”രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാശ്വതവും സ്മരണീയവുമായ ഒരു നേട്ടം, വിവേകാനന്ദശില എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച, ഭാരതത്തിന്റെ തെക്കേയറ്റത്ത് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന പാറയില്‍ 1968-1970 കാലഘട്ടത്തില്‍ വിവേകാനന്ദ ക്ഷേത്ര നിര്‍മ്മാണത്തിന് സക്രിയമായ സഹകരണവും പിന്തുണയും നല്‍കി എന്നതാണ്.” ശ്രീരാമകൃഷ്ണദേവന്റെ സന്ന്യാസിപരമ്പരയിലെ സംപൂജ്യ ഹര്‍ഷാനന്ദ സ്വാമികള്‍ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി നാലു വാല്യങ്ങളായി തയ്യാറാക്കിയ ‘ലഘു ഹിന്ദു വിജ്ഞാനകോശം’ എന്ന ഗ്രന്ഥത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് നല്‍കിയ വിവരണമാണ് മേലെ ഉദ്ധരിച്ചിരിക്കുന്നത്.
കന്യാകുമാരി കടല്‍തീരത്തെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ മീന്‍പിടുത്തക്കാര്‍, കേന്ദ്രസര്‍ക്കാരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഹുമയൂണ്‍ കബീര്‍ എന്നിവരുടെ എതിര്‍പ്പ് കാരണം, പ്രശ്‌നപരിഹാരത്തിന് വിവേകാനന്ദ സ്മാരക നിര്‍മ്മാണ സമിതിയുടെ കാര്യകര്‍ത്താക്കള്‍ നാഗ്പൂരിലെത്തി പരമപൂജനീയ ശ്രീഗുരുജിയുടെ സഹായം തേടി. ശ്രീഗുരുജി ഈ കാര്യത്തിനുവേണ്ടി മാനനീയ ഏകനാഥ് റാനഡെജിയെ നിയോഗിക്കുകയും ചെയ്തു.
പരിണതപ്രജ്ഞനായ ഏകനാഥ്ജി എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ശിലാസ്മാരകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. ഈ സംരംഭത്തെ സംബന്ധിക്കുന്ന ഏതൊരു കാര്യത്തെക്കുറിച്ചും ഏകനാഥ്ജി സമഗ്രമായി ആലോചിച്ചുകൊണ്ടായിരുന്നു തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്.
മുംബൈയില്‍ ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷന്‍ വീരേശ്വരാനന്ദജിയെ കാണുവാനായി ഏകനാഥ്ജി അവിടത്തെ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി. അദ്ദേഹം സ്വാമിജിയുമായി സംസാരിക്കുന്ന സമയത്ത് ആശ്രമത്തിലെ ഒരു മുതിര്‍ന്ന സന്ന്യാസി അവിടെയെത്തി. അദ്ദേഹം ഏകനാഥ്ജിയോട് പറഞ്ഞു: ”നിങ്ങള്‍ ചിത്രപ്രദര്‍ശനം ഒരുക്കുമ്പോള്‍ (സ്വാമി വിവേകാനന്ദന്റെ) അവിടുന്ന് ഭൂമിയില്‍ അവതരിച്ചതെങ്ങനെയെന്ന കാര്യം മറക്കരുത്. നാം ആരംഭിക്കേണ്ടത് സപ്തഋഷിമാരില്‍ നിന്നാണ്. സ്വാമിജി ആരായിരുന്നു? നിങ്ങള്‍ക്ക് ആ കഥ അറിയുമല്ലോ! നിങ്ങള്‍ (സ്വാമിയുടെ) ജീവിതം വായിച്ചാല്‍ നിങ്ങള്‍ക്കതറിയാനാകും. അവിടെ നിന്നുവേണം തുടങ്ങാന്‍!” ഇതിന് ഏകനാഥ്ജിയുടെ മറുപടി ഇപ്രകാരമായിരുന്നു: ”സ്വാമിജി ഈശ്വരാവതാരമായിരുന്നെന്നോ, ഒരു ഋഷിയുടെ അവതാരമായിരുന്നെന്നോ, മറ്റേതെങ്കിലും ദിവ്യന്റെ അവതാരമായിരുന്നെന്നോ പറയണമെന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്? അത്തരമൊരു സ്വാമിജി എനിക്ക് സ്വീകാര്യനല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. ഞാന്‍ സ്വന്തം മാര്‍ഗ്ഗം തേടിക്കൊണ്ടിരിക്കയാണ്. ഞാന്‍ അനേകം പ്രശ്‌നങ്ങളും പ്രലോഭനങ്ങളും നേരിട്ടുകൊണ്ടിരിക്കയാണ്. സ്വാമിജി ഒരു അവതാരപുരുഷനാണെങ്കില്‍ അതുകൊണ്ടെനിക്കെന്ത് നേട്ടം! സ്വാമിജി എന്നെപ്പോലെ ഒരു സാധാരണ മനുഷ്യനായിരുന്നു എന്നതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തോട് ആകര്‍ഷണം തോന്നിയത്. അദ്ദേഹം തന്റെ തപസ്സുകൊണ്ടാണ് അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്നത്. താങ്കള്‍ പറഞ്ഞപോലെ സ്വാമിജി ഒരു ദിവ്യപുരുഷനായിരുന്നെങ്കില്‍ എന്റെ ദൃഷ്ടിയില്‍ അദ്ദേഹം വളരെയധികം താണുപോകും! ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണ് പ്രേരണയേകുന്നത് ! ജീവിതത്തില്‍ നൂറുകണക്കിന് ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അവയോട് പൊരുതി മുന്നോട്ടു പോകേണ്ടി വന്നിട്ടുണ്ട്. ബിരുദം നേടിയശേഷം ജോലിതേടി പലവാതിലുകളിലും അദ്ദേഹത്തിനു മുട്ടേണ്ടി വന്നു. ആദ്ധ്യാത്മിക രംഗത്തും ഒരു സംശയാലുവായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അദ്ദേഹം ശ്രീരാമകൃഷ്ണന്റെ അടുത്തു ചെന്നതും ഒരു വിമര്‍ശകനായിട്ടായിരുന്നു. അങ്ങനെ അവസാനമാണ് തന്റെ പാത അദ്ദേഹം കണ്ടെത്തിയത്. രാവും പകലും അനേകം പ്രലോഭനങ്ങളെ നേരിടേണ്ടി വന്ന ഒരു സാധാരണ മനുഷ്യനായതിനാലാണ് അദ്ദേഹത്തിന്റെ ജീവിതം എനിക്ക് ആകര്‍ഷകമായി തോന്നിയത്. ”നിങ്ങളെപ്പോലെ ജീവിതമാരംഭിച്ച, സ്വന്തം തപസ്സുകൊണ്ട് ഉന്നതങ്ങളെ പ്രാപിച്ച ഇതാ, ഒരു സാധാരണ മനുഷ്യന്‍” എന്നാരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍, എന്നെപ്പോലെ സാധാരണക്കാരനായ ആ മനുഷ്യനെ പിന്തുടരാന്‍ എനിക്ക് സാധിക്കും എന്ന് ഞാന്‍ ചിന്തിക്കും. നമ്മുടെ സമ്പൂര്‍ണ ദേശത്തിനും അത്തരമൊരാളെയാണ് ആവശ്യം!”