ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്കാത്തതിനെതിരെ 2006ല്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ കോടതിയിലാരംഭിച്ച വ്യവഹാരം കേരളത്തിന്റെ എന്നല്ല ഭാരതത്തിന്റെ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നായിരുന്നു. ഭരണഘടന പൗരനനുവദിക്കുന്ന മൗലികാവകാശങ്ങള്‍, ലിംഗസമത്വം എന്നീ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് ശബരിമലയിലെ ആചാരമെന്ന വാദത്തിന് അനുകൂലമായ വിധി സമ്പാദിക്കുവാന്‍ കക്ഷികള്‍ക്ക് കഴിഞ്ഞിരുന്നു. 2018 സപ്തം. 28ന് സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാബഞ്ച് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാമെന്ന് വിധിച്ചു. എന്നാല്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഈ വിധിക്ക് വിരുദ്ധമായ വിധിവാക്യങ്ങളാണ് എഴുതിയത്. 2018ലെ സുപ്രീം കോടതിവിധി ഭക്തജനങ്ങളുടെ പരമ്പരാഗതമായ വിശ്വാസവികാരങ്ങള്‍ക്കേല്‍പ്പിച്ച ആഘാതം ചെറുതല്ല. ഭക്തരും നിരവധി സംഘടനകളും പുനഃപരിശോധനാഹര്‍ജികളുമായി സുപ്രീം കോടതിയെ സമീപിച്ചു.
നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഒരാചാരം കോടതിവിധിയുടെ മറവില്‍ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിച്ച മുഖ്യമന്ത്രി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷഗവണ്‍മെന്റ് ഭക്തജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ ചൂടറിഞ്ഞു. സുപ്രീംകോടതിയുടെ മറ്റ് പല വിധികളും കോള്‍ഡ് സ്റ്റോറേജില്‍ വച്ച് ശീലമുള്ള ഭരണകൂടം കേരളത്തിലെ ഹിന്ദുസമൂഹത്തോട് യുദ്ധം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ശബരിമലയില്‍ എന്തുവിലകൊടുത്തും യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സന്നിധാനത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ശരണം വിളിക്കുന്നതുപോലും വിലക്കുകയും ചെയ്തു. അവിശ്വാസികളും ആക്ടിവിസ്റ്റുകളും ആചാരം ലംഘിച്ച് സെലിബ്രിറ്റികളായി മാറാന്‍ എത്തിയപ്പോള്‍ പോലീസ് യൂണിഫോമും ഹെല്‍ മറ്റും വരെ അനുവദിച്ച പോലീസ് അയ്യപ്പഭക്തരെ ആക്രമിച്ച് കൊക്കയില്‍ തള്ളി കൊലപ്പെടുത്തുകപോലുമുണ്ടായി. പന്തളത്ത് ശരണ സങ്കീര്‍ ത്തനം ജപിച്ച അയ്യപ്പഭക്തനെ കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ കല്ലെറിഞ്ഞുകൊലപ്പെടുത്തിയപ്പോള്‍ അക്രമികളെ ന്യായീകരിച്ച് പ്രസ്താവന പുറപ്പെടുവിച്ച മുഖ്യമന്ത്രിയെയും ലോകം കണ്ടു. ശബരിമലയിലെ ഹിന്ദുവിരുദ്ധ ഭരണകൂടഭീകരതയില്‍ മനംനൊന്ത് നിരവധി അയ്യപ്പഭക്തന്മാര്‍ നാടിന്റെ പലഭാഗത്തും ആത്മാഹുതി ചെയ്തു. ഇതുകൊണ്ടൊന്നും മനസ്സിളകാതെ ഭരണകൂടം ഇരുട്ടിന്റെ മറവില്‍ രണ്ട് യുവതികളെ സന്നിധാനത്തെത്തിച്ച് കേരളത്തെ കലാപസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടു.
ശബരിമലയില്‍ യുവതികളെ കയറ്റി സ്ത്രീ-പുരുഷസമത്വം കൊണ്ടുവരികയോ നവോത്ഥാനമുണ്ടാക്കുകയോ ഒന്നുമായിരുന്നില്ല കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഉദ്ദേശ്യമെന്ന് ആദ്യംമുതലേ സംശയമുണ്ടായിരുന്നു. ശബരിമല തീര്‍ത്ഥാടനവും അയ്യപ്പക്ഷേത്രവും കേരളത്തിലുണ്ടാക്കുന്ന ഹിന്ദു ഏകീകരണത്തിന്റെ അന്തരീക്ഷം ഇല്ലാതെയാക്കാന്‍ ഏതൊക്കെയോ നിഗൂഢശക്തികള്‍ക്കു വേണ്ടി എടുത്ത കരാര്‍ നിര്‍വ്വഹിക്കുകയായിരുന്നു സിപിഎമ്മും മുഖ്യമന്ത്രി വിജയനും എന്നത് പകല്‍പോലെ വ്യക്തമാണ്. 1950ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചതുമുതല്‍ നാളിതുവരെയുള്ള സംഭവവികാസങ്ങള്‍ അങ്ങേയറ്റം നിഗൂഢതകള്‍ ഉള്ളവയാണ്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയ്‌ക്കെതിരെ 60ഓളം റിവ്യു റിട്ട് പെറ്റീഷനുകള്‍ ഫയല്‍ ചെയ്യപ്പെട്ട സാഹചര്യത്തില്‍ യുവതീ പ്രവേശന ഉദ്യമം തല്‍ക്കാലത്തേയ്‌ക്കെങ്കിലും സര്‍ക്കാരിന് മരവിപ്പിച്ച് നിര്‍ത്താമായിരുന്നു. അതു ചെയ്തില്ലെന്നു മാത്രമല്ല ശബരിമലയെ പോലീസ് ക്യാമ്പാക്കി മാറ്റുകയും ശരണം വിളി നിരോധിക്കുകയും വ്രതവിശുദ്ധിയോടെ വന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത ഫാസിസ്റ്റ് ഗവണ്‍മെന്റിന്റെ മുഖത്തേറ്റ അടിയാണ് യുവതീപ്രവേശന വിധിയ്ക്ക് പുനഃപരിശോധന അനുവദിച്ചുകൊണ്ട് കേസ് വിശാലഭരണഘടനാബഞ്ചിന് വിട്ടത്.
ആചാര പരിവര്‍ത്തനം ശബരിമലയ്ക്ക് മാത്രം ബാധകമാകുന്നതല്ല എന്ന നിരീക്ഷണത്തിലേയ്ക്ക് കോടതി എത്തി എന്നതും ശ്രദ്ധേയമാണ്. ഇതര മതങ്ങളിലെ സമാനമായ കേസുകൂടി വിശാലബഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതോടെ സെലക്ടീവ് നവോത്ഥാന പരിശ്രമം അവസാനിപ്പിക്കുവാനും കോടതിയ്ക്കായി എന്നു വേണം പറയാന്‍. മോസ്‌ക്കുകളിലെ സ്ത്രീപ്രവേശനവും പാഴ്‌സികളുടെ ഫയര്‍ ടെമ്പിളിലെ സ്ത്രീപ്രവേശനവും ഒക്കെ നവോത്ഥാനത്തിന്റെ പരിധിയിലേയ്ക്കു വരുമ്പോള്‍ അഭിനവ നവോത്ഥാന നായകന്മാരുടെയും നായികമാരുടെയും നിലപാടെന്തെന്നറിയുവാനും ജനങ്ങള്‍ക്ക് കൗതുകമുണ്ടാകും. എന്തായാലും അഞ്ചംഗ ഭരണഘടനാബഞ്ചില്‍ വേറിട്ട സ്വരമായി നിന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിഗമനങ്ങളിലേയ്ക്ക് പുതിയ വിധി എത്തിച്ചേര്‍ന്നു എന്നുവേണം പറയാന്‍.
ബഹുസ്വരവും കാല്പനികവുമായ ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ ഏകശിലാരൂപമുള്ള സെമിറ്റിക് മതബോധംകൊണ്ട് അളക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ശബരിമലയിലുണ്ടായത്. ഭരണഘടനാദത്തമായ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വഴിയിലേക്ക് നീങ്ങാത്ത സാഹചര്യം ഉണ്ടാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ് എന്ന് സമ്മതിച്ചാല്‍തന്നെ ആരാധനയിലെ ബഹുസ്വരതയെ നിഷേധിക്കാന്‍ ഏത് കോടതിക്കാണ് കഴിയുക! പ്രത്യേകിച്ച് ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ വ്യക്തികള്‍ക്ക് വിശ്വാസത്തിനും ആരാധനക്കുമുള്ള അധികാരം നല്‍കുമ്പോള്‍. വിവിധ മതാചാരങ്ങളില്‍ കോടതിക്കിടപെടാമോ എന്ന അടിസ്ഥാന ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ടാണ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷവിധി ഉണ്ടായിരിക്കുന്നത്. ഇതുതന്നെയായിരുന്നു മുന്‍ വിധിയില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഉയര്‍ത്തിയ കാതലായ പ്രശ്‌നവും.
ഭാരതത്തില്‍ മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ആചാരസവിശേഷതകളുള്ള ശബരിമലയില്‍ ജാതി, മത, ലിംഗ വിവേചനങ്ങള്‍ ഒന്നുമില്ല എന്നുകാണാം. മൂര്‍ത്തിയെ ബ്രഹ്മചാരിയായി കാണുന്നതുകൊണ്ടുള്ള ചില നിയന്ത്രണങ്ങളെ ആണ് ലിംഗവിവേചനമായി ചിലര്‍ ഉയര്‍ത്തിക്കാട്ടിയത്. ആചാരങ്ങള്‍ ഉണ്ടാകുന്നത് ചില കാല്പനിക വിശ്വാസങ്ങളില്‍ നിന്നായതുകൊണ്ട് അത്തരം കാര്യങ്ങളില്‍ പരിവര്‍ത്തനമുണ്ടാകാന്‍ മതിയായ സമയം കൊടുക്കുന്നതാവും എപ്പോഴും നല്ലത്. കാലത്തിനു ചേരാത്ത ആചാരങ്ങളെ ആചാര്യന്മാര്‍ കടപുഴക്കി കടലിലെറിഞ്ഞ പാരമ്പര്യമുള്ള ഹിന്ദു സമൂഹത്തെ കപട നവോത്ഥാനക്കാരുടെ തിട്ടൂരങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടകാര്യമില്ല. പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചതിലൂടെ സുപ്രീംകോടതി നല്‍കുന്ന സന്ദേശം വ്യക്തമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതരമതങ്ങളില്‍ കൂടി ഉണ്ടാക്കാവുന്ന വിധത്തിലുള്ള ഒരു വിധിയാണ് വന്നിരിക്കുന്നത്. നവോത്ഥാനം എന്തായാലും ഇനി ശബരിമലയില്‍ മാത്രമായി ആര്‍ക്കും കൊണ്ടുവരാന്‍ കഴിയില്ല. ജനാധിപത്യത്തിലെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണെങ്കില്‍ അതിന്റെ കീഴില്‍ എല്ലാമതങ്ങള്‍ക്കും തുല്യമായ നീതിയും നിയമവും ഉണ്ടാകേണ്ടതുണ്ട്. കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത് എന്ന് വേണം അനുമാനിക്കാന്‍. വിശ്വാസപരവും ആചാരപരവുമായ ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ടും വ്യക്തിയുടെ അന്തസ്സും മൗലി കാവകാശങ്ങളും സംരക്ഷിച്ചുകൊണ്ടുമുള്ള ഒരു വിധി വിശാലബഞ്ചില്‍ നിന്നും ഉണ്ടാകുമെന്ന് കരുതാം.