തലക്കുള്ളിലെ ആകാശം
വത്സന്‍ നെല്ലിക്കോട്
മയൂരം പബ്ലിക്കേഷന്‍സ്
പേജ്: 112 വില: 230 രൂപ
ഫോണ്‍: 9495954408
വൈവിധ്യപൂര്‍ണവും ജീവിതഗന്ധിയുമായ അനുഭവപാഠങ്ങള്‍ ഏകത്ര സമ്മേളിക്കുന്നത് നേരില്‍ കണ്ട് മനസ്സിലാക്കാനും പരിചയപ്പെടാനും അവസരം ഒരുക്കുന്ന ഒരു കഥാസമാഹാരമാണ് തലക്കുള്ളിലെ ആകാശം. വാത്സല്യത്തോടെ വത്സകഥകള്‍ എന്ന ഹൃദ്യമായ അവതാരികയാകട്ടെ പി.ആര്‍.നാഥന്‍ കഥാകൃത്തിനോടുള്ള വാത്സല്യം കൊണ്ട് എഴുതിച്ചേര്‍ത്തതല്ല എന്ന് നൂറ്റിപന്ത്രണ്ടിലധികം താളുകളിലുടെ അനാവൃതമാകുന്ന പതിനേഴു കഥകളും സാക്ഷ്യപ്പെടുത്തുന്നു. കഥാകൃത്തിനെ സമൂഹത്തിന്റെ അധ്യാപകന്‍ എന്ന് അദ്ദേഹം വിശേഷിപ്പിക്കുമ്പോള്‍ അന്ധകാരം ഇല്ലായ്മ ചെയ്യുന്ന വിശേഷ വ്യക്തിത്വത്തിനുടമ ആണ് ഗുരു എന്ന പ്രാക്തന നിര്‍വ്വചനം മനുഷ്യമനസ്സുകളിലേക്ക് ആവാഹിക്കപ്പെടുന്നു.
ഗൃഹവൃത്താന്തം എന്ന ആദ്യകഥയില്‍ കാരുണ്യം തുടങ്ങേണ്ടത് ഗൃഹാന്തരീക്ഷത്തില്‍ നിന്നാകണം എന്ന് പറയാതെ പറയുന്നു. വിലപിടിപ്പുള്ള വേഷഭൂഷാദികളണിഞ്ഞ് അരങ്ങ് തകര്‍ത്ത് നൃത്തം ചെയ്യുക വഴി സദസ്സിനെ കലാപരമായി സമ്പന്നമാക്കി ഗ്ലോറി നേടിയ നടിയുടെ സ്വകാര്യജീവിതം പക്ഷെ ദാരിദ്ര്യത്തിന്റെ പടുകഴിയിലേക്ക് കുപ്പൂകുത്തിയ അവസ്ഥയിലായിരിക്കാം എന്ന് ഇത്തരുണത്തില്‍ സഹൃദയന്‍ ഓര്‍ത്തുപോകുന്നു. നാടകസംവിധാനം കൈമുതലായ കഥാകൃത്തിന്റെ കൈകളില്‍ കഥാസംവിധാനവും ഭദ്രമാണെന്ന് വായനക്കാരന്‍ തിരിച്ചറിയുന്നു.
സുരക്ഷിതരായ ഇരകള്‍ എന്ന കഥയില്‍ അഖില, നസീമ എന്നീ സ്ത്രീകഥാപാത്രങ്ങളുമായുള്ള അടുപ്പത്തെ കുറിച്ചുള്ള ചിത്രീകരണം, മായ്ക്കാന്‍ പറ്റാതെ മനസ്സില്‍ നിലനില്‍ക്കുന്ന ശ്രീരാമചിത്രത്തെ കുറിച്ചുള്ള വാങ്മയചിത്രം, മാതൃകാദാമ്പത്യത്തെ പറ്റിയുള്ള സോദാഹരണവിവരണം, രമണന്റെ കഥ എന്നിവയോരോന്നും പാലപ്പൂമണത്തോടൊപ്പം വായനക്കാരനില്‍ അവശേഷിക്കുന്നു. പണ്ടം പണയം എന്ന കഥ ഉദ്യോഗസ്ഥമേല്‍ക്കോയ്മയുടെയും അധികാരദുര്‍വ്വിനിയോഗത്തിന്റെയും മുന്നില്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ വയോധികരെയും മറ്റും കേന്ദ്രീകരിച്ച് രചിക്കപ്പെട്ടതാണ്. തലക്കുള്ളിലെ ആകാശം എന്ന കഥ അതിന്റെ പ്രത്യേകതയും പ്രാധാന്യവും കൊണ്ടാവാം ഗ്രന്ഥനാമമാവാന്‍ ഇടയായത്. ഈ കഥയില്‍ വിവാഹമോചിതയായ ആന്‍സിയും വിവാഹിതനായ ഡോക്ടറും തമ്മിലുള്ള പ്രണയവും തുടര്‍ന്ന് ചില അവിഹിത സൗഹൃദവികാസങ്ങളുടെ സൂചനകളും ഇതള്‍ വിടര്‍ത്തുന്നു. എല്ലാവര്‍ക്കും വാശി എന്നത് ഒരു കുടുംബകഥയാണെന്ന് അവതാരികയില്‍ പ്രസ്താവിച്ചത് ശരി തന്നെ. ആശ്രമവാസിയായ ഗുരു, പ്രായം ചെന്ന സ്ത്രീ, പാമ്പുകടി എന്ന ദുരന്തം പിന്നെ അല്പം അവ്യക്തചിന്തകളും വായനക്കാരന്റെ മനോമണ്ഡലത്തില്‍ ബാക്കി നില്‍ക്കുന്നു. ചായ എന്ന കഥ രോഗാവസ്ഥയില്‍ തുടരുന്ന ദാമ്പത്യത്തെ വരച്ചുകാട്ടുന്നു; സൗഹൃദഭാഷണങ്ങളിലൂടെ. പള്ളിപ്പാട്ടും