ആര്‍ദ്രാകാശമിരുണ്ടുമയങ്ങീ-
ട്ടാദിത്യന്‍ മറവായപ്പോള്‍
ആളിന്നൊച്ചയൊഴിഞ്ഞൊരുമുറ്റ-
ത്താകെച്ചിലരുടെ കാലൊച്ച
ശാന്തം മെല്ലെയനങ്ങുന്നെങ്കിലു-
മാഴും ധ്യാന സ്ഥിതിയില്‍ത്താന്‍
തീര്‍ത്ഥം പദ്മമതാത്മീയം തിരു-
നാരായണജപലയനിരതം
ചന്ദ്രികമെല്ലെയലിഞ്ഞൊഴുകുംവഴി-
പോലാം ഗോപുര വരശിരസില്‍
ചൂടാന്‍ താരാഹാരവുമായ് നിശയൂഴം-
കാപ്പതുപോല്‍ നില്പൂ
നീളന്‍ ചിറകുകള്‍ വീശി വിടര്‍ത്തി
നിവര്‍ന്നു പരന്നിടുമാകാശം
നീലാഭദ്യുതി ചേര്‍ന്നു വിളങ്ങെ-
യുണര്‍ത്തി മനസ്സിലൊരാഹ്ലാദം
കാല്‍വിരലൊന്നു പതിഞ്ഞതുമുതലൊരു
കാളും വിറയുടെയാവേശം
കാല്‍തൊട്ടൊന്നു മനസ്സിലുണര്‍ന്നത്
കാലംകൂടിയ വരകാലം
കാതില്‍ കേള്‍പ്പത് മധുര മനോഹര-
നാമസഹസ്രം ലയഭരിതം
കാണെക്കാണെക്കണ്ണില്‍ നിറഞ്ഞത്
കലയുടെ കാമ്യ വിലാസങ്ങള്‍
തൂണില്‍,ത്തറയില്‍,തൂമയെഴുന്നൊരു-
മേലാപ്പില്‍പ്പരമെങ്ങെങ്ങും
തൂവുന്നൂ മഹദാശയമങ്ങനെ
തൂകിയ കൈവിരലഭ്യാസം
ആരാരൊക്കെയുതിര്‍ത്ത വിയര്‍പ്പിവ-
യാരാരുടെ ചുടുചോരയതും
ആരാവാമിതിലിങ്ങനെ സര്‍ഗ്ഗ-
വിശേഷം ചേര്‍ത്തത് ഭഗവാനേ!
ആയിരമായിരമര്‍പ്പിത ചേത-
സ്സവരെ നമിച്ചാ,നന്നേരം
ആകാശത്തൂന്നിത്തിരിവെട്ടം;
മിന്നല്‍? തുഷ്ടിച്ചിരിയോ, ഹാ!
ചുറ്റും ചുറ്റിനടക്കെക്കേള്‍പ്പൂ
ശീവേലിത്തിരു തകില്‍ മേളം
നാദസ്വരസ്സുധയൊഴുകുന്നതിലോ
രാഗം താനം പല്ലവികള്‍
പാടുന്നങ്ങനെ രാമകഥാമൃത-
മോരോന്നായ് മധുരസമായി
സാഹിത്യത്തിന്, നാദംപകരം കേള്‍പ്പിതു,
സ്വാതിത്തിരുഹൃദയം
‘ഭാവിക്കേണം രഘുരാമം’ സുഗു-
ണാരാമം സകലാധാരം
സാവേരീസ്വര സരിഗസരീരസ,-
മാചാരം ഭരമാനന്ദം
മൂര്‍ത്തികള്‍ മൂന്നു നിരന്നു പരന്നിട-
നാഴിയിലൂടൊരു വഴിചേര്‍ക്കെ
കീര്‍ത്തനമാലകള്‍ പാടി നടന്നതി-
നൊപ്പം ‘ഭാരതമൊരുശകലം’
എണ്ണം ചെറുതാമെങ്കിലുമെല്ലാ-
നാടും നഗരവുമൊന്നായി-
ച്ചേരും സേവയിതിതിനെതിരായി-
ന്നെന്തുണ്ടാകും? സംശയമായ്
അമ്പാടികുളിര്‍ ശ്രീകൃഷ്ണന്‍, പുന-
രങ്ങനെ നരഹരി ഭഗവാനും
നടുവില്‍ നാഗമനന്ത സ്ഥിതനായ്
നാരായണനാം അഖിലേശന്‍
ദേവസ്സര്‍വ്വസ്വരൂപം ചേര്‍ന്നത്-
ദേവസ്വരൂപപ്പൊരുളായി
സാക്ഷാല്‍ സ്വാമിയിലെന്തില്ലാത്തത്!
സാക്ഷാല്‍ക്കാരം ശീവേലി
പല്ലക്കും ചുമലേറ്റി നടപ്പവ-
രില്ലറിയുന്നീലില്ലൊട്ടും
ഭഗവാനേറ്റും ഭാരം, ലോകം
ഭരണം ചെയ്‌വൊരു ഗുരുഭാരം
ഭാരം പേറിയിറക്കിക്കനമേ-
പോവതു ഭാഗ്യം, പെരുമാളെ-
ത്തോളില്‍ക്കേറ്റി നടപ്പതു ജീവിത-
ഭാരം തീര്‍പ്പൊരു തിരുവഴിയാം
ഉള്ളില്‍ക്കയറുംനേരം, ഭഗവാ-
നുളളില്‍ കയറാന്‍ വഴിയേതോ?
ഉള്ളില്‍ തോന്നിയതപ്പോള്‍ ‘ശാന്താ-
കാരം’ ചൊല്ലാന്‍; ഭവഭജനം
കണ്ടേന്‍ മേഘമിറങ്ങി ലയിച്ചൊരു
വര്‍ണ്ണം തൂകിയ തിരുവദനം
കണ്ടേനിത്തിരി, കിളിവാതിലിലൂ-
ടംബരമങ്ങനെ കാണുംപോല്‍
നെറ്റിയിലിത്തിരിചന്ദ്രിക വീണോ?
തോന്നിയതോ? ഭ്രമമാകുകയോ?
നീണ്ടു വിടര്‍ന്നൊരു താമരയിതളോ?
കണ്ണിന്‍ ശാന്തിയനന്തതയോ!
നാസിക, പുഞ്ചിരിവിളയും ചുണ്ടുക-
ളെന്തൊരു കാഴ്ച വിയര്‍ത്തേ പോയ്!
നീണ്ടരുളുന്നൊരു ബാഹുവതിന്‍ വിരല്‍
നീളുന്നെന്തില്‍ ശ്രുതി ചേര്‍ക്കാന്‍?
ഓങ്കാരത്തിന് താണ്ഡവതാള-
മുണര്‍ത്തിയ ജഡയെ തീണ്ടീടാന്‍?
പള്ളിയുറക്കമടുത്തതിനാലാവണ,-
മുണ്ട് തിരക്കതിനാലാവാം
തള്ളിയിറക്കുകയാണ് വരുന്നൊരു-
ദാസരെ ജവമൊടു ‘ദാസ’ന്മാര്‍
കണ്ടു നടുക്കൊരു താമരയതിലൊരു-
നാന്മുഖനങ്ങനെ,യതിസൂക്ഷ്മം
നോക്കവെ കാണ്‍മത് ലയനം സൃഷ്ടി-
സ്ഥിതിയുടെ ഗാഢാശ്ലേഷരസം
സ്പഷ്ടം ബന്ധമിതുലകില്‍ ലൗകിക-
മപ്പുറമാത്മീയാനന്ദം
ആനന്ദാമൃതമധുരിമ നുകരുവ-
താവണമാര്‍ക്കുമൊരാവേശം
കാലില്‍ വീണുകരഞ്ഞൊഴുകുന്നൊരു-
കണ്ണീരാലിനിയഭിഷേകം
കാണാനാവുകയെന്നടിയന്നിനി-
യാമോദം തരുമീ നിമിഷം
കാതില്‍കേള്‍പ്പൊരു നിശ്ശബ്ദതയതി-
ലാകാശം നിഷ്പന്ദിതമായ്
‘ശബ്ദാദ് വ്യോമം,’ ദീപമണഞ്ഞതി-
ലങ്ങു തമസ്സിന്‍പ്രഭ കാണ്മൂ
കേട്ടൊരു കുഴലിന്‍ രാഗമതേതാ-
ണറിവീ,ലടിയന്‍ കുഴലായീ
കാതില്‍ പീയൂഷത്തിന്‍ തുള്ളികള്‍;
കണ്ണീര്‍ ധാരയിലാറാടീ
കേട്ടൂ കൂട്ടരു ചോദിക്കുന്നൂ-
തെങ്ങനെ ദര്‍ശന, മഭിരാമം?
ചൊല്ലീ, ഞാനറിയാതലിയാഞ്ഞത്,
നീയുള്ളതിനാലായീടാം!
(ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനാനുഭൂതിയില്‍ ജനിച്ച കവിത)






















