ്ണാടക സംഗീതപ്രിയര്‍ കാത്തിരിക്കുന്ന സംഗീതോത്സവത്തിനും ഈ ക്ഷേത്രം വേദിയാകാറുണ്ട്. പൗര്‍ണ്ണമി രാവുകളില്‍ കുന്നിനെ പ്രദക്ഷിണം വയ്ക്കുന്ന ഗിരിവലം വരിക ഇവിടെ പ്രധാനമാണ്.






















