Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)

ആര്‍.ഹരി

Print Edition: 28 July 2023
വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ പരമ്പരയിലെ 24 ഭാഗങ്ങളില്‍ ഭാഗം 1
wp-content/uploads/2023/08/hariyettan1-1.jpg
വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍
  • അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
  • പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
  • അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
  • പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
  • അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
  • അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
  • കാളിന്ദീതീരത്തെ ഖാണ്ഡവപ്രസ്ഥത്തില്‍ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 7)

വിശ്വസാഹിത്യത്തിന് ഭാരതം നല്‍കിയ അനശ്വര സംഭാവനയാണ് മഹാഭാരതം എന്ന ഇതിഹാസം. അതിലെ പ്രധാന കഥാപാത്രങ്ങളെ സമഗ്രാവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ആര്‍.ഹരി നടത്തിയ പഠനങ്ങളില്‍ ഒടുവിലത്തേതാണ് ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’. ധര്‍മ്മപുത്രരെ കുറിച്ചുള്ള ശ്രദ്ധേയമായ പരമ്പര ആരംഭിക്കുന്നു.

മാസം ജ്യേഷ്ഠം, തിഥി പൗര്‍ണ്ണമി, നാള്‍ തൃക്കേട്ട, നേരം നട്ടുച്ച, ഈ മുഹൂര്‍ത്തത്തില്‍ പാണ്ഡു മഹാരാജാവിന്റെ പട്ടമഹിഷിയായ കുന്തി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞു ജനിച്ച ഉടന്‍ അന്തരീക്ഷത്തില്‍നിന്ന് അശരീരിവചനമുണ്ടായി:- ”ഇവന്‍ നരോത്തമനായിരിക്കും, പരാക്രമിയായിരിക്കും”, ”സത്യം പറയുന്നവനായിരിക്കും, ധര്‍മ്മമാചരിച്ചു ജീവിക്കുന്നവരില്‍ ശ്രേഷ്ഠനായിരിക്കും, ഊഴി മുഴുവന്‍ ഭരിക്കുന്നവനായിരിക്കും.”1  മാതാപിതാക്കന്മാര്‍ അവന് യുധിഷ്ഠിരന്‍ എന്ന് പേരിട്ടു.

യുധിഷ്ഠിരനും പിന്നാലെ കുന്തിക്ക് രണ്ടാമതൊരു പുത്രനുണ്ടായി. അവന്‍ ജനിച്ച ഉടനെയും അശരീരിവാണിയുണ്ടായി. ”ബലശാലികളില്‍ ബലിഷ്ഠനായിരിക്കും ഇവന്‍.”2 അവനെ അച്ഛനമ്മമാര്‍ ഭീമനെന്ന് വിളിച്ചുതുടങ്ങി. ഭീമന്‍ ജനിച്ച്, ഒന്നൊന്നര വര്‍ഷത്തിനുശേഷം കുന്തിക്കു മൂന്നാമതൊരു മകനുണ്ടായി. ഫാല്‍ഗുനമാസത്തിലെ ഫാല്‍ഗുന നക്ഷത്രത്തിലായിരുന്നു അത്. അന്നത്തെ തിഥിയും പൗര്‍ണ്ണമിയായിരുന്നു. ഇത്തവണയും അശരീരിയുണ്ടായി. ആകാശമാകെ മുഴങ്ങുന്ന ഗംഭീരസ്വരത്തിലായിരുന്നു ഇത്തവണത്തെ വചസ്സുകള്‍. ‘അല്ലയോ കുന്തീ!’ എന്ന സംബോധനയോടെയായിരുന്നു ഇത്തവണത്തെ ഉച്ചാരം. ”കുന്തീ! കേട്ടാലും. ഇവന്‍ കാര്‍ത്തവീര്യസമനായിരിക്കും. ശിവതുല്യപരാക്രമിയായിരിക്കും, ഇന്ദ്രതുല്യവിജേതാവായിരിക്കും. നിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നവനായിരിക്കും. വിഷ്ണുതുല്യം ആനന്ദവതുലനായിരിക്കും.”3 ഈ മൂന്നാം സന്താനത്തെ ആ ദമ്പതി മാര്‍ അര്‍ജ്ജുനന്‍ എന്ന് നാമകരണം ചെയ്തു.

ഇതുപോലെ പാണ്ഡു മഹാരാജാവിന്റെ ദ്വിതീയ ഭാര്യയായ മാദ്രിയില്‍ നകുലന്‍, സഹദേവന്‍ എന്നീ രണ്ട് പുത്രന്മാരുണ്ടായി. ഈ അഞ്ചുപേരും ജനിച്ചത് ഓരോ വര്‍ഷം ഇടവിട്ടിട്ടായിരുന്നു.4 ഓജസ്സും തേജസ്സുമുറ്റ ദേവസദൃശരായ സ്വന്തം പുത്രന്മാരെ കണ്ട് നരാധിപന്‍ പരമാനന്ദമനുഭവിച്ചു.5

പാണ്ഡുവിന്റെ ഈ പരമാനന്ദത്തിന് കാരണം വെറും സന്താനലബ്ധി ആയിരുന്നില്ല. ആ ഒരാനന്ദം എല്ലാ പിതാക്കള്‍ക്കും സഹജമാണ്. എന്നാല്‍ പാണ്ഡുവിന്റെ കാര്യത്തില്‍ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു.

ശാപവും നിയോഗ സ്വീകാരവും
വാസ്തവത്തില്‍ പാണ്ഡുവിന്റെ ഈ അഞ്ചുപുത്രന്മാരും അദ്ദേഹത്തിന്റെ വീര്യജന്മാരായിരുന്നില്ല. ശരീരേണ പാണ്ഡു അനപത്യനായിരുന്നു. അതിനു പിന്നില്‍ ഒരു സംഭവമുണ്ട്, ശാപത്തില്‍ കലാശിച്ച സംഭവം.
ദീര്‍ഘകാലത്തെ ജൈത്രയാത്ര കഴിഞ്ഞ കീര്‍ത്തിയോടെ പാണ്ഡു രണ്ട് ഭാര്യമാരേയും കൂട്ടി വനവിഹാരത്തിന് വടക്കന്‍ പ്രദേശങ്ങളില്‍ പോയി. കാട്ടില്‍ ആണ്‍മാനും പെണ്‍മാനും തമ്മില്‍ സംഭോഗം ചെയ്യുന്നതുകണ്ടു. ഉടന്‍ ധര്‍മ്മപാലകനും വീരവിക്രമിയുമായ ആ ഭൂപതിയുടെ മനസ്സ് രാമായണത്തില്‍ ക്രൗഞ്ചവധം നടത്തിയ നിഷാദന്റേതായി. ആ നിഷാദനെപ്പോലെ ഇദ്ദേഹവും അമ്പെയ്ത് ആണിനെ കൊന്നു. ജീവനറ്റുപോയ ആ മാനിന്റെ ശരീരത്തില്‍നിന്നു മഹര്‍ഷിരൂപം പൂണ്ട ഒരു മാനവനുയര്‍ന്നു. കിംദമ മഹര്‍ഷിയായിരുന്നു അത്. കിംദമ ദമ്പതികള്‍ മാനിന്റെ രൂപം ധരിച്ച് രമിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു ഈ ദുരന്തം സംഭവിച്ചത്. മനംനൊന്ത് കിംദമ മഹര്‍ഷി പാണ്ഡുവിനെ തിരിച്ചറിഞ്ഞു. വാല്മീകി നിഷാദനെ എന്നപോലെ കിംദമന്‍ കുരുവംശജനേയും ശപിച്ചു. ”ഒരു കാലത്തും നിനക്ക് മേല്‍ഗതി കിട്ടാതിരിക്കട്ടെ” എന്നതായിരുന്നു വാല്മീകിയുടെ ശാപമെങ്കില്‍ ”നിനക്കൊരിക്കലും സംഭോഗസുഖം കിട്ടാതിരിക്കട്ടെ. അതിന് മുതിര്‍ന്നാല്‍ അതോടെ നിന്റെ കാലമവസാനിക്കും” എന്നതായിരുന്നു കിംദമന്റെ ശാപം.

ശാപത്തിന്റെ കഠോരത മൂലം പാണ്ഡുവിന്റെ മനസ്സ് വല്ലാതെ വിക്ഷിപ്തമായെങ്കിലും മാസങ്ങള്‍ക്കകം അത് സംവൃതമായി. സംഭോഗസുഖം മറന്നുകൊണ്ട് കുരുകുലം അന്യം നില്‍ക്കാതിരിക്കാനുള്ള ഉപായം അദ്ദേഹം തേടിത്തുടങ്ങി. സ്വന്തം കഥ അദ്ദേഹത്തിന് ഉത്തരം നല്‍കിക്കാണണം. അകാലമരണം സംഭവിച്ച സ്വന്തം പിതാവിന്റെ ഭാര്യമാരില്‍ വ്യാസന്‍ മൂലമുണ്ടായ സന്തതികളാണല്ലോ താനും ജ്യേഷ്ഠനായ ധൃതരാഷ്ട്രരും എന്ന പരമാര്‍ത്ഥം അദ്ദേഹമോര്‍ത്തു. കുലത്തിന്റെ നൈരന്തര്യത്തിനുവേണ്ടി അന്നത്തെസമൂഹം അംഗീകരിച്ച ഉപായമായിരുന്നു നിയോഗം. പരസ്ത്രീഗമനം അല്ലെങ്കില്‍ പരപുരുഷബന്ധം എന്ന ദുരാചാരത്തില്‍ നിയോഗം പെടുമായിരുന്നില്ല. അത് കുലത്തിന്റെ നൈരന്തര്യത്തിനായി സമൂഹം അവലംബിച്ച ആപദ്ധര്‍മ്മമായിരുന്നു. അത് സമൂഹത്തില്‍ കീഴ്‌വഴക്കമായിക്കഴിഞ്ഞിരുന്നു. അതുതന്നെ പിന്തുടരാന്‍ പാണ്ഡുരാജാവും തീരുമാനിച്ചു.
അതുപ്രകാരം, തനിക്ക് കിട്ടിയ ശാപകഥ അറിയാമായിരുന്ന കുന്തിയെ വിളിച്ച് അദ്ദേഹം പറഞ്ഞു. ”കുരുകുലം അറ്റുപോകാതെ മുന്നോട്ടുകൊണ്ടുപോകേണ്ട കടമ എന്നിലാണ് അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്നില്‍നിന്ന് നേരിട്ട് നിങ്ങളില്‍ സന്താനങ്ങളുണ്ടാവുക നടപ്പില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഇനി കുലം തുടരാന്‍ ഒന്നേ മാര്‍ഗമുള്ളൂ. – സമൂഹം സമ്മതിക്കുന്ന നിയോഗം. നിയോഗത്തിനുവേണ്ടത് ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ ഏറ്റവുമടുത്തുള്ള ബന്ധുവാണ്. അതിന്റെ അഭാവത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങള്‍ മുടങ്ങാതെ ചെയ്യുന്ന ബ്രാഹ്‌മണനാണ് വേണ്ടത്. നമുക്കു ചുറ്റും അങ്ങനെയൊരു ബന്ധു ഇവിടെയില്ല. അപ്പോള്‍ പിന്നെ യോഗ്യനായ ഒരു ബ്രാഹ്‌മണനെ കണ്ടെത്തി അദ്ദേഹത്തില്‍ക്കൂടി നിയോഗം നടപ്പാക്കുക എന്നതാണ് കരണീയം.”6

ഇത് ഭക്തിപൂര്‍വ്വം കേട്ട കുന്തി ഹൃദയം തുറന്നു. ”ഈ സല്‍കാര്യത്തിനു ബന്ധുക്കളും ബ്രാഹ്‌മണനുമൊന്നും വേണ്ട, എനിക്ക് ദുര്‍വ്വാസാവ് മഹര്‍ഷിയുടെ വരം കിട്ടിയിട്ടുണ്ട്. ഞാനുദ്ദേശിക്കുന്ന ദേവതയില്‍നിന്ന് എനിക്ക് സന്താനം ലഭിക്കും.” ഇത് കേള്‍ക്കേണ്ട താമസം, പാണ്ഡു ആശ്വസ്തന്‍ മാത്രമല്ല അതീവസന്തുഷ്ടനുമായി. ബ്രഹ്‌മാവിനോട് നൂറായുസ്സു യാചിച്ചപ്പോള്‍ നൂറ്റിയിരുപതു ലഭിച്ച പ്രഹര്‍ഷമുണ്ടായി. എന്നാല്‍ അദ്ദേഹം ചിന്തിച്ചത് പിതാവെന്ന നിലയ്ക്കല്ല, ഹസ്തിനപുരത്തിന്റെ രാജാവെന്ന നിലയ്ക്കാണ്. കുന്തിയും ചിന്തിച്ചത് ആ നിലയ്ക്കായിരുന്നു. പത്‌നീധര്‍മ്മവും പാതിവ്രത്യവും ഒരു നിമിഷംപോലും വിസ്മരിക്കാത്ത ആ സാധ്വി ഏത് ദേവനെയാണ് ആവാഹനം ചെയ്യേണ്ടത് എന്ന് ഭര്‍ത്താവിനോട് ചോദിച്ചു.7

ലോകത്തിന്റേയും രാജ്യത്തിന്റേയും അധിഷ്ഠാനം ധര്‍മ്മമാണ്. ശാശ്വതമായ ധര്‍മ്മത്തില്‍നിന്ന് അണുപോലും വ്യതിചലിക്കാത്ത ഒരു സല്‍പുത്രനെയല്ലേ നമുക്ക് വേണ്ടത്. അതുകൊണ്ട് നീ ധര്‍മ്മത്തെ തന്നെ വിളിക്കൂ.8 ”ശരി, അങ്ങനെ തന്നെയാകട്ടെ” എന്ന് പറഞ്ഞ് കുന്തി ഭര്‍ത്താവിനെ താണുതൊഴുതു വലംവെച്ചു, ധര്‍മ്മദേവനെ ആവാഹിച്ചുകൊണ്ടുള്ള മന്ത്രമോതി. അവിളംബം ദേവന്‍ വന്നെത്തുകയും പാണ്ഡുപത്‌നിയുടെ ആഗ്രഹം സാധിക്കുകയും ചെയ്തു. ധര്‍മ്മപുത്രന്‍ ജനിച്ചു. അപ്പോളാണ് ഈ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ പറഞ്ഞ അശരീരി ഉണ്ടായത്.

കഥ തുടര്‍ന്നു. രാജ്യശ്രേയസ്സിനുവേണ്ടി ധര്‍മ്മം അനിവാര്യമാണെങ്കില്‍ ആ ധര്‍മ്മം കാത്തുരക്ഷിക്കാന്‍ ബലവും അനിവാര്യമാണെന്നു കരുതി പ്രജാപതി പാണ്ഡു കുന്തിയോട് വായുദേവനെ ആവാഹിക്കാന്‍ കല്പിച്ചു. വായുപ്രസാദത്താല്‍ ഭീമനുണ്ടായി. ധര്‍മ്മവും ബലവും മാത്രം പോരാ, സമൃദ്ധമായ ജനജീവിതത്തിന് പരാക്രമവും കൂടിയേ തീരൂ എന്നുകണ്ട പാണ്ഡു ഇന്ദ്രനെ ആവാഹിക്കാന്‍ ആവശ്യപ്പെട്ടു. പതിവ്രതയായ കുന്തി പതിദേവനെ പ്രണമിച്ചും വലംവെച്ചും ദേവേന്ദ്രനെ ആവാഹിച്ചു. തല്‍ഫലമായി അര്‍ജ്ജുനന്‍ ഉണ്ടായി. നിയോഗത്തില്‍കൂടി നാലാമതൊരു സന്താനത്തിന് ശാസ്ത്രസമ്മതമില്ലെന്നു കുന്തി പറഞ്ഞപ്പോള്‍, ആ സിദ്ധി മാദ്രിയിലേയ്ക്കു പ്രവേശിപ്പിക്കാന്‍ പാണ്ഡു ആവശ്യപ്പെട്ടു. അതുപ്രകാരം മാദ്രിക്ക് അശ്വിനികുമാരന്മാരില്‍നിന്ന് നകുലനും സഹദേവനുമുണ്ടായി.

ഈ അഞ്ചുപുത്രന്മാരുടേയും പ്രാരംഭിക സംസ്‌ക്കാരങ്ങള്‍ പാണ്ഡു മഹാരാജാവ് നിര്‍വ്വഹിച്ചു. ശതശൃംഗനിവാസികളായ സജ്ജനങ്ങളും മഹര്‍ഷിമാരും രാജകുമാരന്മാരുടെ യോഗ്യമായ വളര്‍ച്ചയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പിതാവെന്ന നിലയില്‍ തുടര്‍ന്നുള്ള ധാര്‍മ്മികചടങ്ങുകള്‍ ചെയ്തു കഴിഞ്ഞതോടെ പാണ്ഡുവിന്റെ അതുവരെയുണ്ടായിരുന്ന മനഃസംയമനത്തിന് ശിഥിലത ബാധിച്ചു. ഒരുദിനം മാദ്രിയോടൊപ്പം വനവിഹാരത്തിനുപോയ അദ്ദേഹം കാമാതുരനായി മാദ്രിയെ പ്രാപിച്ചു. കിംദമ മഹര്‍ഷിയുടെ ശാപം ഫലിച്ചു. പാണ്ഡുവിനു ജീവഹാനിയുമുണ്ടായി.

ഹസ്തിനപുരത്തിന്റെ ഭൂപാലന്റെ മരണമറിഞ്ഞപ്പോള്‍ ആ പ്രാന്തത്തിലെ മഹര്‍ഷിമാരെല്ലാം ചേര്‍ന്നു അനന്തരകര്‍ത്തവ്യത്തെക്കുറിച്ചു ചിന്തിച്ചു.9 – കൂടിയാലോചനയില്‍ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരം അവരുടെ ഒരു സംഘം ഹസ്തിനപുരത്തിലെത്തി. അഞ്ചു രാജകുമാരന്മാരേയും അവശേഷിച്ച ഒരമ്മയേയും കുലാധിപനായ ഭീഷ്മരെ ഏല്‍പ്പിച്ചു. പാണ്ഡുപുത്രന്‍ അകാലത്തില്‍ മൃത്യുവിന്നിരയായ സന്താപത്താലും അനന്തരാവകാശികളായ സന്താനങ്ങളെ കിട്ടിയ സന്തോഷത്താലും കുലപതിയുടെ കണ്ണിണയില്‍നിന്ന് ഉഷ്ണാശ്രുവും ശീതാശ്രുവും ഒരുമിച്ചൊഴുകി. പിതാമഹനെ ലഭിച്ച പൗത്രന്മാര്‍ക്ക് ഉരുക്കുനങ്കൂരം കിട്ടിയതുപോലെയായി.
(തുടരും)

1 ഏഷ ധര്‍മഭൃതാം ശ്രേഷ്‌ഠോ, ഭവിഷ്യതി നരോത്തമഃ
വിക്രാന്തഃ സത്യവാക് ത്വമേവ, രാജാ പൃഥ്യം ഭവിഷ്യതി.  – ആദിപര്‍ വം. 122 – 8.
2  സര്‍വേഷാം ബലിനാം ശ്രേഷ്‌ഠോ, ജാതോളയമിതി ഭാരത. – ആദിപര്‍വം. 122 – 15.
3 കാര്‍ത്തവീര്യസമഃ കുന്തി ശിവതുല്യപരാക്രമഃ
ഏഷ ശക്ര ഇവാജയ്യോ യശസ്‌തേ പ്രഥയിഷ്യതി…..
തഥാ വിഷ്ണുസമഃ പ്രീതിം വര്‍ധയിഷ്യതി. – ആദിപര്‍വം. 122 – 37-39.
4 അനുസംവത്സരം ജാതാ അപി തേ കുരുസത്തമാഃ   – ആദിപര്‍വം 122 – 22.
5 പാണ്ഡുര്‍ദൃഷ്ട്വാ സുതാന്‍ താംസ്തു ദേവരൂപാന്‍ മഹൗജസഃ
മുദം പരമികാംലേഭേനനന്ദ ച നരാധിപഃ – ആദിപര്‍വം. 123 – 23, 24.
6 മന്നിയോഗാത് സുകേശാന്തേ ദ്വിജാതേസ്തപസാധികാത്  പുത്രാന്‍ ഗുണസമായുക്താന്‍ ഉത്പാദയിതുമര്‍ഹസി. – ആദിപര്‍വം. 121 – 7-8.
7 ത്വത്തോനുജ്ഞാപ്രതീക്ഷാം മാം വിദ്ധ്യസ്മിന്‍ കര്‍മണി സ്ഥിതാം.
– ആദിപര്‍വം 121-3 – ദക്ഷിണപാഠം.
8 ശുഭേ ധര്‍മ്മം ആവാഹയ – ആദി. 121-17.
9 പാണ്‌ഡോരുപരമം ദൃഷ്ട്വാ ദേവകല്പാ മഹര്‍ഷയഃ
തതോ മന്ത്രവിദഃ സര്‍വേ മന്ത്രയാം ചക്രിരേ മിഥഃ – ആദിപര്‍വം.125 -1.

 

Series Navigationഅഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2) >>
Tags: വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍
Share17TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies