സംഘത്തിന്റെ മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളേജിയുടെ അമേരിക്കന്‍ യാത്രയില്‍ കാലിഫോര്‍ണിയയിലെ ”ത്രൈവ് 2026” സമ്മേളനത്തില്‍ ശാസ്ത്രജ്ഞന്മാരായ വില്യം ബി. ഹാള്‍ബര്‍ട്ട്, ബില്‍ ഡ്രെക്‌സല്‍, ബെന്‍ ഓല്‍സെന്‍ എന്നിവരുമായി അദ്ദേഹം നടത്തിയ അനൗപചാരിക ചര്‍ച്ചകള്‍ ഭൗതിക ശാസ്ത്രങ്ങള്‍, ആദ്ധ്യാത്മികത എന്നീ വിഷയങ്ങളില്‍ വെളിച്ചം വീശുന്നതായി.
”മസ്തിഷ്‌കം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ചെറിയൊരു അംശം മാത്രമേ മാനവരാശിക്ക് മനസ്സിലാക്കാനായിട്ടുള്ളൂ” എന്ന് പ്രസ്താവിച്ചുകൊണ്ട് ഹാള്‍ബര്‍ട്ടാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. വിശ്വാസ്യതക്കും ഗ്രാഹ്യത്തിനുമിടക്കുള്ള ഈ അന്തരം, സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിച്ചുവരുമ്പോഴും അടിസ്ഥാനപരമായ ധാരണകള്‍ പരിമിതമായി തന്നെ നിലനില്‍ക്കുന്നു എന്ന വിരോധാഭാസത്തെയാണ് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞുവെച്ചു.
ഈ വിഷയത്തിന്റെ ചുവടുപിടിച്ചുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന അറിവിന്റെ അഹങ്കാരത്തെക്കുറിച്ച് ദത്താജി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മിത ബുദ്ധിയെ സംബോധവുമായി ബന്ധിപ്പിച്ച് വര്‍ദ്ധിതമായ രീതിയില്‍ ചര്‍ച്ചചെയ്യുന്നതിനെ പരാമര്‍ശിച്ച്, വസ്തുത്വത്തെക്കുറിച്ചുള്ള അതിഗ്രാഹ്യത്തെ പെരുപ്പിച്ച് കാണുന്നതിലൂടെ മാനവരാശി അപകടത്തെ ക്ഷണിച്ചു വരുത്തുകയായിരുന്നു ഫലം എന്നദ്ദേഹം കുട്ടിച്ചേര്‍ത്തു. ”മനുഷ്യന്റെ ബുദ്ധിയെപ്പോലും നമുക്കിപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് അതിനെ പകര്‍ത്തുകയോ കവച്ചുവെയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് എളുപ്പത്തില്‍ അവകാശപ്പെടാനാവുക? അദ്ദേഹം ചോദിച്ചു.
ഹൊസബാളേജിയുടെ അഭിപ്രായത്തില്‍, ആഴത്തിലുള്ള പ്രശ്‌നം ആധുനികമായ സംവാദങ്ങള്‍ ശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും പരസ്പരവിരുദ്ധമായ തട്ടുകളില്‍ സ്ഥാപിക്കുന്നു എന്നതാണ്. ഇത് അടിസ്ഥാനപരമായി വികലമാണ്. ”ശാസ്ത്രം ആദ്ധ്യാത്മികതയ്ക്ക് എതിരല്ല. ആദ്ധ്യാത്മികതയെ അറിയാനും അനുഭവിക്കാനും സഹായകമായ പല ഉപകരണങ്ങളില്‍ ഒന്നു മാത്രമാണത്. ഇവ രണ്ടിനേയും പരസ്പരവിരുദ്ധമെന്ന് കാണിക്കുന്നതിലൂടെ ആനുകാലിക ചിന്ത, അന്വേഷണത്തിന്റെ സാധ്യതയെ വിശാലമാക്കുന്നതിനുപകരം സങ്കുചിതമാക്കുകയായിരിക്കും ഫലം.”
ചരിത്രപരമായ കീഴ്‌വഴക്കങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഐസക് ന്യൂട്ടണെ പോലുള്ള വ്യക്തികള്‍ ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ ദൈവശാസ്ത്രപരമായ അന്വേഷണങ്ങളും മുന്നോട്ടു കൊണ്ടുപോയിരുന്ന കാര്യം ദത്താജി ഓര്‍മ്മിപ്പിച്ചു. ഇത്തരം ഉദാഹരണങ്ങള്‍ മുമ്പുകാലത്തെ ബൗദ്ധിക പാരമ്പര്യം അനുസരിച്ച് അറിവ് അറതിരിക്കുന്നതിനുപകരം ഏകീകരണമാണ് നിര്‍വ്വഹിച്ചിരുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ചിന്തയെ മുന്നോട്ടുകൊണ്ടുപോയി ”ഓര്‍ത്തുവെക്കലാണ്” അറിവിന്റെ കേന്ദ്രബിന്ദുവെന്ന് ഓല്‍സെന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്റെ ബുദ്ധി പലപ്പോഴും അതിന്റെ ആഴത്തിലുള്ള വേരുകളെ വിസ്മരിക്കുന്നു. ഇതുകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത് ദിവ്യമായ അറിവ് അഥവാ നാഗരികതയുടെ പാരമ്പര്യവശാല്‍ ലഭിക്കുന്ന അറിവിനെയാണ്. ഇതോടെ ചര്‍ച്ചകള്‍ തത്വശാസ്ത്രപരമായ കാതലായ പ്രശ്‌നത്തിലേക്ക് നീങ്ങി. ഒരു വ്യക്തി ഉണ്മയെ സമീപിക്കേണ്ടത് എപ്രകാരമാണ്? ഈ വിഷയത്തില്‍, ഭാരതീയ തത്വശാസ്ത്രപാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍, ദത്താജി ഉണ്മ ഏക അന്വേഷണ രീതിയെ ആശ്രയിച്ചല്ല നിലകൊള്ളുന്നത് എന്ന് പറഞ്ഞു. അനുഭവപരമായ സാധൂകരണത്തെ ആശ്രയിക്കുന്ന ശാസ്ത്രത്തിന് ഒരു പാത മാത്രമേ നിര്‍ദ്ദേശിക്കാനാകൂ. എന്നാല്‍ ആ ഒരു പാത മാത്രമല്ല ഉള്ളത്, അദ്ദേഹം തുടര്‍ന്നു.
”ഉണ്മ ഒന്നേയുള്ളൂ. എന്നാല്‍ അതിനെ സമീപിക്കാന്‍ വഴികള്‍ പലതാണ്” അദ്ദേഹം വ്യക്തമാക്കി. അളക്കാനും പരീക്ഷണത്തിലൂടെ സ്ഥിരീകരിക്കാനും കഴിയുന്നതു മാത്രമാണ് ഉണ്മ എന്ന് സമീകരിക്കുന്ന ആധുനിക പ്രവണതയെ വെല്ലുവിളിക്കുന്നതാണ് ഈ കാഴ്ചപ്പാട്. ശാസ്ത്രീയ അന്വേഷണങ്ങള്‍ അനിതരസാധാരണമായ ഉള്‍ക്കാഴ്ച പ്രദാനം ചെയ്തിട്ടുണ്ട് എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ മനുഷ്യാനുഭവത്തിന്റെ മണ്ഡലത്തെ പൂര്‍ണമായും വ്യാഖ്യാനിക്കാന്‍ അതിനാവില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രെക്‌സല്‍, ‘ചെറുസത്യങ്ങള്‍’ ‘വലുതായ സത്യങ്ങള്‍’ എന്നിവയെ വേര്‍തിരിച്ച് അവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ആത്യന്തിക ഉണ്മയെയാണെന്ന് പറഞ്ഞു. ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ വര്‍ദ്ധനയോടെ കുമിഞ്ഞുകൂടുകയും അറിവിന്റെ നിരകള്‍ തന്നെ കെട്ടിപ്പൊക്കുകയും ചെയ്യുന്നു. എങ്കിലും ആത്യന്തികമായ ‘ഉണ്മ’ അഗാധമായ തലത്തില്‍ കേവലം വിശകലനാത്മകം എന്നതിലുപരി അനുഭവജ്ഞാനമായി തന്നെ നിലനില്‍ക്കുന്നു.
ഇതോടെ ചര്‍ച്ച സ്വാഭാവികമായും തത്വശാസ്ത്രത്തെ സംബന്ധിക്കുന്ന ഏറ്റവും പഴക്കം ചെന്ന വിവാദത്തില്‍ ചെന്നെത്തി. മനസ്സും പദാര്‍ത്ഥവും തമ്മിലുള്ള ബന്ധം. മനുഷ്യന്റെ അസ്തിത്വം അടിസ്ഥാനപരമായി ഭൗതികമാണോ? ബോധം ആവിര്‍ഭവിക്കുന്നത് ഭൗതിക പ്രക്രിയയിലൂടെയാണോ? അതോ ബോധം സ്വയം കൂടുതല്‍ അടിസ്ഥാനപരമാണോ?
ഈ സന്ദര്‍ഭത്തില്‍, വീണ്ടും ഭാരതീയ ചിന്തയിലെ, ഭൗതികപ്രപഞ്ചം ആത്യന്തികമായ സത്യമല്ല, മറിച്ച്, ക്ഷണികമായ അഭിവ്യക്തി മാത്രമാണെന്ന് വ്യക്തമാക്കുന്ന മായാവാദത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ദത്താജി, ബോധവും മനസ്സും പദാര്‍ത്ഥത്തിന്റെ ഉപജന്യഫലങ്ങളല്ലെന്നും ജീവതത്ത്വശാസ്ത്രപരമായി അവയ്ക്ക് ഉന്നതസ്ഥാനമാണ് ഉള്ളതെന്നും പറഞ്ഞു. ഭൗതികമായ പരിമിതികളെ അതിക്രമിക്കാനുള്ള മനസ്സിന്റെ കഴിവ് സമാധിതത്ത്വത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു എന്നദ്ദേഹം വിശദീകരിച്ചു. കൂടാതെ, യഥാര്‍ത്ഥ അപകടം കുടികൊളളുന്നത് സാങ്കേതിവിദ്യയില്‍ അല്ലെന്നും അതിന്റെ വിനിയോഗത്തിനു പിന്നിലെ ലക്ഷ്യങ്ങളിലാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയും കേവലം വാണിജ്യതാല്പര്യങ്ങളും അധീശത്വവും നേടിയെടുക്കാന്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍, മനുഷ്യക്ഷേമം എന്നതിനേക്കാള്‍ ഉപരി അവ ചൂഷണോപാധികളായി മാറും.
ആഗോളനാഗരികതയുടെ സഞ്ചാരപഥത്തെക്കുറിച്ചുള്ള പൊതുവായ ഉല്‍കണ്ഠയുടെ സാഹചര്യത്തില്‍, ദത്താജി ശാസ്ത്രീയ പരീക്ഷണങ്ങളെ ആദ്ധ്യാത്മിക പരിജ്ഞാനവുമായി സംയോജിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചു ഊന്നിപ്പറഞ്ഞു: ”യഥാര്‍ത്ഥ ശാസ്ത്രജ്ഞന്‍ ഒരു ജ്ഞാനിയായിത്തീരണം” എന്ന് പറഞ്ഞതില്‍ നിന്ന് ധാരണയുടെ പരമകാഷ്ഠയില്‍ ശാസ്ത്രജ്ഞനും ജ്ഞാനിയും തമ്മിലുള്ള അന്തരം തീര്‍ത്തും അലിഞ്ഞില്ലാതാകും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം.
(കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക) വിവ: യു.ഗോപാല്‍ മല്ലര്‍






















