മിനി സിവില്‍ സ്റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനായ നൈറ്റ് വാച്ച്മാന്‍ രാമകൃഷ്ണന് ലോട്ടറി അടിച്ചുവത്രെ. പുള്ളി ആറു മാസത്തേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് ജോലിയില്‍ എത്തിയത്. ജോലിയില്‍ കയറുന്നതും ഒരു ലോട്ടറി തന്നെയാണല്ലോ. വന്നിട്ട് രണ്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. ചുരുക്കത്തില്‍ ഒരു ഇരട്ട ബമ്പര്‍ അടിച്ചു എന്ന് തന്നെ പറയാം. അതിന്റെ അനുമോദനച്ചടങ്ങിനുള്ള തിരക്കിലാണ് ഉച്ചയ്ക്ക് ശേഷം നാലു മണിക്ക് ജീവനക്കാരെല്ലാവരും. ചില്ലറത്തുകയല്ല ലഭിച്ചിരിക്കുന്നത്; അമ്പതു ലക്ഷമാണ്.
രസകരമായ ഒരു പിന്നാമ്പുറം കൂടി ഈ കഥയ്ക്കുണ്ട്. രാമകൃഷ്ണന്റെ അച്ഛന്‍ ശങ്കരേട്ടന്‍ ഇതേ സിവില്‍ സ്റ്റേഷന്റെ ഏറ്റവും താഴത്തെ നിലയില്‍ ഒഴിഞ്ഞ ഒരു മൂലയിലായി വര്‍ഷങ്ങളായി ചായയും പഴം പൊരിയും ഉണ്ടാക്കി വിറ്റാണ് രാമകൃഷ്ണനടക്കമുള്ള രണ്ട് ആണ്‍കുട്ടികളെയും പത്തു വരെ പഠിപ്പിച്ചത്. ഇന്നുവരെ ഒരാളോടും പൈസ കടം ചോദിക്കാതെ, ഉള്ളതു കൊണ്ട് ജീവിക്കുവാന്‍ മക്കളെ പഠിപ്പിച്ച ശങ്കരേട്ടന്‍ ലോട്ടറി എടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ ലോട്ടറി അടിച്ചതായി ആരും പറഞ്ഞു കേട്ടിട്ടില്ല. പക്ഷേ ഇന്നുവരെ ലോട്ടറി എടുക്കാത്ത രാമകൃഷ്ണന് ലോട്ടറി അടിയ്ക്കുകയും ചെയ്തു.
ഒരു വര്‍ഷം മുമ്പ് ശങ്കരേട്ടന്‍ മരിച്ച ശേഷം ഇരട്ടകളായ മക്കള്‍ രണ്ടു പേരും ചേര്‍ന്നാണ് ചായക്കച്ചവടം തുടര്‍ന്ന് നടത്തിയിരുന്നത്. അങ്ങനെ കഴിയവെയാണ് രാമകൃഷ്ണന് ഈ താല്‍ക്കാലിക ജോലി കിട്ടുന്നത്. പുള്ളിയെ സംബന്ധിച്ച് ജോലി കിട്ടിയെങ്കിലും ദിനചര്യയില്‍ ചെറിയ വ്യത്യാസമേ വേണ്ടി വന്നുള്ളൂ. രാത്രി വീട്ടില്‍ പോയി ഉറങ്ങിയിരുന്നതിന് പകരം രാത്രി എട്ട് മണിക്ക് സിവില്‍ സ്റ്റേഷന്റെ രണ്ട് ഗേറ്റുകളും താഴിട്ട് പൂട്ടി, സിവില്‍ സ്റ്റേഷനില്‍ തന്നെ രണ്ട് ബഞ്ചുകള്‍ ചേര്‍ത്തിട്ട് ഒരു ഷീറ്റ് വിരിച്ച് അവിടെ തങ്ങുന്നു എന്ന ഒരു വ്യത്യാസം മാത്രം. ചായക്കടയില്‍ കാര്യങ്ങള്‍ക്കൊന്നും ഒരു വ്യത്യാസവുമില്ലായിരുന്നു. എല്ലാം പഴയതു പോലെ കിറുകൃത്യം.
ഈയിടെ ഐ.എ.എസ് ലഭിച്ചു ട്രെയ്‌നിങ് പൂര്‍ത്തിയാക്കി എത്തിയ മലയാളിയും സിവില്‍ സ്റ്റേഷന്റെ മേധാവിയും കൂടിയായ ആര്‍.ഡി.ഒ ആണ് ചടങ്ങിലെ മുഖ്യാതിഥി. നൂറ്റമ്പതോളം ജീവനക്കാരുള്ള സിവില്‍ സ്റ്റേഷന്റെ ഓഡിറ്റോറിയം ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു. സ്വാഗതവും തുടര്‍ന്നുള്ള കാര്യപരിപാടികളും അനുമോദനവും ആശംസകളും എല്ലാം മുറപോലെ നടന്നു. തുടര്‍ന്നാണ് രാമകൃഷ്ണനെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുന്നത്.
ഇന്നുവരെ അങ്ങനെയൊന്നും ശീലമില്ലാത്ത കഥാനായകന്‍ ചെറുതല്ലാതെ ഒന്നു വിയര്‍ത്തു. മൈക്കിനു മുന്നില്‍ നിന്ന് വാക്കുകള്‍ കിട്ടാതെ വിഷമിച്ച രാമകൃഷ്ണനോട് സദസ്സില്‍ പുറകില്‍ നിന്ന് അപ്പോഴാണ് ആരോ ഒരു ചോദ്യമെറിഞ്ഞത്. എന്തു പറയണമന്ന് അറിയാതെ ഇത്രയും നേരം കുഴങ്ങി നിന്ന നായകന് ഈ ചോദ്യം ഒരു പിടിവള്ളിയായി. അതിനുത്തരം പറയാന്‍ ഒട്ടുമേ ആലോചിക്കേണ്ടി വന്നില്ല. ക്ഷണനേരം കൊണ്ട് വേദിയും സദസ്സും കയ്യടിച്ച് ആര്‍പ്പുവിളികളോടെ ആ മറുപടിയെ വാരിപ്പുണര്‍ന്നു. ഓഡിറ്റോറിയം ഒന്നാകെ ആരവത്താല്‍ ഇളകി മറിഞ്ഞു.
സര്‍ക്കാരിന്റെ ടാക്‌സ് പിടിച്ച ശേഷം എന്റെ കയ്യില്‍ കിട്ടുന്ന തുകയുടെ ഒരു ശതമാനം, സംഘടനാ പ്രവര്‍ത്തകര്‍ക്ക് തുടര്‍ സംഘടനാ കാര്യങ്ങള്‍ക്കായി നല്‍കും. ബാക്കി തുക എന്റെ അമ്മയുടെയും സഹോദരന്റെയും എന്റെയും പേരില്‍ തുല്യമായി ബാങ്കില്‍ നിക്ഷേപിക്കും. ഒപ്പം തന്നെ, അച്ഛന്‍ ഞങ്ങള്‍ക്ക് തന്ന മൂലധനമാണ് ഇവിടത്തെ ചായത്തട്ട്. അത് ഞങ്ങള്‍ പഴയതു പോലെ തുടര്‍ന്നും നടത്തും എന്ന ആ മറുപടി പ്രസംഗം കേട്ടിട്ടായിരുന്നു സദസ്സ് ഒന്നടങ്കം പുളകം കൊണ്ടത്. ഏറ്റവും പുറകിലെ നിരയില്‍ ഇരുന്നിരുന്ന അമ്മയുടെ കണ്ണുകളും ചെറുതായി നനഞ്ഞു തുടങ്ങിയെന്നത് ആരവങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിച്ചില്ലെന്ന് മാത്രം.
നന്ദി പ്രകാശന ചടങ്ങിനു ശേഷം എല്ലാവരും ചായ കുടിച്ചു കൊണ്ടിരിക്കെ ആര്‍.ഡി.ഒ. രാമകൃഷ്ണനെ അടുത്തേക്ക് വിളിച്ച്, എന്തുകൊണ്ടാണ് തുകയുടെ ഒരു ശതമാനം സംഘടനാ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് പറഞ്ഞത് എന്ന് തികച്ചും അനൗപചാരികമായി ചോദിച്ചു.
‘സര്‍, ഞാന്‍ ഒരു സ്വയംസേവകനാണ്. ഈ ജോലി സ്ഥിരമല്ല; എന്നിരുന്നാലും കഴിഞ്ഞ മാസം എന്‍ജിഒ സംഘ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ വന്ന് വിളിച്ചതു കൊണ്ടാണ് ഞാന്‍ അവരുടെ ഒരു മീറ്റിംഗിന് പോയത്. അവിടെ പങ്കെടുത്ത എല്ലാവര്‍ക്കും സംഘാടകര്‍ ഓരോ ലോട്ടറി ടിക്കറ്റ് തികച്ചും സൗജന്യമായി നല്‍കിയിരുന്നു. ഇന്നുവരെ ഒരു ലോട്ടറി ടിക്കറ്റും വാങ്ങിയിട്ടില്ലാത്ത എനിക്ക് തന്നെ ഇങ്ങനെയൊരു ഭാഗ്യം വന്നപ്പോള്‍ ഞാന്‍ അച്ഛന്‍ പഠിപ്പിച്ച പാഠം ഓര്‍ത്തു പോയതാണ് സര്‍’
”ആ പാഠം എന്തായിരുന്നു?” ആര്‍.ഡി.ഒ. കേള്‍ക്കാന്‍ താത്പര്യം കാണിച്ചു.
‘കൂട്ടത്തില്‍ ഒരാള്‍ക്കു ലഭിക്കുന്ന നന്മകള്‍ കൂടെയുള്ള എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് മറക്കരുത് എന്നതായിരുന്നു അച്ഛന്റെ പല പാഠങ്ങളില്‍ ഒന്ന് സര്‍’
”അച്ഛന്‍ അങ്ങിനെ പ്രത്യേകിച്ച് പറയാന്‍ എന്തായിരുന്നു കാരണം?” ആര്‍.ഡി.ഒയ്ക്ക് ജിജ്ഞാസ കൂടി.
നിരവധി വര്‍ഷങ്ങള്‍ അച്ഛന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ പോയിരുന്നു. അതിനാല്‍ അച്ഛന്റെ കാഴ്ചപ്പാടുകള്‍ എല്ലാം പണ്ടുമുതലേ അങ്ങിനെയായിരുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോഴേ അച്ഛന്‍ എന്നെയും ശാഖയില്‍ കൊണ്ടുപോയിരുന്നു. അവിടത്തെ കഥകളിലൂടെയും കളികളിലൂടെയും അച്ഛനാണ് ശരി എന്ന് എനിക്കും ബോദ്ധ്യപ്പെട്ടിരുന്നു.
അല്പ സമയത്തേക്ക് കണ്ണുകളടച്ചിരുന്ന ശേഷം ആര്‍.ഡി.ഒ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. പിന്നീട് എഴുന്നേറ്റ് രാമകൃഷ്ണന്റെ ചുമലില്‍ ഇടതു കൈ കൊണ്ട് തട്ടി അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.
”നിങ്ങളുടെ ഈ വാക്കുകളിലൂടെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ലാത്ത, എനിക്ക് ഒരു പരിചയവുമില്ലാത്ത നിങ്ങളുടെ അച്ഛന്‍ ഒരു പാഠപുസ്തകമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. വെല്‍ ഡണ്‍ മിസ്റ്റര്‍ രാമകൃഷ്ണന്‍, വെല്‍ ഡണ്‍. ഐ റിയലി അപ്രീഷിയേറ്റ് യൂ. ഈ സമൂഹത്തിന് നിങ്ങള്‍ ഒരു വഴിവിളക്കായിരിക്കും. കീപ്പ് ഇറ്റ് അപ്”
അതു പറഞ്ഞപ്പോള്‍ ആര്‍.ഡി.ഒയുടെ വിടര്‍ന്ന നേത്രങ്ങള്‍ അല്പം ആര്‍ദ്രമായിരുന്നില്ലേ എന്ന് ചിന്തിച്ചു കൊണ്ട് രാമകൃഷ്ണന്‍ സാവധാനം അമ്മയുടെ അരികിലേയ്ക്ക് ചുവട് വച്ചു.






















