സംയുക്ത ഹിന്ദുകുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം എന്ന ഇയിടെ ഉണ്ടായ ഹൈക്കോടതി വിധി വിലയിരുത്തപ്പെട്ടത് ലിംഗസമത്വത്തിന്റെ വിജയമായിട്ടാണ്. ഒരു പെണ്‍കുട്ടി പത്തു ആണ്‍കുട്ടിക്കു തുല്യമാണ് എന്ന പുരാണവാക്യം ജസ്റ്റിസ് ഈശ്വരന്‍ ഉദ്ധരിച്ചതും പല വാര്‍ത്തകളിലും എടുത്തു പറയുകയുണ്ടായി. ഈ വിധിക്കെതിരെ ഏതെങ്കിലും ഹിന്ദുമതാചാര്യനോ സന്യാസിയോ പ്രതികരിച്ചതായി കണ്ടിട്ടില്ല. എന്നിട്ടും ഏതവസരം കിട്ടിയാലും, മനുസ്മൃതിയുടെ പേരില്‍ ഹിന്ദുക്കളെ പിന്തിരിപ്പന്മാര്‍ എന്ന് അധിക്ഷേപിക്കുന്ന പുരോഗമനക്കാര്‍ കാലത്തിനനുസരിച്ചുള്ള നിയമപരിഷ്‌കരണത്തേയും ലിംഗസമത്വത്തേയും അവകാശതുല്യതയേയും ഹിന്ദുസമൂഹം എപ്പോഴും ഒരുപോലെ സ്വാഗതംചെയ്തു എന്ന് തുറന്നു സമ്മതിക്കാന്‍ എന്തിനു മടിക്കുന്നു? 1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ആണ്‍കുട്ടികള്‍ക്കേ പൂര്‍വ്വിക സ്വത്തില്‍ ജന്മാവകാശം ഉണ്ടായിരുന്നുള്ളു. 2003-ലെ ഭേദഗതി പ്രകാരം പെണ്‍മക്കള്‍ക്കും തുല്യാവകാശം ലഭിച്ചു. ഇതുപോലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ പല തവണ കാലികമായ പരിഷ്‌കാരം കോടതി ഇടപെടലുകളിലൂടെ ഉണ്ടായി. ഇതിനെ മതവിശ്വാസത്തിലുള്ള ഇടപെടലായി ആരും വ്യാഖ്യാനിച്ചിട്ടുമില്ല.
ഇതാണോ മുസ്ലിം സമുദായത്തിലെ സ്ഥിതി? ഇസ്ലാമിക നിയമത്തില്‍ ലിംഗസമത്വം എവിടെയാണുള്ളത്? മുസ്ലിം മതം ഉപേക്ഷിച്ചവര്‍ക്കു പോലും മതനിയമത്തിന്റെ വലയത്തില്‍ നിന്നു പുറത്തുകടക്കാനാവാത്ത അവസ്ഥയാണ്. മുസ്ലിം സമുദായത്തില്‍ ജനിച്ചെങ്കിലും അവിശ്വാസിയായി മാറിയവര്‍ക്ക് ശരീയത്ത് ബാധകമാക്കരുത് എന്ന് ആവശ്യപ്പെട്ടു മലയാളിയായ പി.എം. സഫിയ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയില്‍ കിടക്കുകയാണ്. വില്‍പ്പത്രം തയ്യാറാക്കുമ്പോള്‍ മുസ്ലിം വ്യക്തിനിയമത്തിന്റെ നിയന്ത്രണത്തില്‍ നിന്നു മാറി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന ഹര്‍ജിയും കോടതിക്കു മുമ്പില്‍ ഉണ്ട്. വ്യക്തിനിയമം സംബന്ധിച്ച പരാതി കോടതിയില്‍ എത്തിയാല്‍ മതപണ്ഡിതന്മാര്‍ ഹാലിളകിവരും. ഇവരോട് ഇതു മതേതര രാജ്യമാണ്, മതനിയമം പള്ളികാര്യത്തില്‍ മതി, സിവില്‍ കാര്യത്തില്‍ വേണ്ട, ഇവിടെ എല്ലാ പൗരന്മാര്‍ക്കും ഒരു നിയമം മതി എന്നു ചങ്കുറപ്പോടെ പറയാന്‍ ത്രാണിയില്ലാത്തവരാണ് ചാഞ്ഞ മരമെന്ന തോന്നലില്‍ ഹിന്ദുക്കളുടെമേല്‍ കുതിരകയറുന്നത്.





















