”ഇന്ന് ലോകത്ത് സയന്റിഫിക് ആയിട്ടുള്ള ഹെര്‍ബല്‍ ഡ്രഗ്സ് ഉണ്ടെന്നു പറഞ്ഞാല്‍ ചൈനക്കാരുടേതേ ഉള്ളൂ. ഇത് നമുക്ക് എന്തുകൊണ്ട് ചെയ്തുകൂടാ?” വിഖ്യാത സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പല്‍പ്പു പുഷ്പാംഗദന്റെ വാക്കുകളില്‍ നിറഞ്ഞത് ഭാരതത്തിന്റെ സസ്യശാസ്ത്രമേഖലയിലെ മുന്നേറ്റത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും ആ ഉദ്യമത്തിന്റെ മാര്‍ഗ്ഗദര്‍ശിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണ്.
ഡിസംബര്‍ പത്തൊന്‍പതാം തീയതി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ നമുക്ക് നഷ്ടമായത് സ്വരാജ്യത്തിന്റെ ശാസ്ത്രമേഖലയ്ക്ക് അഭൂതമായ സംഭാവനകള്‍ നല്‍കിയ സസ്യശാസ്ത്രജ്ഞനെ മാത്രമല്ല മനുഷ്യസ്‌നേഹത്തിന്റെ ആള്‍രൂപത്തെ കൂടിയാണ്. പാലോടിന്റെ ഹരിതതുരുത്തിനെ ലോകശ്രദ്ധയില്‍ അടയാളപ്പെടുത്തിയ പ്രതിഭാധനനായ സസ്യശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ബൗദ്ധിക സ്വത്തവകാശം എന്ന നിയമത്തെ വനവാസി ജനതയ്ക്ക് ജീവിത മാര്‍ഗമാക്കാം എന്നു തെളിയിച്ച ആദ്യത്തെ ശാസ്ത്രജ്ഞന്‍.
1944 ജനുവരി 23ന് കൊല്ലം ജില്ലയിലായിരുന്നു ഡോ.പി. പുഷ്പാംഗദന്റെ ജനനം. നീരാവില്‍ എസ്.എന്‍.ഡി.പി. ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ജമ്മുവിലെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ലോകപ്രശസ്തയായ ബോട്ടാണിസ്റ്റ് ഡോ. ഇ.കെ. ജാനകിയമ്മാളിന്റെ കീഴില്‍ 1969 ലായിരുന്നു ശാസ്ത്ര ഗവേഷണത്തിലേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വെപ്പ്. അവിടെ ഓള്‍ ഇന്ത്യ കോര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ 1990 വരെ പ്രവര്‍ത്തിച്ചു. സംരക്ഷണ ജീവശാസ്ത്രം, സൈറ്റോജെനെറ്റിക്‌സ്, സസ്യപ്രജനനം, മോളിക്യുലാര്‍ ടാക്‌സോണമി, എത്‌നോബയോളജി, എത്‌നോഫാര്‍മക്കോളജി എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണമേഖലകള്‍. ലഖ്‌നൗ നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കെയാണ് പാലോട് ആരംഭിച്ച ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ടി.ബി.ജി.ആര്‍.ഐ.) അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അധികൃതര്‍ ചുമതലയേല്‍പ്പിക്കുന്നത്.
1990ല്‍ അദ്ദേഹം പാലോടെത്തുമ്പോള്‍ സസ്യശാസ്ത്ര ഗവേഷണരംഗത്തെ പുതിയൊരു കുതിച്ചുചാട്ടത്തിനുള്ള എല്ലാം സര്‍വ്വസജ്ജമായിരുന്നു. അഗസ്ത്യാര്‍കൂട മലനിരകളിലേക്കുള്ള ആ യാത്ര ഭാരതത്തിന്റെ ഹെര്‍ബല്‍ മെഡിസിന്‍ രംഗത്തെ മുഖഛായ തന്നെ മാറ്റി. 1987 കാലം, അഗസ്ത്യാര്‍കൂടത്തിന്റെ ഇരുണ്ട മഴക്കാടുകളില്‍ പാലോട് ബൊട്ടാണിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് ശാസ്ത്രജ്ഞര്‍ പുതിയ അറിവുകള്‍ തേടിയിറങ്ങി. കൂട്ടിന് കാടിനെ അറിയുന്ന കുട്ടിമാത്തന്‍ കാണിയും മല്ലന്‍ കാണിയും പിന്നെ ഈച്ചരന്‍ കാണിയും. നടന്നു തളരുമ്പോഴും, വിശന്നുവലയുമ്പോഴും കാണിക്കാര്‍ ഒരു ചെടിയുടെ ഇലയും കായും ചവച്ചു. അതോടെ കൂടുതല്‍ ഉന്മേഷവാന്മാരായി നടത്തം തുടര്‍ന്നു. കൂടെയുണ്ടായിരുന്ന ഡോ. പി. പുഷ്പാംഗദനും ഡോ. രാജശേഖരനും കൗതുകം. ഈ കൗതുകമാണ് 8 വര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവില്‍ ജീവനിയെന്ന അത്യപൂര്‍വ്വ മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്കെത്തിച്ചത്. യുവത്വം നിലനിര്‍ത്തുന്ന ‘ജീവനി’യെന്ന മരുന്നിലൂടെ ഡോ. പുഷ്പാംഗദന്‍ മാത്രമല്ല. ടി.ബി.ജി.ആര്‍.ഐ എന്ന സ്ഥാപനം കൂടിയാണ് ലോകോത്തരമായത്.
പ്രതിഭാശാലിയായ ഗവേഷകനപ്പുറത്തെ മനുഷ്യസ്‌നേഹിയെ ഇതോടൊപ്പം കൂട്ടിവായിക്കാതിരിക്കാനാകില്ല. ‘Trichopus Zeylanicus’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരിനം ചെടി. ക്ഷീണമകറ്റുന്നതിനുള്ള ചേരുവകള്‍ അദ്ദേഹം അതില്‍ നിന്നും വികസിപ്പിച്ചു. അതിന്റെ അത്ഭുത ഗുണങ്ങള്‍ ജോഹന്നാസ് ബര്‍ഗിലെ ഭൗമ ഉച്ചകോടിയില്‍ അവതരിപ്പിച്ച് പേറ്റന്റ് നേടി. ചോലവനങ്ങളില്‍ മാത്രം വളരുന്ന ഈ പച്ചിലയ്ക്ക് ‘ആരോഗ്യപച്ച’ യെന്ന പേരും നല്‍കി. വളരെ പെട്ടെന്നാണ് ‘ജീവനി’ ലോക ഔഷധ ഭൂപടത്തില്‍ ഇടം നേടിയത്. ഇതില്‍ നിന്നും ലഭിക്കുന്ന തുകയുടെ പകുതി വിഹിതം, കേരള കാണി സമുദായട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് അതില്‍ നിന്നും വനവാസി സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കായി മാറ്റിവച്ചുകൊണ്ട് ബൗദ്ധിക സ്വത്തവകാശം എന്ന നിയമത്തിന്റെ സാധ്യതകള്‍ വനവാസി ജനങ്ങള്‍ക്കായി തുറന്നിട്ടു.
ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള അറിവ് ഉപയോഗിച്ച് 9500 ഓളം സസ്യങ്ങളാണ് ഡോ. പി. പുഷ്പാംഗദന്‍ കണ്ടെത്തിയത്. വിവിധ മേഖലകളിലായി 174 പേറ്റന്റുകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭാരതത്തിന്റെ പരമ്പരാഗതമായ അറിവിനെ ആധുനിക ശാസ്ത്രവുമായി സന്നിവേശിപ്പിച്ച് സസ്യശാസ്ത്ര ഗവേഷണരംഗത്ത് പുതിയ ദിശാബോധമുണ്ടാക്കിയ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ പരമ്പരാഗത അറിവും ആധുനിക ശാസ്ത്രവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മുതല്‍ക്കൂട്ടായിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദിന്‍ഗ്ര മെമ്മോറിയല്‍ അവാര്‍ഡ്, ബോര്‍ലാഗ് അവാര്‍ഡ്, സ്വദേശ് ദേശീയ അവാര്‍ഡ്, യു.എന്‍ ഇക്വേറ്റര്‍ ഇനിഷ്യേറ്റീവ് പ്രൈസ്, ആയുര്‍വേദ ഗൗരവ് അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 2010ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. എന്നും ദേശീയതയോടൊപ്പം നിന്നയാളാണ് ഡോ.പി. പുഷ്പാംഗദന്‍. ഭാരതീയ സംസ്‌കൃതിയെപ്പറ്റി നല്ല കാഴ്ചപ്പാടും അറിവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലത്ത് ഗവേഷണ പ്രബന്ധങ്ങളടങ്ങുന്ന പുസ്തകശേഖരം കേസരി റിസര്‍ച്ച് ലൈബ്രറിക്ക് കൈമാറിയിരുന്നു. ആ മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസ്സു നമിക്കാം.






















