ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടമാണ് നടക്കുന്നത്. പ്രജ്ഞാനന്ദയും സരിന്‍ നിഹാലും നാരായണനുമടക്കം ഏതാണ്ട് മൂന്നു ഡസനോളം താരങ്ങള്‍, ലോകചാമ്പ്യന്മാരാവാന്‍ കെല്‍പ്പുള്ളവര്‍ പ്രതീക്ഷയുടെ വാഗ്ദാനങ്ങളായി രംഗത്തെത്തിയിരിക്കുന്നു. ഒരാഴ്ച മുന്‍പ് ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ വിറപ്പിച്ച പ്രജ്ഞാനന്ദന്‍ ലോകശ്രദ്ധയില്‍ വന്നിരിക്കുന്നു. ഭസ്മക്കുറിയിട്ട് മായാത്ത പുഞ്ചിരിയുമായി മത്സരവേദിക്ക് അകലെ ഒതുങ്ങിനിന്നിരുന്ന പ്രജ്ഞാനന്ദന്‍ പക്ഷേ, കളിക്കളത്തില്‍ പുലിയായി. ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ ഈ വര്‍ഷം നടന്ന മൂന്നു മത്സരങ്ങളിലെ അഞ്ച് കളികളില്‍ പരാജയപ്പെടുത്തി. ചെന്നൈയില്‍ നടന്ന മത്സരങ്ങളില്‍ കാള്‍സണെ തോല്‍പ്പിച്ച പ്രജ്ഞാനന്ദയോട് മാധ്യമപ്രവര്‍ത്തകര്‍ രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ചോദിച്ചത്. പതിനേഴാം വയസ്സില്‍ ലോക ചാമ്പ്യനെ തോല്‍പ്പിച്ചപ്പോള്‍ എന്തു തോന്നി, ത്രില്ലടിച്ചോ? ഇല്ല. ഒരു സാധാരണ മത്സരം പോലെയാണ് തോന്നിയത്. ത്രില്ലടിക്കാനോ അര്‍മാദിക്കാനോ ഒന്നും നില്‍ക്കാത്ത, സാധാരണക്കാരില്‍ സാധാരണക്കാരനായ അവനോട് വിദേശമാധ്യമങ്ങളടക്കം ചോദിച്ചത്‌നെറ്റിയിലെ ഭസ്മക്കുറിയെ കുറിച്ചായിരുന്നു. അമ്മ ചെറിയ നാള്‍ മുതല്‍ ഇടുന്ന ആ ഭസ്മക്കുറിയുടെ മതപരമോ സാങ്കേതികമായ കാര്യങ്ങളെ കുറിച്ചോ അറിയില്ലെന്നു പറഞ്ഞ അവന്‍ പക്ഷേ, അത് കുട്ടിക്കാലം മുതല്‍ അമ്മ അവനെ തൊടീക്കുന്നതാണെന്നും എല്ലാ മത്സരങ്ങള്‍ക്കും ഇത് ധരിച്ചാണ് പോകുന്നത് എന്നും പറഞ്ഞു. കൂടെ ഒന്നുകൂടി. അമ്മയാണ് അവനെ ചെസ് കളിക്കാന്‍ പഠിപ്പിച്ചതെന്ന്.
കേരളത്തിലെയും ഭാരതത്തിലെയും മാധ്യമങ്ങള്‍ പ്രജ്ഞാനന്ദയുടെ നേട്ടം കാര്യമായി ആഘോഷിച്ചില്ല. ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശന വിധേയമാവുകയും ചെയ്തു. വിശ്വനാഥന്‍ ആനന്ദ് തമിഴ്‌നാട്ടില്‍ കൊളുത്തിവെച്ച സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് പ്രജ്ഞാനന്ദ പകര്‍ന്നുവാങ്ങിയത്. ചൈന്നെയിലെ ബാങ്ക് മാനേജരായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനാണ് പ്രജ്ഞാനന്ദ. സഹോദരി ആര്‍. വൈശാലി വനിതാ ഗ്രാന്റ്മാസ്റ്ററും മുന്‍ ദേശീയ ചാമ്പ്യനുമാണ്. ചെസ് ഒളിമ്പ്യാഡില്‍ വെങ്കലം നേടിയ വനിതാ ടീം അംഗവുമായിരുന്നു വൈശാലി. മൂത്ത സഹോദരിയെ ചെസ് പഠിപ്പിച്ച് അവള്‍ ദേശീയതലത്തില്‍ വരെ എത്തിയതുകൊണ്ട് പ്രജ്ഞാനന്ദയെ മറ്റു പഠിപ്പുകളില്‍ കേന്ദ്രീകരിക്കാനായിരുന്നു ആദ്യം വീട്ടുകാരുടെ തീരുമാനം. ചെസ്സിലേക്കുള്ള വഴി തുറന്നത് അമ്മ തന്നെയായിരുന്നു. പത്താമത്തെ വയസ്സില്‍ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്ററായി. ഗ്രാന്റ് മാസ്റ്റര്‍ പദവി നേടുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ചെസ് താരമായി പന്ത്രണ്ടാം വയസ്സില്‍ പ്രജ്ഞാനന്ദ മാറി. പിന്നീട് ചെസ്സിന്റെ അല്ലെങ്കില്‍ ചതുരംഗത്തിന്റെ ലോകം പ്രജ്ഞാനന്ദ കീഴടക്കുകയായിരുന്നു. പതിനെട്ടു വയസ്സില്‍ തഴെയുള്ളവരുടെ ലോക മത്സരത്തില്‍ പതിനാലാം വയസ്സില്‍ പ്രജ്ഞാനന്ദ ജേതാവായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ചെസ് താരമായി പ്രജ്ഞാനന്ദ മാറി.
2022 ലെ എഫ്.ടി എക്‌സ് ക്രിപ്‌റ്റോ കപ്പ് മത്സരത്തില്‍ പ്രജ്ഞാനന്ദ ഏറ്റവും കൂടുതല്‍ ശ്രദ്ധേയനായത് തുടരെയുള്ള മത്സരങ്ങളില്‍ ലോകത്തെ ഏറ്റവും പ്രഗത്ഭരായ താരങ്ങളെ തോല്‍പ്പിച്ചതുകൊണ്ടാണ്. ഫിറൗസ്ജാ, നീമാന്‍, ഗിരി, അരോണിയന്‍ എന്നിവരെ തുടരെയുള്ള മത്സരങ്ങളില്‍ തോല്‍പ്പിക്കുന്നത് എളുപ്പമല്ലെന്ന് പറയുന്ന ചെസ് വിദഗ്ദ്ധര്‍ ഇത് അനിതരസാധാരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് രണ്ടു മത്സരങ്ങളില്‍ തോറ്റ പ്രജ്ഞാനന്ദ വളരെ കൂളായി തിരിച്ചുവന്നാണ് കാള്‍സണെ തോല്‍പ്പിച്ചത്. ലോകചാമ്പ്യനെ മൂന്നു മത്സരങ്ങളില്‍ തുടരെ തോല്‍പ്പിച്ചതിന്റെ പേരില്‍ അര്‍മാദിക്കാനോ അമിതാഹ്ലാദം പ്രകടിപ്പിക്കാനോ അവന്റെ സംസ്‌കാരം അനുവദിച്ചില്ല. മാത്രമല്ല, അക്കാര്യം അഭിമുഖങ്ങളില്‍ അവന്‍ തുറന്നുപറയുകയും ചെയ്തു. ഒരുപക്ഷേ, കാള്‍സണ്‍ ഇത്രയേറെ വെള്ളം കുടിച്ച ഒരു മത്സരം ഉണ്ടായിട്ടില്ലെന്നാണ് മത്സരം വീക്ഷിച്ച ചെസ് വിദഗ്ദ്ധര്‍ പറയുന്നത്. പതിനേഴാം വയസ്സില്‍ ലോക കിരീടം നേടി ലോകത്തിന്റെ ശ്രദ്ധയിലേക്ക് പ്രജ്ഞാനന്ദ വരുമ്പോള്‍ ഇതിനെ നമ്മള്‍ എങ്ങനെ കാണുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.
ദേശീയതലത്തില്‍ വിശ്വനാഥന്‍ ആനന്ദാണ് നേരത്തെ ചെസ്സിന്റെ രംഗത്ത് ഇത്തരം നേട്ടം കൊയ്ത് ഇന്ത്യയില്‍ നിന്ന് ലോകശ്രദ്ധയില്‍ വന്നത്. അഞ്ചുതവണ ലോക ക്ലാസ്സിക്കല്‍ ചെസ് കിരീടവും രണ്ടുതവണ ലോക റാപ്പിഡ് കിരീടവും വിശ്വനാഥന്‍ ആനന്ദ് നേടി. ഇന്ത്യയുടെ കൊനേരു ഹംബി ലോക വനിതാ റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. അന്ന് മാധ്യമങ്ങള്‍ ഇതിനെ കാര്യമായി ആഘോഷിച്ചോ എന്ന കാര്യം സംശയമാണ്. ക്രിക്കറ്റിനെയോ ഫുട്‌ബോളിനെയോ പോലെ പ്രേക്ഷകശ്രദ്ധയിലുള്ള ഒരു കളിയല്ലാത്തതുകൊണ്ട് വിശ്വനാഥന്‍ ആനന്ദിനും കൊനേരു ഹംബിക്കും ക്രിക്കറ്റ് താരങ്ങള്‍ക്കോ ഫുട്‌ബോള്‍ താരങ്ങള്‍ക്കോ കിട്ടിയ അംഗീകാരം കിട്ടിയിട്ടില്ല. വിശ്വനാഥന്‍ ആനന്ദിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ മാധ്യമങ്ങളെങ്കിലും കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നു. ലോക ചെസ്സിന്റെ രംഗത്തേക്ക് ഭാരതം ഒരു വന്‍ശക്തിയായി വളരുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വഴിത്തിരിവ്. മലയാളികളായ നിഹാല്‍ സരിനും എസ്.എല്‍ നാരായണനും ഗ്രാന്റ്മാസ്റ്റര്‍ പദവി നേടുക മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ തന്നെ പാദമുദ്ര പതിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ഗ്രാന്റ്മാസ്റ്റര്‍ പദവി നേടിയ രണ്ടുപേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ചെസ് ഒളിമ്പ്യാഡില്‍ നിഹാല്‍ സ്വര്‍ണ്ണമുദ്ര നേടിയപ്പോള്‍ നാരായണന് തലനാരിഴ വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ നഷ്ടമായത്. കേരളത്തില്‍ ചെസ് താരങ്ങളുടെ ഒരു മികച്ച നിര വളരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ദേശീയതലത്തിലാവട്ടെ, മികച്ച പ്രകടനവുമായി രണ്ട്-മൂന്ന് ഡസന്‍ യുവപ്രതിഭകളെങ്കിലും രംഗത്തുണ്ട്.
ചെസ്സിന്റെ ഉത്ഭവം തന്നെ ഭാരതത്തിലായതുകൊണ്ട് ആ മഹത്തായ പാരമ്പര്യം നമ്മള്‍ വീണ്ടെടുക്കുന്നു എന്നാണ് അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലുമുള്ള വിദഗ്ദ്ധര്‍ പറയുന്നത്. പ്രജ്ഞാനന്ദ, നിഹാല്‍, നാരായണന്‍, ഗുകേഷ്, ഏറിഗൈസി, വിദിത് ഗുജറാത്തി, അര്‍ജ്ജുന്‍ തുടങ്ങി ലോകചാമ്പ്യന്മാരാവാന്‍ സാധ്യതയുള്ള, കഴിവുള്ള രണ്ടുമൂന്നു ഡസന്‍ താരങ്ങളാണ് വളര്‍ന്നുവരുന്നത്. പല താരങ്ങളെയും മികച്ച കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും സ്‌പോണ്‍സര്‍ ചെയ്യുകയും പരിഗണന കൊടുക്കുകയും ചെയ്യുന്നുണ്ട്. പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ തന്നെ 39,500 ഡോളര്‍ സമ്മാനമായി കിട്ടിയിരുന്നു. അമേരിക്കയിലെ വെബ്സ്റ്റര്‍ യൂണിവേഴ്‌സിറ്റിയും സൂസണ്‍ പോള്‍ഗാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് 70 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ഉപരിപഠന സൗകര്യവും നല്‍കി. ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ആയതിനെ തുടര്‍ന്നാണ് ഇവയൊക്കെ കിട്ടിയത്. ഇത് കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രജ്ഞാനന്ദയ്ക്ക് ജോലി നല്‍കിക്കഴിഞ്ഞു. 18 വയസ്സ് തികയുമ്പോള്‍ ജോലിയില്‍ പ്രവേശിക്കാം. പ്രശസ്ത ചെസ് പരിശീലകനായ ആര്‍.ബി.രമേശാണ് പ്രജ്ഞാനന്ദയ്ക്ക് പരിശീലനം നല്‍കുന്നത്. മുന്‍ ലോകചാമ്പ്യന്മാരായ വിശ്വനാഥന്‍ ആനന്ദ്, വ്‌ളാദിമില്‍ ക്രാംനിക്ക് എന്നിവരും പ്രജ്ഞാനന്ദയെ പരിശീലിപ്പിക്കുന്നുണ്ട്.
മാധ്യമങ്ങള്‍ ഒരുപക്ഷേ, ചെസ് താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കൊടുത്തില്ല എന്നത് ഒരു പരിധിവരെ ശരിയാവാം. ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രജ്ഞാനന്ദയെ അമ്മ നാഗലക്ഷ്മി എങ്ങനെ രൂപപ്പെടുത്തി എന്നതാണ്. കുടുംബം എന്ന ഉദാത്തമായ സങ്കല്പത്തില്‍ നിന്ന് അമ്മ എങ്ങനെ മക്കളെ ഉരുക്കുമൂശയില്‍ വാര്‍ത്തെടുക്കുന്ന ശില്പിയാവുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്. കേരളം മയക്കുമരുന്നിന്റെ ഹബ്ബ് ആവുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ പോലും മയക്കുമരുന്ന് കണ്ടെത്തുകയും പെണ്‍കുട്ടികള്‍ പോലും മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെട്ട കഥകള്‍ പുറത്തുവരികയും ചെയ്യുമ്പോള്‍ ഭസ്മക്കുറിയിട്ട ഒരു ബാലന്‍ ലോകം കീഴടക്കുന്നത് ഒരു അക്കാദമിക ചര്‍ച്ചയ്‌ക്കെങ്കിലും വിധേയമാക്കാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറാകണം. സരിന്‍ നിഹാലിനെയും നാരായണനെയും കുറച്ചുകാട്ടുകയല്ല. അവരുടെ പ്രകടനവും മികച്ചതു തന്നെയാണ്. ഈ രീതിയില്‍ കുഞ്ഞുങ്ങളുടെ പ്രതിഭ കണ്ടെത്തി, ആ രീതിയിലേക്ക് അവരെ വഴി തിരിച്ചുവിടാന്‍ നല്ല കുടുംബങ്ങള്‍ക്ക് കഴിയുന്നു. കുടുംബവും കുടുംബ ബന്ധവും താലിയും മംഗല്യസൂത്രവും ഒക്കെ ഇല്ലാതാക്കാനും സാമൂഹ്യപുരോഗതി തകര്‍ക്കാനുമുള്ള അപനിര്‍മ്മാണം മറ്റൊരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ് പ്രജ്ഞാനന്ദനും സരിന്‍ നിഹാലും ഒക്കെ വിശ്വജൈത്രയാത്ര നടത്തുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും ഒരു പുനഃരാലോചനയുടെ, ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നു. നമ്മുടെ കുഞ്ഞുങ്ങളെ അവരവരുടെ പ്രതിഭയ്ക്കും സര്‍ഗ്ഗശേഷിക്കും താല്പര്യത്തിനുമനുസരിച്ച് വളരാന്‍ വിടാന്‍ നമുക്ക് കഴിയുന്നുണ്ടോ? അവരുടെ കൂട്ടുകെട്ടുകളും അവരുടെ പോക്കും പുരോഗതിയിലേക്കാണോ? വീട്ടില്‍ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഭാവാത്മകമായ ജീവിതത്തിന്റെയും അന്തരീക്ഷമുണ്ടോ? ഇല്ലെങ്കില്‍ വീണ്ടെടുക്കുകയും ഉള്ളത് ശക്തിപ്പെടുത്തുകയും വേണ്ടേ? സന്ധ്യാനാമവും ചന്ദനക്കുറിയും കുങ്കുമവും ഭസ്മക്കുറിയുമൊക്കെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകണ്ടേ? ഈ ആത്മപരിശോധനയ്ക്ക് കേരളത്തിലെ സമുദായ സംഘടനകളും തയ്യാറാകണമെന്ന അപേക്ഷയാണുള്ളത്. കൂടുതല്‍ പ്രജ്ഞാനന്ദന്മാരും സരിന്‍ നിഹാലുമാരും നാരായണന്മാരും ചെസ്സില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ഉണ്ടാകട്ടെ. ഭാരതത്തിന്റെ പരമവൈഭവത്തിന്റെ ശക്തമായ അടിത്തറകളായി ഈ കുഞ്ഞുങ്ങള്‍ മാറണം. ഭാവിയുടെ പ്രതീക്ഷ യുവാക്കളിലാണെന്നു പറഞ്ഞ സ്വാമി വിവേകാനന്ദനെ ഈ സമയത്ത് ഓര്‍മ്മിക്കട്ടെ. ഒപ്പം നമ്മുടെ കുഞ്ഞുങ്ങള്‍ ഉപയോഗശൂന്യരല്ല. അവര്‍ വേണ്ടത്ര ഉപയോഗിക്കപ്പെടാത്തവാരാണ് എന്നുപറഞ്ഞ സ്വാമി ചിന്മയാനന്ദന്റെ വാക്കുകളും നമുക്ക് വഴികാട്ടട്ടെ.