Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സമാധാന ചര്‍ച്ച വിവാദമാക്കുന്നതിനു പിന്നില്‍

ടി.വിജയന്‍

Print Edition: 12 March 2021

കേരളത്തില്‍ പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയില്‍ നടന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ആര്‍.എസ്.എസ്സും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് 2016ല്‍ ആത്മീയാചാര്യനായ സംപൂജ്യ ശ്രീ എം മധ്യസ്ഥം വഹിച്ചത് ഇയ്യിടെ രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചയായിരിക്കയാണ്. 2016ല്‍ നടന്ന ഒരു ചര്‍ച്ച എന്തിന് ഇപ്പോള്‍ ഇത്രയ്ക്ക് വിവാദമാക്കണം? നിയമസഭാ തിരഞ്ഞെടുപ്പു വരാനിരിക്കുന്ന സാഹചര്യത്തില്‍ ഈ സമാധാന ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയനിറം നല്‍കുന്നതും രാഷ്ട്രീയ ആയുധമാക്കുന്നതും ദുഷ്ടബുദ്ധിയോടെയാണ് എന്നതില്‍ സംശയമില്ല. ആര്‍.എസ്.എസ്സും സി.പി.എമ്മും തമ്മില്‍, കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷവും കൊലപാതകരാഷ്ട്രീയവും അവസാനിപ്പിക്കാന്‍ ഇതാദ്യമായല്ല ചര്‍ച്ച നടത്തുന്നത്. 1980കള്‍ മുതല്‍ ഇത്തരം ചര്‍ച്ച നടന്നിട്ടുണ്ട്. 1987-ല്‍ നടന്ന ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചത് പ്രമുഖ നിയമവിദഗ്ദ്ധനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരായിരുന്നു. പിന്നീടും കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗങ്ങളും തുടര്‍ന്നു ആര്‍.എസ്.എസ്., സി.പി.എം നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചകളും നടന്നിരുന്നു. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോഴുണ്ടാക്കുന്നവര്‍ക്ക് സ്ഥാപിത രാഷ്ട്രീയ താല്പര്യങ്ങളാണുള്ളത്.

