ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ഫാസിസവും അക്രമവും പുറംലോകം അറിഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. ബുദ്ധിജീവി പരിവേഷമണിഞ്ഞ് രാജ്യത്തെ ജനസാമാന്യത്തെ പറ്റിച്ചവരുടെ കൈകളിലെ ആയുധങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഏവരേയും ഞെട്ടിച്ചു. രണ്ടു ദിവസം മുഴുവന്‍ ജെഎന്‍യു ക്യാമ്പസില്‍ അഴിഞ്ഞാടിയ എസ്എഫ്‌ഐ-ഐസ സംഘടനകളിലെ അക്രമികളുടെ തേര്‍വാഴ്ചയില്‍ ഇരുപത്തഞ്ചിലേറെ എബിവിപി പ്രവര്‍ത്തകരാണ് ഗുരുതര പരിക്കേറ്റ് എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എബിവിപി നേതാക്കളായ മനീഷ് ജാന്‍ഗിദ്, ശേഷമാനേ സാഹൂ, വാലന്റീന ബ്രഹ്മ എന്നിവരടക്കമുള്ളവരാണ് കൈകാലുകള്‍ ഒടിഞ്ഞ് ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നത്. ജനുവരി 4,5 തീയതികളില്‍ ജെഎന്‍യു ക്യാമ്പസില്‍ നടന്ന അക്രമങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവെച്ചെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ അക്രമികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചു തുടങ്ങിയതോടെ പൊതുസമൂഹം സത്യങ്ങള്‍ തിരിച്ചറിഞ്ഞു.
മൂന്നുമാസമായി ജെഎന്‍യുവിലെ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഫീസ് വര്‍ദ്ധനവിനെതിരെ എന്ന പേരില്‍ തുടരുന്ന സമരം എങ്ങുമെത്താതെ നിലച്ചതോടെയാണ് അക്രമത്തിന്റെ പാതയിലേക്ക് സമരക്കാര്‍ തിരിഞ്ഞത്. മുപ്പതുവര്‍ഷത്തിനുശേഷം ക്യാമ്പസില്‍ നടപ്പാക്കിയ ഫീസ് വര്‍ദ്ധനവിനെതിരെ ഇടതു സംഘടനകള്‍ അക്രമസമരം നടത്തിയപ്പോള്‍ കേന്ദ്രമാനവ വിഭവമന്ത്രാലയവുമായും ജെഎന്‍യു അധികൃതരുമായും എബിവിപി പ്രവര്‍ത്തകര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി ഫീസ് വര്‍ദ്ധനവ് ഭാഗികമായി പിന്‍വലിപ്പിച്ചിരുന്നു. ഫീസ് വര്‍ദ്ധനവ് മൂലം വിഷമിച്ച വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായിരുന്നു എബിവിപിയുടെ ഇടപെടല്‍. എന്നാല്‍ ഇതംഗീകരിക്കാതെ ഇടതു സംഘടനകള്‍ സര്‍വ്വകലാശാലയെ സമരവേദിയാക്കി മുന്നോട്ട് കൊണ്ടുപോയി. ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ചുകൊണ്ട് പരീക്ഷകളടക്കം ബഹിഷ്‌ക്കരിക്കാന്‍ ഇടതു-മാവോയിസ്റ്റ് സംഘടനകള്‍ നവംബര്‍ 24ന് ആഹ്വാനം പുറപ്പെടുവിച്ചതോടെയാണ് ആ സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒറ്റപ്പെട്ടു തുടങ്ങിയത്. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ അതിനനുവദിക്കാതെയും ക്ലാസുകള്‍ തടസ്സപ്പെടുത്തിയും സമരം മുന്നോട്ട് പോകുന്നതിനെതിരെ വലിയ വിദ്യാര്‍ത്ഥി രോഷം ക്യാമ്പസില്‍ ഉയര്‍ന്നു. ഇതിനിടെ ജെഎന്‍യു അധികൃതര്‍ ഓണ്‍ലൈനായി പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയതും സമരക്കാരെ പ്രതിസന്ധിയിലാക്കി. വൈസ്ചാന്‍സിലര്‍ ജഗദേഷ് കുമാറിനെ ക്യാമ്പസില്‍ തടഞ്ഞും അക്രമിക്കാന്‍ ശ്രമിച്ചുമായിരുന്നു ഇതിന്റെ വിരോധം അവര്‍ തീര്‍ത്തത്. അദ്ദേഹത്തിന്റെ കാറിന് നേര്‍ക്കും ആക്രമണമുണ്ടായി.
