- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ഒളിവിലെ പ്രക്ഷോഭം ( ആദ്യത്തെ അഗ്നിപരീക്ഷ 25)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ശക്തികളും സര്‍ക്കാരും സംഘത്തിന്റെ സത്യഗ്രഹത്തിനെതിരായ പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്തും ജനമനസ്സില്‍ സംഘത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരായിരുന്നു. അവര്‍ക്കനുകൂലമായി നടത്തി വന്നി രുന്ന ഒട്ടനവധി വര്‍ത്തമാനപത്രങ്ങളില്‍ കൂടിയും കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള അസത്യ പ്രചരണങ്ങളിലേര്‍പ്പെട്ടിരുന്നു. ‘സംഘസത്യഗ്രഹത്തിന് ഒരു ഭാഗത്തുനിന്നും പിന്തുണയില്ല’, ‘അനവധി സ്വയംസേവകര്‍ മാപ്പെഴുതിക്കൊടുത്ത് മോചിതരായി’, ‘പല സ്ഥലത്തും ജനങ്ങള്‍ സത്യഗ്രഹത്തെ എതിര്‍ത്തു’, ‘എത്ര ശ്രമിച്ചിട്ടും സംഘത്തിനു സത്യഗ്രഹികളെ കിട്ടുന്നില്ല’, ‘പല സ്വയംസേവകരും അവരുടെ പ്രസ്താവനയിലൂടെ നേതാക്കന്മാരുടെ തനിനിറം തുറന്നുകാണിച്ചിരിക്കുന്നു’ – എന്ന തരത്തില്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് എല്ലാവരും പ്രചരിപ്പിച്ചിരുന്നത്. അതിനാല്‍ പൊതുജനങ്ങള്‍ക്കും സ്വയംസേവകര്‍ക്കും സത്യഗ്രഹത്തെ സംബന്ധിച്ച് സത്യമായ വിവരം നല്‍കാനായി കല്ലച്ചില്‍ അടിച്ച ലഘുലേഖകളും മറ്റു സാഹിത്യങ്ങളും വിതരണം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇവയില്‍കൂടി ശരിയായ വിവരം ലഭിക്കുന്നു എന്നതിനാല്‍ ജനങ്ങള്‍ക്ക് ഈ സാഹിത്യങ്ങള്‍ വളരെ സ്വീകാര്യമായി. എന്നാല്‍ ഇത്തരം സാഹിത്യങ്ങള്‍ ഒരുക്കുന്നതും അവ വിതരണം ചെയ്യുന്നതും അത്ര എളുപ്പമായിരുന്നില്ല. അതിനാല്‍ ആ രണ്ട് കാര്യങ്ങള്‍ക്കും വളരെ ജാഗ്രതയോടെ കുറ്റമറ്റ വ്യവസ്ഥ ചെയ്തു.
സത്യഗ്രഹത്തിന്റെ വിജയത്തിന് വ്യാപകമായ പ്രചരണം അനിവാര്യമാണെന്ന പൂര്‍ണ്ണബോദ്ധ്യമുള്ളതിനാല്‍ സത്യഗ്രഹത്തിനായി കുറ്റമറ്റ വ്യവസ്ഥ ചെയ്തതുപോലെ അതിനു മുമ്പായി പ്രചാര പ്രവര്‍ത്തനത്തിനാവശ്യമായ സൂക്ഷ്മമായ വ്യവസ്ഥയും ചെയ്തുകഴിഞ്ഞിരുന്നു. അതിനാല്‍ സത്യഗ്രഹം ആരംഭിച്ചതിനൊപ്പം തന്നെ പോസ്റ്ററുകളും ലഘുലേഖകളും ദേശവ്യാപകമായി പ്രചാരത്തി ലായി. ലഘുലേഖകളുടെ വിതരണം വളരെ സമര്‍ത്ഥമായി നടന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ അവരുടെ മേശമേലോ അല്ലെങ്കില്‍ ഉമ്മറപ്പടിയിലോ അവര്‍ക്കത് ലഭിച്ചിരുന്നു. പോലീസ് സ്റ്റേഷനുകളിലും ലഘുലേഖകള്‍ സമര്‍ത്ഥമായി എത്തിച്ചിരുന്നു. സമാജത്തിലെ ഉന്നതവ്യക്തികളുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും വീടുകളിലും ലഘുലേഖകള്‍ എത്തിക്കാനുള്ള കൃത്യമായ വ്യവസ്ഥയുണ്ടായിരുന്നു. ബാലസ്വയംസേവകരും സഹോദരിമാരുമായിരുന്നു ഇതില്‍ സാമാന്യം നല്ലപോലെ പ്രവര്‍ത്തിച്ചിരുന്നത്. ഒരുതരത്തില്‍ സാഹിത്യ വിതരണത്തില്‍ അവര്‍ അത്യധികമായ നൈപുണ്യം പ്രകടമാക്കി.
ആര്‍ക്കും പെട്ടെന്ന് നശിപ്പിക്കാന്‍ സാധിക്കാത്ത തരത്തില്‍ അത്രയും ഉയരത്തില്‍ ചുമരുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും വളരെ സാമര്‍ത്ഥ്യത്തോടെ അത്യന്തം രഹസ്യമായി പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നത് എല്ലാവരിലും അത്ഭുതമുളവാക്കി. പോസ്റ്റര്‍ വായിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. അത് നശിപ്പിക്കാനായി പോലീസ് നടത്തുന്ന പെടാപ്പാടുകള്‍ ജനങ്ങള്‍ക്ക് കണ്ട് ചിരിച്ച് ആസ്വദിക്കാനുള്ള ഒരു വകയായി മാറിയിരുന്നു.
രഹസ്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കാര്യകര്‍ത്താക്കള്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ ഏതെല്ലാം തരത്തിലുള്ളവയായിരുന്നു എന്നതിനെ സംബന്ധിച്ച ചില ഉദാഹരണങ്ങള്‍ വ്യക്തമാക്കട്ടെ:-
പൂണെയിലെ പോസ്റ്റര്‍
പൂണെയില്‍ ശനിവാര്‍വാഡയിലെ സ്വയംസേവകര്‍ ഒരു പോസ്റ്റര്‍ എല്ലാവരേയും ആകര്‍ഷിക്കുന്ന തരത്തില്‍ സാമാന്യം ഉയരത്തില്‍ പതിച്ചിരുന്നു. അത് കാണാനായി വലിയൊരു ജനക്കൂട്ടവും എത്തി. പോസ്റ്റര്‍ നശിപ്പിക്കാന്‍ പോലീസ് വളരെ വിഷമിച്ചു. അവസാനം വലിയ മുളവടിയുടെ അറ്റത്ത് പന്തംചുറ്റി കത്തിച്ച് അതുപയോഗിച്ചാണ് പോലീസിന് അത് നശിപ്പിക്കാന്‍ കഴിഞ്ഞത്. ഇതെല്ലാം നടക്കുമ്പോള്‍ ജനക്കൂട്ടം പോലീസിനെ പരിഹസിച്ചുകൊണ്ട് അവിടെ നില്‍പുണ്ടായിരുന്നു. തീ വെച്ച് നശിപ്പിച്ചതിലൂടെയും പോസ്റ്ററിന്റെ പ്രചാരം നല്ലപോലെ നടന്നു.
പൂണെയിലും പരിസരപ്രദേശങ്ങളിലും മാത്രമായി മൂന്നു അച്ചടി യന്ത്രങ്ങള്‍ അക്കാലത്ത് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നു. ഇരുപത്തിയയ്യായിരത്തിനും ഇരുപത്താറായിരത്തിനുമിടയ്ക്ക് ലഘുലേഖകള്‍ അച്ചടിച്ചിരുന്നു. ഓരോ ലഘുലേഖയും പൂര്‍ണ്ണമായും ഉപയോഗിക്കപ്പെട്ടു. ബാല സ്വയംസേവകരോടൊപ്പം സ്ത്രീകളും എത്രയും താത്പര്യത്തോടെ ഇവയുടെ വിതരണം കൈകാര്യം ചെയ്തിരുന്നു. അപകടങ്ങളോ കഷ്ടപ്പാടുകളോ ആരും ചിന്തിച്ചിരുന്നതേയില്ല. കഷ്ടപ്പാടുകളേറുംതോറും ഉത്സാഹവും അധികരിച്ചുവന്നു.
♦ കാംഗ്ഡാപോലെയുള്ള ഗിരിപ്രദേശങ്ങളില്‍ വാഹന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍പോലും ബാല സ്വയംസേവകന്മാര്‍ പത്തും നാല്‍പതും മൈല്‍ കാല്‍നടയായിചെന്ന് ലഘുലേഖയും മറ്റും വിതരണം ചെയ്യുമായിരുന്നു. പോലീസിന്റെ ദൃഷ്ടിയില്‍പെടാതിരിക്കാനായി അവര്‍ പലപ്പോഴും പാതകളില്‍ സഞ്ചരിക്കാതെ കാടുകളിലെ വിഷമംപിടിച്ച വഴികളിലൂടെയാണ് യാത്ര ചെയ്തത്. ഉന്നതങ്ങളായ മലനിരകളോ കുത്തിയൊഴുകുന്ന പുഴകളോ അവര്‍ക്ക് മാര്‍ഗ്ഗതടസ്സമായില്ല. ധ്യേയത്തോടുള്ള ഉറച്ചനിഷ്ഠ അവര്‍ക്ക് അസീമമായ ശക്തിയും നിര്‍ഭയതയും പ്രദാനം ചെയ്തു.
പാല്‍ടാങ്കുകളില്‍
മദ്ധ്യഭാരതത്തിലെ ഇന്ദൗര്‍ നഗരത്തില്‍ ഇത്തരം ലഘുലേഖകളുടെ വിതരണത്തില്‍ ഉള്‍പ്പെട്ടിരുന്ന അന്ന് ബാല സ്വയംസേവകനായിരുന്ന, പിന്നീട് ഹോഷംഗാബാദിലെ പിപരിയയില്‍ അദ്ധ്യാപകനായ പ്ര.ഗ. യാവല്‍കര്‍ പറയുകയുണ്ടായി:- ”കാര്യകര്‍ത്താക്കള്‍ വിതരണം ചെയ്യേണ്ട ലഘുലേഖകള്‍ നഗരത്തിലെ പാല്‍ വില്‍പനക്കാരന്റെ കടയിലെത്തിക്കാനാണ് ഏര്‍പ്പാടു ചെയ്തിരുന്നത്. അവിടെനിന്ന് ഓരോ ഭാഗത്തേയ്ക്കുമുള്ള ലഘുലേഖകള്‍ പാലിനോടൊപ്പം പ്രത്യേകം ഏര്‍പ്പാടാക്കിയതനുസരിച്ച് വിതരണം നടക്കുകയായിരുന്നു. അതാതിടത്തെ ബാല സ്വയംസേവകരുടെ കൈവശം എത്തിക്കഴിഞ്ഞാല്‍ വളരെ സമര്‍ത്ഥമായി ലഘുലേഖകള്‍ വിതരണം ചെയ്യാനുള്ള വ്യവസ്ഥ ഓരോ സ്ഥലത്തുമുണ്ടായിരുന്നു.
വിതരണം നടത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെപ്പറ്റി അവര്‍ പറഞ്ഞത് ഇങ്ങനെ:- ”വിതരണം ചെയ്യേണ്ട ലഘുലേഖയുമായി പാല്‍ക്കാരന്‍ അതിരാവിലെ വീട്ടിലെത്തുമ്പോഴേയ്ക്കും ഈ ബാലന്മാര്‍ നേരത്തെ കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് വീടിന്റെ വാതില്‍ക്കല്‍ ഒരുങ്ങിനില്‍ക്കുമായിരുന്നു. കിട്ടിയ ലഘുലേഖയുമായി അവര്‍ ഇന്ദൗറിലെ മില്ലുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തുപോയി തൊഴിലാളികള്‍ രാത്രി ഷിഫ്ട് കഴിഞ്ഞ് കൂട്ടംകൂട്ടമായി ഇറങ്ങുന്ന സമയത്ത് വിതരണം ചെയ്ത് വീട്ടില്‍ തിരിച്ചെത്തലായിരുന്നു പതിവ്. ഒരുതവണ പോലീസ് പിടിച്ചപ്പോള്‍ സിനിമാ നോട്ടീസാണ് തങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ് മുന്‍കൂട്ടി കയ്യില്‍ കരുതിയിരുന്ന സിനിമാനോട്ടീസ് കാണിച്ചു രക്ഷപ്പെട്ടു.
എന്തെല്ലാം കഠിനശ്രമങ്ങള്‍
സംഘത്തിന്റെ നിലപാട്, സംഘത്തിനെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടി, സത്യഗ്രഹത്തിന്റെ അനിവാര്യത എന്നിവയെല്ലാം വിശദീകരിക്കുന്ന ഒരു പുസ്തകം ഉണ്ടാക്കി ഭാരതം മുഴുവന്‍ വിതരണം ചെയ്യാന്‍ കേന്ദ്രത്തില്‍നിന്ന് നിശ്ചയിച്ചു. ഒരുലക്ഷം പ്രതികള്‍ അച്ചടിക്കാനായിരുന്നു തീരുമാനം. മദ്ധ്യഭാരതത്തിലെ ഇന്ദൗറിലെ കാര്യകര്‍ത്താക്കന്മാരെയാണ് ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയത്.
രഹസ്യമായി പുസ്തകം അച്ചടിക്കുകയെന്നത് ഏറ്റവും വിഷമകരമായ കാര്യമായിരുന്നു. എന്നാല്‍, പല പ്രസ്സുകാരും വിസമ്മതം പറഞ്ഞെങ്കിലും പരാജയത്തിനുമുന്നില്‍ മുട്ടുമടക്കാത്ത സ്വഭാവക്കാരായ കാര്യകര്‍ത്താക്കള്‍ പരിശ്രമം തുടര്‍ന്നു. ഗഫൂര്‍ഖാം ബസാറില്‍ ഒരു പുതിയ അച്ചടിശാല തുടങ്ങിയ വിവരം കിട്ടിയതനുസരിച്ച് അവര്‍ അതിന്റെ ഉടമയെ സമീപിച്ചു. സ്ഥാപനം ആരംഭിച്ച് അധിക കാലമായിട്ടില്ലാത്തതിനാല്‍ അവിടെ പണി കുറവായിരുന്നു. അച്ചടിച്ചുകൊടുക്കാമെന്നു അതിന്റെ ഉടമ സമ്മതിച്ചു. പുസ്തകത്തിന്റെ കമ്പോസിംഗ് പണി പകല്‍ നടത്തുകയും അച്ചടി രാത്രി നടത്തുകയും ചെയ്യാമെന്ന് കരാറിലായി. രാത്രി അച്ചടിക്കുന്ന സമയത്ത് അച്ചടിശാല പുറമെനിന്ന് പൂട്ടിയിടുമായിരുന്നു. അച്ചടിക്കുന്ന പേജുകള്‍ അപ്പപ്പോള്‍തന്നെ പുറത്ത് നേരത്തേതന്നെ നിശ്ചയിക്കപ്പെട്ട് കാത്തുനില്‍ക്കുന്ന ബാല സ്വയംസേവകന്‍ ഏറ്റുവാങ്ങി നൂതന വിദ്യാലയത്തിന്റെ പിന്നില്‍ ഒരുങ്ങി നില്‍ക്കുന്ന സ്വയംസേവകനെ രഹസ്യമായി ഏല്‍പിക്കും. ആ സ്വയംസേവകന്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്തു കൊണ്ടുപോയി ബൈന്റിങ്ങും മറ്റും നടത്തി പുസ്തകം പൂര്‍ണ്ണരൂപത്തിലാക്കി. അങ്ങനെ ഒരാഴ്ചക്കകം, മുഴുവന്‍ ഭാരതത്തിലും വിതരണം ചെയ്യാനായി ഒരുലക്ഷം പുസ്തകം നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്തിക്കപ്പെട്ടു. തുടര്‍ന്ന് ഭാരതത്തിലെമ്പാടും ഒരേസമയത്ത് പുസ്തക വിതരണം ആരംഭിച്ചു. ഇതറിഞ്ഞ രഹസ്യാന്വേഷണവിഭാഗം വളരേയേറെ പ്രതിസന്ധിയിലായി. കാരണം ഇത്രയധികം പുസ്തകം വിതരണം ചെയ്യാന്‍ സാധിക്കത്തക്കവണ്ണം അതിന്റെ അച്ചടി നടന്ന സ്ഥലത്തെ സംബന്ധിച്ച് ഒരു സൂചനയും അവര്‍ക്ക് ലഭിച്ചില്ലെന്നത് രഹസ്യാന്വേഷണ വിഭാഗത്തിന് അങ്ങേയറ്റം അപമാനമുണ്ടാക്കിയ കാര്യമായി.
ജോലി ഉപേക്ഷിച്ചു
എന്തെല്ലാം ത്യാഗം സഹിക്കേണ്ടിവന്നാലും എന്ത് കഷ്ടത അനുഭവിക്കേണ്ടിവന്നാലും തങ്ങളെ ഏല്‍പിച്ച ജോലി ചെയ്യുക എന്നതായിരുന്നു ജയിലില്‍ പോകാതെ പുറത്ത് പ്രവര്‍ത്തിച്ചിരുന്ന സ്വയംസേവകരുടെ മനോഭാവം.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ താമസിച്ചിരുന്ന അനന്തസോന്‍കര്‍ ഗോഖലെ, ഖാഡ്ഗാവ്കര്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ക്ക് രഹസ്യ ലഘുലേഖകള്‍ വിതരണം ചെയ്യാനുള്ള ചുമതലയായിരുന്നു നല്‍കിയത്. മറ്റുചില കാര്യകര്‍ത്താക്കള്‍ക്ക് ഒളിസാഹിത്യം ഒരുക്കാനുള്ള ചുമതലയായിരുന്നു. എരുമയെ പരിപാലിച്ച് പാലു വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന ആളായിരുന്നു ഗോഖലെ. കുടുംബത്തില്‍ ഭാര്യയും ആറുമാസമായ കുഞ്ഞും മാത്രമാണുണ്ടായിരുന്നത്. സംഘം തന്നെ ഏല്‍പിച്ച ഉത്തരവാദിത്വം പാല്‍വിതരണ ജോലി ചെയ്തുകൊണ്ട് നിര്‍വ്വഹിക്കാന്‍ സാദ്ധ്യമല്ലെന്നു ഗോഖലെയ്ക്കു മനസ്സിലായി. എങ്കിലും തന്റെ കുടുംബത്തിന്റെ കാര്യം നോക്കാന്‍ താനല്ലാതെ മറ്റാരുമില്ലെന്നും ഉപജീവനമാര്‍ഗ്ഗമായ പാലുവിറ്റുള്ള ജീവിതവും എരുമയെ പരിപാലിക്കലും മറ്റും നിര്‍വഹിച്ചു കൊണ്ട് സംഘം ഏല്‍പിച്ച ചുമതല വഹിക്കാന്‍ സാദ്ധ്യമല്ലെന്നും സംഘ അധികാരിയോട് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്നൊഴിയുന്നത് നിഷ്ഠാവാനായ ആ സ്വയംസേവകന് സമ്മതമായിരുന്നില്ല. പകരം തന്റെ ജോലി ഉപേക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചു. എരുമയെ മറ്റൊരാളെ ഏല്‍പിച്ചു. ഭാര്യയേയും കുഞ്ഞിനേയും സ്വന്തം സഹോദരിയുടെ വീട്ടില്‍കൊണ്ടുപോയി വിട്ടു. തന്റെ ചെറിയ വീട്ടില്‍ ഭാര്യയുമായി താമസിച്ചുകൊണ്ട് രഹസ്യ സാഹിത്യം കൊണ്ടുവരികയും വിതരണം നടത്തുകയും സാദ്ധ്യമല്ലെന്നു ഗോഖലെ മനസ്സിലാക്കി. പുറമേനിന്ന് നോക്കിയാല്‍ ആരും താമസമില്ലാത്ത വീടാണെന്നു തോന്നിക്കുംവിധം വീട് പുറമെനിന്നും താഴിട്ടുപൂട്ടി. അയല്‍പക്കത്തെ വീടിന്റെ പിന്നിലൂടെയാക്കി സ്വന്തം വീട്ടിലേയ്ക്കുള്ള പ്രവേശനം. ഇത്രയും കരുതല്‍ നടപടി എടുത്തെങ്കിലും ഗോഖലെയുടെ വീട്ടിനുമുന്നില്‍ത്തന്നെ താമസിക്കുന്ന സി. ഐ.ഡിക്ക് ചില സംശയങ്ങളുണ്ടായി. ആ വീട്ടില്‍ എന്തെല്ലാമോ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഊഹിച്ചു. അതുകൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ വിവരം അറിയിച്ച്, അവിചാരിതമായി ഗോഖലെയുടെ വീടു പരിശോധിക്കാനുള്ള പദ്ധതി രൂപപ്പെടുത്തി. എല്ലാവരുമായി നല്ല പരിചയം വെയ്ക്കുന്ന സ്വഭാവക്കാരനായതിനാല്‍ തന്റെ വീട് പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന വിവരം ഗോഖലെയ്ക്ക് കിട്ടി. ഉടന്‍തന്നെ സാധനങ്ങളെല്ലാം പിന്‍വാതിലിലൂടെ രഹസ്യമായി മാറ്റി. ഓവര്‍കോട്ടു ധരിച്ച് സൈക്കിളില്‍ വീടിനുമുന്നില്‍ കാവല്‍ നില്‍ക്കുന്ന സി.ഐ.ഡി. ഉദ്യോഗസ്ഥന് നമസ്‌കാരം പറഞ്ഞു സഹപ്രവര്‍ത്തകനായ ഖാഡ്ഗാവ്കാരോടൊപ്പം സ്ഥലംവിട്ടു. വീട്ടിലെ സകല ജനാലകളും തുറന്നിട്ടിരുന്നു. രാത്രി പരിശോധനയ്ക്കായി എത്തിയ പോലീസ് ടോര്‍ച്ചടിച്ച് വീടുമുഴുവന്‍ പരിശോധിച്ചെങ്കിലും ഒന്നുംതന്നെ കണ്ടുകിട്ടിയില്ല. തെറ്റായ വിവരം നല്‍കിയ സ്ഥാനീയ ഉദ്യോഗസ്ഥനെ ചീത്ത വിളിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ തിരിച്ചുപോയി.
അന്ധകാരരാത്രി – ദുര്‍ഘടമാര്‍ഗ്ഗം
‘ഞാന്‍ കഴിവുള്ളവനാണ് എന്ന വിശ്വാസമുള്ളതിനാലാണ് അധികാരി തനിക്ക് ഈ ചുമതല തന്നിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഇത് ചെയ്‌തേതീരൂ. ഇത് എനിക്ക് ഒരു വെല്ലുവിളിയാണ്, അതോടൊപ്പം പരീക്ഷണവുമാണ്. എന്നാല്‍ ഒരവസരവുമാണ്. എന്തെല്ലാം വിഷമതകള്‍ വന്നാലും തളരാതെ ഞാന്‍ മുന്നേറുകതന്നെ ചെയ്യും’ എന്ന ദൃഢഭാവം പ്രകടമാക്കുന്നതായിരുന്നു അക്കാലത്തെ ബാല-കിശോര സ്വയംസേവകരുടെ പ്രവര്‍ത്തനം. മദ്ധ്യപ്രദേശിലെ ഇന്ദൗറിനടുത്ത മഹൂ നഗരത്തിലെ കംഡേക്കര്‍ വര്‍ത്തമാന്‍ ഗാന്ധിജിയുടെ വധം നടന്ന കാലഘട്ടത്തില്‍ മന്ദസോറിലെ ഗരോഠയിലെ 12 വയസ്സുള്ള ബാല സ്വയംസേവകനായിരുന്നു. മിഡില്‍സ്‌കൂള്‍ വിദ്യാര്‍ത്ഥി. ഫെബ്രുവരി മാസം 8 ന് നഗര്‍ കാര്യവാഹ് രാമദാസ് വളരെ പ്രധാനപ്പെട്ട ഒരു വിവരമറിയിക്കാനുള്ള ഒരു കത്ത് അന്നുരാത്രിതന്നെ രംപുരായില്‍പോയി ക്ഷേത്രീയപ്രചാരകന് കൊടുക്കാനായി കംഡേക്കറിന്റെ കയ്യിലേല്‍പിച്ചു. കത്ത് കിട്ടിയപ്പോള്‍ രാത്രി 8.30 ആയിരുന്നു. അതിനുശേഷം രാമപുരായിലേയ്ക്ക് ബസ്സുകളൊന്നുമില്ല. ഗാന്ധിസാഗര്‍ അണക്കെട്ട് അന്നുണ്ടായിരുന്നില്ല. അതിനാല്‍ ബഡാവദായിലെ അത്യന്തം നിബിഡമായ, കാട്ടുമൃഗങ്ങള്‍ നിറഞ്ഞ വനത്തിലൂടെ വളഞ്ഞുചുറ്റി 30 മൈല്‍ ദൂരം സൈക്കിളില്‍ പോവുക മാത്രമായിരുന്നു സാദ്ധ്യമായിരുന്നത്. 11-12 വയസ്സായ ഒരു ബാലന്‍ ഈ സാഹസത്തിന് മുതിരുമെന്നത് സാധാരണ നിലയ്ക്ക് സങ്കല്‍പിക്കാന്‍പോലും സാദ്ധ്യമാകാത്ത ഒന്നാണ്. എന്നാല്‍ ധീരനായ ഈ ബാലന്‍ അതിനും മടിച്ചില്ല. നാലുപാടും ചീവീടിന്റെ ശബ്ദം മാത്രം മുഴങ്ങുന്ന ഘോരാന്ധകാരം നിറഞ്ഞ കാട്ടിലൂടെ ‘ത്വദീയായ കാര്യായ ബദ്ധാകടീയം’ എന്ന മന്ത്രം സ്മരിച്ചുകൊണ്ട് മുന്‍പിന്‍ നോക്കാതെ ആ ബാലന്‍ യാത്ര ചെയ്ത് രാത്രി 2 മണിയോടെ രാംപുരായിലെത്തി കത്ത് ക്ഷേത്രീയപ്രചാരകനെ ഏല്പിച്ചു.
സ്വയംസേവകന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല ജില്ലയിലെ കാംഗഡയിലെ ഒളിവില്‍ കഴിയുന്ന കാര്യകര്‍ത്താക്കള്‍ പോലീസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ഒരു വിശേഷപദ്ധതി ആസൂത്രണം ചെയ്തു. സംഘം നിരോധിക്കപ്പെട്ട സമയമായിരുന്നതിനാല്‍ സംഘവിരോധികളും പോലീസും വളരെ സക്രിയമായിരുന്നു. എങ്കിലും ശാഖ പല സ്ഥലത്തായി മാറിമാറി നടത്തിക്കൊണ്ടിരുന്നു. ഇടയ്ക്ക് കോടതിക്കടുത്തുള്ള ക്ഷേത്രത്തിലാണെങ്കില്‍ മറ്റുചിലപ്പോള്‍ അടുത്തുള്ള കാട്ടിലായിരിക്കും.
സ്ഥലത്തെ സി.ഐ.ഡി. ഉദ്യോഗസ്ഥനായി ഒരു സംഘകാര്യകര്‍ത്താവ് ചുമതലയിലെത്തി. അദ്ദേഹം പോലീസിന്റെ നീക്കങ്ങള്‍ സംബന്ധിച്ച സകല വിവരങ്ങളും ശേഖരിച്ച് സംഘ അധികാരിയായ പ്രൊഫസര്‍ രാംകുമാറിന് കൈമാറിക്കൊണ്ടിരുന്നു. രാംകുമാര്‍ വനത്തിന്റെ മറുഭാഗത്തുള്ള ഗ്രാമത്തില്‍ താമസിച്ചുകൊണ്ട് ഒളിവിലെ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പോലീസിന്റെ ചലനങ്ങള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം സംഘ പ്രവര്‍ത്തകര്‍ക്ക് കിട്ടിക്കൊണ്ടിരുന്നതിനാല്‍ സംഘ പരിപാടികള്‍ തകര്‍ക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെല്ലാം വിഫലമായി. രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാദേശിക ഉദ്യോഗസ്ഥനായിത്തീര്‍ന്ന കാര്യകര്‍ത്താവ് സാഹസികതയില്‍ ഒട്ടും മോശക്കാരനായിരുന്നില്ല. അദ്ദേഹത്തിന്റെ ജോലിയില്‍ അയാള്‍ക്ക് വളരെ വിഷമം സഹിക്കേണ്ടിവന്നു. ചെറുതായിപോലും സംഘവുമായുള്ള ബന്ധം പുറത്തുവന്നാല്‍ സര്‍വ്വതും തകരുമായിരുന്നു. എങ്കിലും നിസ്സങ്കോചം കരുതലോടെ അദ്ദേഹം തന്റെ ജോലിയില്‍ തുടര്‍ന്നു.
രാംസിംഹ് കാശിയിലെ ബാല സ്വയംസേവകനായിരുന്നു. ഉത്സാഹവും നിശ്ചയദാര്‍ഢ്യവുമുള്ള ബാല സ്വയംസേവകരെയാണ് അന്ന് ഒളിവു സാഹിത്യവിതരണത്തിന് ഉത്തരവാദപ്പെടുത്തിയിരുന്നത്. രാംസിംഹനും ഇതിന്റെ ചുമതല ലഭിച്ചു. വളരെനാള്‍ ഈ പ്രവര്‍ത്തനം വളരെ ജാഗ്രതയോടെ നിര്‍വ്വഹിച്ചുവന്നു. എന്നാല്‍ ഒരുദിവസം അയാളെ പോലീസ് കയ്യോടെ പിടികൂടി. ജയിലിലയയ്ക്കാതെ കഠിനമായി പീഡിപ്പിച്ചു. ലഘുലേഖ അച്ചടിക്കുന്ന കേന്ദ്രം മനസ്സിലാക്കാനായി സ്റ്റേഷനില്‍കൊണ്ടുപോയി. തുറന്ന മൈതാനത്ത് കൊടുംതണുപ്പില്‍ അയാളെ നിര്‍ത്തി. രണ്ടുപോലീസുകാരെ കാവലിനും നിര്‍ത്തി. കൈകള്‍ രണ്ടും ചെവിയില്‍പിടിച്ചുകൊണ്ട് നില്‍ക്കണമായിരുന്നു. നില്‍ക്കുന്ന അവസ്ഥയില്‍ കാലുകള്‍ ചലിക്കുകയോ കൈകളിളക്കുകയോ ചെയ്താല്‍ പോലീസ് ബൂട്ടിട്ട കാലുകൊണ്ട് ആ കുട്ടിയെ തൊഴിക്കുമായിരുന്നു. രാത്രി മുഴുവന്‍ ഈ സ്ഥിതിയില്‍ തുടര്‍ന്നു. എന്നാല്‍ അയാള്‍ ഒന്നുംതന്നെ ഏറ്റുപറഞ്ഞില്ല. താനെന്തെങ്കിലും പറഞ്ഞാല്‍ ഒളിവ് സാഹിത്യവിതരണത്തെ അത് സാരമായി ബാധിക്കുമെന്ന് മാത്രമല്ല തന്റെ പല സഹപ്രവര്‍ത്തകര്‍ക്കും അനവധി വിഷമതകളും ഉണ്ടാകുമെന്നതിനാല്‍ എന്തു യാതനയും സഹിക്കാന്‍ ആ ബാലന്‍ സന്നദ്ധനായി.