സംഘശാഖയില്‍ നടക്കുന്ന മറ്റെല്ലാ കാര്യക്രമങ്ങളെയും പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സ്വയംസേവകര്‍ നിത്യശാഖയില്‍ പാടുന്ന സംഘഗീതം. സംഘം ശാഖാ കാര്യക്രമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് സ്വയംസേവകരുടെ സമഗ്രമായ വികാസമാണ്. ശാഖയില്‍ നടക്കുന്ന ശാരീരിക് കാര്യക്രമങ്ങള്‍, ബൗദ്ധിക് കാര്യക്രമങ്ങള്‍, കളികള്‍ എന്നിവയെല്ലാം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. ഗണഗീതങ്ങളുടെ കാര്യവും മറ്റൊന്നല്ല.
സംഘബൗദ്ധിക്കുകളിലും ചര്‍ച്ചകളിലും മറ്റുമെന്നപോലെ സംഘഗീതങ്ങളിലും സംഘത്തിന്റെ ചിന്താധാര, പ്രവര്‍ത്തന പദ്ധതി, സ്വയംസേവകന്‍ എന്നിങ്ങനെ സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മൂന്നു ഘടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതായി കാണാം. സംഘഗീതങ്ങളുടെ മറ്റൊരു സവിശേഷത ഹിന്ദുരാഷ്ട്രവും ഹിന്ദുസമാജവും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്, പ്രതിസന്ധികളെക്കുറിച്ച് മാത്രം പറഞ്ഞു നിര്‍ത്തുന്നതിനുപകരം അവയുടെ പരിഹാരത്തെ കുറിച്ചുകൂടി വ്യക്തമായി പ്രതിപാദിക്കുന്നു എന്നതാണ്. അതായത്, സംഘഗീതങ്ങള്‍ സ്വയംസേവകനില്‍ ദേശഭക്തി വളര്‍ത്തുന്നതിനും ത്യാഗമനോഭാവത്തോടെ ദേശത്തിനുവേണ്ടി സര്‍വസ്വാര്‍പ്പണം ചെയ്യാനും കര്‍മ്മനിരതനാകാനും ആവശ്യമായ പ്രേരണ നല്‍കുന്നതിനും വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
ഒരിക്കല്‍ മഹാരാഷ്ട്രയില്‍ സംഘപ്രചാരകനായി പ്രവര്‍ത്തിക്കുന്ന ഒരു സ്വയംസേവകന്റെ പിതാവ് അവിചാരിതമായി മരണപ്പെട്ടു. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം, പ്രചാരക ജീവിതം മതിയാക്കി വീട്ടിലേക്ക് മടങ്ങുവാന്‍ അദ്ദേഹം നിശ്ചയിച്ചു. ആ സമയത്താണ് പരംപൂജനീയ സര്‍സംഘചാലക് സുദര്‍ശന്‍ജിയുടെ ബൈഠക്കില്‍ അദ്ദേഹം പങ്കെടുത്തത്. സമാരോപില്‍ പാടിയ മറാഠി വ്യക്തിഗീതം ആരംഭിച്ചത് ഇപ്രകാരമായിരുന്നു:
”നിര്‍ഭയതേനേ ചാലത റാഹൂ
മാര്‍ഗ ഫലാ അപുലാ
അനുകൂല പ്രതികൂല കാളാ ചാ
ഹാഖേളേ അസാ ചാലേ
……. ………… …………”
”കാലം മാറിയേക്കാം. അനുകൂലമോ പ്രതികൂലമോ ആയ പരിതഃസ്ഥിതികള്‍ കൈവന്നേക്കാം. എന്തുവന്നാലും നാം നിര്‍ഭീതരായി സംഘദൗത്യത്തില്‍ അടിപതറാതെ ഉറച്ചുനില്‍ക്കുകതന്നെ ചെയ്യും.” ഇതായിരുന്നു ആ ഗീതം നല്‍കിയ സന്ദേശം. ആ പാട്ട് കേട്ട പ്രചാരകന്റെ മനസ്സുമാറി! പ്രചാരകജീവിതം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചു പോകാനുള്ള തീരുമാനം വേണ്ടെന്നു വച്ച് അദ്ദേഹം പ്രചാരകജീവിതം തുടര്‍ന്നു.