ശബരിമല തീര്‍ത്ഥാടന പുണ്യവുമായി ഒരു മണ്ഡലകാലം കൂടി പൂര്‍ത്തിയാകുകയാണ്. 65 ദിവസം കൊണ്ട് 5 കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ ഏക തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ കാര്യത്തില്‍ ജനാധിപത്യ സര്‍ക്കാരുകള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന അവഗണനയും, മെല്ലെപ്പോക്ക് നയങ്ങളും, ഉദാസീനതയും ഈ വര്‍ഷവും തുടരുകയാണ്. ശബരിമല തീര്‍ത്ഥാടനം 41 ദിവസം പൂര്‍ത്തിയാകുമ്പോഴും ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനവും, ദേവസ്വം ബോര്‍ഡിന്റെയും, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെയും പ്രഖ്യാപനവും കടലാസിലൊതുങ്ങുകയാണ്. ഇത്തവണത്തെ തീര്‍ത്ഥാടന ഒരുക്കങ്ങള്‍ ആഗസ്റ്റ് മാസം തന്നെ തുടങ്ങിയിട്ടുണ്ടെന്നും, ഒരു കാരണവുമില്ലാതെ ചിലര്‍ പരാതി ഉയര്‍ത്തുകയാണ് എന്നതുമായിരുന്നു ദേവസ്വം മന്ത്രി നവംബര്‍മാസത്തില്‍ ഉയര്‍ത്തിയ ആക്ഷേപം. ശബരിമലയിലെ കടമുറികളും കുത്തകാവകാശം മുന്‍വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലും, കരാര്‍തുകയുടെ പകുതി തുകയും, ബാക്കിതുകയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കരാര്‍ എടുക്കാന്‍ വ്യാപാരികള്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയത്.
ഭക്തര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് അടക്കമുള്ള സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളെ ചുമതലപ്പെടുത്തി 24 മണിക്കൂര്‍ കൊണ്ട് ഒരുക്കാവുന്നതെയുള്ളു എന്നും, പ്രതിസന്ധികള്‍ മറികടക്കാനും, പമ്പയില്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനും 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വീമ്പു പറഞ്ഞിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 30 കോടി രൂപ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നവം. 15 നുള്ളില്‍ എരുമേലിയെ പരിപൂര്‍ണ്ണ സജ്ജമാക്കും, നിലയ്ക്കല്‍ അടിസ്ഥാന താവളമാക്കി തീര്‍ത്ഥാടനസംവിധാനങ്ങള്‍ ഒരുക്കും. മാലിന്യനിര്‍മ്മാര്‍ജ്ജനപ്ലാന്റ്, വാട്ടര്‍ കിയോസ്‌ക്കുകള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മുതലായവ സജ്ജമാക്കും എന്നുമുള്ള പ്രഖ്യാപനങ്ങളും ദേവസ്വം ഹാളില്‍ നടന്ന അവലോകന യോഗത്തിലും അദ്ദേഹം പ്രഖ്യാപിച്ചു. അന്ന് തന്നെ ഏറ്റുമാനൂരില്‍ നടന്ന യോഗത്തിലും പല പ്രഖ്യാപനങ്ങളും നടത്തി ശബരിമല തീര്‍ത്ഥാടനം സര്‍വ്വസജ്ജമാക്കി എന്ന് വീരവാദം മുഴക്കുകയും ചെയ്തു. 37 പ്രധാന റോഡുകളുടെയും, 167 അനുബന്ധറോഡുകളുടെയും അറ്റകുറ്റപ്പണികള്‍ വൃശ്ചികം ഒന്നിന് മുന്‍പ് പൂര്‍ത്തീകരിക്കുകയും, ഇടത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ യാത്രാമാര്‍ഗ്ഗങ്ങളിലും സൗകര്യങ്ങള്‍ ഉറപ്പുവരുത്തും, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പഞ്ചായത്തുകളെ ചുമതലപ്പെടുത്തും, കുടിവെള്ളത്തിന്റെ ശുദ്ധിയും, ഖരമാലിന്യനിര്‍മ്മാര്‍ജനത്തിന്റെ കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് മലിനീകരണ നിയന്ത്രണബോര്‍ഡിനെ ചുമതലപ്പെടുത്തും. പോലീസ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. ഫയര്‍ഫോഴ്‌സ്, എക്‌സൈസ് വകുപ്പുകളുടെ സേവനം 24 മണിക്കൂറും ഉറപ്പ്‌വരുത്തും. മോട്ടോര്‍വാഹനവകുപ്പ് സോണ്‍പദ്ധതി നടപ്പിലാക്കാന്‍ 18 സ്‌ക്വാഡുകള്‍ എരുമേലിയിലും പരിസരപ്രദേശത്തുമായി പ്രവര്‍ത്തിപ്പിക്കും. ഇത്തരത്തില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിവരണങ്ങള്‍ വര്‍ത്തമാന പത്രങ്ങളില്‍ വായിച്ചും, വാര്‍ത്താചാനലുകളിലൂടെയുള്ള മന്ത്രിയുടെ വാചക കസര്‍ത്തുകള്‍ കേട്ടും ഭക്തര്‍ ഹര്‍ഷപുളകിതരായി. അനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ദേവസ്വം വകുപ്പും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും ഉണര്‍ന്ന് കഴിഞ്ഞു എന്ന് ഭക്തര്‍ വിശ്വസിച്ചു, ആശ്വസിച്ചു.
വൃശ്ചികം 1 ന് തീര്‍ത്ഥാടനം ആരംഭിക്കുമ്പോഴും, 41 ദിവസം പൂര്‍ത്തിയാക്കി മണ്ഡലകാലം കഴിയുമ്പോഴും, പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കൊടുംചതിയുടെ പിന്നാമ്പുറക്കഥകള്‍ ഭക്തര്‍ മനസ്സിലാക്കി.യത്. ഭക്തകോടികളെ ശബരിമലയിലെത്തിച്ച് അവരെ കൊള്ളയടിക്കുകയും, സര്‍ക്കാരിന് നേതൃത്വംകൊടുക്കുന്ന പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളായി ദേവസ്വം ഗാര്‍ഡുകളെയും ദിവസവേതനക്കാരെയും കുത്തിനിറച്ച് ആചാരലംഘനത്തിന് സഹായകരമാകുന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഭക്തര്‍ക്ക് ബോധ്യപ്പെട്ടു.
ശബരിമല ഉന്നതാധികാരസമിതിയെ നിഷ്‌ക്രിയരാക്കി പാര്‍ട്ടി ആജ്ഞാനുവര്‍ത്തികളെ കുത്തിനിറച്ച് ശബരിമല വികസന അതോറിട്ടി രൂപീകരണവും സര്‍ക്കാര്‍ ലക്ഷ്യമിട്ടു. കൃഷ്ണപരുന്തിന് പകരം യന്ത്രപക്ഷിയെ സന്നിധാനത്ത് ഇറക്കാനും നിലയ്ക്കല്‍നിന്ന് സന്നിധാനത്തേക്ക് ആകാശത്തൊട്ടില്‍ പദ്ധതികള്‍ക്കും ചെറുവള്ളിയില്‍ വിമാനത്താവളം ഉണ്ടാക്കാനും വിദേശത്ത് വെച്ച് കരാര്‍ തയ്യാറാക്കാനുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രിയും പരിവാരങ്ങളും.
കഞ്ഞിക്ക് വകയില്ലാതാക്കിയ കേരളത്തിന് വേണ്ടി പിച്ച തെണ്ടാന്‍ എന്ന വ്യാജേന സര്‍ക്കാര്‍ പിന്തുണയോടെ ചില ഏജന്‍സികള്‍ അമേരിക്കന്‍ മലയാളിയോഗങ്ങളില്‍ അടക്കം ഇതിന്റെ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ചുമതലയുള്ള വിവിധ വകുപ്പുകള്‍ തമ്മിലടിക്കുന്ന കാഴ്ചയാണ് തീര്‍ത്ഥാടന ആരംഭത്തില്‍തന്നെ കേരളീയ സമൂഹത്തിന് ദര്‍ശിക്കാന്‍ കഴിഞ്ഞത്. ദേവസ്വം ബോര്‍ഡും വനംവകുപ്പും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് വിഴുപ്പലക്കുന്നതാണ് പിന്നീട് കണ്ടത്. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ പരിപാലകചുമതലയുള്ള ദേവസ്വംബോര്‍ഡും, സുരക്ഷാ ചുമതലയുള്ള പോലീസും തമ്മിലടിച്ചു. ശബരിമലയില്‍ ഭക്തര്‍ക്ക് പലതരത്തിലുള്ള തിക്താനുഭവങ്ങള്‍ ഉണ്ടാകുന്നു എന്ന് വെളിപ്പെടുത്തിയത് പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗമാണ്. ദേവസ്വം നിയോഗിച്ച താത്കാലിക സെക്യൂരിറ്റി ജീവനക്കാരും, സ്ഥിരം ജീവനക്കാരും ഭക്തര്‍ക്കെതിരെ മൂന്നാം മുറ ഉപയോഗിക്കുന്നു എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നല്ലൊരു ശതമാനവും, 2 ഉം 3 ഉം കേസുകളില്‍ പ്രതികളായവരും, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണെന്ന് ഐ.പി.എസ് ഓഫീസിര്‍ രാഹുല്‍ ആര്‍ നായര്‍, ഡി.ജി.പി യ്ക്ക് റിപ്പോര്‍ട്ട് നല്‍കി. വിവിധ ക്രിമിനല്‍ കേസുകളില്‍പെട്ടവരുടെ സുരക്ഷിത താവളമാണ് ശബരിമലയിലെ വിവിധ ജോലികളെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തതിനെതിരെ ക്രിമിനലുകളെ ന്യായീകരിക്കുന്ന നിലപാടുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പരസ്യമായി രംഗത്തുവന്നു.
കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലാണ് അതിക്രമങ്ങള്‍ നടക്കുന്നെതെന്ന് റിപ്പോര്‍ട്ടിലുണ്ട് എന്നാണ് മനസ്സിലാകുന്നത്. കഠിനമായ വ്രതാനുഷ്ഠാനത്തോടെ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരെ ഹീനമായ നടപടികള്‍ക്ക് വിധേയരാക്കുന്നവരോട് അനുകൂലമായ സമീപനം സ്വീകരിക്കുന്നത്, ഭക്തജന പരിപാലന പ്രതിജ്ഞ എടുത്ത് ദേവസ്വം ബോര്‍ഡ് സ്ഥാനങ്ങളില്‍ എത്തിയ പ്രതിനിധികള്‍ തന്നെയാണ് എന്നതാണ് വിരോധാഭാസം.
ദേവസ്വം ജീവനക്കാരും, പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കവും, ശീതസമരവും സര്‍വ്വസീമകളും ലംഘിക്കുകയാണ്. ശബരിമല സന്നിധാനം സംഘര്‍ഷ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നത് ഭക്തജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ദേവസ്വം ജീവനക്കാരോട് അപമര്യാദയായിട്ടാണ് പെരുമാറുന്നതെന്ന് ജീവനക്കാര്‍ ദേവസ്വബോര്‍ഡ് പ്രസിഡന്റിന് പരാതി നല്‍കിക്കഴിഞ്ഞു. സന്നിധാനത്ത് ലാത്തി ഉപയോഗിക്കരുത് എന്ന പൊതുതീരുമാനത്തിന് വിരുദ്ധമായി പോലീസും, സെക്യൂരിറ്റി ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നു. ക്രൂരമായ മര്‍ദ്ദനമാണ് ഭക്തര്‍ക്ക്‌മേല്‍ ഇവര്‍ നടത്തുന്നത്. ഇതെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് തെളിയിക്കുന്നുത്.
തീര്‍ത്ഥാടനകാലം തുടങ്ങിയതിന് ശേഷം മണ്ഡലവിളക്ക് വരെയുള്ള 41 ദിവസത്തെ തീര്‍ത്ഥാടനകാലയളവില്‍ തന്നെ വരുമാനത്തിന്റെ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തിലെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യവും ദേവസ്വ ബോര്‍ഡ് മുഖവിലക്കെടുത്തിട്ടില്ല. തീര്‍ത്ഥാടനപാതയില്‍ ശൗചാലയം, ശുചിമുറികള്‍, വാട്ടര്‍ കിയോസ്‌ക്കുകള്‍ എന്നിവ സജ്ജീകരിക്കുന്നതിലും ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. അന്യസംസ്ഥാന തീര്‍ത്ഥാടകരടക്കം മൂന്നില്‍ 2 ശതമാനം തീര്‍ത്ഥാടകരും മകരവിളക്ക് മഹോത്സവത്തിനാണ് എത്തുന്നത് എന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
പമ്പാതീര്‍ത്ഥക്കരയില്‍ പിതൃതര്‍പ്പണം നടത്തുന്നതിനും, പ്രാഥമിക നിര്‍വ്വഹണത്തിനും വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. 5 കോടിയിലധികം ഭക്തരെത്തുന്ന ശബരിമലയുടെ പ്രവേശന കവാടമായ പമ്പയുടെ നവീകരിണത്തിന് പ്രത്യേക പരിഗണന നല്‍കി നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും എന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പമ്പാ നവീകരണത്തിനായി പദ്ധതികള്‍പോലും ആവിഷ്‌കരിച്ചില്ല.
തീര്‍ത്ഥാടന പാതയില്‍ അനാവശ്യതിരക്ക് സൃഷ്ടിച്ച് വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിടുകയാണ് പോലീസ്. കോട്ടയം, ചെങ്ങന്നൂര്‍, കൊട്ടാരക്കര വരെ വാഹനങ്ങള്‍ക്ക് അനാവശ്യനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ നിയന്ത്രണമാണ് ശബരിമലയിലും ഇപ്പോള്‍ നടപ്പിലാക്കുന്നത്. പമ്പയില്‍നിന്ന് സന്നിധാനത്തെത്താന്‍ 12 മുതല്‍ 14 മണിക്കൂര്‍വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് ഇതിലൂടെ സംജാതമാകുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ തീര്‍ത്ഥാടകര്‍ വലയുകയാണ്. സന്നിധാനത്തും പതിനെട്ടാംപടിയിലും തിരക്ക് നിയന്ത്രിക്കുന്നതിന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും കടുത്ത വീഴ്ചയാണ് ഉണ്ടാകുന്നത്. പോലീസിന്റെ കെടുകാര്യസ്ഥത തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നതിന് പ്രധാനകാരണമാണെന്ന് പോലീസ് വ്യൂഹങ്ങളില്‍പോലും സജീവചര്‍ച്ചയാണ്. മകരവിളക്ക് തീര്‍ത്ഥാടന പ്രവാഹത്തെ ചിട്ടയായി നിയന്ത്രിക്കുന്നതിനും, വാഹനഗതാഗതം കുറ്റമറ്റതാക്കുന്നതിനും നടപടികള്‍ മുന്‍കൂട്ടിതന്നെ തയ്യാറാക്കാന്‍ പോലീസിന് കഴിയണം. സന്നിധാനത്ത് മാലിന്യനിര്‍മ്മാര്‍ജ്ജനം, ശൗചാലയക്രമീകരണം, വിരിവെയ്ക്കുന്നതിനുള്ള സൗകര്യം, അന്നദാനം തുടങ്ങിയ കാര്യങ്ങളിലും അതീവ ശ്രദ്ധ വേണമെന്ന് ഭക്തജനസംഘടനകള്‍ എല്ലാവര്‍ഷവും ആവശ്യപ്പെടാറുണ്ടെങ്കിലും ഇതെല്ലാം ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് മുന്നൊരുക്കപ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ക്ക് പ്രധാനകാരണമായി പറയുമ്പോഴും ഇത്തവണ വരുമാനം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. 25-ാം തീയതി വരെ 156.60 കോടി രൂപയാണ് വരുമാനം. കഴിഞ്ഞവര്‍ഷം അത് 105 കോടിയായിരുന്നു. 2017 നെ അപേക്ഷിച്ച് 7 കോടി രൂപമാത്രമാണ് കുറവ്. കോടിക്കണക്കിന് രൂപയുടെ നാണയങ്ങള്‍ എണ്ണാനുള്ളപ്പോഴാണിത്. അരവണവില്‍പ്പന കഴിഞ്ഞവര്‍ഷം 40.98 കോടിയായിരുന്നത് ഈ വര്‍ഷം 66.76 കോടിയായി. അപ്പവില്‍പ്പന 9 കോടിയില്‍ എത്തി. കഴിഞ്ഞവര്‍ഷം 3.88 കോടിയായിരുന്നു.
സ്വകാര്യവാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ യാത്ര നിരോധിച്ച് അധികചാര്‍ജ്ജ് ചുമത്തി ഭക്തരെ കൊള്ളയടിക്കാനുള്ള കെ.എസ്.ആര്‍.ടി.സി നീക്കം കോടതി ഉത്തരവിലൂടെ പരാജയപ്പെടുത്താന്‍ സാധിച്ചെങ്കിലും, കോടതി ഉത്തരവുകള്‍ കാറ്റില്‍ പറത്തി അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ ഇന്നും തീര്‍ത്ഥാടനപാതയില്‍ നടപ്പിലാക്കുകയാണ്.
ശബരിമല പ്രസാദമായ അരവണ, അപ്പം, നേദ്യപ്രസാദങ്ങള്‍ പമ്പയിലെത്തിച്ച് വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റൊരു ആചാരലംഘനമാണ്. ഒരു ക്ഷേത്രത്തിലെ പ്രസാദം മറ്റൊരു ക്ഷേത്രത്തിലൂടെ വിറ്റഴിക്കുന്നതും, ഭഗവാന് നേദിക്കാനുള്ള പ്രസാദം കച്ചവട താത്പര്യം മുന്‍നിര്‍ത്തി വിറ്റഴിക്കുന്നതും ഗുരുതരമായ ആചാരലംഘനമാണെന്നതില്‍ സംശയമില്ല.
സുഖദര്‍ശനം എന്നത് ഭക്തര്‍ ആഗ്രഹിക്കുന്നില്ല. നിമിഷനേരദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ സര്‍ക്കാരിനും, ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വമുണ്ട്. സൗജന്യ അന്നദാനം, വിരിവെക്കാന്‍ സൗകര്യം, പ്രസാദം ലഭിക്കാനും, നെയ്യഭിഷേകം നടത്താനുമുള്ള സൗകര്യങ്ങള്‍, പ്രാഥമിക കാര്യസംവിധാനം, സ്വസ്ഥമായ തീര്‍ത്ഥാടന അന്തരീക്ഷം, കുടിവെള്ളം വിശ്രമസൗകര്യം – ഇതെല്ലാം ഒരുക്കി കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ? 5 കോടിയിലധികം ഭക്തരില്‍നിന്നുമായി 700 കോടിയലധികം ദേവസ്വം വരുമാനവും, 10000 കോടിയലധികം റവന്യൂവരുമാനവും ലഭ്യമാകുന്ന തീര്‍ത്ഥാടന കേന്ദ്രത്തോട് ഇത്രയും അവഗണന പാടുണ്ടോ? എന്ന ചോദ്യം കേരളീയ സമൂഹം ഉയര്‍ത്തണം.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയും വികസനവും ഭരണ നിര്‍വ്വഹണവും അതിനെല്ലാമുള്ള ധനസമാഹരണം നടക്കുന്നത് ശബരിമലയിലേക്കുള്ള ഭക്തജനങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളുടെ നിലനില്‍പ്പും ഈ തീര്‍ത്ഥാടനത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നതിനാല്‍ ദേവസ്വം ബോര്‍ഡുകളും നിഷ്‌ക്രിയത്വം മാറ്റണം. ഇത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെയും, ക്ഷേത്രഭരണനിര്‍വ്വഹണാധികാരമുള്ള ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവാദിത്വമാണ്. ഇതാണ് സര്‍ക്കാരില്‍നിന്നും, ദേവസ്വം ബോര്‍ഡില്‍നിന്നും കേരളീയ സമൂഹം പ്രതീക്ഷിക്കുന്നത്.
(ഹിന്ദുഐക്യവേദി ജന.സെക്രട്ടറിയാണ് ലേഖകന്‍)