ചാന്ദ്രഗാനവും കഴിഞ്ഞ് വരുന്ന ഒരിടത്തേക്കുള്ള വഴികള്‍ എന്ന കഥയിലാകട്ടെ പന്ത്രണ്ടു ആനയും നാടുനീളെ പറമ്പും എട്ടു ഭാര്യമാരും ഒട്ടേറെ സംബന്ധങ്ങളും ഇതിനെല്ലാം പുറമെ പതിമൂന്നു വെപ്പാട്ടികളും അവരിലൊക്കെ സന്താനങ്ങളുമുള്ള പനോത്തു തറവാട്ടു കാരണവര്‍ എന്ന തമ്പുരാന്‍ ‘യോഗ്യനായിരുന്ന’ എന്ന കഥാകൃത്തിന്റെ നിരീക്ഷണം പക്ഷെ ഒരു ഗതകാലഘട്ടത്തിന്റെ നേര്‍ചിത്രമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. തൊണ്ണൂറ് നാള്‍ നീളുന്ന സുഖചികിത്സയ്ക്കുവേണ്ടി ഈ തമ്പുരാന്‍ എഴുന്നള്ളുന്നതിന് തലേ ദിവസം ഒരു വണ്ടി വൈവിധ്യമാര്‍ന്ന സാധനങ്ങള്‍ വരുന്നുവെന്നും, വാടകപ്പിരിവും ഒത്തുതീര്‍പ്പും, മധ്യസ്ഥതയും തമ്പുരാന്റെ നേരമ്പോക്കുകള്‍ മാത്രമെന്നും കഥാകൃത്ത് സമുചിതമായി ചിത്രീകരിക്കുന്നു.
സ്വാതന്ത്ര്യത്തില്‍ വിടരുന്ന പൂക്കള്‍ക്ക് തൊട്ടടുത്തു സുഗന്ധം വിതറാനാവാത്ത മുല്ലപ്പൂ എന്ന കഥയാണ്. മുല്ല എന്ന പേരുള്ള വാരികയില്‍ സ്വന്തം കവിതകള്‍ പ്രസിദ്ധീകരിച്ചു കാണാത്തതില്‍ മനംനൊന്ത് രചയിതാവായ വി.കെ. പനങ്കാവ് വാരികയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തുന്ന അഭ്യര്‍ത്ഥനകളും അതിനുള്ള മറുപടികളും നര്‍മ്മത്തില്‍ ചാലിച്ചെഴുതിയതാണിത്. പേരിലെ വൈവിധ്യം വിളിച്ചോതുന്നവയാണ് കാറ്റുപോലെ, കുതിരവണ്ടി, മണിപ്പൂച്ച, പുതുനിറ മയൂഖം, കരയാന്‍ അറിയാത്ത കുട്ടി തുടങ്ങിയ കഥകളോരോന്നും.
നാളെ രാവിലെ പുതിയ ആകാശം വരും എന്ന ചിന്ത ഗ്രന്ഥനാമാനുകൂലമാകുന്നു. അച്ഛന്‍, അമ്മ, നാലു മക്കള്‍ എന്നിവരെല്ലാം മണിപ്പൂച്ച എന്ന കഥക്ക് ജീവന്‍ നല്‍കുന്നു. കുടുംബബന്ധങ്ങളിലെ ഇഴച്ചേര്‍ച്ചയില്ലായ്മയുടെ ആഴം കഥയില്‍ ഒതുക്കത്തോടെ ഒളിച്ചിരിക്കുന്നു, സ്വത്തും ഒസ്യത്തും പരസ്പരപൂരകമായി രൗദ്രഭാവത്തില്‍ താണ്ഡവമാടുന്നു. കരയാന്‍ അറിയാത്ത കുട്ടിയാകട്ടെ, ഭാര്യ സ്മിത, മകള്‍ ജ്യോതിഷ്മ എന്നിവരെ മാത്രം ബാക്കിവെച്ച് രണ്ടു കുട്ടികളേയും തന്റെ കൂടെ കൂട്ടി മരണത്തിലേക്ക് അമിത വേഗത്തില്‍ കാറോടിച്ചുപോയ സുഭാഷ് ചന്ദ്രന്റെ ദുരന്തകഥയാണ്. കോംപ്ലിക്കേറ്റഡ് ഫയല്‍ എന്നതാണ് അവസാനത്തെ കഥ. തന്റെ കഥ വേഗം അവസാനിച്ചെങ്കില്‍ എന്ന് സാഹചര്യ സമര്‍ദ്ദത്താല്‍ ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്ന ഒരു പിതാവിന്റെ ദൈന്യത കഥാകൃത്ത് കൃത്യമായി അടയാളപ്പെടുത്തുന്നു. സമുദ്ര, സൂര്യഗോപനെ വിവാഹം കഴിക്കാന്‍ കാത്തുനില്‍ക്കുകയാണെന്നും പക്ഷെ അത് സഫലമാവണമെങ്കില്‍ തന്റെ അന്ത്യത്തിന് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ് സഫലമാവേണ്ടതുണ്ട് എന്നും തിരിച്ചറിഞ്ഞ പിതാവ് വാതില്‍ തുറന്ന് പുറിത്തിറങ്ങുന്നു. പുതിയ തലമുറയുടെ കഥകള്‍ക്കൊപ്പം പഴയ തലമുറകളുടെ കഥ കൂടി കഥാകാരന്റെ തൂലികത്തുമ്പില്‍ നിന്നും നിര്‍ഗളിക്കുന്നു.






