1969 ഏപ്രില്‍ മാസത്തില്‍ വാടിക്കല്‍ രാമകൃഷ്ണനെ വധിച്ചുകൊണ്ടാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കൊലപാതകരാഷ്ട്രീയത്തിനു തുടക്കമിട്ടത്. അടിയന്തരാവസ്ഥകാലത്ത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് കേരളത്തിലെ സി.പി.എം. നേതൃത്വം ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റു ഭരണത്തെ പുറത്താക്കാന്‍ ആര്‍.എസ്.എസ്സിനൊപ്പം നിന്നു. സംഘത്തെ അടുത്തറിയാന്‍ സാധിച്ച പല മാര്‍ക്‌സിസ്റ്റു പ്രവര്‍ത്തകരും ആര്‍.എസ്.എസ്സിലേയ്ക്കു വന്നതിലുള്ള അസഹിഷ്ണുത സി.പി.എം. പ്രകടിപ്പിച്ചത് കൊലപാതക രാഷ്ട്രീയത്തിലൂടെയാണ്. 1978 സപ്തംബര്‍ 2ന് ശാഖ ആക്രമിച്ച് പാനുണ്ട ചന്ദ്രന്‍ എന്ന മുഖ്യശിക്ഷകനെ കൊലപ്പെടുത്തിക്കൊണ്ടാണ് സി.പി.എം കൊലക്കത്തി രാഷ്ട്രീയം വീണ്ടും തുടങ്ങിയത്. 1978-80 കളില്‍ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നു. ഈ സാഹചര്യത്തിലാണ് ദല്‍ഹി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പി.പരമേശ്വരനും ബി.എം.എസ്. സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡിയും സി.പി.എമ്മിന്റെ രാജ്യസഭാംഗമായ രാമമൂര്‍ത്തി വഴി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ആര്‍.എസ്. എസ്സിന്റെ ഭാഗത്തു നിന്നും ആര്‍.ഹരി, പി.മാധവന്‍ എന്നിവരും സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് എം.എം.ലോറന്‍സ് ഉള്‍പ്പെടെയുള്ള നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. എറണാകുളത്ത് ഒരു സ്വയംസേവകന്റെ വീട്ടിലായിരുന്നു ചര്‍ച്ച. ഇത് തീരുമാനമാകാതെ വന്നതിനെ തുടര്‍ന്നാണ് 1980-ല്‍ പി.പരമേശ്വരന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടുമായി സംസാരിച്ചതും അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുമായി ചര്‍ച്ച ചെയ്യാന്‍ അവര്‍ തീരുമാനിച്ചതും. 1980-ല്‍ കേരള ഹൗസില്‍ വെച്ചായിരുന്നു ചര്‍ച്ച. അന്നു പകല്‍ അന്നത്തെ എ.ബി.വി.പി. സംസ്ഥാന സംഘടനാസെക്രട്ടറി വി.മുരളിധരനെ (ഇന്നത്തെ വിദേശകാര്യ സഹമന്ത്രി) തടവിലിട്ടതിന്റെ പേരില്‍ എ.ബി.വി.പിക്കാര്‍ നായനാരെ കേരളഹൗസില്‍ ഘെരാവോ ചെയ്തത് ചര്‍ച്ചയ്ക്ക് തടസ്സമാകുമെന്ന സംശയം ഉണ്ടായിരുന്നു. പി. പരമേശ്വരന്‍ ഇ.എം.എസ്സുമായി സംസാരിക്കുകയും തുടര്‍ന്നു ചര്‍ച്ച ഒരു തടസ്സവും കൂടാതെ നടക്കുകയും ചെയ്തു. പ്രാന്തപ്രചാരക് കെ.ഭാസ്‌കരറാവു, സഹപ്രാന്തപ്രചാരക് ആര്‍.ഹരി എന്നിവരാണ് നായനാരെ കണ്ടു സംസാരിച്ചത്. തുടര്‍ന്നു കേരളത്തില്‍ വെച്ച് ചര്‍ച്ച തുടരാന്‍ തീരുമാനിച്ചുവെങ്കിലും മാര്‍ക്‌സിസ്റ്റു നേതൃത്വം സമാധാന നീക്കങ്ങളോട് സഹകരിച്ചില്ല.

1987-ലാണ് രാഷ്ട്രീയസംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതവഹിക്കാന്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ തയ്യാറായത്. അദ്ദേഹം താല്പര്യമറിയിച്ചതിനുസരിച്ച് ആര്‍.ഹരി, എസ്. സേതുമാധവന്‍, അഡ്വ.ടി.വി. അനന്തന്‍, പി.പി. മുകുന്ദന്‍ എന്നിവര്‍ അദ്ദേഹം ചികിത്സയിലായിരുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചെന്നു കണ്ടു സംസാരിക്കുകയുണ്ടായി. സമാധാനപരമായ സംഘടനാപ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമുണ്ടാകണം, സംഘര്‍ഷമുണ്ടാകുമ്പോള്‍ പോലീസ് നിഷ്പക്ഷത പാലിക്കണം, സംഘടനകള്‍ കൊലയാളികളെ സംരക്ഷിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ കൃഷ്ണയ്യരുടെ മുന്നില്‍ വെച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ കൃഷ്ണയ്യരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഇരുകൂട്ടരും സഹകരിക്കാമെന്നു വാഗ്ദാനം ചെയ്തു. എന്നാല്‍ ഒത്തുതീര്‍പ്പിലെ മഷിയുണങ്ങും മുമ്പ് മാര്‍ക്‌സിസ്റ്റുകാര്‍ കൊലക്കത്തി പുറത്തെടുത്തു. സമാധാനം പാലിക്കാനും പ്രാദേശിക നേതാക്കളെ അനുനയിപ്പിക്കാനും സി.പി.എമ്മിന് സാധിക്കുന്നില്ല എന്നതാണ് വാസ്തുത. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പിന്തുണ കിട്ടുക എന്ന ഉദ്ദേശ്യം വി.ആര്‍.കൃഷ്ണയ്യര്‍ക്കും ഉണ്ടായിരുന്നു എന്നു സംശയിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ കൊലപാതകം തുടര്‍ന്നപ്പോള്‍ അദ്ദേഹം മൗനിയാകുന്നതാണ് പിന്നീട് കണ്ടത്.

കണ്ണൂരില്‍ പല തവണ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ സമാധാനചര്‍ച്ചകളും സര്‍വ്വ കക്ഷി സമ്മേളനങ്ങളും നടന്നിട്ടുണ്ട്. ഈ ചര്‍ച്ചകളിലെല്ലാം ആര്‍.എസ്.എസ്സിന്റെ ഭാഗത്തുനിന്നും ഉന്നയിച്ചത് നേരത്തെ പറഞ്ഞ ആവശ്യങ്ങളാണ്. അവ ശരിവെച്ച കലക്ടര്‍ക്കും മറ്റു രാഷ്ട്രീയക്കാര്‍ക്കും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഇതു ലംഘിച്ചപ്പോള്‍ കേവലം കാഴ്ചക്കാരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

2016-ല്‍ കന്യാകുമാരി – കാശ്മീര്‍ പദയാത്ര നടത്തിയ ആത്മീയാചാര്യന്‍ ശ്രീ എമ്മിനോട് കണ്ണൂരിലും ബനാറസ്സിലും വെച്ച് കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെട്ടു കൂടെ എന്ന് ചിലര്‍ അന്വേഷിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നു പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് നേതൃത്വവുമായി അദ്ദേഹം സംസാരിച്ചു. തുടര്‍ന്നു ദല്‍ഹിയില്‍ വെച്ച് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ജിഭാഗവതിനെ അദ്ദേഹം കണ്ടു. സര്‍സംഘചാലക് നിര്‍ദ്ദേശിച്ചതനുസരിച്ച് കേരളത്തിലെ പ്രാന്തീയ നേതാക്കള്‍ ശ്രീഎമ്മിനെ കാണുകയും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെക്കുക മാത്രമല്ല തങ്ങളുടെ പൂര്‍ണ്ണസഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു സി.പി.എം. നേതൃത്വവുമായി അദ്ദേഹം വീണ്ടും ചര്‍ച്ച നടത്തി. ഇരുകൂട്ടരും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാന്‍ തീരുമാനമായി.

2016 ഡിസംബര്‍ 5ന് തിരുവനന്തപുരം താജ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രാന്ത സഹസംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്തകാര്യവഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, വത്സന്‍ തില്ലേങ്കരി, ഓ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.എം ഭാഗത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്ണൂരില്‍ ഇരുകൂട്ടരുടെയും ജില്ലാ നേതൃത്വം ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാനും പ്രാദേശിക പ്രശ്‌നങ്ങള്‍ അതാതിടത്ത് ചര്‍ച്ച ചെയ്തു പരിഹരിക്കാനും സംഘടനാചട്ടം ലംഘിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ സംഘടന സംരക്ഷിക്കില്ലെന്നും ഇരുകൂട്ടരും സമ്മതിച്ചു. തുടര്‍ന്ന് 2017 ജനുവരി 12ന് കണ്ണൂര്‍ മസ്‌കറ്റ് ബീച്ച് റിസോര്‍ട്ടില്‍ ശ്രീഎമ്മിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആര്‍.എസ്.എസ്സിന്റെ ഭാഗത്തുനിന്നും അഡ്വ. കെ.കെ.ബലറാം, പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പി.കെ. വത്സന്‍, വി.ശശിധരന്‍, ഒ.കെ. പ്രമോദ് എന്നിവര്‍ പങ്കെടുത്തു. കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവരാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും പങ്കെടുത്തത്. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ പ്രാദേശികമായി ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നും അവ പെട്ടെന്നു തന്നെ പരിഹരിക്കണമെന്നും തീരുമാനമായി. അതിന് താലൂക്ക് തല പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു.

ഇതിനു പിന്നാലെയാണ് 2017 ജനുവരി 18ന് തലശ്ശേരിക്കടുത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ കയറി മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊന്നത്. ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചു. കൊലയാളികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സമാധാനശ്രം തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 2017 ജനുവരി 20-ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എന്നിവര്‍ പരാതി നല്‍കി. സമാധാന ചര്‍ച്ച തുടരണമെന്ന് മുഖ്യമന്ത്രി താല്പര്യമെടുക്കുകയും ഫെബ്രുവരി 14ന് കണ്ണൂര്‍ കലക്‌ട്രേറ്റില്‍ സര്‍വ്വകക്ഷിയോഗം ചേരുകയും മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു. 2017 ഫെബ്രുവരിയില്‍ തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയും കോടിയേരിയും ആനത്തലവട്ടം ആനന്ദനും ഗോവിന്ദന്‍ മാസ്റ്ററും സി.പി.എമ്മിന്റെ ഭാഗത്തുനിന്നും അഡ്വ. കെ.കെ.ബലറാം, ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍തില്ലങ്കേരി, ഓ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ആര്‍.എസ്.എസ്. പക്ഷത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്തു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ആത്മാര്‍ത്ഥമായി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായതോടെ കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ച മട്ടായി. സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കപ്പെട്ടു.

ഈ സമാധാനന്തരീക്ഷം ഒരിക്കലും ഇഷ്ടപ്പെടാത്തതാണ് ഇസ്ലാമിക തീവ്രവാദികളും യു.ഡി.എഫ് നേതാക്കളും. സംഘര്‍ഷാന്തരീക്ഷത്തില്‍ മാര്‍ക്‌സിസ്റ്റു വിരുദ്ധവികാരം ആളിക്കത്തിച്ച് ബി.ജെ.പി. അനുഭാവികളുടെ വോട്ട് നിഷ്പ്രയാസം തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താമെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലടക്കം അവര്‍ ഈ തന്ത്രം പ്രയോഗിച്ച് കൈ നനയാതെ മീന്‍പിടിച്ചിട്ടുണ്ട്. ഇത് അധികനാള്‍ വിജയിക്കില്ലെന്നുമാത്രമല്ല, യു.ഡി.എഫിലെ ഹിന്ദു മനഃസ്ഥിതിക്കാരായ വോട്ടര്‍മാര്‍ വരെ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഇത്തവണ വോട്ടു ചെയ്യാനുള്ള സാധ്യതയും അവര്‍ തിരിച്ചറിയുന്നു. അതാണ് 2016-ല്‍ നടന്ന സമാധനചര്‍ച്ചയെ രാഷ്ട്രീയവല്‍ക്കരിച്ച് ആര്‍.എസ്.എസ്.- സി.പി.എം. രാഷ്ട്രീയബാന്ധവമുണ്ടെന കള്ളപ്രചരണത്തിനുള്ള അവരുടെ നീക്കം. കണ്ണൂരില്‍ സമാധാനാന്തരീക്ഷം പുലരരുത് എന്ന് കൊതിക്കുന്നവരെ തിരിച്ചറിയാന്‍ കിട്ടിയ അവസരം കൂടിയാണിത്.

സമാധാനചര്‍ച്ചയെ വിവാദമാക്കുന്നത് ദുരുദ്ദേശ്യപരം -പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ 
സമാധാനാന്തരീക്ഷം നിലനില്‍ക്കണമെന്നും സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തരുത് എന്നുമാണ് ആര്‍.എസ്.എസ്സിന്റെ ആവശ്യമെന്ന് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ആര്‍.എസ്.എസ്. എന്നും സമാധാനത്തിനുവേണ്ടി നിലനില്‍ക്കുന്നു. കൊലപാതകങ്ങളെ സംഘം അംഗീകരിക്കുന്നില്ല. സമാധാനത്തിനായി എന്തു വീട്ടുവീഴ്ചയ്ക്കും സംഘം തയ്യാറാണ്. എല്ലാ സമാധാന നീക്കങ്ങളോടും സംഘം ആത്മാര്‍ത്ഥമായി സഹകരിച്ചിട്ടുണ്ട്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനും വിവാദമാക്കാനും ശ്രമിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: സി.പി.എംSri Mശ്രീ എംRSSCPM
Share28TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies