ബാലമോഹനന്‍ ഒന്നാം തീയതി കാലത്ത് തന്നെ തന്റെ നാട്ടില്‍ നിന്ന് നഗരത്തിലേക്കുള്ള ഫസ്റ്റ് ബസ്സില്‍ കയറി, സബ്ബ് ട്രഷറിയിലെത്തി. അപ്പോഴേക്കും പെന്‍ഷന്‍ വാങ്ങാനായി എത്തിയവര്‍ സ്വയം ക്യൂ പാലിച്ച് സിമന്റ് കൊണ്ട് കെട്ടി ടൈല്‍സ് പതിപ്പിച്ച ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. മറ്റുചിലരാകട്ടെ വേണ്ടപ്പെട്ടവര്‍ക്കായി, കുടയും മറ്റും വെച്ച് സ്ഥലം പിടിച്ചുവെച്ചിട്ടുമുണ്ട്. അയാള്‍ തന്റെ വാച്ചിലേക്ക് നോക്കി. സമയം എട്ടേകാലേ ആയിട്ടുള്ളൂ. ഒന്നാം തീയതി ആയതുകൊണ്ടുതന്നെ പെന്‍ഷന്‍കാരുടെ വരവ് കൂടി കൂടി വന്നു. പത്ത് ആകുമ്പോഴേക്കും ട്രഷറി തുറന്ന്, ജീവനക്കാരി നമ്പറിട്ട കടലാസ് ടോക്കണ്‍ മുറിച്ച്, ഓരോരുത്തര്‍ക്കായി കൊടുത്തു തുടങ്ങും. അത്രയും നേരം വരിവരിയായി അക്ഷമരായി ഇരുന്നവര്‍ ടോക്കണ്‍ വാങ്ങി ചായകുടിക്കാനും മറ്റുമായി പുറത്തേക്ക് പോയി തിരിച്ചുവരും. അപ്പോഴേക്കും ട്രഷറിയുടെ മുറ്റവും സജീവമാകും. മുറ്റത്തുവെച്ച് അണ്ടിപ്പരിപ്പും, ബദാമും, ചായപ്പൊടിയും മറ്റും വില്‍ക്കുന്ന ആളും, ബി.പി. നോക്കിക്കൊടുക്കുന്ന സ്ത്രീയും, ലോട്ടറി വില്‍ക്കുന്ന ഭിന്നശേഷിക്കാരന്‍ പയ്യനും എത്തും. അവര്‍ പെന്‍ഷന്‍കാരെ ലക്ഷ്യം വെച്ചാണ് എത്തുന്നത്. അപ്പോഴേക്കും ട്രഷറി ഉദ്യോഗസ്ഥര്‍ ബാങ്കില്‍ ചെന്ന് കാശുമായി തിരിച്ചുവരും. കൃത്യം പതിനൊന്ന് മണിക്ക് പെന്‍ഷന്‍ കൊടുത്തു തുടങ്ങും.
ബാലമോഹനനെ പോലെ പലരും ഒന്നാം തീയതി തന്നെ ട്രഷറിയിലെത്തുന്നതിന് ഒരു പ്രധാനകാരണം, കൂടെ ജോലി ചെയ്ത് പെന്‍ഷന്‍ പറ്റിയവരെ കാണാനും, കുശലം പറയാനും സുഖവിവരങ്ങള്‍ അറിയാനുമാണ്. അതിനര്‍ത്ഥം സാമ്പത്തിക പരാധീനത ഇല്ലെന്നല്ല. പലരും ആരോഗ്യസമ്പന്ധിയായ പ്രയാസങ്ങളെക്കുറിച്ചും, കഴിക്കുന്ന മരുന്നുകളെ കുറിച്ചും ചര്‍ച്ച ചെയ്യും. മറ്റുചിലര്‍ പൊരിഞ്ഞ രാഷ്ട്രീയ ചര്‍ച്ചയിലും ആയിരിക്കും. ഒന്നാം തീയതി, മുടങ്ങാതെ പെന്‍ഷന്‍ വാങ്ങാന്‍ വരുന്നവരെ കണ്ടില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ആദിയാണ്. ”എന്ത് പറ്റികാണും? അസുഖം വല്ലതും? മനുഷ്യരുടെ കാര്യമല്ലേ….??” ഇത്തരം ചോദ്യോത്തരങ്ങള്‍ പരസ്പരം ചോദിച്ചും, പറഞ്ഞും ആശങ്കകള്‍ പങ്കുവെക്കും. അല്ലെങ്കിലും, ജീവിതത്തിന്റെ സായംകാലങ്ങളിലാണ് മനുഷ്യമനസ്സുകള്‍ ഏറെ ദുര്‍ബ്ബലപ്പെട്ടുപോകുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ബാലമോഹനന്‍ സിമന്റ് ബെഞ്ചില്‍ ചെന്നിരുന്ന്, തന്റെ കറുത്ത ക്യാഷ് ബാഗ് തുറന്ന് പാസ് ബുക്കില്‍ വെച്ച ചെക്ക് ലീഫ് എടുത്ത് അതില്‍ തുക എഴുതി ഒപ്പിട്ട് തിരിച്ച് ബാഗില്‍ തന്നെ വെച്ച് ഒന്നുകൂടി നിവര്‍ന്നിരുന്നു. അപ്പോള്‍ അടുത്തിരുന്ന ആള്‍ ആരോടെന്നില്ലാതെ പറഞ്ഞു ”അല്ലാ നമുക്ക് കിട്ടാനുള്ള മൂന്നാമത്തെ ഗഡു കിട്ട്വോ…?”
”ഉണ്ടെങ്കില്‍ കിട്ടും” മറ്റൊരാള്‍ പ്രതിവചിച്ചു. ”അത് കയ്യാലപ്പുറത്തെ തേങ്ങ പോലത്തെ വര്‍ത്തമാനം ആയിപ്പോയല്ലോ…?” എന്ന് മൂന്നാമന്‍. അതുകേട്ട് എല്ലാവരും ചിരിച്ചു. അപ്പോഴാണ് ഏവരുടെയും ശ്രദ്ധയെ എന്നും ആകര്‍ഷിച്ചിരുന്ന വൃദ്ധനും, ദുര്‍ബ്ബലുമായ ആ മനുഷ്യന്‍ വയ്യാത്ത കാലും വേച്ച്, വേച്ച് ഊന്നുവടിയും കുത്തികയറി വന്നത്. എന്നാല്‍ പതിവിലും വിപരീതമായി ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അത് അയാളുടെ മകനാണെന്ന് കാണുന്ന ആര്‍ക്കും മനസ്സിലാകും. അപ്പോഴും അയാള്‍ക്കൊപ്പം എന്നും വരാറുള്ള കറുത്ത നായ ട്രഷറിയുടെ മുറ്റത്തെത്തി അകത്തേക്ക് ഇമവെട്ടാതെ നോക്കിനിന്നു. എന്നാല്‍ അയാള്‍ക്കൊപ്പം എത്തിയ മകന് അയാളോട് ഒരു സ്‌നേഹവും ഇല്ലെന്നുള്ള കാര്യം അവന്റെ സമീപനത്തില്‍ നിന്ന് നിസ്സംശയം മനസ്സിലാകും. പ്രയാസപ്പെട്ട് നടക്കുന്ന അയാളുടെ കൈപോലും പിടിക്കാന്‍ അവന്‍ കൂട്ടാക്കിയിരുന്നില്ല. വൃദ്ധന്റെ കാലിലെ റബ്ബര്‍ ചെരുപ്പ് പാദത്തോട് ചേര്‍ന്ന് നില്‍ക്കാതെ അനുസരണക്കേട് കാട്ടുന്നുണ്ടായിരുന്നു. അയാളുടെ ഊന്നുവടി തറയില്‍ തട്ടുമ്പോള്‍ ഉയരുന്ന ശബ്ദം ആരോടോ ഉള്ള അമര്‍ഷമായി കേള്‍ക്കുന്നവര്‍ക്ക് തോന്നിയാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
ബാലമോഹനന്‍, ട്രഷറിയില്‍ എന്നും തനിച്ചെത്തുന്ന ആ മനുഷ്യനെ, മറ്റുള്ളവരെപ്പോലെ തന്നെ ശ്രദ്ധിക്കുകയും, അയാളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നു. മനസ്സാക്ഷിയുള്ള ആര്‍ക്കും, ഏറെ പ്രയാസപ്പെട്ട്, പെന്‍ഷന്‍ വാങ്ങാനെത്തുന്ന അയാളുടെ വരവ് മനോവിഷമം ഉണ്ടാക്കുന്നതാണ്. ആ കാഴ്ചകണ്ട് പലരും പരസ്പരം പറഞ്ഞു ”ഇയാളെ തനിച്ചയക്കുന്ന വീട്ടുകാരെ വേണം പറയാന്‍!” ”ഇയാള്‍ക്ക് ആരെയെങ്കിലും കൂടെ കൂട്ടിയാല്‍ എന്താ…?” ”എവിടെയെങ്കിലും ഒന്ന് മുട്ടുകുത്തിപ്പോയാല്‍ എടുത്തുയര്‍ത്താന്‍ ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍!”
ഒരിക്കല്‍ കൃഷിഭവനില്‍ നിന്നും റിട്ടയര്‍ ചെയ്ത ദാമു, അയാളെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോഴാണ് മറ്റുള്ളവരെപ്പോലെ, ബാലമോഹനനും കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലായത്. അതും ഒരു സ്വകാര്യ സംഭാഷണത്തിനിടയില്‍ വൃദ്ധന്‍ ദാമുവിനോട് പങ്കുവെച്ചതാണത്രെ. വൃദ്ധന് ഭാര്യയും രണ്ട് ആണ്‍മക്കളുമാണ്. പെന്‍ഷന്‍ വാങ്ങാന്‍ വരുമ്പോള്‍ അവരിലാരെയെങ്കിലും കൂടെ കൂട്ടിയാല്‍, പെന്‍ഷന്‍തുക മുഴുവന്‍ അവര്‍ കൈക്കലാക്കുമത്രെ! പിന്നെ അയാള്‍ക്കൊന്ന് മുറുക്കുവാനോ, സിഗരറ്റ് വാങ്ങാനൊ, എന്തിനേറെ വട്ടചിലവിനുള്ള കാശിന് പോലും അവരോട് കെഞ്ചണമത്രെ. അല്ലെങ്കിലും ഒരു നിശ്ചിത തുക അയാള്‍ വീട്ടുകാര്‍ക്ക് കൊടുക്കും പോലും! എന്നിട്ടും! ”പാവം മനുഷ്യന്‍” ബാലമോഹന്‍ നെടുവീര്‍പ്പിട്ടു.
ഇത്തവണ വൃദ്ധന്‍ ബാലമോഹനന്റെ തൊട്ടുപിറകിലാണ് ഇരുന്നത്. പതിവിന് വിപരീതമായി വൃദ്ധന്റെ മുഖത്ത് വേവലാതി നിഴലിച്ചിരുന്നു. ടെല്ലര്‍ ശബ്ദിച്ചു. ടോക്കണ്‍ ഡിസ്‌പ്ലെ ബോര്‍ഡില്‍ അക്കങ്ങള്‍ തെളിഞ്ഞു. ആളുകള്‍ ക്രമപ്രകാരം പെന്‍ഷന്‍ വാങ്ങി, പരസ്പരം യാത്ര പറഞ്ഞ് പൊയ്‌ക്കൊണ്ടിരുന്നു. ബാലമോഹനന്‍ വൃദ്ധന്റെയും മകന്റെയും ചലനങ്ങള്‍ അവര്‍ ശ്രദ്ധിക്കാത്ത രൂപത്തില്‍ നിരീക്ഷിച്ചു. വൃദ്ധന്‍ മകനോട് പറഞ്ഞു ”നീ പോയി ഒരു ചായകുടിച്ചിട്ട് വരൂ….” പക്ഷേ മകന്‍ കേട്ടഭാവം നടിച്ചില്ല. പെന്‍ഷന്‍ വാങ്ങി ഭദ്രമായി വെക്കുന്നത് വരെ മകനെ അവിടെനിന്ന് അകറ്റാനുള്ള വൃദ്ധന്റെ അടവായിരുന്നു അത്. പക്ഷേ വെളവ്തിരിഞ്ഞ ചെക്കന്‍, തന്റെ അച്ഛന്‍ മനസ്സില്‍ കണ്ടത് മാനത്ത് കണ്ടു… ബാലമോഹനന്‍ തന്റെ പെന്‍ഷന്‍ തുക കൈപ്പറ്റിയതിനുശേഷം വൃദ്ധന്റെ ഊഴം ശ്രദ്ധിച്ചു. വൃദ്ധന്‍ തന്റെ പെന്‍ഷന്‍ തുക വാങ്ങി പുറത്തിറങ്ങിയ ഉടന്‍, പ്രാപ്പിടിയന്‍ തന്റെ ഇരയെ റാഞ്ചും പോലെ മകന്‍ പെന്‍ഷന്‍ തുക അയാളുടെ കൈയില്‍ നിന്ന് കൈക്കലാക്കി. അമ്പരന്നുപോയ വൃദ്ധന്‍ പതിഞ്ഞ സ്വരത്തില്‍ മകനോട് കലഹിക്കുന്നുണ്ടായിരുന്നു. അയാള്‍ കെഞ്ചി ചോദിച്ചപ്പോള്‍ അവന്‍ അയാള്‍ക്ക് ഒരു തുക നീട്ടി. വൃദ്ധന്‍ വീണ്ടും കെഞ്ചി ”എടോ… എനിക്ക് ചായകുടിക്കാനുള്ള കാശ്ശെങ്കിലും താ….” ആ വാക്ക് ബാലമോഹനന്റെ കാതില്‍ സുവ്യക്തമായി പതിച്ചു. ഒരു തുക കൂടി വൃദ്ധന്റെ കൈയ്യില്‍വെച്ച് അവന്‍ ധൃതിയില്‍ ഇറങ്ങിപ്പോയി.
വൃദ്ധന്റെ ചുണ്ടുകള്‍ വിതുമ്പി. അയാള്‍ ഊന്നുവടിയും ഊന്നി ട്രഷറിയുടെ പടവുകള്‍ ഇറങ്ങി നടന്നു. ഒപ്പം അത്രയും നേരം അയാളെയും കാത്തുനിന്ന കറുത്ത നായയും വാലാട്ടിക്കൊണ്ട് പിന്നൊലെ നടന്നു. അവര്‍ക്ക് പിന്നാലെ ഒരു നിഴലായി ബാലമോഹനനും. വൃദ്ധന്‍ തൊട്ടടുത്തായി വനിതകള്‍ നടത്തുന്ന തട്ടുകടയുടെ മുറ്റത്തെ സ്റ്റൂളില്‍ ചെന്നിരുന്നു. നായ അയാളുടെ കാല്‍ചുവട്ടില്‍ ഒതുങ്ങിനിന്നു. അയാള്‍ ഒരു കട്ടന്‍ചായയും, ഉണ്ടാപ്പവും വാങ്ങി. അയാള്‍ ചായ ചൂടോടെ മോന്തി. അയാളുടെ നെറ്റിത്തടത്തില്‍ നിന്ന് വിയര്‍പ്പ് ഊര്‍ന്നിറങ്ങി. അയാള്‍ ഉണ്ടാപ്പം പകുതി പകുത്ത് നായക്ക് നേരെ നീട്ടി. നായ അയാളുടെ കൈയില്‍ നിന്നുതന്നെ അത് കടിച്ചെടുത്ത് തിന്നുതീര്‍ത്തു. വൃദ്ധന്‍ കൈകഴുകി, തന്റെ ഉടുമുണ്ടിന്റെ അറ്റം കൊണ്ട് കൈയും മുഖവും തുടച്ച് കാശും കൊടുത്ത് നടന്നുനീങ്ങി. പിന്നാലെ നായയും. അധികം അകലെയല്ലാത്ത ബസ്‌റ്റോപ്പില്‍ ചെന്നുനിന്നു. അല്പസമയത്തിനുശേഷം തനിക്ക് പോകാനുള്ള ബസ് വന്നപ്പോള്‍ കയറാന്‍ ഒരുങ്ങിയ വൃദ്ധനെ കൈപിടിച്ച് കയറ്റുന്നതിനിടയില്‍ ക്ലീനര്‍ ഉറക്കെ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. ”അല്ല അപ്പൂപ്പാ… ഈ വയസ്സാന്‍കാലത്ത് ഇങ്ങനെ ഒറ്റക്ക് ഇറങ്ങിനടന്നാലോ..? പൊരേന്ന് ആരെയെങ്കിലും കൂട്ടരുതോ…? കഷ്ടകാലത്തിന് കാല്‌തെറ്റി വീണാല്‍ ഞാക്ക് പണിയാകും…. അല്ലെങ്കില്‍ തന്നെ കളക്ഷന്‍ കുറവാ…..”
ബസ്സിലേക്ക് കയറുന്നതിനിടയില്‍ അയാള്‍ പിന്നാലെ വന്ന നായയെ ദയനീയമായി നോക്കി. ഇരുവരുടെയും കണ്ണുകള്‍ ഈനണിഞ്ഞിരുന്നു. നായ വാലാട്ടി പതിയെ മോങ്ങിക്കൊണ്ട് വൃദ്ധനെയും വഹിച്ചുകൊണ്ടുള്ള ബസ്സ് തന്റെ കണ്‍മുന്നില്‍ നിന്ന് മറയുന്നത് വരെ നോക്കിനിന്നു.
വരും…. അടുത്ത തവണയും വരും…. ബാലമോഹനനെ പോലെ ആ പാവം മൃഗവും ചിന്തിച്ച് കാത്തിരിക്കുന്നുണ്ടാവും.






















