മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു പരന്ന ജനാരവത്തെ സാക്ഷി നിര്‍ത്തി, ഭാരത ക്രിക്കറ്റിലെ വീരംഗനമാര്‍ അവിസ്മരണീയവും, അപൂര്‍വ്വവുമായൊരു ചരിത്രമെഴുതി. ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയുടെ വന്‍പിനെ തകര്‍ത്തെറിഞ്ഞ് ഭാരതക്രിക്കറ്റിലെ എക്കാലത്തേയും വലിയ നേട്ടം കൊയ്‌തെടുത്ത് ഭാരതം ലോക കിരീടം സ്വന്തമാക്കി, 2005ലും 2017ലും ഫൈനല്‍ തോറ്റതിന്റെ നിരാശ, മുംബൈ സ്റ്റേഡിയത്തില്‍ അഭിമാനാഹ്ലാദങ്ങള്‍ക്ക് വഴി മാറി. ബാറ്റും ബോളുമായി ഷെഫാലിവര്‍മയും ദീപ്തി ശര്‍മയും നിറഞ്ഞാടിയപ്പോള്‍, അന്തിമ പോരാട്ടത്തില്‍ പ്രോട്ടീസിനെ അരിഞ്ഞൊതുക്കി. പ്രഥമ ലോക വിജയത്തിന്റെ മധുരം രുചിച്ചു; ഒപ്പം ആദ്യഘട്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്കുള്ള ഭാരതത്തിന്റെ പ്രതികാരവുമായി അത്.
വനിതാ ലോകകപ്പിന്റെ ചരിത്രത്തില്‍ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രം സാദ്ധ്യമായിരുന്ന കിരീടലബ്ധിയാണ് ഇത്തവണ ഭാരതം കൈവരിച്ചത് (ന്യൂസിലാന്റ്, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്). ഭാരതവും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2025 ലോകകപ്പ് മത്സരങ്ങളുടെ ആദ്യഘട്ടം ആധികാരികതയോടെയായിരുന്നില്ല, ഭാരതം ആരംഭിച്ചത്. തുടക്കത്തില്‍ ആകെ കളിച്ച ഏഴ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തോല്‍വി നേരിടേണ്ടിവന്നു. അതോടെ മുന്നോട്ടുള്ള ഗതി ഏറെക്കുറെ കഠിനമായതാണ്. എന്നാല്‍ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ നേടിയ ഉജ്ജ്വല വിജയമാണ് ഭാരതത്തിന് സെമിയിലേക്കുള്ള വഴിതുറന്നതും പിന്നെ ചരിത്രം വിജയത്തിലേക്ക് നയിച്ചതും.
ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും, തുടര്‍ന്ന് സെമിയില്‍ അതിശക്തരായ ഇംഗ്ലണ്ടിനെ മറികടക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവസാന പോരാട്ടത്തില്‍ ഭാരതത്തെ നേരിട്ടത്. മത്സരത്തിന് മുന്‍പ്, ഉച്ചയ്ക്ക് പെയ്തിറങ്ങിയ ശക്തമായ മഴയില്‍ നനഞ്ഞ ഔട്ട് ഫീല്‍ഡിലും ഈര്‍പ്പം നിന്ന പിച്ചിലും ആദ്യം കളിക്കുകയെന്നത് ഏറെ ദുഷ്‌കരമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റേന്തേണ്ടി വന്നപ്പോള്‍ പ്രതീക്ഷയ്ക്ക് മങ്ങലുമുണ്ടായി. എന്നാല്‍ സാഹചര്യം ഉള്‍ക്കൊണ്ട ഭാരതസംഘം നിശ്ചയദാര്‍ഢ്യം കൈവിടാതെ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. ആഞ്ഞടികള്‍ക്ക് കാര്യമായി മുതിരാതെ ഒറ്റയും ഇരട്ടയുമെടുത്ത് ഹര്‍മന്‍പ്രീതും കൂട്ടരും ഇന്നിംഗ്‌സ് നെയ്‌തെടുക്കുകയായിരുന്നു. മികച്ച സ്‌കോറുകള്‍ നേടിയ ഷെഫാലിയും (87) സ്മൃതി മന്ഥാനയും (45) ദീപ്തശര്‍മയും (58) റിചാ ഘോഷും (34) ദക്ഷിണാഫ്രിക്കന്‍ ഏറുകാരെ ആത്മനിയന്ത്രണത്തോടെയാണ് നേരിട്ടത്. നാലു പേരും ചേര്‍ന്ന് നേരിട്ട ഇരുനൂറ്റിയഞ്ച് പന്തുകളില്‍ നിന്നും ആകെ നേടിയത് 21 ബൗണ്ടറികള്‍ മാത്രം. സിക്‌സറാകട്ടെ കേവലം അഞ്ചും.
2025 ലോക ഏകദിന മത്സരം ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സപ്തംബര്‍ 30ന് ആരംഭിക്കുമ്പോള്‍ ക്രിക്കറ്റ് പണ്ഡിതര്‍ ഭാരതം കപ്പേന്താനുള്ള സാദ്ധ്യത കാര്യമായി കല്‍പ്പിച്ചിരുന്നില്ല. അവരുടെ കണക്കില്‍ ഇംഗ്ലണ്ടോ, ആസ്‌ത്രേലിയയോ, ന്യൂസിലാന്റോ ആയിരുന്നു കല്‍പിത ചാമ്പ്യന്മാര്‍. ആ പ്രവചനത്തെ സാധൂകരിക്കുന്ന മങ്ങിയ പ്രകടനമായിരുന്നു, തുടക്കത്തില്‍ ഭാരതത്തിന്റേത്. തുലാസിലായ സെമിപ്രവേശത്തിന് ഉറപ്പുണ്ടായത് ഒക്ടോബര്‍ 23ന് ന്യൂസിലാന്റിനെതിരെ നേടിയ ഉജ്വല വിജയത്തോടെയാണ്. സെമി ഫൈനലില്‍ നിലവിലുള്ള ലോകചാമ്പ്യന്മാരായ ആസ്‌ത്രേലിയയെ, ജമീമ റോഡ്രിഗ്‌സിന്റെ ത്രസിപ്പിക്കുന്ന സെഞ്ചുറിയുടെ ബലത്തില്‍ അസാദ്ധ്യമെന്ന് തോന്നിപ്പിച്ച റണ്‍ ചേസിലൂടെ ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കെ വിനീതരാക്കിയാണ് അന്തിമ പോരാട്ടത്തിന് ഭാരതം അര്‍ഹത നേടിയത്. ഭാരത വനിതകള്‍ കളിച്ചുകൂട്ടിയെടുത്ത 341 റണ്‍സ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മുന്തിയ സ്‌കോറുമായിരുന്നു.
ഭാരതത്തിന്റെ തിളക്കമാര്‍ന്ന വിജയം ഒന്നോ രണ്ടോ കളിക്കാരുടെ അസാധാരണ മികവില്‍ നിന്നും രൂപമെടുത്തതായിരുന്നില്ല. ആകെ കളിച്ച ഒമ്പത് മത്സരങ്ങളിലായി ടീമിലെ ഏതാണ്ടെല്ലാവരുടേയും സംഭാവനകള്‍ പല സന്ദര്‍ഭങ്ങളിലുണ്ടായി. ബാറ്റിങ്ങില്‍ ജമീമ റോഡ്രഗ്‌സ്, സ്മൃതി മന്ഥാന, പ്രതീക റാവല്‍, ഹര്‍മന്‍പ്രിത് കൗര്‍ എന്നിവര്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ റിചാ ഘോഷും, ഷെഫാലിയും, ഹര്‍ലിന്‍ ഡിയോളുമടക്കമുള്ളവര്‍ ഉറച്ച പിന്തുണ നല്‍കി. ആള്‍ റൗണ്ടര്‍ എന്ന നിലയില്‍ തിളങ്ങിയ ദീപ്തി ശര്‍മ കപ്പ് വിജയത്തിന്റെ മുഖ്യ ശില്‍പ്പികളിലൊരാളായി. ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റും അന്‍പത് റണ്‍സും നേടുകയെന്ന അപൂര്‍വ്വ നേട്ടത്തിനുമുടമയായി ദീപ്തി.
ഭാരതത്തിന്റെ പുരുഷന്മാര്‍ ലോകനേട്ടങ്ങള്‍ തുടര്‍ച്ചയായി കൈവരിച്ചപ്പോള്‍, അത്തരമൊരു വിജയം സാദ്ധ്യമാകാതെ, കേവലം കാഴ്ചക്കാരായിരുന്നു ഇത്രനാളും ഭാരത വനിതകള്‍. ട്വന്റി-ട്വന്റിയിലും ടെസ്റ്റ് ക്രിക്കറ്റ് രംഗത്തും കാര്യമായ വിജയങ്ങള്‍ നേടാന്‍ ഭാരതത്തിനായിരുന്നില്ല. 2020ലെ ട്വന്റി-ട്വന്റി ലോകകപ്പിലെ ഫൈനല്‍ പ്രവേശമായിരുന്നു ഹ്രസ്വക്രിക്കറ്റിലെ മികച്ച നേട്ടം. ടെസ്റ്റിലാകട്ടെ ഇക്കാലത്തിനിടയില്‍ കളിച്ച 41 മത്സരങ്ങളില്‍ എട്ടില്‍ മാത്രമാണ് വിജയിക്കാനായത്. അതുകൊണ്ട് തന്നെ കന്നി ലോകകപ്പ് വിജയം ഭാരതത്തിലെ വനിതാ ക്രിക്കറ്റിന് പുതിയൊരുണര്‍വ്വ് പകരുമെന്നതില്‍ സംശയിക്കേണ്ടതില്ല.
1973ല്‍ മാത്രം ദേശീയ വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ആരംഭിക്കുകയും 1978 മുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ചു തുടങ്ങുകയും ചെയ്ത ഭാരതം, ലോക വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കരുത്തരോടൊപ്പം തലയുയര്‍ത്തുകയാണ്. പതിനഞ്ചാം വയസ്സില്‍ ദേശീയ ക്രിക്കറ്റ് ടീമിലെത്തുകയും പിന്നെ മങ്ങിത്തുടങ്ങുകയും ചെയ്ത ഷെഫാലി വര്‍മയുടെ തിരിച്ചുവരവിനും ഈ ലോകകപ്പ് അവസരമായി. മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ആദ്യ പതിനഞ്ചില്‍ പോലും ഉള്‍പ്പെടാതിരുന്ന ഈ ഇരുപത്തിമൂന്നുകാരി മികച്ച ഫോമില്‍ കളിച്ചുവന്ന പ്രതീക റാവലിന്റെ പരിക്കുകാരണമാണ് ടീമിലിടം നേടിയത്. ഫൈനലില്‍ അവര്‍ ടീമിന്റെ രക്ഷകയുമായി.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടു മുന്‍പ് ശാന്താ രംഗസ്വാമി, ഡയാന എഡുള്‍ജി, സുധാഷാ, ശുഭാംശി കുല്‍ക്കര്‍ണി എന്നീ കിടയറ്റ കളിക്കാരിലുടെയായിരുന്നു ഭാരതം അന്താരാഷ്ട്ര രംഗത്ത് സാന്നിദ്ധ്യമുറപ്പിച്ചത്. പിന്നീട് നിലവാരത്തകര്‍ച്ച നേരിട്ട ഭാരതം മിതാലി രാജിന്റെ നേതൃത്വത്തില്‍ വീണ്ടും ഉയിര്‍പ്പ് നേടി. 2017ലെ ഫൈനല്‍ പ്രവേശമടക്കമുള്ള നേട്ടങ്ങള്‍ ഇക്കാലത്തുണ്ടായി. ആ ഉണര്‍വ്വിന്റെ തുടര്‍ച്ചയാണ് ഹര്‍മന്‍ പ്രീതിന്റെ നേതൃത്വത്തിലുണ്ടായ ലോകനേട്ടം. പരിചയ സമ്പന്നതയും പ്രതിഭാധനരായ യുവതയും സമ്മേളിച്ചതാണ് കപ്പ് കരസ്ഥമാക്കിയ ഭാരത ടീം.
അന്താരാഷ്ട്രവേദിയില്‍ ഭാരത വനിതകള്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്ന വേളയിലാണ് ലോക കിരീട ലബ്ധി. ഏഷ്യന്‍ ഫുട്‌ബോള്‍ രംഗത്ത് വനിതാ, 4/20, 4/17 വിഭാഗങ്ങളില്‍ ആദ്യമായി ഭാരത വനിതകള്‍ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയത് ഈ വര്‍ഷമായിരുന്നു. വനിതാ ബാഡ്മിന്റണില്‍ ഉന്നതി ഹൂഡയും തന്‍വി ശര്‍മയും മികച്ച വിജയങ്ങള്‍ കരസ്ഥമാക്കിയതും വനിതാ ഗുസ്തി-ബോക്‌സിങ് ലോക മത്സരങ്ങളില്‍ ഭാരതം മേധാവിത്വം കാട്ടിയതുമെല്ലാം 2025 ന്റെ കായിക സദ്ഫലങ്ങളാണ്. അക്കൂട്ടത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണ് വനിതാ ക്രിക്കറ്റിലുണ്ടായിരിക്കുന്നത്. ഈ നേട്ടങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ആത്മനിര്‍ഭരതയിലേക്കുയരുന്ന കായിക ഭാരതത്തിന് പുതിയ കുതിപ്പുകള്‍ നല്‍കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.






