ജനുവരി 1 മുതല്‍ അഞ്ചാം തീയതി വരെ പുതിയ സെമസ്റ്ററിലേക്കുള്ള വിദ്യാര്‍ത്ഥി രജിസ്‌ട്രേഷന്‍ സര്‍വ്വകലാശാല ആരംഭിച്ചതോടെ ഇടതു സംഘടനകളുടെ സമരം പൂര്‍ണ്ണമായും പരാജയപ്പെട്ടു തുടങ്ങി. വിദ്യാര്‍ത്ഥികള്‍ വലിയ അളവില്‍ രജിസ്‌ട്രേഷന്‍ ചെയ്തു തുടങ്ങിയതോടെ രജിസ്‌ട്രേഷന്‍ പ്രക്രിയ തടസ്സപ്പെടുത്താനായി ശ്രമം. മുഖം മറച്ചെത്തിയ അമ്പതോളം ഇടതു സംഘടനാ വിദ്യാര്‍ത്ഥികളുമായി മുന്‍ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് ഗീതാകുമാരി ജനുവരി 3ന് സെര്‍വര്‍ റൂം തകര്‍ക്കുകയും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളടക്കം മുറിച്ചു കളയുകയും ചെയ്തു. തുടര്‍ന്ന് റൂം പുറത്തുനിന്ന് പൂട്ടിയതോടെ ജെഎന്‍യുവിലെ വൈഫൈ സംവിധാനമടക്കം മുടങ്ങി.
തുടര്‍ച്ചയായ സമരം മൂലം പൊറുതി മുട്ടിയ പല ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളും പരീക്ഷകള്‍ക്ക് ഒരുങ്ങിയിരുന്നു. പലരും അടുത്തകൊല്ലം ഗവേഷണബിരുദത്തിനായി മുന്നോട്ടുപോകുന്നവരായിരുന്നു. അവര്‍ക്കും നാലാം സെമസ്റ്റര്‍ എം ഫില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രബന്ധങ്ങള്‍ ഈ ജൂണോടൂ കൂടി സമര്‍പ്പിക്കണം. അവരെല്ലാം സെമസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാനായെത്തി. പരീക്ഷകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ സജീവമായി മുന്നോട്ടുപോയതും ഇടതു സംഘടനകളെ ചൊടിപ്പിച്ചു. തങ്ങളുടെ കൈപ്പിടിയിലെ വിദ്യാര്‍ത്ഥികള്‍ ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ് നടത്തിയ അക്രമങ്ങള്‍ പക്ഷേ വീഡിയോ ദൃശ്യങ്ങളായി പുറംലോകത്തെത്തുന്നത് തടയാന്‍ മാത്രം അവര്‍ക്കായില്ല.
നാലാം തീയതി ശനിയാഴ്ച എബിവിപി പ്രവര്‍ത്തകര്‍ സെര്‍വര്‍ റൂം തുറക്കണമെന്നും രജിസ്‌ട്രേഷന്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും അവരെ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. അക്രമം തടയാനെത്തിയ ജെഎന്‍യുവിലെ സുരക്ഷാ ജീവനക്കാരെയും അവര്‍ അക്രമിച്ചു. നിരവധി പേര്‍ക്ക് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ അക്രമത്തില്‍ പരിക്ക് പറ്റിയതായി സുരക്ഷാ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
അഞ്ചാം തീയതി ഞായറാഴ്ച രജിസ്‌ട്രേഷന്റെ അവസാന ദിനമായിരുന്നു. വിദ്യാര്‍ത്ഥികള്‍ വിലക്ക് ലംഘിച്ച് കൂട്ടമായി രജിസ്‌ട്രേഷനെത്തിയതോടെ എസ്എഫ്‌ഐ-ഐസ സംഘത്തിന് സമനില തെറ്റി. സംഘടിതമായ ആക്രമണമാണ് എബിവിപി പ്രവര്‍ത്തകര്‍ക്ക് അന്ന് ക്യാമ്പസില്‍ നേരിടേണ്ടിവന്നത്. ഉച്ചയ്ക്ക് മുതല്‍ പല ഭാഗങ്ങളിലും വെച്ച് ഒറ്റയ്്ക്കും കൂട്ടായും എസ് എഫ്‌ഐ-ഐസ പ്രവര്‍ത്തകര്‍ എബിവിപിക്കാരെ അക്രമിച്ചു. നിരവധി പേര്‍ രക്ഷപ്പെടാനായി പെരിയാര്‍ ഹോസ്റ്റലിലേക്ക് ഓടിക്കയറിയെങ്കിലും ആ ഹോസ്റ്റല്‍ പൂര്‍ണ്ണമായും തല്ലിത്തകര്‍ത്ത എസ്എഫ്‌ഐ-ഐസ സംഘം എബിവിപി പ്രവര്‍ത്തകര്‍ താമസിക്കുന്ന മറ്റു ഹോസ്റ്റലുകളിലെ മുറികളിലും ആക്രമണം നടത്തി. ഇരുപത്തഞ്ചോളം എബിവിപി പ്രവര്‍ത്തകരാണ് വൈകിട്ട് അഞ്ചുമണിയോടെ എയിംസ് ആശുപത്രിയില്‍ അഡ്മിറ്റായത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘം മുഖംമൂടിവെച്ച ്അക്രമികള്‍ക്കൊപ്പം എബിവിപിക്കാരെ തേടി ക്യാമ്പസിലൂടെ നടക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ക്യാമ്പസില്‍ ബാക്കിയുള്ള എബിവിപിക്കാരെ കണ്ടെത്തുന്നതിനായി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളും മുഖംമൂടിവെച്ച അക്രമികളും രാത്രിയും വിവിധ ഹോസ്റ്റലുകളില്‍ അക്രമം നടത്തിയിരുന്നു. ഇതിനിടെയാണ് ഐഷി ഘോഷിന്റെ തലയ്ക്ക് പരിക്ക് പറ്റുന്നത്. ക്യാമ്പസില്‍ ജനുവരി 4,5 തീയതികളില്‍ നടന്ന ഇടത് അക്രമങ്ങള്‍ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ ഏഴാം തീയതിയോടെ മാത്രമാണ് പുറം ലോകം അറിഞ്ഞു തുടങ്ങിയത്. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ പല വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മുറികളില്‍ ഒളിച്ചിരിക്കേണ്ടിവന്നു. രണ്ടു ദിവസത്തിന് ശേഷം ക്യാമ്പസിന് പുറത്തെത്തിക്കഴിഞ്ഞാണ് ഇടത് സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ വ്യാപക അക്രമങ്ങളുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് പുറത്തുവിടാനായത്. വൈഫൈ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ജനുവരി 3ന് തന്നെ ഇടതു സംഘടനകള്‍ താറുമാറാക്കിയിരുന്നു.
എണ്ണായിരത്തിയഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് ജെഎന്‍യുവില്‍. കഴിഞ്ഞ സപ്തംബറില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ ഇലക്ഷനില്‍ 5,700 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതില്‍ എസ്എഫ്‌ഐ-ഐസ- എഐഎസ്ഫ് സംയുക്ത സ്ഥാനാര്‍ത്ഥിയായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സതീഷ് ചന്ദ്ര യാദവ് 2,518 വോട്ട് വാങ്ങി വിജയിച്ചപ്പോള്‍ 1,355 വോട്ട് ലഭിച്ച മലയാളിയായ എബിവിപി നേതാവ് ശബരീഷ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എബിവിപിക്ക് 1,355 വോട്ടാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ലഭിച്ചത്. വോട്ട് ചെയ്തവരില്‍ മൂന്നിലൊന്ന് പേരുടെ പിന്തുണ ലഭിക്കുന്ന അവസ്ഥയിലേക്ക് എബിവിപി വളര്‍ന്നതോടെയാണ് ക്യാമ്പസില്‍ ഇടതു സംഘടനകള്‍ അക്രമങ്ങള്‍ വ്യാപകമായി ആരംഭിച്ചത്. യാതൊരുവിധ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലും സഹകരിക്കാത്ത മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവിലുണ്ട്. അവര്‍ക്ക് വേണ്ടിക്കൂടിയാണ് പരീക്ഷാ, സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുത്താതിരിക്കാന്‍ എബിവിപി ശ്രമിച്ചത്. സമര രംഗത്തുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുടെ നിലപാടുകള്‍ക്കെതിരെ അതിന്റെ എത്രയോ ഇരട്ടി വിദ്യാര്‍ത്ഥികളാണ് അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിച്ച് ജെഎന്‍യുവിലുള്ളതെന്ന് തെളിയിച്ചു തന്ന ദിവസങ്ങള്‍ കൂടിയാണ് കടന്നുപോയത്. ജെഎന്‍യുവിലെ ഇടത് അക്രമിസംഘങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പിന്തുണ നഷ്ടപ്പെടുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാകുന്ന കാഴ്ചകളാണ് രാജ്യതലസ്ഥാനത്തുനിന്ന് വരുന്നത്.
ഷാള്‍ തിരിച്ചുവാങ്ങി പ്രിയങ്ക
ഇടതു വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുകയും മാധ്യമങ്ങളടക്കം സ്ഥലത്തെത്തി ഏകപക്ഷീയമായ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തപ്പോള്‍ ഇരുപത്തിയഞ്ചിലധികം എബിവിപിക്കാര്‍ എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കാര്യം മാത്രം മനപ്പൂര്‍വ്വം ജനങ്ങളെ അറിയിച്ചില്ല. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നിമിഷങ്ങള്‍ക്കകമാണ് ജെഎന്‍യുവിലെത്തി ഇടതു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിനിരന്നത്. എയിംസിലേക്കെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ വാദ്ര പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പുതയ്ക്കാന്‍ ഷാള്‍ നല്‍കിയെങ്കിലും അവരെല്ലാം എബിവിപിക്കാരാണെന്ന് അറിഞ്ഞതോടെ ഷാളുകള്‍ തിരികെ വാങ്ങി മടങ്ങിയ സംഭവവും എയിംസിലുണ്ടായി.