Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാട്ടിയ തകര്‍ക്കുന്നു (ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 7)

മാത്യൂസ് അവന്തി

Print Edition: 22 July 2022

പെഷവാറില്‍ രാജാ ജയപാലദേവയുടെ പരാജയത്തോടെ അഫ്ഗാനിസ്ഥാനിലെ ഹിന്ദു രാജവാഴ്ച എെന്നന്നേയ്ക്കുമായി അവസാനിച്ചു. അത് ഇനിമേല്‍ ഹിന്ദുഭാരതത്തിന്റെ ഭാഗമല്ല. ഹിന്ദുവിന്റെ നാമത്തില്‍ ഒരു പുല്‍ക്കൊടിയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അതിന്റെ കഴുത്തറക്കാന്‍ ഊരിപ്പിടിച്ച വാളുമായി ഘാസികള്‍ പാഞ്ഞെത്തി. ക്ഷേത്രങ്ങള്‍ പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു. അവിടെയൊക്കെ മോസ്‌ക്കുകള്‍ പണിതുയര്‍ത്തി. ഒരു മതത്തിനും വിധേയമായിട്ടില്ലാത്ത പര്‍വ്വത ഗോത്രങ്ങള്‍ക്കിടയിലേയ്ക്ക് മുസ്ലീം പുരോഹിതന്മാരും ചോരപുരണ്ട വാളുകളുമായി ഘാസികളും കടന്നുചെന്നു. നിര്‍ദ്ദയം കൊലനടത്തുന്ന ഘാസികളെ എതിര്‍ക്കുന്നതിനുപകരം അവരുടെ മതം സ്വീകരിച്ച് ഒരു ഘാസിയാകുകയാണ് നല്ലതെന്ന വെളിപാട് പര്‍വ്വത ഗോത്രങ്ങള്‍ക്കുണ്ടായി. അങ്ങനെ മുഹമ്മദ് ഗസ്‌നിയുടെ സൈന്യത്തില്‍ ചോരക്കൊതി മാറാത്ത പടയാളികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

ഹിന്ദുസ്ഥാന്‍ മുഹമ്മദ് ഗസ്‌നിക്കു മുന്‍പില്‍ വലിയ പ്രതീക്ഷകളുടെ കവാടം തുറന്നിട്ടു. സമ്പന്നരായ ജനത, അതിസമ്പന്നരായ രാജാക്കന്മാര്‍. ഓരോ ഹിന്ദുക്ഷേത്രവും നിധികളുടെ കലവറ. ആഭരണങ്ങളുടെ രൂപത്തില്‍ ഓരോ ഗൃഹത്തിലും സ്വര്‍ണനിക്ഷേപം. മുന്തിയ വസ്ത്രം ധരിക്കുന്ന സുന്ദരിപ്പെണ്‍കൊടിമാര്‍. ധാന്യം വിളയുന്ന അന്തമില്ലാത്ത വയലുകള്‍. ക്ഷീരസമൃദ്ധികൊണ്ടു ഗ്രാമങ്ങളെ സമ്പന്നമാക്കുന്ന പശുക്കള്‍. ചെറിയ നാട്ടുപ്രമാണിമാര്‍ പോലും ആനപ്പുറത്തു സഞ്ചരിക്കുന്നു. എവിടെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും കാഴ്ചകള്‍ മാത്രം.

അതേസമയം അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇറാനും ഇറാക്കും വരെ വിസ്തൃതമായ മരുഭൂമിയിലൊരിടത്തും ഇതുപോലെ സമ്പന്നരായ ഒരു ജനതയില്ല. മഹാസമുദ്രത്തിന്റെ മറുകര കാണാന്‍ പോകുംപോലെ മരുഭൂമിയുടെ അന്ത്യം കാണാന്‍ താന്‍ മാസങ്ങള്‍ നീണ്ട സഞ്ചാരം നടത്തിയിട്ടുണ്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍, ഖൊറാസാന്‍, ഇറാന്‍, ഇറാക്ക്, സൗദി അറേബ്യ, ഈജിപ്ത് അങ്ങനെ നീണ്ടുപോയ യാത്ര. എങ്ങും ഹിന്ദുസ്ഥാന്‍പോലെ വര്‍ണ്ണപ്പകിട്ടേറിയ ഒരു രാജ്യമില്ല. ഹിന്ദുവിന്റെ, അവിശ്വാസിയുടെ ഹിന്ദുസ്ഥാന്‍. സുല്‍ത്താന്‍ അമര്‍ഷംകൊണ്ടു മുഷ്ടി ഞെരിച്ചു. പിന്നെ ഉറക്കെ വിളിച്ചു.

“അഹ്‌മദ് മെയ്മാണ്ടീ…. മാലിക് അയാസ് ഇരുവരും എത്തുക. ഹിന്ദുസ്ഥാനിലേയ്ക്കുള്ള പടയോട്ടത്തിന്റെ പദ്ധതി തയ്യാറാക്കാന്‍ ഇരുവരെയും ചുമതലപ്പെടുത്തി. അവര്‍ പദ്ധതിയുമായി വൈകാതെ എത്തി. ഹിന്ദുസ്ഥാനിലേക്കു സുല്‍ത്താന്റെ സൈന്യം കടക്കണമെങ്കില്‍ പഞ്ചാബിലൂടെ പോകണം. പഞ്ചാബില്‍ വഴിതടഞ്ഞു നില്‍ക്കുന്ന മൂന്നു രാജ്യങ്ങളുണ്ട്. ജയപാലദേവയുടെ പുത്രന്‍ രാജാ അനന്തപാല ഭരിക്കുന്ന ചെറിയ ഭൂഭാഗം. അബ്ദുള്‍ ഭത്തേ ദാവൂദ് ഭരിക്കുന്ന മുള്‍ട്ടാന്‍. കൂടാതെ വഴിതടഞ്ഞ് ഭാട്ടിയ (ആവമശേമ) എന്നൊരു രാജ്യംകൂടിയുണ്ട്.

”ആദ്യം ഭാട്ടിയയിലേക്ക്” സുല്‍ത്താന്‍ ആജ്ഞാപിച്ചു.
എ.ഡി. 1004 ല്‍ ആണ് സുല്‍ത്താന്റെ ഭാട്ടിയ ആക്രമണം. 3 വര്‍ഷം മുന്‍പ് പെഷവാര്‍ ആക്രമിക്കാനെത്തിയതില്‍ പിന്നെ സുല്‍ത്താനും സൈന്യവും ഹിന്ദുസ്ഥാനിലേയ്ക്കു നോക്കുന്നത് ആദ്യം.

രാജാ വിജയ് റായ് (ഞമഷമ ആശഷമ്യ ഞമശ) ആണ് ഭാട്ടിയയിലെ രാജാവ്. ചെറുതെങ്കിലും അതിസമ്പന്നമായ രാജ്യം. രണശൂരന്മാരായ ജനങ്ങള്‍. ഒരിക്കലും ഭീഷണിക്കു വഴങ്ങിയിട്ടില്ലാത്ത ജനങ്ങളെ ഭരിക്കുന്ന രാജാവും അതുപോലെതന്നെ ധീരന്‍.

പടനായകര്‍ സമര്‍പ്പിച്ച പദ്ധതി സുല്‍ത്താന്‍ സ്വീകരിച്ചു. അങ്ങനെ ഖൈബര്‍ചുരം വഴി പോകേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. ഖൈബറില്‍ ഹിന്ദുരാജാക്കന്മാരുടെ ചാരന്മാര്‍ കാണും. അങ്ങനെയൊരു മുന്നറിയിപ്പിന് അവസരം കൊടുക്കാതെ തുര്‍ക്കിസൈന്യം തെക്കന്‍ അഫ്ഗാനിലൂടെ ഹിന്ദുക്കുഷ് പര്‍വ്വതത്തിന്റെ ചുവട്ടിലെത്തി. ഒരിക്കലും ഉപയോഗിക്കപ്പെടാത്ത ഊടുവഴികള്‍ അടിമകള്‍ വെട്ടിത്തുറന്നു. സര്‍പ്പദംശമേറ്റും കല്ലുകള്‍ ഉരുണ്ടുവീണും സൂര്യതാപമേറ്റും മരിക്കുന്ന അടിമകളുടെ ജഡം കൊക്കയിലേയ്ക്കു ചവുട്ടിവീഴ്ത്തിക്കൊണ്ട് തുര്‍ക്കിസേന മുന്നേറി. ഒടുവില്‍ അവര്‍ പര്‍വ്വതം കയറിയിറങ്ങി ഹിന്ദുഭൂമിയിലെത്തിനിന്നു. ജനവാസമില്ലാത്ത ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സൈന്യം സിന്ധുനദിയുടെ കരയിലെത്തി. നദി കുറുകെ കടക്കാന്‍ എന്താണു വഴി? നദിക്കരയില്‍ വളരുന്ന കൂറ്റന്‍ മരങ്ങളിലേയ്ക്ക് ചുവടു മുതല്‍ മുകളറ്റംവരെ കണ്ണോടിച്ചശേഷം സുല്‍ത്താന്‍ മാലിക് അയാസിനെ നോക്കി. അയാള്‍ക്കു കാര്യം പിടികിട്ടി. മരങ്ങള്‍ മുറിച്ചിട്ട് കൂറ്റന്‍ ചങ്ങാടങ്ങള്‍ പണിയാന്‍ അടിമകള്‍ നിയോഗിക്കപ്പെട്ടു. അതുവരെ സുല്‍ത്താന്‍ തന്റെ കൂടാരത്തില്‍ എല്ലാ ആഢംബരങ്ങളോടെയും കാത്തുകിടന്നു. ഈ സമയം ഹിന്ദുസ്ഥാനെക്കുറിച്ചുള്ള അറിവുകള്‍ വിപുലമാക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചു. നിധികൂമ്പാരങ്ങളുള്ള മഹത്തായ ക്ഷേത്രങ്ങളെക്കുറിച്ചുള്ള അറിവ് സുല്‍ത്താനെ വിറളിപിടിപ്പിച്ചു.

മാലിക് അയാസ് കൂടാരത്തിന്റെ തിരശ്ശീല മാറ്റിക്കൊണ്ട് അകത്തേയ്ക്കു കയറി. അയാള്‍ പറഞ്ഞു. ”ചങ്ങാടങ്ങള്‍ തയ്യാറായി തിരുമനസ്സേ. ഇനി നമുക്ക് നദി കടക്കാം.”

പിറ്റേദിവസം സൈന്യമത്രയും സിന്ധുനദി കുറുകെ കടന്നു. വിശാലമായ പ്രദേശങ്ങളിലെ കൃഷിയത്രയും ചവുട്ടിമെതിച്ചുകൊണ്ട് 20000 കുതിരപ്പടയും 30000 ഘാസികളും അത്രയുംതന്നെ അഫ്ഗാനികളുമടങ്ങുന്ന സുല്‍ത്താന്റെ സൈന്യം ഭാട്ടിയയിലേയ്ക്കു സഞ്ചരിച്ചു.

ഭാട്ടിയയിലെ രാജാ വിജയ് റായിക്ക് സുല്‍ത്താന്റെ വരവിനെക്കുറിച്ച് ഒരു ദിവസത്തെ മുന്നറിയിപ്പു മാത്രമാണ് കിട്ടിയത്. നഗരത്തില്‍നിന്നു കഴിയുന്നത്ര ജനങ്ങളെ കോട്ടയിലേയ്ക്കു മാറ്റി. ആകാവുന്നിടത്തോളം ഭക്ഷ്യവസ്തുക്കളും കോട്ടയിലെത്തിച്ചു. സൈന്യം കോട്ടയ്ക്കു മുന്നിലെ മൈതാനത്ത് സജ്ജരായിനിന്നു. കോട്ടയെ ചുറ്റിനില്‍ക്കുന്ന കിടങ്ങില്‍ അടിയന്തിര സാഹചര്യത്തില്‍ മാത്രമേ ജലം നിറയ്ക്കാറുള്ളൂ. ജലസേചനത്തിനുള്ള കനാലിന്റെ വാതില്‍പ്പലക കിടങ്ങിലേയ്ക്കു തുറന്നുവച്ചുകൊണ്ട് കിടങ്ങില്‍ ജലം നിറച്ചു. ആകസ്മികമായി ആക്രമണം നടത്താമെന്നു പ്രതീക്ഷിച്ചുവന്ന തുര്‍ക്കിപ്പട അമ്പരന്നു.

അടഞ്ഞ കോട്ടവാതില്‍. പുറത്ത് അണിനിരന്നിരിക്കുന്ന വമ്പിച്ച സൈന്യം. തുര്‍ക്കി സൈന്യവും ഭാട്ടിയ സൈന്യവും അഭിമുഖമായി നിന്നു. ഏതുനിമിഷവും ആയുധങ്ങള്‍ കൂട്ടിമുട്ടിത്തുടങ്ങാം. അതിനുമുന്‍പ് ഒരു ചടങ്ങുപോലെ മാലിക് അയാസ് വിളിച്ചുപറഞ്ഞു.സുല്‍ത്താനുവേണ്ടി കോട്ടവാതില്‍ തുറക്കുക. അതിലുള്ള മുഴുവന്‍ ജനങ്ങളെയും സത്യവേദത്തില്‍ ചേര്‍ക്കുക. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ത്തു കളയുക. സുല്‍ത്താന്‍ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരമായും വാര്‍ഷിക കപ്പമായും തരുക. ഇത്രയും സമ്മതിച്ചാല്‍ കൂട്ടക്കൊല ഒഴിവാക്കാം. ഭാട്ടിയയിലെ രാജാവിന് തുടര്‍ന്ന് സുല്‍ത്താന്‍ തിരുമനസ്സിന്റെ സാമന്തനായി ഭരണം തുടരാം.”

ഇരു സൈന്യങ്ങള്‍ക്കിടയിലും ഒരുനിമിഷം മൗനം കനത്തുനിന്നു. അനന്തരം രാജാ വിജയ് റായ്‌യുടെ പ്രതിനിധി ചോദിച്ചു. “അപ്പോള്‍ ഭാട്ടിയയിലെ മഹാരാജാവും നിങ്ങളുടെ വേദം സ്വീകരിച്ച് താടിവളര്‍ത്തി അഗ്രഛേദനം ചെയ്ത് നിങ്ങളുടെ പേരും സ്വീകരിച്ച് ജീവിക്കണമെന്നായിരിക്കും സുല്‍ത്താന്‍ പറയുന്നത്.”

”അതേ… അതുതന്നെയാണ് സുല്‍ത്താന്‍ തിരുമനസ്സ് പറയുന്നത്.””മാലിക് അയാസ് പറഞ്ഞു.

സുല്‍ത്താന്റെ ഈ ഔദാര്യത്തിനു ഏവരും ഒന്നു ചിരിച്ചു നന്ദിപറഞ്ഞാലും.”

വിജയ്‌റായ് മഹാരാജാവ് വിളിച്ചു പറഞ്ഞു. അദ്ദേഹം ഉറക്കെ ഒരു പൊള്ളച്ചിരി ആരംഭിച്ചു. ഹിന്ദുസൈന്യമാകെ പരിഹാസച്ചിരിയില്‍ കുത്തിമറിഞ്ഞു. ചിരിയുടെ തിരമാല അടങ്ങും മുന്‍പ് വിജയ്‌റായ് രാജാവും തെരഞ്ഞെടുക്കപ്പെട്ട 500 കടുംപോരാളികളും പടക്കുതിരകള്‍ക്കുമുകളില്‍ മുമ്പോട്ടു കുതിച്ചു. കൂട്ടിമുട്ടല്‍ ഭയാനകമായിരുന്നു. ഭാട്ടിയയിലെ ജനങ്ങള്‍ നൂറ്റാണ്ടുകളായി പൊരുതിത്തെളിഞ്ഞ ആയുധജീവികളാണ്. ആരെയും കടന്നാക്രമിക്കുകയോ എന്നാല്‍ ആരുടെയും മേല്‍ക്കോയ്മ സ്വീകരിക്കുകയോ ചെയ്യാതെ കരുത്തോടെ നില്ക്കുന്ന കൊച്ചുരാജ്യമാണ് ഭാട്ടിയ. പഞ്ചാബി പോരാട്ട വീര്യത്തിന്റെ ഉറഞ്ഞ രൂപങ്ങള്‍. എണ്ണത്തില്‍ കുറവാണെങ്കിലും ഹിന്ദുസൈന്യത്തിന്റെ ആദ്യപ്രഹരം തന്നെ തുര്‍ക്കിസേനയുടെ അസ്തിവാരം കുലുക്കിക്കളഞ്ഞു. പടക്കളം കശാപ്പുതറയായി മാറി. കരചരണാദികള്‍ ഛേദിക്കപ്പെട്ട തുര്‍ക്കി ജഡങ്ങള്‍ പടക്കളത്തില്‍ കുന്നുകൂടി.

ഇരുസൈന്യങ്ങളും അനിയന്ത്രിതമായ വേഗതയില്‍ പരസ്പരം പാഞ്ഞടുത്ത് വാള്‍ വീശിയും കുന്തമെറിഞ്ഞും പരസ്പരം കൊന്നു തീര്‍ക്കുന്നു. അവര്‍ വീണു കഴിഞ്ഞാലുടന്‍ അടുത്ത തരംഗം പിന്നില്‍നിന്നു പാഞ്ഞുവരുകയായി. അങ്ങനെ വൈകുന്നേരംവരെ പരസ്പരം കൊന്നിട്ടും ഇരുസൈന്യങ്ങളും ഹതാശരാകുകയോ തോറ്റോടുകയോ ചെയ്തില്ല. ഇരുട്ടുവീഴുംവരെ കൊലയും കൊലവിളിയും അട്ടഹാസങ്ങളും പടക്കളത്തില്‍ നിറഞ്ഞുനിന്നു.

