‘പഞ്ചപാണ്ഡവന്മാര്‍ കട്ടില്‍ കാലുപോലെ മൂന്നേ മൂന്ന്’ എന്ന് പറഞ്ഞ് രണ്ടു വിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന അദ്ധ്യാപകനെക്കുറിച്ച് കുട്ടിക്കാലത്ത് ഞങ്ങള്‍ കഥകളുണ്ടാക്കുമായിരുന്നു. അങ്ങനെ ഒരദ്ധ്യാപകന്‍ ഒരിക്കലും ഉണ്ടാകാനിടയില്ലെങ്കിലും അത്രയ്ക്കും ബുദ്ധിയില്ലാത്ത ചിലര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നിട്ടുണ്ട് എന്നത് സത്യം. അതിനെക്കുറിച്ച് കുട്ടികള്‍ പരസ്പരം പറയുമ്പോഴാണ് മുകളില്‍ പറഞ്ഞ വാക്യം പറയുന്നത്. ഇതിനുസമാനമായി ഒരു പഴഞ്ചൊല്ലും ഞങ്ങള്‍ പറയുമായിരുന്നു. ‘അഞ്ജനമെന്നാലെനിക്കറിയാം അതു മഞ്ഞളുപോലെ വെളുത്തിരിക്കും.’ പറയുന്ന ആള്‍ക്ക് അഞ്ജനവും മഞ്ഞളും അറിയില്ലെന്നു വിവക്ഷ.
ഇതോര്‍മിക്കാന്‍ കാരണം മലയാളം വാരികയില്‍ (ജൂണ്‍ 30) കരുണാകരന്‍ എന്നൊരാള്‍ എഴുതിയിരിക്കുന്ന ‘ട്രയല്‍ റൂം’ എന്നൊരു കഥ വായിച്ചതാണ്. ട്രയല്‍ റൂം എന്ന പേരിലുള്ള കഥയില്‍ എവിടെയും ഒരു ട്രയല്‍ റൂമില്ല. മാത്രമല്ല അതില്‍ ഒരു കഥയുമില്ല. കഥയുടെ ആദ്യം പറയുന്നതൊന്നും അല്ല അവസാനം പറയുന്നത്. അച്ഛനും മുത്തച്ഛനും യഥാക്രമം 71-ാം വയസ്സിലും 61-ാം വയസ്സിലും ഏതോ ബാധോപദ്രവമുണ്ടായത്രേ! അവരെ ബാധിച്ച മറവിരോഗത്തെയാണോ അദ്ദേഹം ബാധോപദ്രവം എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്നതൊന്നും കഥയില്‍ വ്യക്തമല്ല. അന്‍പത്തിയൊന്നാം വയസ്സില്‍ ഒരു പട്ടി അദ്ദേഹത്തിന്റെ പിറകേ വന്നത്രേ! ഹോട്ടല്‍ റൂമിനു പുറത്തു കാവല്‍ കിടന്നത്രേ! അതും ഇനി മറവിരോഗമാണോ എന്തോ. ഒന്നും വ്യക്തമല്ല. കഥാകൃത്തിനും അതൊന്നും വ്യക്തമാണെന്നു തോന്നുന്നില്ല. പത്രാധിപര്‍ കഥ വായിച്ചു നോക്കാതെയാണ് അച്ചടിക്കു നല്‍കിയതെന്നു തോന്നുന്നു. ആദ്യം പറഞ്ഞ പോലെ ‘അഞ്ജനമെന്നാലെനിക്കറിയാം അതു മഞ്ഞളുപോലെ വെളുത്തിരിക്കും’ എന്ന മട്ടില്‍ ആണ് കഥയുടെ പേരും ഉള്ളടക്കവും പോകുന്നത്.
ഒരു സ്‌കൂള്‍ മാനേജരും പിടിഎ പ്രസിഡന്റും ഒക്കെ ചേര്‍ന്ന് കോടതിയെ സമീപിച്ച് സ്‌കൂള്‍ സമയത്തിലും പ്രവൃത്തിദിവസങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവു നേടിയത് വലിയ സംഭവമായി മലയാളം വാരികയില്‍ അവതരിപ്പിച്ചിരിക്കുന്നു. (സമയത്തിന്റെ മൂല്യം വിളിച്ചോതിയ പോരാട്ടം – സി.എന്‍. പ്രകാശ്) ഇവര്‍ ചെയ്ത പ്രവര്‍ ത്തനം കൊണ്ട് നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? യാതൊന്നുമില്ല എന്നുമാത്രമല്ല നിലവിലുള്ള സ്ഥിതിയില്‍ വലിയ ദോഷം ഉണ്ടുതാനും. നമുക്ക് വ്യക്തമായ ലക്ഷ്യത്തോടെയുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇല്ല. നല്ല വിദ്യാഭ്യാസ ചിന്തകരും നമുക്ക് ഉണ്ടായിരുന്നില്ല. ആകെയുള്ളത് ഒരു ഗാന്ധിജി മാത്രമാണ് എന്നതാണ് സത്യം. വിവേകാനന്ദന്‍, ടാഗൂര്‍, ഡോക്ടര്‍ രാധാകൃഷ്ണന്‍ എന്നിവരൊക്കെ വിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചെങ്കിലും സമഗ്രമായ ഒരു വിദ്യാഭ്യാസപദ്ധതി ആരും അവതരിപ്പിച്ചില്ല. പാശ്ചാത്യ ചിന്തകരുടെ സംഭാവനകളിലെ ചില പൊട്ടും പൊടിയും നുള്ളിപ്പെറുക്കി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നല്ലാതെ നമുക്ക് സമഗ്രമായ ഒരു വിദ്യാഭ്യാസ പദ്ധതിയേയില്ല. മാതൃഭാഷ, തൊഴില്‍, കായികവിദ്യാഭ്യാസം, കലാപഠനം എന്നിവയെ കേന്ദ്രീകരിച്ചുവേണം വിദ്യാഭ്യാസം മുന്നോട്ടുപോകാന്‍. ഇതിനൊന്നും പദ്ധതികളില്ലാതെ സ്‌കൂള്‍ സമയം വര്‍ദ്ധിപ്പിച്ചാല്‍ അദ്ധ്യാപകരും കുട്ടികളും ക്ലാസ് മുറികളില്‍ വെറുതെ ഇരുന്നു നേരം കളയും എന്നല്ലാതെ പ്രയോജനമൊന്നുമുണ്ടാവില്ല. കായിക വിദ്യാഭ്യാസവും വര്‍ക്ക് എക്‌സ്പീരിയന്‍സും കലാപഠനവും ഇന്നും നമ്മുടെ സ്‌കൂളുകളില്‍, കുട്ടികള്‍ക്ക് വെറുതെയിരിക്കുവാനോ ഗ്രൗണ്ടില്‍ പോയി കളിക്കുവാനോ ഉള്ള പിരിയഡുകളാണ്. മൂന്നിനും പരീക്ഷയില്ല എന്നതിനാല്‍ അദ്ധ്യാപകരും അതിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജിക്ക് ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഭാഷാപഠനത്തെ സംബന്ധിച്ചും അദ്ദേഹത്തിന് തന്റേതായ വീക്ഷണം ഉണ്ടായിരുന്നു. എങ്കിലും ഗ്രാമസ്വരാജ് എന്ന പുതിയ കാലത്തിനു ചേരാത്ത ചിലതും അതിലുണ്ട്. അതില്‍ നിന്നു പുതിയ കാലത്തിനു ചേരുന്നവ വേര്‍തിരിച്ചെടുത്താല്‍ പ്രയോജനപ്രദമായ പല ചിന്തകളും ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തയിലുണ്ട്.
സെക്കന്ററി വിദ്യാഭ്യാസം കഴിയുമ്പോള്‍ കുട്ടികള്‍ കൃഷി, കൈത്തൊഴില്‍, പുതിയ കാലത്തെ കംപ്യൂട്ടര്‍ പഠനം, ശുചിത്വം, മാലിന്യ നിര്‍മാര്‍ജ്ജനം കായികക്ഷമത എന്നിവയൊക്കെ പരിശീലിച്ചുവേണം പുറത്തിറങ്ങാന്‍. വെറും പുസ്തകപഠനം മാത്രമേ നമ്മുടെ നാട്ടിലുള്ളൂ. ജപ്പാനില്‍ സ്‌കൂള്‍ കുട്ടികള്‍ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ വരെ പങ്കാളിയാകുന്നതിനെക്കുറിച്ച് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. കേരളത്തില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഏറ്റവും വില കുറഞ്ഞ കംപ്യൂട്ടറുകള്‍ വാങ്ങി സ്‌കൂളുകള്‍ക്കു നല്‍കി കമ്മീഷന്‍ പറ്റുക എന്നുള്ളതല്ലാതെ കുട്ടികള്‍ അതുപയോഗിച്ചു പഠിക്കണം എന്നുള്ളതല്ല. ഒട്ടുമിക്കവാറും സ്‌കൂളുകളിലും 90% കംപ്യൂട്ടറുകളും കേടായവയാണ്.
കീഴാളരാഷ്ട്രീയം, ലൈംഗിക തൊഴിലാളി എന്നൊക്കെയുള്ള പുതിയ ആഖ്യാനങ്ങളൊക്കെ യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കുന്നതല്ലേ? ഭാഷാപോഷിണിയില്‍ ആദര്‍ശ് എന്നൊരാള്‍ ‘ക്ഷതശരീരങ്ങള്‍ വേദനാഖ്യാനങ്ങള്‍ വിജയാഖ്യാനങ്ങള്‍’ എന്ന പേരില്‍ ചിലതൊക്കെ എഴുതിയിരിക്കുന്നു. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന മട്ടില്‍ കീഴാളര്‍ എന്നൊരു വിഭാഗത്തിനു പേരുകൊടുത്ത് അവര്‍ തമ്മില്‍ നടക്കുന്ന ഏറ്റമുട്ടലിനും ന്യൂനപക്ഷ മതവിഭാഗക്കാര്‍ അവര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കുമെല്ലാം സവര്‍ണഹിന്ദുക്കള്‍ എന്ന പേരില്‍ ഒരു വിഭാഗത്തെ പഴിചാരുന്നത് ഒരു സ്ഥിരം തന്ത്രമായി മാറിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാണിക്കുന്ന മധു കൊലപാതക കേസില്‍ ഒരു പ്രതിപോലും മേല്‍പ്പറഞ്ഞ സവര്‍ണവിഭാഗത്തില്‍ നിന്നുള്ളവരല്ല. മാത്രവുമല്ല പ്രതികളില്‍ ബഹുഭൂരിപക്ഷം പേരും ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ അവരുടെ പേരുകള്‍ കഴിവതും ഒളിച്ചുവയ്ക്കാനും ശ്രമിക്കുന്നു. മരക്കാര്‍, ഷംസുദീന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ് തുടങ്ങിയ പ്രധാന പ്രതികളെക്കൂടാതെ അതില്‍ പങ്കാളികളായവര്‍ അവരുടെ ജോലിക്കാരായ ഇതര മതസ്ഥരുമാണ്. എന്നിട്ടും സവര്‍ണര്‍ ചേര്‍ന്ന് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്ന അര്‍ത്ഥത്തില്‍ ആണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും എഴുതുന്നത്. ഈ ലേഖകനും അങ്ങനെയൊരു കണ്ണീര്‍ക്കഥ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അട്ടപ്പാടിയില്‍ ബിജു എന്ന യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചതിന്റെ വലിയ ചിത്രവും മേല്പറഞ്ഞ നരേറ്റീവോടെ കൊടുത്തിട്ടുണ്ട്. ജോയി എന്ന പ്രധാനപ്രതിയുടെ പേരു മാത്രം ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. ഇത്തരം തന്ത്രങ്ങള്‍ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ.
കേരളത്തില്‍ ഏറ്റവും കുറഞ്ഞത് 20 ലക്ഷം അതിഥിതൊഴിലാളികളെങ്കിലുമുണ്ട്. സര്‍ക്കാര്‍ കണക്കില്‍ അത് അഞ്ചുലക്ഷമാണ്. അനൗദ്യോഗിക കണക്കില്‍ 25 ലക്ഷം മുതല്‍ നാല്പതുലക്ഷം വരെയാണ്. ഇതിന്റെ നിജസ്ഥിതി എന്തായാലും തൊഴിലെടുത്തു ജീവിക്കാന്‍ ഇവിടെ ഒരു മലയാളി തയ്യാറായാല്‍ തീര്‍ച്ചയായും അയാള്‍ക്ക് അവസരമുണ്ട് എന്നത് വ്യക്തം. പിന്നെ പട്ടിണി മാറ്റാന്‍ നിവൃത്തിയില്ലാതെ ലൈംഗിക തൊഴില്‍ സ്വീകരിച്ചു എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കാനാവും. ലൈംഗികത്തൊഴില്‍ എന്ന പുതിയ നാമകരണം തന്നെ ശുദ്ധ അസംബന്ധമാണ്. ഒരുതരം നിംഫോമാനിയാക് മനോഭാവമുള്ളവര്‍ കാണിക്കുന്ന ലൈംഗിക മനോഭാവത്തെ ഇങ്ങനെ വെള്ളപൂശുന്നത് ശരിയോ? പഴയ പേരുതന്നെയാണ് അതിനു നല്‍കേണ്ടത്. മറ്റു തൊഴിലുകളൊന്നും ലഭ്യമല്ലാത്ത ഒരു സാഹചര്യത്തില്‍ ഗതികെട്ട് ഒരു സ്ത്രീ ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് നീങ്ങിയാല്‍ അവരെ സഹതാപത്തോടെ കാണേണ്ടിവരും. എന്നാല്‍ തൊഴില്‍ സാഹചര്യങ്ങള്‍ ധാരാളമായി ഉണ്ടായിരിക്കെ മേലനങ്ങാന്‍ മടിച്ച് ഇത്തരം തൊഴില്‍ തിരഞ്ഞെടുക്കുന്നവരെ ലൈംഗിക തൊഴിലാളി എന്നൊക്കെ വിളിച്ച് ഉദാത്തവല്‍ക്കരിക്കുന്നതിനോട് ഒരു രീതിയിലും യോജിക്കാനാവില്ല.
ഹെര്‍മന്‍ മെല്‍വില്‍ ജീവിച്ചിരുന്ന കാലത്ത് നൊബേല്‍ സമ്മാനമില്ല (Herman Melville). അദ്ദേഹം 1891ല്‍ മരിച്ചുപോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവല്‍ മോബിഡിക്കിന് സമ്മാനമൊന്നും കിട്ടിയില്ല. പരാജയപ്പെട്ട എഴുത്തുകാരനായിരുന്നു മെല്‍വിന്‍. 1851ല്‍ അദ്ദേഹം എഴുതിത്തീര്‍ത്ത ഈ കൃതി അക്കാലത്ത് ഇംഗ്ലീഷ് അമേരിക്കന്‍ വായനക്കാരുടെയിടയില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. 1919ല്‍ മെല്‍വില്ലിന്റെ ശതാബ്ദി വര്‍ഷത്തില്‍ നോവല്‍ പുനഃപ്രകാശനം നടത്തിയപ്പോള്‍ അതു വന്‍ വിജയമായി. ലോകം മുഴുവന്‍ നോവല്‍ പ്രശസ്തമായി. ഒട്ടുമിക്ക പ്രധാന ഭാഷകളിലും തര്‍ജ്ജമകള്‍ ഉണ്ടായി. നമ്മുടെ മലയാളത്തിലും ഒന്നിലധികം തര്‍ജ്ജമകള്‍ ഉണ്ട്. വളരെ വര്‍ഷം മുന്‍പുതന്നെ ഈ കൃതി മലയാളത്തില്‍ എത്തിയിരുന്നു.
മൊബി-ഡിക് എന്നു വിളിക്കുന്ന ഒരു വെള്ളതിമിംഗലം തിമിംഗല വേട്ടക്കാരനായിരുന്ന അഹാബ് എന്ന കപ്പിത്താന്റെ കാല് കടിച്ചെടുത്തു. അയാള്‍ കൃത്രിമക്കാലുമായി ആ തിമിംഗലത്തെ കണ്ടെത്തി പകരം ചോദിക്കാന്‍ നടത്തുന്ന ശ്രമമാണ് നോവലില്‍. കൂടെയുള്ള വേട്ടക്കാര്‍ പ്രതികാരമൊന്നുമല്ല ലാഭമാണ് ഞങ്ങളുടെ ലക്ഷ്യം എന്നു പറയുന്നുണ്ട്. പക്ഷേ ക്രമേണ അവരും അഹാബിന്റെ പ്രതികാരത്തിന് കൂട്ടുനില്‍ക്കുകയാണ്. ഫലമോ അവസാനം കഥപറയുന്ന ഇസ്മായില്‍ ഒഴികെ മറ്റെല്ലാവരും കപ്പലും ഒക്കെ മുങ്ങിനശിക്കുന്നു. ശ്വാസം അടക്കിപ്പിടിച്ചിരുന്നു മാത്രമേ ഈ നോവല്‍ നമുക്കു വായിച്ചുതീര്‍ക്കാനാവൂ. എങ്കിലും ആദ്യപ്രസിദ്ധീകരണത്തില്‍ അതു ശ്രദ്ധിക്കപ്പെട്ടില്ല.
ഹെമിങ്‌വേയുടെ Old man and Sea വായിക്കുന്ന കാലത്ത് ഞാന്‍ മെല്‍വില്ലിന്റെ കൃതി വായിച്ചിട്ടുണ്ടായിരുന്നില്ല. നൊബേല്‍ സമ്മാനം കിട്ടിയ ഹെമിങ്‌വേയുടെ കൃതി 90% വും മെല്‍വില്ലില്‍ നിന്നും കടംകൊണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കു സംശയമുണ്ടാവാന്‍ ഇടയില്ല. രണ്ടു കൃതികളും ഇന്നത്തെ സാഹചര്യത്തില്‍ സ്വീകാര്യമല്ല. കാരണം ലോകത്ത് പല രാജ്യങ്ങളും തിമിംഗല വേട്ടയെ നിരോധിച്ചിരിക്കുന്നു. ഭക്ഷണാവശ്യത്തിനല്ലാതെ സാഹസികതയ്ക്കുവേണ്ടിയുള്ള മനുഷ്യന്റെ എല്ലാവിധ വേട്ടകളേയും പുതിയകാലം വെറുക്കുന്നു. അതൊക്കെ ശരിയാണെങ്കിലും മെല്‍വില്‍ നമുക്കു കാണിച്ചുതരുന്ന സാഹസികന്മാരുടെ ലോകം നമ്മെ അത്ഭുതപ്പെടുത്തും. ഒരു പുഴയുടെ കുറുകെ നീന്താന്‍ ഭയക്കുന്ന നമ്മള്‍ക്ക്, മഹാസമുദ്രങ്ങളെ ഇന്നു കാണുന്ന ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് സ്വന്തം ഇച്ഛാശക്തി കൊണ്ട് ഉഴുതുമറിച്ച ഈ മനുഷ്യരുടെ സാഹസികജീവിതത്തെ അത്ഭുതത്തോടെ മാത്രമേ നോക്കിനില്‍ക്കാനാവൂ. സത്യത്തില്‍ ഇങ്ങനെയൊക്കെ മനുഷ്യര്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. Old man and Sea വായിക്കുന്നതിന്റെ എത്രയോ മടങ്ങ് ഔത്സുക്യത്തോടെ മാത്രമേ മൊബിഡിക്കിനെ വായിച്ചുതീര്‍ക്കാനാവൂ. എന്നിരിക്കിലും സമ്മാനം കൊണ്ട് അനുഗൃഹീതനായത് ഹെമിങ്ങ് വേയാണ്.
നമ്മുടെ മലയാളത്തിലെ ഒരേയൊരു വിശ്വസാഹിത്യ കൃതിയായ ചെമ്മീനിന്റെ രചനയ്ക്കു മുന്‍പ് തകഴി മൊബിഡിക് വായിച്ചിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. ചെമ്മീനിന് മൊബിഡിക്കുമായി ഒരു ബന്ധവുമില്ല. എന്നാല്‍ കറുത്തമ്മയുടെ ഭര്‍ത്താവായിരുന്ന പളനിയുടെ അന്ത്യം സൂചിപ്പിക്കുന്ന മത്സ്യബന്ധനരംഗം എഴുതുമ്പോള്‍ തകഴിയുടെ മനസ്സില്‍ അഹാബ് എന്ന പ്രതികാരദാഹിയായിരുന്ന അമാനുഷികനായ തിമിംഗല വേട്ടക്കാരന്‍ ഉണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. മഹത്തായ കൃതികളടെ സൃഷ്ടിക്കു പ്രചോദനമായി മഹത്തായ ചില രചനകള്‍ എല്ലാ എഴുത്തുകാര്‍ക്കും ഉണ്ടായിരുന്നിട്ടുണ്ട്.
ഹെര്‍മന്‍ മെല്‍വില്ലിന്റെ സ്വാധീനത്തില്‍ നിന്നും തകഴി അനശ്വരമായ ചെമ്മീന്‍ വാര്‍ത്തെടുത്തു. രണ്ടും അനശ്വരകൃതികള്‍ തന്നെ. ‘ഉന്മാദം ബഷീറിലും ബഷീര്‍ കൃതികളിലും എന്ന പേരില്‍ പി.എ. നിസാമുദ്ദീന്‍ മാതൃഭൂമിയില്‍ (ജൂലായ് 6-12) ഒരു ദീര്‍ഘലേഖനം എഴുതിയിരിക്കുന്നു. സാഹിത്യത്തിലെ മഹാ പ്രതിഭാശാലികളുടെ കൂട്ടത്തില്‍ ബഷീറിനേയും അവതരിപ്പിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന മഹത്തായ രചനകളാണത്രേ ബഷീറിന്റേത്!!! വിശ്വസാഹിത്യത്തിലെ ഒരു മഹത്തായ കൃതിയും കുട്ടികള്‍ക്ക് അവയുടെ ചുരുക്കെഴുത്തല്ലാതെ നേരിട്ട് ആസ്വദിക്കുവാന്‍ കഴിയില്ല. കാരണം കുട്ടികളുടെ ആസ്വാദനതലത്തിനു മുകളിലാണവ. കൊച്ചുകുട്ടികള്‍ക്കും കൂടി ആസ്വദിക്കാന്‍ കഴിയുന്ന ബഷീര്‍ കൃതികളെ സഹിത്യത്തിലെ ഗൗരവമായ രചനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന് യഥാര്‍ത്ഥ ആസ്വാദകര്‍ ആലോചിക്കട്ടേ. തകഴിയേയോ ഉറൂബിനേയോ പൊറ്റെക്കാടിനേയോ കേശവദേവിനേയോ കാരൂരിനേയോ ഒക്കെ വായിക്കുന്ന ഗൗരവത്തോടെ ബഷീറിനെ വായിക്കാനാവില്ലതന്നെ.






















