1979ല്‍ പാലക്കാട് കര്‍ണകി സ്‌കൂളില്‍ സേവികാസമിതിയുടെ ഗ്രീഷ്മശിബിരം നടക്കുന്നുണ്ടായിരുന്നു. അന്ന് അവിടെ ഏകദേശം പതിനഞ്ചോളം സേവികമാര്‍ കോഴിക്കോട്ടു നിന്ന് ശിക്ഷാര്‍ത്ഥികളായി ഉണ്ടായിരുന്നു. അവരെ കാണാനാണ് അഹല്ല്യേടത്തി മറ്റു ചില അമ്മമാരേയും കൂട്ടി വന്നത്. ആദ്യമായി കണ്ട് പരിചയപ്പെട്ടപ്പോള്‍ ഏതോ വലിയ ഒരു നേതാവ് എന്നു മാത്രമേ തോന്നിയുള്ളൂ. പക്ഷേ പിന്നീട് 1980ല്‍ ഞാന്‍ കോഴിക്കോട്ടേക്ക് താമസം മാറി വന്നപ്പോള്‍ ആദ്യം പോയത് അഹല്ല്യേടത്തിയുടെ വീട്ടിലായിരുന്നു. അന്ന് തുടങ്ങിയ ആ ഹൃദയബന്ധം മരിക്കും വരെ തുടര്‍ന്നു. പലപ്പോഴും തിരക്കുകൊണ്ട് ഞാന്‍ വിളിക്കാന്‍ വൈകിയാലും അഹല്ല്യേടത്തി മറക്കാതെ എന്നെ വിളിക്കുക പതിവാണ്.
രാഷ്ട്രീയ താല്പര്യം കുറഞ്ഞ വ്യക്തിയായതിനാല്‍ ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ അഹല്ല്യേടത്തി രാഷ്ട്രസേവികാസമിതിയുടെ എല്ലാ പരിപാടികള്‍ക്കും കൃത്യമായി വരും. അഹല്ല്യേടത്തിയെ സംബന്ധിച്ച് എല്ലാ സംഘടനകളും സംഘത്തിന്റേതാണ്. സംഘകുടുംബം എന്ന ആശയം ഹൃദയത്തില്‍ ആവാഹിച്ച വ്യക്തിയായിരുന്നു അവര്‍.
അഹല്ല്യേടത്തിയുടെ കൂടെ ധാരാളം കുടുംബസമ്പര്‍ക്കങ്ങള്‍ക്കും കുടുംബയോഗങ്ങള്‍ക്കും പങ്കെടുക്കാനും കൂടെ നടക്കാനും അവസരം കിട്ടിയിരുന്നു. അവരുടെ ജീവിതത്തില്‍ നിന്നും പലതും പഠിക്കാനുണ്ടായിരുന്നു. സംഘത്തിന്റേതായ കൃത്യനിഷ്ഠ, ആത്മാര്‍ത്ഥത, സമര്‍പ്പണം ഇത് മൂന്നും സ്വന്തം ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചു. ഗൃഹസമ്പര്‍ക്കത്തിനു പോയാല്‍ വീട്ടില്‍ അസുഖമായി കിടക്കുന്നവരോ പ്രസവിച്ചു കിടക്കുന്നവരോ ഉണ്ടെങ്കില്‍ അവരെകൂടി കണ്ട് കുശലാന്വേഷണം നടത്തിയേ തിരിച്ചു വരൂ. അതുകൊണ്ട് അവരുടെ ബന്ധങ്ങള്‍ വ്യക്തിപരമാകുന്നതിനേക്കാള്‍ കുടുംബപരമായിരുന്നു. വീട്ടിലെ എല്ലാവര്‍ക്കും അഹല്ല്യേടത്തി ആവേശവും പ്രചോദനവുമായിരുന്നു.
എപ്പോഴും ചിരിച്ചുകൊണ്ടല്ലാതെ അവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ പോലും ആരോടെങ്കിലും ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല. സംഘബന്ധുകളുടെ സന്തോഷം അവര്‍ക്ക് സന്തോഷവും അവരുടെ ദുഃഖം അഹല്ല്യേടത്തിക്ക് സ്വന്തം ദുഃഖവുമായിരുന്നു. കഷ്ടപ്പെടുന്നവരെ തിരിച്ചറിഞ്ഞാല്‍ ഏതുവിധേനയും ആളും, അര്‍ത്ഥവും, സാധനങ്ങളും എത്തിച്ച് അവര്‍ സഹായിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് മറ്റൊരാളെയും അറിയിക്കുമായിരുന്നില്ല.
ആത്മാര്‍ത്ഥത അവരുടെ മുഖമുദ്രയായിരുന്നു. സംഘടനയോടും വ്യക്തികളോടും അത് പാലിക്കാന്‍ അഹല്ല്യേടത്തി ശ്രദ്ധിച്ചു. സ്ഥാനമാനങ്ങളെകുറിച്ച് അവര്‍ ചിന്തിച്ചതുപോലുമില്ല. സംഘടന പറയുന്ന കാര്യം അതെത്ര കഠിനമാണെങ്കിലും പാലിക്കുക എന്നത് അവരുടെ ജീവിതവ്രതം തന്നെയായിരുന്നു.
ജനസംഘമായാലും, ജനതാപാര്‍ട്ടിയായാലും ബിജെപിയായാലും അവര്‍ക്ക് ഒരു വ്യത്യാസവുമില്ല. കാരണം അത് സംഘത്തിന്റേതാണവര്‍ക്ക്. നല്ല സ്വയംസേവകനായ അവരുടെ ഭര്‍ത്താവിന്റെ സ്വാധീനം അഹല്ല്യേടത്തി എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. കേന്ദ്രനേതാക്കളെ കാണുന്നത് അവര്‍ക്ക് വലിയ ആഹ്ലാദമായിരുന്നു. അത്തരം സന്ദര്‍ഭത്തില്‍ കുട്ടികളെപ്പോലെ സന്തോഷിക്കും. കണ്ണൂരില്‍ ജനസംഘം സമ്മേളനത്തിനെത്തിയ അടല്‍ജിയെ കണ്ട് സംസാരിച്ചപ്പോള്‍ അവരുടെ ഭാവം വര്‍ണ്ണനാതീതമായിരുന്നു.
മോദിജി കോഴിക്കോട്ടു വന്നപ്പോള്‍ ഞാന്‍ ഒന്ന് കാണാന്‍ മോഹിച്ചു. അഹല്ല്യേടത്തിയുടെ കൂടെകൂടി. പാസൊക്കെ അവര്‍ സംഘടിപ്പിച്ചു. എന്നെ കൂട്ടികൊണ്ടുപോകാന്‍ അവര്‍ ഒരുപാട് കഷ്ടം സഹിച്ചു. അവരുടെ ജനസ്വാധീനം കണ്ടറിയാന്‍ ഒരുപാട് തവണ സാധിച്ചിട്ടുണ്ട്. നളന്ദാ ഓഡിറ്റോറിയത്തില്‍ അഹല്ല്യേടത്തിയെ ആദരിക്കുന്ന ഒരു ചടങ്ങ് നടത്തിയിരുന്നു. തുടക്കത്തില്‍ സ്ത്രീകള്‍ കുറവായിരുന്നു. പിന്നീട് കടല്‍ അലയടിച്ച് വന്നപോലെയാണ് ഗാന്ധിറോഡ്, ഭട്ട്‌റോഡ്, മാറാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകള്‍ ഓടിഓടി വന്നത്. ഹാള്‍ നിറഞ്ഞു കവിഞ്ഞ് ഇരിക്കാനും നില്‍ക്കാനും പറ്റാത്ത സ്ഥിതിയായി. അവരുടെ ഭാവവും പ്രകടനവും എന്നും സ്‌നേഹാര്‍ദ്രമായിരുന്നു. എഴുതിയാല്‍ തീരാത്തത്ര കാര്യങ്ങള്‍ മനസ്സില്‍ നിറയുന്നുണ്ട്.
അഹല്ല്യേടത്തിയെ പോലെ എന്നു പറയാന്‍ മറ്റാരുമില്ല. അവര്‍ അനന്യയാണ്. സ്‌നേഹം കൊണ്ട് ഹൃദയങ്ങളെ കീഴടക്കുന്ന അസാധാരണ കഴിവിന്റെ ഉടമ. സംഘടനക്കു വേണ്ടി ജീവിച്ചു മരിച്ച വ്യക്തി. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ബിജെപി ജയിച്ചപ്പോള്‍ അവരുടെ സന്തോഷം വര്‍ണ്ണനാതീതമായിരുന്നു. കേരളത്തിലും ബിജെപി അധികാരത്തില്‍ വരുമെന്നവര്‍ ആഗ്രഹിച്ചു. സ്വപ്‌നം കണ്ടു. അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അവര്‍ മറ്റൊരു ജന്മമെടുത്ത് ഇവിടെ തന്നെ വരും എന്നത് സംശയാതീതമാണ്.
(രാഷ്ട്രസേവികാസമിതി പ്രാന്ത സംഘചാലികയാണ് ലേഖിക)