പിറ്റേന്ന് ഏഴര വെളുപ്പിനുതന്നെ ഇരുസൈന്യങ്ങളും പരസ്പരം പാഞ്ഞടുത്തു. ഹിന്ദുസൈന്യം രാത്രിയില്‍ പടക്കളം വിട്ടുപോകാതെ പച്ചമണ്ണില്‍ കിടന്നു വിശ്രമിക്കുകയായിരുന്നു. മാതൃഭൂമിയുടെ മണ്ണില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ അവര്‍ക്ക് മാതാവിന്റെ നെഞ്ചില്‍ കിടക്കുന്നതുപോലെതന്നെ. ഈ മണ്ണില്‍ വീണു കിളിര്‍ക്കുന്ന വിത്തുകള്‍ ഫലമായും ധാന്യമായും രൂപപ്പെട്ട് അന്നമായി മാറി ആ അന്നം കൊണ്ടാണ് തന്റെ ശരീരത്തിലെ ഓരോ കോശങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഭാട്ടിയയിലെ ഓരോ സൈനികനുമറിയാം. ആ മണ്ണു കൈവിടുകയെന്നാല്‍ സ്വന്തം മാതാവിനെ കൈവിടുന്നതുപോലെ തന്നെ.
നീക്കം ചെയ്യാതെ ചീഞ്ഞളിയുന്ന മൃതദേഹങ്ങള്‍ക്കു മുകളിലൂടെ ചവുട്ടിക്കടന്ന് ഹിന്ദുസേനയുടെ കുതിരപ്പട തുര്‍ക്കികള്‍ക്കുനേരെ പാഞ്ഞു. ജന്മനാ പൈശാചിക രൂപികള്‍ ആയിരിക്കുന്നതു കൂടാതെ തലേ ദിവസത്തെ പടയുടെ ചോരയില്‍ കുളിച്ച അതേ വസ്ത്രങ്ങളുമായി നില്ക്കുന്ന തുര്‍ക്കിപ്പട. സൂര്യോദയത്തിനു മുന്‍പുതന്നെ ഹിന്ദുസേനയുടെ നെടിയ കുന്തങ്ങള്‍ തുര്‍ക്കികളുടെ നെഞ്ചില്‍ ചോരക്കിണറുകള്‍ കുത്തിത്തുടങ്ങി. മരണം എങ്ങും ഉറഞ്ഞുതുള്ളി. സുല്‍ത്താന്‍ പരിഭ്രാന്തിയോടെ പടക്കളമാകെ പാഞ്ഞു.

തന്റെ സൈന്യം ദുര്‍ബ്ബലമായിരിക്കുന്നതുപോലെ, അവരുടെ ആത്മവിശ്വാസം മങ്ങിത്തുടങ്ങിയതുപോലെ. കരുത്തനായ ഒരു പഞ്ചാബി യോദ്ധാവ് അസാമാന്യ വലുപ്പമുള്ള തന്റെ വാള്‍ ചുഴറ്റുമ്പോള്‍ തുര്‍ക്കിപ്പടയാളിയുടെ തല തണ്ണിമത്തന്‍ പോലെ താഴേക്കു അറ്റുവീഴുന്ന കാഴ്ചകണ്ട് സുല്‍ത്താന്‍ ഹൃദയംപൊട്ടി വിളിച്ചു. “അള്ളാഹു അക്ബര്‍” തുര്‍ക്കിപ്പട പെട്ടെന്നൊരു മിന്നല്‍ വെളിച്ചം കണ്ടതുപോലെ ആവേശത്തോടെ തക്ബീര്‍ വിളിച്ചു. സുല്‍ത്താന്‍ ഒരു സംഘത്തെയും കൂട്ടി തക്ബീര്‍ വിളിച്ചുകൊണ്ട് തുര്‍ക്കിപ്പടയുടെ വേരുപടലങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചു. തുര്‍ക്കികള്‍ ആവേശഭരിതരായി ഹിന്ദുസേന ഒരുക്കിവച്ചിരിക്കുന്ന മരണക്കുഴിയിലേയ്ക്കു കുതിച്ചു പാഞ്ഞുചെന്നു.

വൈകുന്നേരംവരെ ഈ തോതില്‍ യുദ്ധം ചെയ്തിട്ടും ഹിന്ദുസേനയെ തകര്‍ക്കാന്‍ കഴിയാത്തതില്‍ സുല്‍ത്താന്‍ പരിഭ്രാന്തനായി. പരാജയമാണോ തമ്പുരാനേ തനിക്കുവേണ്ടി അങ്ങു കരുതി വച്ചിരിക്കുന്നത്? അവിശ്വാസിയെ കൂട്ടക്കൊല ചെയ്ത് അങ്ങയുടെ സാമ്രാജ്യം സ്ഥാപിക്കാനിറങ്ങിയ വിശ്വസ്ത ദാസന് ഇതാണോ പ്രതിഫലം?

തുര്‍ക്കിപ്പടയ്ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ട് സുല്‍ത്താന്‍ പറഞ്ഞു.

“രാജകീയ യുദ്ധമാണ് നാളെ നടക്കാന്‍ പോകുന്നത്. വിജയം നാളെത്തന്നെ നേടിയിരിക്കണമെന്നും അല്ലാത്തപക്ഷം നാമെല്ലാം സത്യദൈവത്തിന്റെ ശാപത്തിനു വിധേയമാകുമെന്നും എനിക്ക് അരുളപ്പാടുണ്ടായിരിക്കുന്നു. നാളെ ജയിക്കണം. അല്ലെങ്കില്‍ ഈ ലോകത്തും പരലോകത്തും നാം ശപിക്കപ്പെട്ടവരായി കഴിയേണ്ടിവരും.” സുല്‍ത്താന്‍ പറഞ്ഞുനിര്‍ത്തി.

ഓരോ തുര്‍ക്കിപടയാളിയുടെ മനസ്സിലും സുല്‍ത്താന്റെ ഭീഷണി തീക്കാറ്റുപോലെ പടര്‍ന്നു കയറി. പരലോകത്തു കാത്തിരിക്കുന്ന ഹൂറിമാരെ കരുതിയാണ് ഹിന്ദുക്കളെയെല്ലാം കൊല്ലുന്നത്. പരലോകം കിട്ടുന്നില്ലെങ്കില്‍പിന്നെ ജീവിതം തുടര്‍ന്നിട്ടെന്തുകാര്യം? മൂന്നാം ദിവസത്തെ യുദ്ധത്തില്‍ ഹിന്ദുസേനയെ കൂട്ടത്തോടെ സംഹരിക്കുമെന്ന് ഓരോ തുര്‍ക്കിയും ആണയിട്ടു.

സുല്‍ത്താന്റെ ആഹ്വാനം രാജാ വിജയ്‌റായ്‌യുടെ ചെവിയിലെത്തി. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. അന്ധവിശ്വാസികളായ തുര്‍ക്കികള്‍ ദൈവശാപം ഒഴിവാക്കാന്‍ എന്തും ചെയ്യും. ഭയങ്കര യുദ്ധമായിരിക്കും വരാന്‍ പോകുന്നത്.

“നാളെ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കോട്ടവാതില്‍ തുറക്കണം. ചെറിയ കുട്ടികളും വയോവൃദ്ധരും ഒഴികെ എല്ലാ സ്ത്രീപുരുഷന്മാരും കയ്യില്‍ കിട്ടുന്ന ആയുധങ്ങളുമായി തുര്‍ക്കികളുടെമേല്‍ ചാടിവീഴുക. നാളെ സര്‍വ്വസംഹാരം നടക്കണം.” രാജാ വിജയ്‌റായ് ചുറ്റും നില്‍ക്കുന്ന സേനാധിപന്മാരെ നോക്കി. അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

“അതു തീര്‍ച്ചയായും നല്ലതുതന്നെ തിരുമനസ്സെ. യുദ്ധം ചെയ്യാന്‍ മടിയുള്ള ഒരു സ്ത്രീയോ പുരുഷനോ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരിക്കില്ല.”

ആ രാത്രിയില്‍ സുല്‍ത്താന്‍ ഉറങ്ങിയില്ല. കൂടാരത്തിനു വെളിയിലിറങ്ങി അയാള്‍ ഉലാത്തിക്കൊണ്ടിരുന്നു. ആകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന പൂനിലാവ്. മാലാഖമാര്‍ താമസിക്കുന്നത് ചന്ദ്രനിലാണെന്ന് സൂഫി സന്യാസിമാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. സുല്‍ത്താന്‍ യാചനപോലെ കൈകള്‍ ചന്ദ്രനുനേരെ ഉയര്‍ത്തിനിന്ന് ചുണ്ടുകളനക്കി.

കൂടാരത്തിനുള്ളില്‍നിന്ന് ഒരു തല്പം കൊണ്ടുവന്ന് ചന്ദ്രപ്രകാശത്തില്‍ ഇട്ടശേഷം സുല്‍ത്താന്‍ അതില്‍ ചാരിക്കിടന്നു. തണുപ്പിന്റെ സൂചിമുനകളുമായി രാക്കാറ്റിന്റെ തിരമാലകള്‍ വരുന്നു. മിഴികള്‍ പാതി അടച്ചുകിടന്ന് സുല്‍ത്താന്‍ തന്റെ പിതാവ് സബുക്തിജിനെക്കുറിച്ചോര്‍ത്തു. ഖൊറാസാനിലും കാബൂളിലും ഗസ്‌നിയിലും പടകഴിഞ്ഞ രാത്രികളില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ അദ്ദേഹം ഒരുപാടു പാഠങ്ങള്‍ തനിക്കു പറഞ്ഞു തന്നിട്ടുണ്ട്. യുദ്ധതന്ത്രങ്ങളെപ്പറ്റി; ഹിന്ദുക്കളുടെ പൊതുസ്വഭാവത്തെപറ്റി. ആ പാഠങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ സുല്‍ത്താന്‍ ശ്രമിച്ചു. പഴയൊരു തുകല്‍ചുരുള്‍ നിവര്‍ത്തി വായിക്കാന്‍ ശ്രമിക്കുന്നതുപോലെ സുല്‍ത്താന്‍ ഓര്‍മ്മകളില്‍ തപ്പിത്തടഞ്ഞു. ഒടുവില്‍ സുല്‍ത്താന്റെ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി പടര്‍ന്നു. അടുത്ത ക്ഷണത്തില്‍ അദ്ദേഹം ഉറങ്ങിപ്പോയി.

പിറ്റേന്ന് അതിപ്രഭാതം. ഇരുട്ടുമാറിയിട്ടില്ല. അതുവരെ കുറ്റിക്കാടുകളില്‍ പതിയിരുന്ന ചെന്നായക്കൂട്ടവും കാട്ടുനായ്ക്കളും പരസ്പരം കടിച്ചുകീറാന്‍ ഓടി അടുക്കുമ്പോലെ തുര്‍ക്കികളും ഹിന്ദുസൈന്യവും ചീറിയടുത്തു. പുലര്‍ച്ചയ്ക്കു മുന്‍പ് ആദ്യത്തെ തലകള്‍ വീണു. സൂര്യവെളിച്ചം പരക്കുമ്പോഴേയ്ക്കും യുദ്ധത്തിനു തീവ്രത ഏറി. ഇരുകൂട്ടരും വിട്ടുവീഴ്ചയില്ലാതെ ചത്തും കൊന്നും പരസ്പരം ഇടിച്ചുകയറി. യുദ്ധം കൊടുമ്പിരികൊണ്ടു നില്‍ക്കുമ്പോള്‍ കോട്ടവാതില്‍ തുറക്കപ്പെട്ടു. കോട്ടയിലുണ്ടായിരുന്ന സ്ത്രീകള്‍ അലറിക്കൊണ്ടു പാഞ്ഞുവന്നു. അവരുടെ കൈവശം വാളും കുന്തവും കൃഷിപ്പണിയായുധങ്ങളും അടുക്കളക്കത്തിവരെയും ഉണ്ടായിരുന്നു. അപസ്മാര ബാധിതരെപ്പോലെ അവര്‍ തുര്‍ക്കികള്‍ക്കിടയില്‍ പാഞ്ഞുകയറി ചോരക്കളിതുടങ്ങി. സ്ത്രീകളുടെ വീര്യം കണ്ട പുരുഷന്മാര്‍ ഇരട്ടിശക്തിയാര്‍ജ്ജിച്ച് പൊരുതിക്കയറി.

സുല്‍ത്താന്‍ എല്ലാം നോക്കിയും കണ്ടും ചുറ്റിക്കറങ്ങുകയാണ്. തന്റെ സൈന്യം പുറകിലേയ്ക്കു കാലുകള്‍ വയ്ക്കുന്നത് അദ്ദേഹം കണ്ടു. തലേരാത്രിയിലെ അര്‍ദ്ധസുഷുപ്തിയില്‍ പിതാവ് തനിക്കു തന്ന സന്ദേശം അദ്ദേഹം ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. ഖൊറാസാനിലെ പടകുടീരത്തില്‍ വച്ച് ഒരു രാത്രിയില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ.

“മകനെ… നീ വലിയ യുദ്ധങ്ങള്‍ ചെയ്യേണ്ട ആളാണ്. ഹിന്ദുക്കളുടെ പൊതുസ്വഭാവത്തെക്കുറിച്ച് ഞാന്‍ ചിലതു പറയാം. അവര്‍ വലിയ ശുദ്ധിയും വൃത്തിയും സൂക്ഷിക്കുന്നവരാണ്. മലിനമായ സാഹചര്യങ്ങളില്‍ അവര്‍ പിടിച്ചുനില്ക്കുകയില്ല.” അതിന്റെ അര്‍ത്ഥം സുല്‍ത്താനു നന്നായി അറിയാം. അദ്ദേഹം പടത്തലവനെ വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. വൈകാതെ ചെറിയ ഇരുമ്പുതൊട്ടികളില്‍ ദ്രവവസ്തുക്കളുമായി തുര്‍ക്കികള്‍ പാഞ്ഞുവന്നു. അവര്‍ അത് ഹിന്ദുസൈന്യത്തിനുമേല്‍ വീശിയൊഴിച്ചു. മുഖത്തും ശരീരത്തും ആ കുഴഞ്ഞ ദ്രാവകം വീണ ഓരോ ഹിന്ദുവും അറപ്പുകൊണ്ടു വിറങ്ങലിച്ചു. അതു മനുഷ്യമലം ആയിരുന്നു. ഒരു നിമിഷത്തേക്കെങ്കിലും ശ്രദ്ധമാറിയ ഓരോ ഹിന്ദുസൈനികനും അവന്റെ ജീവന്‍ നഷ്ടപ്പെട്ടു. സ്ത്രീകള്‍ നില്‍ക്കാതെ പിന്‍തിരിഞ്ഞോടി. അവര്‍ വാളിനെക്കാള്‍ ഭയന്നത് ആ മലിനവസ്തുവിനെയാണ്. ഹിന്ദുസേനയുടെ അണിമുറിച്ചുകയറിയ തുര്‍ക്കികള്‍ കൂട്ടക്കൊല തുടങ്ങി. പടക്കളം ഹിന്ദുവിന്റെ ശവക്കൂമ്പാരമായി. ഒരു നിയന്ത്രണവും സാദ്ധ്യമല്ലാത്തവണ്ണം ഹിന്ദുവിന്റെ അണികള്‍ ചിതറി.

ശത്രുവിന്റെ ചോരയില്‍ മുങ്ങിനില്‍ക്കുന്ന വിജയ്‌റായ് രാജാവു പറഞ്ഞു.

“ഞാന്‍ അന്തിമയുദ്ധത്തിനായി പോകുകയാണ്. എനിക്കു പൊരുതി മരിക്കണം. എന്റെ ജനങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇനിയൊരു ജീവിതം എനിക്കുവേണ്ട.”
കൂടെയുണ്ടായിരുന്ന വിശ്വസ്തനായ മന്ത്രി പറഞ്ഞു. “അരുതേ മഹാത്മന്‍. അങ്ങു ജീവിക്കണം. നമ്മുടെ ജനങ്ങള്‍, നമ്മുടെ കോട്ട, നമ്മുടെ രാജ്യം, നമ്മുടെ ക്ഷേത്രങ്ങള്‍ എല്ലാം തകരുകയാണ്. അവയൊക്കെ തിരിച്ചെടുക്കാന്‍ അങ്ങേയ്ക്കു മാത്രമേ കഴിയൂ. അങ്ങു ജീവിക്കണം. ജീവനോടെയുണ്ടെങ്കില്‍ എന്നെങ്കിലും എല്ലാം തിരിച്ചെടുക്കാന്‍ അങ്ങേയ്ക്കു കഴിയും. ദയവായി എന്റെ അഭ്യര്‍ത്ഥന സ്വീകരിക്കണേ.”

തന്നെക്കാള്‍ ഏറെ പ്രായമുള്ള മന്ത്രി തൊഴുകയ്യോടെ പറഞ്ഞത് രാജാവ് അനുസരിച്ചു.

20 അംഗരക്ഷകര്‍ക്കൊപ്പം അദ്ദേഹം പടനിലംവിട്ടു പാഞ്ഞുപോയി.

കോട്ടക്കുള്ളില്‍ തള്ളിക്കയറിയ തുര്‍ക്കിസൈന്യം അവിടെ കൂട്ടക്കൊല നടത്തി. പതിവുപോലുള്ള ആഘോഷപരിപാടികള്‍ എല്ലാം നടന്നു. സ്ഫടികപാത്രം പോലെ ചിതറാത്ത ഒരു സ്ത്രീയും കുട്ടിയും കോട്ടയില്‍ ബാക്കിവന്നില്ല.

സുല്‍ത്താന്റെ ആജ്ഞപ്രകാരം ക്ഷേത്രങ്ങളെല്ലാം തകര്‍ത്ത് വിഗ്രഹങ്ങള്‍ ഉടച്ചു. കൊള്ള സാര്‍വ്വത്രികമായി നടന്നു. എണ്‍പത് ആനകളെ പിടിച്ചെടുത്തു. പൂര്‍ണ തൃപ്തിയോടെ സ്വന്തം ദൈവത്തിനു നന്ദിപറഞ്ഞ് സുല്‍ത്താന്‍ കുറെ ദിവസങ്ങള്‍ കോട്ടയില്‍ താമസിച്ചു.

ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായ പുരുഷന്മാര്‍ മാത്രം ജീവനോടെ അവശേഷിച്ചു. സ്ത്രീകളെയും കുട്ടികളെയും മുഴുവനായി അടിമച്ചന്തയിലേയ്ക്കു ബന്ധിച്ചു. നൂറുകണക്കിനു സ്ത്രീകള്‍ സ്വയം തീകൊളുത്തി മൃത്യുവരിച്ചു.

Tags: മുഹമ്മദ് ഗസ്‌നിഗസ്നി മതഭീകരതയുടെ മനുഷ്യാകാരം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies