Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

രാഷ്ട്രവൈഭവത്തിനായി കത്തിയെരിയുന്ന സൂര്യനാകണം

എന്‍.ശ്രീജിത്ത്

Print Edition: 8 January 2021

മകരസംക്രമം ജനുവരി-14

ക്രാന്തിയെന്നാല്‍ മാറ്റം അഥവാ പരിവര്‍ത്തനം എന്നാണര്‍ത്ഥം. മകര സംക്രാന്തി പ്രതിഫലിപ്പിക്കുന്നത് പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്ന മാറ്റത്തെയാണ്. മാറ്റമെന്നത് പ്രകൃതി നിയമമാണെന്ന് സാധാരണ പറയാറുണ്ടല്ലോ. ഈ പ്രപഞ്ചത്തില്‍ മാറ്റമില്ലാത്തതായി ഒന്നുണ്ടെങ്കില്‍ അത് മാറ്റം മാത്രമാണെന്ന മറ്റൊരു ചൊല്ലുമുണ്ട്. ഇതൊരു വസ്തുതയാണ്. പ്രപഞ്ച സൃഷ്ടികളെല്ലാം പരിവര്‍ത്തനത്തിന് വിധേയമാണ്. മകര സംക്രാന്തിയില്‍ പരിവര്‍ത്തനത്തിന് വിധേയമാകുന്നത് പ്രകൃതിയാണ്. സൂര്യനെ കേന്ദ്രമാക്കിയാണ് ആ പരിവര്‍ത്തനം. ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്റെ സഞ്ചാര പഥത്തില്‍ വരുന്ന വ്യത്യാസം മൂലമാണ് പ്രകൃതിയിലും മാറ്റങ്ങള്‍ വരുന്നതെന്ന് പഴമക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ ശാസ്ത്രം പറയുന്നത് സൂര്യന്‍ സ്ഥിരമാണെന്നാണ്. ഭൂമിയാണ് സൂര്യനെ ദീര്‍ഘവൃത്താകാരത്തിലുള്ള ഭ്രമണപഥത്തില്‍ വലംെവക്കുന്നത്. ഭ്രമണപഥം ദീര്‍ഘ വൃത്താകാരമായതിനാല്‍ ചിലയിടത്ത് ഭൂമി സൂര്യനോട് കൂടുതല്‍ അടുക്കുകയും ചിലയിടത്ത് അകലുകയും ചെയ്യും. കൂടാതെ ചെറിയൊരു ചരിവോടു കൂടിയാണ് സ്വന്തം അച്ചുതണ്ടില്‍ ഭൂമി കറങ്ങുന്നതും. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഭൂമി സൂര്യനെ വലംെവക്കുമ്പോള്‍ അതിനനുസൃതമായി ഋതുക്കള്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പരിവര്‍ത്തനങ്ങള്‍ ക്രമബദ്ധമായി സംഭവിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു. ശാസ്ത്രം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇതൊക്കെ മനസ്സിലാക്കിയത്. എന്നാല്‍ പഴമക്കാരായ സാധാരണ മനുഷ്യര്‍ സ്വന്തം നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടതിനെയാണ് വിശദീകരിച്ചത്. ഒരിക്കലും അതില്‍ തെറ്റ് പറയാനാകില്ല. അവരെ സംബന്ധിച്ച് നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ തങ്ങള്‍ ഒരിടത്ത് തന്നെ നില്‍ക്കുന്നതായും സൂര്യന്‍ ദിവസവും കിഴക്കുദിച്ച് പടിഞ്ഞാറേക്ക് യാത്രചെയ്ത് അവിടെ അസ്തമിക്കുകയാണെന്നുമല്ലേ തോന്നുക. രണ്ടായാലും പ്രകൃതിയില്‍ സംഭവിക്കുന്ന പരിവര്‍ത്തനമാണ് നമ്മുടെ മുഖ്യവിഷയം. നമ്മുടെ പൂര്‍വികര്‍ മാറ്റത്തിന്റെ കാലഘട്ടത്തെ ദക്ഷിണായനമെന്നും ഉത്തരായനമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. മകര സംക്രാന്തിയോടെ ദക്ഷിണായന കാലം അവസാനിച്ച് ഉത്തരായന കാലം ആരംഭിക്കുന്നു. തത്ഫലമായി പകലിന് ദൈര്‍ഘ്യം കൂടുന്നു. കൂടുതല്‍ പ്രകാശം ലഭിക്കുന്നു. തണുപ്പൊക്കെ മാറി കൂടുതല്‍ കര്‍മ്മോത്സുകരാകാന്‍ അനുയോജ്യമായ അന്തരീക്ഷം പ്രകൃതിയില്‍ ഒരുങ്ങുന്നു. കര്‍മ്മത്തിന്റെ മഹത്വം ലോകത്തിന് ഉപദേശിച്ച നാടാണ് ഭാരതം. കര്‍മ്മമനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്ന മഹദ് ഗ്രന്ഥമായ ഭഗവദ്ഗീത ഇന്ന് വിശ്വമാകെ പ്രചലിതമാണല്ലോ. അതിനാല്‍ കര്‍മ്മോത്സുകതക്ക് ഏറ്റവും അനുകൂലമായ ഉത്തരായന കാലഘട്ടത്തെ പണ്ടുമുതല്‍ക്കേ ഭാരതം പവിത്രമായി കണ്ടുവന്നു. അതുകൊണ്ട് തന്നെ ഉത്തരായന കാലത്തിന് ആരംഭം കുറിക്കുന്ന മകരസംക്രാന്തി ഭാരതത്തിന്റെ വിവിധ കോണുകളില്‍ വിവിധങ്ങളായ പേരുകളില്‍ ഉത്സവമായി ആഘോഷിച്ചു വരുന്നു.

പ്രകൃതിയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കെല്ലാം ഒരു സവിശേഷതയുണ്ട്. ആ സവിശേഷതയ്ക്ക് ഏറെ പ്രാധാന്യമുണ്ട് താനും. ഉദാഹരണത്തിന് രണ്ടുതരം പരിവര്‍ത്തനങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. ഒന്നാമത്തെ മാതൃക പ്രകൃതിയുടേതാണ്. രണ്ടാമത്തേത് വിപ്ലവങ്ങളിലൂടെ ലോകത്ത് സംഭവിച്ച മാറ്റങ്ങളാണ്. അതിനേയും പലരും ക്രാന്തിയെന്ന് വിശേഷിപ്പിക്കാറുണ്ട്. രണ്ടും തമ്മില്‍ താരതമ്യം ചെയ്യാം. വിപ്ലവങ്ങളിലൂടെ നാട്ടില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ അത്തരം ക്രാന്തികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പ്രകൃതിയില്‍ നടക്കുന്ന ക്രാന്തി. വിപ്ലവത്തിലൂടെയുളള പരിവര്‍ത്തനത്തിന്റെ സ്വഭാവം നിരീക്ഷിക്കുമ്പോള്‍ നമുക്ക് അത് മനസ്സിലാകും. ഒന്നാമതായി വിപ്ലവത്തിലൂടെയുള്ള മാറ്റങ്ങളില്‍ ബലപ്രയോഗത്തിന്റെ പിന്‍ബലം നമുക്ക് കാണാന്‍ സാധിക്കും. രണ്ടാമതായി നിലവിലുള്ള പലതിനേയും മുച്ചൂടും നശിപ്പിച്ചുകൊണ്ടാണ് മാറ്റങ്ങളെല്ലാം വരുത്തിയതെന്നും കാണാം. മൂന്നാമതായി ആ മാറ്റങ്ങള്‍ക്കു വേണ്ടി ഒരുപാട് പേര്‍ക്ക് ജീവഹാനി ഉള്‍പ്പെടെയുളള വലിയ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നതായും കാണാനാവും. നാലാമത് അങ്ങനെ രക്തരൂഷിതമായി കൊണ്ടുവന്ന മാറ്റങ്ങളെ പലപ്പോഴും മനസ്സില്ലാമനസ്സോടെയാണ് സമൂഹം സ്വീകരിച്ചതെന്നും ചരിത്രം പറയുന്നു. അഞ്ചാമത് വലിയ കോലാഹലങ്ങളും അസ്വസ്ഥതകളും സൃഷ്ടിച്ചാണ് ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കിയത് എന്നതുമൊരു ചരിത്ര വസ്തുതയാണ്. ചുരുക്കം പറഞ്ഞാല്‍ വിപ്ലവത്തിലൂടെ വന്ന ക്രാന്തികള്‍ക്ക് പിന്നില്‍ ഒരുപാട് നടുക്കുന്ന ഓര്‍മ്മകളും രക്തച്ചൊരിച്ചിലുകളുമാണ് ഏറെയും. വിപ്ലവത്തിലൂടെ സംഭവിച്ച പരിവര്‍ത്തനങ്ങളെ നിരാകരിക്കാനോ അത് അനാവശ്യമായിരുന്നെന്നോ സ്ഥാപിക്കാനല്ല ഇത് പറഞ്ഞത്. പരിവര്‍ത്തനങ്ങളെ തമ്മിലൊന്ന് താരതമ്യം ചെയ്ത് അവയുടെ സ്വഭാവ വ്യത്യസ്തതകളെ കുറിച്ച് ശരിയായി മനസ്സിലാക്കുകയെന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ ഇവിടെ ഇതിനുള്ളൂ. ഇനി നമുക്ക് പ്രകൃതിയുടെ ക്രാന്തിയെ കുറിച്ചും മേല്‍പ്പറഞ്ഞതില്‍ നിന്നും അതെങ്ങനെ വ്യത്യസ്തമാകുന്നുവെന്നും നോക്കാം.


പ്രകൃതിയുടെ പരിവര്‍ത്തനത്തിന് ഒരു സൗന്ദര്യമുണ്ട്. അതിന്റെ ഭംഗിയെന്തെന്നാല്‍ എപ്പോഴാണ് പരിവര്‍ത്തനം സംഭവിച്ചതെന്ന് അതിനു വിധേയരായവര്‍ പോലുമറിയുന്നില്ല എന്നതാണ്. കാരണം പ്രകൃതിയില്‍ പരിവര്‍ത്തനം സംഭവിക്കുന്നത് ഒറ്റയടിക്കല്ല. സാവധാനം ആവശ്യത്തിന് സമയമെടുത്താണത് സംഭവിക്കുന്നത്. ഉത്തരായന കാലഘട്ടത്തില്‍ പകലിന് ദൈര്‍ഘ്യം കൂടുന്നുവെന്ന് പറയുമ്പോള്‍ അതൊറ്റ ദിവസം കൊണ്ടല്ല സംഭവിക്കുന്നത്. മകരസംക്രമം മാറ്റത്തിന്റെ ആരംഭം മാത്രമാണ്. പിന്നെയുള്ള ദിവസങ്ങളില്‍ ലഭിക്കുന്ന പ്രകാശത്തിന്റെ തോത് അനുദിനമേറി വരുന്നു. അത്രമേല്‍ സ്വാഭാവികമാണീ മാറ്റത്തിന്റെ പ്രക്രിയ. അതുകൊണ്ട് ക്രാന്തിയുടെ ഫലമായി ആര്‍ക്കും യാതൊരുവിധ കഷ്ടനഷ്ടങ്ങളുമുണ്ടാവുന്നില്ല. ഒന്നിനുമൊട്ട് ജീവഹാനിയും സംഭവിക്കുന്നില്ല. പ്രകൃതിയുടെ പരിവര്‍ത്തനം എല്ലാവരേയും സന്തോഷഭരിതരാക്കുന്നു. മനസ്സുകളില്‍ ഉത്സാഹം നിറക്കുന്നു. അതിനാല്‍ എല്ലാവരും ഈ പരിവര്‍ത്തനത്തെ സ്വാഗതം ചെയ്യുന്നു. ആരുമിതിനെ നിരസിക്കുന്നില്ല. നമ്മുടെ നാട്ടില്‍ മകരസംക്രാന്തി ഒരുത്സവമായി തന്നെ കൊണ്ടാടുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. ഇതാണ് പ്രകൃതിയിലെ പരിവര്‍ത്തനത്തിന്റെ സവിശേഷത. ഇതിനെ വെറുമൊരു സവിശേഷതയെന്ന നിലയില്‍ മാത്രം ചുരുക്കിക്കാണേണ്ട ഒന്നല്ല. മാനവരാശിക്ക് ഇതൊരു വലിയ പാഠമാണ്. ആര്‍ക്കും കഷ്ടനഷ്ടങ്ങള്‍ ഉണ്ടാവാതെ ലോകോപകാരാര്‍ത്ഥമുള്ള പരിവര്‍ത്തനങ്ങള്‍ എങ്ങനെയാണ് കൊണ്ടുവരേണ്ടതെന്ന വലിയ പാഠം. മകരസംക്രാന്തി കടന്നുവരുമ്പോള്‍ പ്രകൃതി നല്‍കുന്ന ഈ പാഠമാണ് നാം ഉള്‍ക്കൊള്ളേണ്ടത്.

പരിവര്‍ത്തനത്തിന്റെ ഉത്സവത്തെ പരിവര്‍ത്തനത്തിനു വേണ്ടി രൂപം കൊണ്ട സംഘടന ആഘോഷിക്കുന്നത് സ്വാഭാവികമാണല്ലോ. 1925 ല്‍ വലിയൊരു ക്രാന്തി ലക്ഷ്യമിട്ടു കൊണ്ടാണ് പൂജനീയ ഡോക്ടര്‍ജി സംഘത്തിന് തുടക്കം കുറിച്ചത്. അന്നത്തെ സാമൂഹിക സാഹചര്യങ്ങളാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. ചെറുപ്പം മുതല്‍ക്കേ അദ്ദേഹമൊരു ഉജ്ജ്വല ദേശഭക്തന്‍ ആയിരുന്നു. നാടിന്റെ സംസ്‌കൃതിയിലും പാരമ്പര്യത്തിലും അദ്ദേഹം അങ്ങേയറ്റം അഭിമാനം കൊണ്ടിരുന്നു. ഒരു കാലത്ത് ലോകത്തിന് ദിശ കാട്ടിയ ഭാരതം കടല്‍ കടന്നെത്തിയ കച്ചവടക്കാര്‍ക്ക് മുമ്പില്‍ പോലും അടിയറവ് പറയും വിധം ദുര്‍ബലമായതെങ്ങനെയെന്ന ചിന്ത അദ്ദേഹത്തെ സദാ അലട്ടിയിരുന്നു. നാടിന്റെ വിമോചനത്തിനു വേണ്ടി അന്നത്തെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിലും ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഒളിയുദ്ധം നയിച്ച വിപ്ലവ സംഘടനകളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. പക്ഷേ സ്വാതന്ത്ര്യത്തിനു വേണ്ടി സമരരംഗത്തുണ്ടായിരുന്ന ഈ സംഘടനകള്‍ക്കെല്ലാം ബ്രിട്ടീഷുകാരെ പായിക്കുക എന്ന ഏകലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരാണ് ഭാരതത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് നിനച്ചാണ് അവര്‍ സമരം ചെയ്തിരുന്നത്. അവര്‍ പോയാല്‍ സകല പ്രശ്‌നങ്ങളും അവസാനിക്കുമെന്ന വിശ്വാസത്തോടെയാണ് ക്വിറ്റ് ഇന്ത്യാ എന്ന മുദ്രാവാക്യം പോലും മുഴങ്ങിയത്.

എന്നാല്‍ കുറ്റം മുഴുവന്‍ ബ്രിട്ടീഷുകാരുടെ മേലെ ചാര്‍ത്തി ആശ്വസിക്കാന്‍ ഡോക്ടര്‍ജി ഒരുക്കമല്ലായിരുന്നു. ദേശീയബോധം നഷ്ടപ്പെട്ട് അസംഘടിതരായി തന്‍ കാര്യം മാത്രം ചിന്തിച്ച് സ്വധര്‍മ്മം മറന്ന് ഭാരതീയര്‍ ജീവിച്ചതുകൊണ്ടാണ് അവസരം മുതലെടുത്ത് അനായാസം ഭാരതത്തെ കൈപ്പിടിയിലൊതുക്കാന്‍ വിദേശത്ത് നിന്നും കച്ചവടത്തിനായി വന്നവര്‍ക്ക് പോലും കഴിഞ്ഞതെന്ന് ഡോക്ടര്‍ജി തിരിച്ചറിഞ്ഞു. രോഗത്തെ കാണാതെ രോഗലക്ഷണത്തെ മാത്രം ചികിത്സിക്കുന്ന രീതിയോട് ഡോക്ടര്‍ജിക്ക് യോജിക്കാനായില്ല. അങ്ങനെയാണ് ലക്ഷണത്തെ ചികിത്സിക്കുന്ന സംഘടനകളില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ട് രോഗത്തെ ചികിത്സിക്കാനായി ഒരു പുതിയ സംഘടനയ്ക്ക് അദ്ദേഹം ശുഭാരംഭം കുറിച്ചത്. ഇനിയൊരു ശക്തിയും ദുഷ്ടലാക്കോടെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടാത്തത്ര ശക്തിയുള്ള വൈഭവശാലിയായ ഭാരതമെന്ന സങ്കല്പമാണ് സംഘമാരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. താത്കാലിക ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച സംഘടനയല്ല സംഘമെന്ന് സാരം.

ലോകത്തെ നേര്‍വഴിക്ക് നയിക്കുന്ന ജഗദ് ഗുരുവായി ഭാരതത്തെ പുന:പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിതനായി ജീവിക്കാന്‍ ഡോക്ടര്‍ജി തീരുമാനിച്ചു. ദേശീയ ബോധമുള്ള സംഘടിത സമാജത്തിന്റെ നിര്‍മ്മാണത്തിലൂടെ മാത്രമേ ലക്ഷ്യസാക്ഷാത്കാരം നേടാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത്തരമൊരു സമാജത്തെ നിര്‍മ്മിക്കാന്‍ പരിവര്‍ത്തനം വരേണ്ടത് വ്യക്തികളിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഓരോ വ്യക്തിയിലും ഈ ഭാരത ഭൂമി അമ്മയാണെന്നുള്ള ബോധ്യം പകര്‍ന്നു കൊണ്ട് ഈ മണ്ണിനു വേണ്ടി സമര്‍പ്പിതരായി ജീവിക്കാനുള്ള പ്രേരണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ശാഖയെന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ഒരു നൂറ്റാണ്ടിനോടടുക്കുന്ന ഈ പ്രവര്‍ത്തനം വിജയകരമായി മുന്നോട്ടു പോവുകയാണ്. ഭാരതത്തിന്റെ എല്ലാ കോണിലും ദേശഹിതത്തിന് പ്രാമുഖ്യം നല്‍കി ജീവിക്കുന്ന ഒരു വലിയ കൂട്ടത്തെ സൃഷ്ടിക്കാനും അവരിലൂടെ സംഘടിത ബോധം സമാജത്തിലേക്ക് പകര്‍ന്നു നല്‍കാനും നാളിതു വരെയുള്ള പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ അന്തിമ ലക്ഷ്യം നേടാന്‍ ഇനിയുമേറെ മുന്നോട്ടു പോവേണ്ടതായുണ്ട്. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ ശരിയായ പാതയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന ആത്മവിശ്വാസം ഇന്ന് നമുക്ക് കൈമുതലായുണ്ട്.

1925 ല്‍ നിന്നും 2020 ആയപ്പോഴേക്കും വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നുകഴിഞ്ഞു. എല്ലാ ആധുനിക സൗകര്യങ്ങളുടേയും നടുവിലുള്ള ജീവിതത്തെ ഫാസ്റ്റ് ലൈഫ് എന്നാണിന്ന് വിളിക്കുന്നത്. ഞൊടിയിടയില്‍ കാര്യം സാധിക്കുന്നതിനോടാണ് ഇന്ന് എല്ലാവര്‍ക്കും താല്പര്യം. സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യ മനസ്സിനെ അത്തരത്തില്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ സംഘകാര്യം ക്ഷമയോടു കൂടി ചെയ്യേണ്ടതാണ്. അതിന്റെ ഫലം പെട്ടെന്ന് ലഭിക്കുന്നതല്ല. കാരണം നാളിതുവരെയുള്ള പരിവര്‍ത്തന യത്‌നത്തില്‍ സംഘം സ്വീകരിച്ചിട്ടുള്ള ഒരു ശൈലിയുണ്ട്. ആ ശൈലി സ്വീകരിക്കാന്‍ കാരണവുമുണ്ട്. അതിവേഗ ജീവിതത്തിന്റെ സ്വാധീനത്താല്‍ അതില്‍ നിന്നും നമ്മള്‍ വ്യതിചലിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് സംഘപ്രവര്‍ത്തനത്തിന്റെ ഫലം ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പുതിയ തലമുറക്കുമാകുമെന്നതില്‍ സംശയമില്ല.

രണ്ട് രീതിയിലുള്ള പരിവര്‍ത്തനത്തെക്കുറിച്ച് മുമ്പ് പറഞ്ഞിരുന്നല്ലോ. അതില്‍ പ്രകൃതിയുടെ മാതൃകയാണ് പൂജനീയ ഡോക്ടര്‍ജി സ്വീകരിച്ചത്. പ്രകൃതിയെ പോലെ ശബ്ദകോലാഹലങ്ങളുണ്ടാക്കാതെ പ്രവര്‍ത്തിച്ചാണ് സംഘം സമാജത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചത്. നിശബ്ദ പ്രവര്‍ത്തനമെന്ന വിശേഷണം സംഘകാര്യത്തിന് ലഭിച്ചതങ്ങനെയാണ്. സംഘപദ്ധതിയില്‍ കൂടി കടന്നുപോയി പരിവര്‍ത്തനത്തിന് വിധേയരായവര്‍ പോലും തങ്ങളിലെപ്പോഴാണ് മാറ്റങ്ങള്‍ സംഭവിച്ചതെന്ന് അറിയുന്നതേയില്ല. അത്രമാത്രം സ്വാഭാവികമാണ് സംഘത്തിന്റെ വ്യക്തിനിര്‍മ്മാണ പ്രക്രിയ. ഈ പരിവര്‍ത്തനത്തിന്റെ ഭാഗമായി ആര്‍ക്കും യാതൊരു കഷ്ടനഷ്ടങ്ങളുമുണ്ടാവുന്നില്ല. ഒന്നിനുമത് ഹാനിയും വരുത്തുന്നില്ല. എന്നു മാത്രമല്ല മാറ്റങ്ങളിലൂടെ ഉള്ളതിന്റെ സൗന്ദര്യവും കരുത്തും ഒന്നിനൊന്ന് ഏറുന്നതേയുള്ളൂ. ഉദാഹരണത്തിന് സംഘപ്രവര്‍ത്തനത്തിലൂടെ വ്യക്തികള്‍ ശീലസമ്പന്നരും ആത്മവിശ്വാസമുള്ളവരും സമര്‍പ്പിതരുമായി മാറുന്നു. സമാജമാകട്ടെ ധാര്‍മ്മിക ശക്തിയും സംവേദനക്ഷമതയും കൈവരിച്ച് സംഘടിതമായിത്തീരുന്നു.

ഈ രീതിയിലുള്ള പരിവര്‍ത്തനം മാത്രമേ ശാശ്വതമായി നിലനില്ക്കൂ എന്ന ബോധ്യം ഡോക്ടര്‍ജിക്കുണ്ടായിരുന്നു. ആരംഭകാലത്ത് മഹാത്മാക്കളില്‍ പലരും സംഘപ്രവര്‍ത്തനത്തിന്റെ നന്മകളെ അനുമോദിച്ചെങ്കിലും അവര്‍ ഇതില്‍ കണ്ട ഒരു അപാകത മാറ്റത്തിനേറെ സമയമെടുക്കും എന്നതായിരുന്നു. അതുകൊണ്ട് അവരില്‍ പലരും ഒറ്റയടിക്ക് വലിയൊരു മാറ്റം ലക്ഷ്യമിട്ട് രാജനൈതിക മേഖലയിലാണ് പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെട്ടത്. 1947-നു ശേഷം ഇന്നുവരെയുള്ള രാജനൈതിക രംഗത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ അതിന്റെ അസ്ഥിരതയും സമാജത്തില്‍ അതിന് എത്രമാത്രം രാഷ്ട്രാനുകൂലമായ ദിശാബോധം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും സ്വയം വിലയിരുത്താനാവുമല്ലോ. എന്നാല്‍ അപ്പോഴും പൂജനീയ ഡോക്ടര്‍ജിക്ക് സംഘ പ്രവര്‍ത്തനത്തില്‍ അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. വ്യക്തിനിര്‍മ്മാണത്തിലൂടെ രൂപപ്പെട്ടവര്‍ മുഖാന്തിരം സമീപഭാവിയില്‍ തന്നെ ഭാരതത്തിന്റെ സമസ്ത മേഖലകളിലും രാഷ്ട്രഹിതത്തിന് അനുകൂലമായ ദിശയില്‍ പരിവര്‍ത്തനമുണ്ടാകുമെന്നദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിരുന്നു.

ആ ദീര്‍ഘദര്‍ശനത്തെ ശരിവച്ചു കൊണ്ടുള്ള ക്രാന്തികളാണ് ഇന്ന് രാഷ്ട്രത്തിന്റെ സമസ്ത മേഖലകളിലും നമുക്ക് ദര്‍ശിക്കാനാകുന്നത്. സംഘശാഖയില്‍ കൂടി വളര്‍ന്നു വന്നവര്‍ ഇന്ന് എല്ലാ മേഖലകളിലേക്കും കടന്നുചെന്ന് ധാര്‍മ്മികതയില്‍ അടിയുറച്ച പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിവരുന്നു. വിദ്യാഭ്യാസ, ആദ്ധ്യാത്മിക, കലാ, സാംസ്‌കാരിക മേഖലകളിലും വിജ്ഞാനം, ആരോഗ്യം, സേവനം, രാജനൈതികം എന്നു തുടങ്ങി സര്‍വ്വരംഗങ്ങളിലും കര്‍ഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍, വനവാസികള്‍, തൊഴിലാളികള്‍ എന്നിങ്ങനെ സകല ജനവിഭാഗങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് പ്രകൃതിയുടെ മാതൃകയിലുള്ള നിശ്ശബ്ദവും സ്വാഭാവികവും ദേശവ്യാപകവുമായ മന:പരിവര്‍ത്തനമാണിന്ന് സംഘം നടത്തിവരുന്നത്. തത്ഫലമായി ദേശം ഇന്ന് പ്രഗതിയുടെ പാതയിലാണ്. ഡോക്ടര്‍ജി ഇച്ഛിച്ചതു പോലെ ദേശത്തിന് നേര്‍ക്കുള്ള ഒരു വെല്ലുവിളിയും ഇന്ന് ചോദ്യം ചെയ്യപ്പെടാതെ പോകുന്നില്ല. കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി മുടങ്ങാതെ നടന്നുവരുന്ന ശാഖയെന്ന മഹാതപസ്യയുടെ ഫലമാണിതെല്ലാം.

ഭരണത്തിന്റേയോ ഭരണാധികാരികളുടേയോ മാത്രം ശക്തിയില്‍ നിര്‍ഭരമായ ഭാരതത്തെയല്ല ഡോക്ടര്‍ജി വിഭാവനം ചെയ്തത്. സമ്പൂര്‍ണ്ണ സമാജത്തിന്റെയും സംഘടിത ശക്തിയുടെ കരുത്തില്‍ ഉയര്‍ന്നു നില്ക്കുന്ന ഭാരത രാഷ്ട്രമെന്ന സങ്കല്പമാണ് അദ്ദേഹം നമ്മുടെ മുമ്പില്‍ വച്ചത്. ദേശതാല്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സമാജത്തിന്റെ സൃഷ്ടി മാത്രമായിരുന്നു അതിനുള്ള പോംവഴി. വോട്ടുചെയ്തു ഭരണാധികാരികളെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ രാഷ്ട്രകാര്യത്തില്‍ പിന്നെയെല്ലാം അവരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് കരുതുന്ന മനോഭാവം തിരുത്തുകയെന്ന വലിയ വെല്ലുവിളിയാണ് നമ്മുടെ മുന്നിലുണ്ടായിരുന്നത്. സ്വന്തം താല്പര്യത്തിന്റെ മോഹവലയത്തില്‍ അകപ്പെട്ട് തങ്ങള്‍ക്കെന്തു കിട്ടിയെന്ന് മാത്രം നോക്കി ജനാധിപത്യ ധര്‍മ്മം നിര്‍വഹിക്കുന്ന മാനസികാവസ്ഥ നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നു. എന്നാല്‍ അതിലൊക്കെ പ്രകടമായ മാറ്റങ്ങളിന്ന് ദൃശ്യമാണ്. ഭാരതത്തില്‍ അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷി തങ്ങളധികാരത്തിലെത്തിയാല്‍ രാജ്യത്തെ കുടുംബങ്ങള്‍ക്ക് പ്രതിമാസം ഏഴായിരം രൂപയോളം വേതനം നല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ പതിവില്‍ നിന്നും ഭിന്നമായി ആനുകൂല്യങ്ങളില്‍ തരിമ്പുപോലും ഭ്രമിക്കാതെ അവയെ നിര്‍ദ്ദയം തള്ളിക്കളയാനുള്ള ശക്തി നേടിക്കൊണ്ട് രാഷ്ട്രതാല്പര്യം മാത്രം കണക്കിലെടുത്ത് ഭാരതീയര്‍ വിധിയെഴുതിയത് നാം കണ്ടു. നിശ്ശബ്ദ പ്രവര്‍ത്തനത്തിന്റെ സ്വാധീനം രാജനൈതിക മേഖലയിലും രാഷ്ട്രാനുകൂലമായി പ്രതിഫലിച്ചതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.

അതേസമയം ഇതിനു വിപരീതമായ കാഴ്ചയെയൊട്ട് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. ദേശസുരക്ഷയെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും ജനവിധിയില്‍ അതൊട്ടും പ്രതിഫലിക്കാത്ത ഒരു തിരഞ്ഞെടുപ്പും നമ്മള്‍ അടുത്തിടെ കണ്ടുവല്ലോ. ദേശതാല്പര്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങള്‍ നാടെമ്പാടും നിരന്തരം ചര്‍ച്ചയായിട്ടും അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ജനം മുഖവിലക്കെടുത്തത് തങ്ങള്‍ യഥേഷ്ടം നല്‍കിയ സൗജന്യങ്ങള്‍ മാത്രമാണെന്ന അവകാശവാദമാണ് വിജയിച്ചവര്‍ ഉന്നയിച്ചത്. ഈ വാദത്തെ മുഖവിലക്കെടുത്താല്‍ അത് നമുക്കൊരു ദിശാഫലകമാണ്. നമ്മുടെ നിശ്ശബ്ദ പ്രവര്‍ത്തനം ഇനിഎത്രമാത്രം മുന്നോട്ട് പോവേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്ന ദിശാഫലകം. താത്കാലിക മാറ്റമല്ല നമ്മള്‍ ലക്ഷ്യം വക്കുന്നത്. രാജനൈതിക രംഗമുള്‍പ്പെടെ സമസ്ത മേഖലകളിലും നാമാഗ്രഹിക്കുന്ന വിധത്തിലൊരു ശാശ്വതമായ പരിവര്‍ത്തനം കൊണ്ടുവരണമെങ്കില്‍ ജനമനസ്സില്‍ രാഷ്ട്രബോധത്തെ അരക്കിട്ടുറപ്പിക്കുന്ന ശാഖാ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് നാളിതുവരെയുള്ള ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.

സമൂലമായ പരിവര്‍ത്തനത്തിന്റെ പ്രാപ്തിക്കായി നമുക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. അതിനായി വലിയ തപസ്യ അനുഷ്ഠിക്കേണ്ടതുണ്ടെന്ന് സാരം. നേട്ടങ്ങള്‍ വരികയും പോവുകയും ചെയ്യും. മഹത്വം നേട്ടം കൈവരിക്കാന്‍ അനുഷ്ഠിച്ച തപസ്യക്കാണെന്ന് പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് വഴി കാട്ടുകയുണ്ടായല്ലോ. തപസ്യക്കും നമ്മുടെ മുന്നിലുള്ള മാതൃക പ്രകൃതി തന്നെ. പ്രകൃതിയിലെ പരിവര്‍ത്തനകാരകന്‍ സൂര്യനാണ്. തന്റെ ഉത്കൃഷ്ടമായ തപസ്യയാലാണ് ക്രാന്തിക്ക് ഹേതുവാകാന്‍ സൂര്യന് സാധിച്ചത്. സൂര്യന്‍ നമ്മുടെ മുമ്പില്‍ വെക്കുന്ന മാതൃകയെന്താണ്? ഒന്ന്, പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുക. അര നിമിഷം പോലും വിശ്രമിക്കാതെ കര്‍മ്മനിരതനാണ് സൂര്യന്‍. രണ്ട്, ഏറ്റെടുത്ത കര്‍മ്മത്തിനായി സ്വജീവിതമര്‍പ്പിക്കുക. സ്വയമെരിഞ്ഞു കൊണ്ടാണ് സൂര്യന്‍ ക്രാന്തിക്കായി നിരന്തരം യത്‌നിക്കുന്നത്. സ്വയമര്‍പ്പണമാണ് തപസ്യയെ മഹത്തരമാക്കുന്നത്. സംഘം വിഭാവനം ചെയ്യുന്ന പരിവര്‍ത്തനം യഥാര്‍ത്ഥ്യമാകാനും ഓരോ സ്വയംസേവകനും സൂര്യനെപ്പോലെ സ്വജീവിതമര്‍പ്പിച്ച് നിരന്തരം യത്‌നിക്കണം. പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായ ശാഖാ പദ്ധതിയില്‍ കര്‍ശന നിഷ്ഠ പുലര്‍ത്തണം.

അതെ.. മാറ്റത്തിന് കുറുക്ക് വഴികളൊന്നുമില്ല. പ്രകൃതിയും സൂര്യനും നമുക്ക് നല്‍കുന്ന പാഠമിതാണ്. ഉത്തരായന കാലഘട്ടത്തില്‍ പകലിന് കൂടുതല്‍ ദൈര്‍ഘ്യമേകി കൂടുതല്‍ കര്‍മ്മനിരതരാകാന്‍ അനുകൂലമായ സാഹചര്യം പ്രകൃതി നമുക്കായി ഒരുക്കുകയാണ്. പരിവര്‍ത്തനത്തിന് വേണ്ടി രൂപം കൊണ്ട സംഘടന എന്നനിലയില്‍ കര്‍മ്മം ചെയ്യാനുള്ള ഔത്സുക്യത്തോടെ സസന്തോഷം നമുക്ക് ഉത്തരായനത്തെ വരവേല്‍ക്കാം. സൂര്യനും പ്രകൃതിയും പകര്‍ന്നു നല്‍കുന്ന സംക്രാന്തിയുടെ സന്ദേശത്തെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് രാഷ്ട്രഹിതത്തിനായി നമുക്ക് നമ്മളെ യജിക്കാം.

 

Share12TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies