ആധുനിക ലോകരാജ്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഭരണസമ്പ്രദായമാണ് പാര്‍ലമെന്ററി ജനാധിപത്യം. ഏകാധിപത്യത്തിന്റെ പല പടവുകളും പിന്നിട്ടാണ് മിക്ക രാജ്യങ്ങളും ഇന്നത്തെ ജനാധിപത്യവ്യവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ജനാധിപത്യം തന്നെയാണ് ഇന്ന് മനുഷ്യസമൂഹത്തിനു ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച ഭരണ മാതൃക. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന, ജനങ്ങളുടെ ഭരണസമ്പ്രദായമാണ് ജനാധിപത്യമെന്ന് എബ്രഹാം ലിങ്കണ്‍ നല്‍കിയ നിര്‍വ്വചനം ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെയാണ് സൂചിപ്പിക്കുന്നത്.
മഹത്തായ ഈ ജനാധിപത്യ സമ്പ്രദായത്തെ സ്വീകരിക്കാന്‍ കഴിയാത്ത ജനസമൂഹങ്ങള്‍ ഇന്നും ലോകത്തിലെ ചില രാജ്യങ്ങളിലുണ്ട്. പ്രത്യേകിച്ച് കമ്മ്യൂണിസത്തിന്റെയും ഇസ്ലാമിന്റെയും ഏകാധിപത്യശൈലി പിന്തുടരുന്ന രാജ്യങ്ങളാണ് ജനാധിപത്യത്തിനു നേരെ പുറം തിരിഞ്ഞുനില്‍ക്കുന്നത്. ദേശീയതക്കും ജനാധിപത്യബോധത്തിനും ഉപരിയായി മതത്തെയോ പ്രത്യയശാസ്ത്രത്തെയോ പ്രതിഷ്ഠിക്കുന്നതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ക്ക് ജനാധിപത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. ഏതെങ്കിലും തരത്തില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഉടലെടുത്താല്‍ തന്നെ ഇത്തരം രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അവയെ അടിച്ചമര്‍ത്തും. ചൈനയിലെ ടിയാനന്‍ മെന്‍ സ്‌ക്വയറില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ആയിരക്കണക്കിന് വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ കൂട്ടക്കുരുതി നടത്തിയത് ജനാധിപത്യത്തിന്റെ കടന്നുവരവിനെ ചെറുക്കാനായിരുന്നു.
സ്വാതന്ത്ര്യാനന്തരം ജനാധിപത്യത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട ഒരു രാജ്യമാണ് നമ്മുടേത്. വിഭജനത്തോടെ വേര്‍പെട്ടുപോയ പാകിസ്ഥാന്‍ മതത്തിന്റെയും പട്ടാളത്തിന്റെയും കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ ഭാരതം ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ മുന്നോട്ടുപോയി. അടിയന്തരാവസ്ഥയില്‍ രണ്ടു വര്‍ഷത്തോളം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ഏകാധിപത്യഭരണം മാത്രമാണ് ഇതിനൊരു അപവാദം. അതുതന്നെ ദേശസ്‌നേഹികളുടെ ശക്തമായ ചെറുത്തുനില്പിന്റെ ഫലമായി ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തന്നെ പിഴുതെറിയാന്‍ ഭാരതീയര്‍ക്കു കഴിഞ്ഞു. അന്ന് ഉത്തരഭാരതത്തിലെ, നിരക്ഷരരെന്നു വിളിച്ച് നാം പരിഹസിക്കുന്ന ജനസമൂഹമാണ് ജനാധിപത്യം വീണ്ടെടുക്കാനാവശ്യമായ സമ്മതിദാനാവകാശം വിനിയോഗിച്ചതെങ്കില്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്ര ബുദ്ധകേരളം ഏകാധിപത്യ ശക്തികളെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്.
ജനാധിപത്യത്തെ കുറിച്ച് ഇത്രയധികം എഴുതാന്‍ കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന ജനാധിപത്യവിരുദ്ധ പ്രവണതകളുടെ തള്ളിക്കയറ്റമാണ്. കള്ളവോട്ട് ചെയ്തതിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടത്തേണ്ടി വന്നത് കേരളത്തിന്റെ ജനാധിപത്യ ബോധത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു. നിരവധി ബൂത്തുകളില്‍ കള്ളവോട്ട് നടന്നെങ്കിലും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏഴു ബൂത്തുകളില്‍ മാത്രമാണ് റീപോളിംഗ് നടന്നത്. ഇടത്-വലത് മുന്നണികള്‍ അവര്‍ക്കു സ്വാധീനമുള്ള ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്നു തെളിയിക്കപ്പെട്ടതോടെ ജനാധിപത്യ സമൂഹത്തില്‍ നേരായ മാര്‍ഗ്ഗത്തില്‍ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇവരുടെ ശേഷിക്കുറവാണ് വെളിപ്പെട്ടത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പണ്ടുമുതലേ കള്ളവോട്ട് ചെയ്തതായി ആരോപണം ഉണ്ടാകാറുണ്ടായിരുന്നെങ്കിലും അതൊന്നും തെളിയിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ചിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് നൂറുകണക്കിന് കള്ളവോട്ടുകള്‍ ചെയ്തുകൊണ്ടായിരുന്നു. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ സജീവ പരിഗണനയിലായിരുന്നെങ്കിലും ലീഗിന്റെ എം.എല്‍.എ മരിച്ചതിനെതുടര്‍ന്ന് കേസ് പിന്‍വലിക്കപ്പെടുകയായിരുന്നു.
കണ്ണൂരില്‍ കൊലപാതകരാഷ്ട്രീയത്തിനൊപ്പം കള്ളവോട്ട് വ്യാപകമായി നടപ്പാക്കിയതും സി.പി.എമ്മുകാരാണ്. പാര്‍ട്ടി നേതൃത്വത്തിന് ഇതിലുള്ള പങ്ക് കുറച്ചൊന്നുമല്ല. ഇപ്പോള്‍ വെബ് ക്യാമറയും മറ്റും വന്നതുകൊണ്ടു മാത്രമാണ് കുറ്റവാളികളെ കണ്ടുപിടിക്കാനും കേസെടുക്കാനുമായത്. കേരളം നമ്പര്‍വണ്ണാണെന്നു പ്രചരിപ്പിക്കുന്നവര്‍ എല്ലാവിധ വൃത്തികേടുകളും കാട്ടിക്കൂട്ടി ലണ്ടനില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പൂട്ടു തുറക്കാന്‍ നടക്കുകയാണ് ഇപ്പോള്‍. സിപിഎമ്മിനെ അനുകരിച്ചാണ് ലീഗും കള്ളവോട്ട് ചെയ്തു തുടങ്ങിയതെങ്കിലും രണ്ടുകൂട്ടര്‍ക്കും ജനാധിപത്യത്തോടുള്ള അവഹേളനമാണ് ഇതിലൂടെ പ്രകടമാവുന്നത്. ഒട്ടും ജനാധിപത്യമില്ലാതെ ഒരു കുടുംബത്തിന്റെ കാല്‍ക്കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസ്സിനും ജനാധിപത്യപ്രക്രിയയില്‍ അതിന്റേതായ ദൗത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുമുന്നണികളും കള്ളവോട്ടിന്റെ കാര്യത്തില്‍ പ്രതിക്കൂട്ടിലായ അവസ്ഥയാണ് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഉണ്ടായത്. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. മുഴുവന്‍ കള്ളവോട്ടുകളും കണ്ടുപിടിക്കുകയും കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് ജനാധിപത്യത്തിന്റെ വിജയത്തിന് അത്യാവശ്യമാണ്.
മുന്‍ ഡി.ജി.പിയായ ടി.പി.സെന്‍കുമാര്‍ ഈയിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സര്‍വ്വീസ് സ്റ്റോറിയായ ‘എന്റെ പോലീസ് ജീവിതം’ എന്ന കൃതിയില്‍ കണ്ണൂരിലെ കള്ളവോട്ടിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘കണ്ണൂര്‍ ജില്ലയിലും ഒരു പക്ഷേ കാസര്‍കോട് ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലും വ്യാപകമായി നടക്കുന്ന ഒന്നാണ് കള്ളവോട്ട്. വോട്ടര്‍ പട്ടികയില്‍ പേരുള്ള മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് ആദ്യം ചെയ്യും. പിന്നീട് കഴിയുന്നത്ര എതിരാളികളുടെ വോട്ടുകളും ചെയ്യും. ചിലപ്പോഴെങ്കിലുമൊക്കെ വോട്ടര്‍മാര്‍ക്കിടയില്‍ ഭയം ജനിപ്പിച്ച് വോട്ടുചെയ്യാന്‍ വരാതാക്കും. എന്നിട്ട് ആ വോട്ടുകള്‍ ചെയ്യും’ അദ്ദേഹം എഴുതുന്നു. കണ്ണൂരില്‍ വര്‍ഷങ്ങളായി നടക്കുന്ന കള്ളവോട്ടിനെ കുറിച്ച് ഉന്നത പോലീസ് അധികാരിയായിരുന്ന വ്യക്തിയുടെ സാക്ഷ്യപത്രമാണിത്.
കള്ളവോട്ട് കൂടാതെ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ഒന്നിച്ച് കരസ്ഥമാക്കി സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശ്രമവും ഇത്തവണ ഉണ്ടായി. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കൂടാതെ ആരോഗ്യ വകുപ്പില്‍ ജീവനക്കാരുടെ വോട്ടുകള്‍ അവരുടെ പേരില്‍ അപേക്ഷ അയച്ച് ഒന്നിച്ചു തട്ടിയെടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മിക്ക സംഭവങ്ങളും ഭരണസ്വാധീനമുപയോഗിച്ച് സി.പി.എം. അടിച്ചമര്‍ത്തുകയാണ് ചെയ്തത് എന്നാണറിയുന്നത്. മുമ്പില്ലാത്തവിധം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇത്രയധികം ശ്രമങ്ങള്‍ നടന്ന സാഹചര്യത്തില്‍ വോട്ടിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ഇലക്ഷന്‍ കമ്മീഷന്റെ ശ്രമം ശക്തിയായി മുന്നോട്ടു പോകേണ്ടതുണ്ട്. ജനാധിപത്യ സമൂഹത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിയാനും അവരില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനും പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.