Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഹിന്ദു വംശഹത്യ ആഘോഷിക്കപ്പെടുമ്പോള്‍!

അഡ്വ.ശങ്കു ടി. ദാസ്

Print Edition: 17 July 2020

മലബാര്‍ മാപ്പിള ലഹള എന്ന ഹിന്ദു വിരുദ്ധ വര്‍ഗ്ഗീയ കലാപത്തെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ മുന്നേറ്റവും ജന്മിത്വ വിരുദ്ധ കര്‍ഷക സമരവും ഒക്കെയായി ചിത്രീകരിച്ച് ആഘോഷിക്കുന്നവര്‍ മലബാറിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെയാണ് വെല്ലുവിളിക്കുന്നത്.

പതിനായിരത്തിലേറെ ഹിന്ദുക്കളെ കൊന്നുതള്ളുകയും അയ്യായിരത്തിലേറെ പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും ആയിരക്കണക്കിന് സ്ത്രീകളെ ക്രൂരമായ കൂട്ട ബലാത്സംഗങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്ത അതിഭയാനകമായ വര്‍ഗ്ഗീയ കലാപമാണ് 1921ല്‍ മലബാറില്‍ മാപ്പിളമാര്‍ അഴിച്ചുവിട്ട ലഹള. അതില്‍ സാമ്രാജ്യത്വ വിരുദ്ധതയോ സ്വാതന്ത്ര്യ ദാഹമോ ലവലേശമില്ല. ഉള്ളത് അങ്ങേയറ്റം രാക്ഷസീയമായ പര ധര്‍മ്മ വിരോധം മാത്രമാണ്.

ചരിത്രമറിയാത്തവരെ ഓര്‍മ്മിപ്പിക്കാം
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനോട് തോറ്റ് സ്ഥാനഭ്രഷ്ടന്‍ ആക്കപ്പെട്ട തുര്‍ക്കിയിലെ ഖലീഫയെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധിപനായി പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെതിരെ ഇന്ത്യയില്‍ നടന്ന ഇസ്ലാമിക മുന്നേറ്റമാണ് ഖിലാഫത്ത്.

കാരണം തുര്‍ക്കിയിലെ സുല്‍ത്താന്‍ എന്നാല്‍ ലോകത്തിലെ സുന്നി മുസ്ലിങ്ങളുടെ മുഴുവന്‍ ആദ്ധ്യാത്മിക നേതാവായ ഓട്ടോമന്‍ കാലിഫേറ്റിന്റെ ഖലീഫ കൂടിയാണ്.
ഇസ്ലാമിക വിശ്വാസി സമൂഹം എന്നര്‍ത്ഥം വരുന്ന ഉമ്മത്തിന്റെ തലവനും പ്രവാചകന്‍ മുഹമ്മദിന്റെ നേരിട്ടുള്ള പിന്തുടര്‍ച്ചക്കാരനുമായ ആത്മീയ/രാഷ്ട്രീയ നേതാവിന്റെ സ്ഥാനപ്പേരാണ് ഖലീഫ.ആ ഖലീഫയെ ഒന്നാം ലോക മഹായുദ്ധത്തില്‍ പരാജയപ്പെടുത്തിയ ശേഷം ട്രീറ്റി ഓഫ് സേവ്‌റെസ് എന്ന ഉടമ്പടി ഒപ്പീടിച്ചു നിഷ്പ്രഭനാക്കിയ ബ്രിട്ടനോടുള്ള ഇന്ത്യയിലെ മുസ്ലിങ്ങളുടെ അമര്‍ഷമാണ് ഖിലാഫത്ത് പ്രസ്ഥാനമായത്.

1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി യുദ്ധം ചെയ്ത ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികര്‍ കൊല ചെയ്യപ്പെട്ടിരുന്നു.
അതിനെതിരെയല്ല!

1857ല്‍ ഇന്ത്യയിലുണ്ടായ ഒന്നാം സ്വാതന്ത്ര്യ യുദ്ധത്തെ ബ്രിട്ടീഷുകാര്‍ ക്രൂരമായി അടിച്ചമര്‍ത്തുകയും അതില്‍ പങ്കെടുത്ത എത്രയോ നാട്ടുരാജാക്കന്മാരെ സ്ഥാനഭ്രഷ്ടര്‍ ആക്കുകയും ചെയ്തിരുന്നു.
അതിനെതിരെയല്ല!

1858 മുതല്‍ ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ആവുകയും 1876ല്‍ വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനി ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിനെതിരെയുമല്ല!

1919ല്‍ തുര്‍ക്കിയിലെ ഖലീഫയുടെ സിംഹാസനത്തിന് ഇളക്കം തട്ടിയപ്പോഴാണ് ഇവിടെ ചിലര്‍ക്ക് ബ്രിട്ടനോട് വല്ലാത്ത മുഷിച്ചിലും രോഷവും ഉണ്ടായത്. അതിനെതിരെയാണ് ഖിലാഫത്ത്ഉണ്ടായത്! ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കണം എന്നൊരാവശ്യം പോലും അതിനുണ്ടായിരുന്നില്ല. തുര്‍ക്കിയിലെ ഖലീഫയുടെ സിംഹാസനവും പദവികളും മടക്കി നല്‍കണം എന്നത് മാത്രമായിരുന്നു ഖിലാഫത്തിന്റെ ലക്ഷ്യം.

ബ്രിട്ടീഷുകാരോടുള്ള അവരുടെ വിരോധം ഇന്ത്യയില്‍ അവര്‍ നടത്തിയിരുന്ന മര്‍ദ്ദനങ്ങളുടെയോ ചൂഷണങ്ങളുടെയോ പേരിലല്ല. ഇസ്ലാമിന്റെ പരമോന്നത നേതൃത്വത്തെ ആക്രമിച്ച ക്രിസ്ത്യാനികള്‍ എന്ന നിലയിലായിരുന്നു.

ബ്രിട്ടനും ഫ്രാന്‍സിനും റഷ്യക്കും സെര്‍ബിയക്കും എതിരെ ആയുധങ്ങള്‍ എടുത്തു പോരാടിക്കൊണ്ട് ഓട്ടോമന്‍ ഖാലിഫേറ്റിനെ സംരക്ഷിക്കാനുള്ള വിശുദ്ധ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ലോകത്താകമാനമുള്ള മുസ്ലിം സമൂഹത്തോട് ആഹ്വാനം ചെയ്തുകൊണ്ട് 1914ല്‍ തന്നെ ഖലീഫയെ പ്രതിനിധീകരിച്ച് തുര്‍ക്കിയിലെ ഇസ്ലാമിക മതാചാര്യന്‍ ആയ ശൈഖ് ഉല്‍ ഇസ്ലാം പ്രഖ്യാപിച്ച ഓട്ടോമന്‍ ജിഹാദ് ആണ് അതിന്റെ പ്രേരക ശക്തി.

അതെങ്ങിനെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ മുന്നേറ്റമാവുക എന്നാലോചിക്കണം. ആലി സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന മൌലാന മുഹമ്മദ് അലിയും മൌലാന ഷൗക്കത് അലിയുമാണ് ഇന്ത്യയില്‍ ഖിലാഫത്തിന്റെ തീ ആളിക്കത്തിക്കുന്നത്.

തുര്‍ക്കിയിലെ സഹോദര മുസ്ലിങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായി തുടങ്ങിയ ആ പ്രസ്ഥാനത്തെ വൈകാരിക വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ബ്രിട്ടീഷ് വിരുദ്ധ മുസ്ലിം മുന്നേറ്റമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു.

തുര്‍ക്കി സ്‌നേഹികളായ മറ്റു ഖലീഫാ അനുകൂലികളെ സംഘടിപ്പിച്ച്അവര്‍ ആള്‍ ഇന്ത്യാ ഖിലാഫത്ത് കമ്മറ്റി സ്ഥാപിച്ചു.
1920 ആയപ്പോഴേക്കും ഖലീഫയുടെ സ്ഥാനം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലിങ്ങളുടെ പ്രതിഷേധം നിയന്ത്രണാതീതമാകും എന്ന് മുന്നറിയിപ്പ് കൊടുത്തു കൊണ്ടുള്ള ഖിലാഫത്ത് മാനിഫെസ്റ്റോ അവര്‍ പ്രസിദ്ധീകരിച്ചു.

ലക്ഷ്യം രണ്ടാണെങ്കിലും പൊതു ശത്രു ഒന്നായത് കൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി യോജിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു.
സ്വാതന്ത്ര്യ മുന്നേറ്റത്തില്‍ മുസ്ലിങ്ങളുടെ വലിയ അളവിലുള്ള പങ്കാളിത്തം കൂടി ചേരുന്നതോടെ ബ്രിട്ടന്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആവുമെന്നും, അങ്ങനെ അവരെ തുരത്തി സ്വാതന്ത്ര്യം നേടുക എളുപ്പമാവും എന്നും ഗാന്ധിജികണക്ക് കൂട്ടി.

അങ്ങനെ ഖിലാഫത്ത് നേതാക്കളെ കോണ്‍ഗ്രസ്സ് സമ്മേളനത്തിലേക്ക് ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ അവരുടെ സഹകരണം ഉറപ്പാക്കുകയും പകരം ഖിലാഫത്തിന് കോണ്‍ഗ്രസിന്റെ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ബ്രിട്ടനെതിരായ ഖിലാഫത്ത്-സ്വരാജ് സംയുക്ത മുന്നേറ്റമായിരുന്നു കോണ്‍ഗ്രസ്സിന്റെ പദ്ധതി. തെറ്റായ കണക്കുകൂട്ടലും അമ്പേ പാളിപ്പോയൊരു പദ്ധതിയും ആയിരുന്നു അത്. ആ തെറ്റിയ കണക്കുകൂട്ടലിന്റെ വില കൊടുക്കേണ്ടി വന്നത് പക്ഷെ മലബാറിലെ പാവം ഹിന്ദുക്കള്‍ക്കാണ്. മലബാറിലെ ഖിലാഫത്ത് മാപ്പിള കലാപമായിരുന്നു.

ആ കലാപം ബ്രിട്ടീഷുകാര്‍ക്ക് എതിരെയല്ല, തുര്‍ക്കിയിലെ ഖലീഫയെ പറ്റി കേട്ടറിവ് പോലുമില്ലായിരുന്ന ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് എതിരെയായിരുന്നു.
ഹിന്ദുക്കളില്‍ നിന്ന് ഫണ്ട് പിരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും ഖിലാഫത്ത് കമ്മറ്റികള്‍ സ്ഥാപിച്ച കോണ്‍ഗ്രസ്സിനെ നോക്കുകുത്തിയാക്കി ദിവസങ്ങള്‍ക്കകം മാപ്പിള ലഹളക്കാര്‍ മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അതിനെ വര്‍ഗ്ഗീയ കലാപമാക്കി.

കോണ്‍ഗ്രസ്സ് സമ്മേളന വേദിയില്‍ ആലി സഹോദരങ്ങളെ വിളിച്ചുവരുത്തി ഖിലാഫത്തിനെ സ്വാതന്ത്ര്യസമരത്തില്‍ കൂട്ടിയോജിപ്പിച്ച ഗാന്ധിജിയുടെ അഹിംസാ വാദത്തെ പുച്ഛിച്ചുതള്ളി അവര്‍ ആയുധങ്ങള്‍ ഏന്തി ലഹള അഴിച്ചുവിട്ടു.

ആറുമാസം നീണ്ടു നിന്ന ആ ലഹളയില്‍ പതിനായിരത്തില്‍ ഏറെ ഹിന്ദുക്കള്‍ ആണ് കൊല ചെയ്യപ്പെട്ടത്. വാള്‍ത്തലപ്പില്‍ ബലമായി മതംമാറ്റപ്പെട്ട പുരുഷന്‍മാരുടെയും ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളുടെയും എണ്ണം പറയാന്‍ പ്രയാസമാണ്.

1921 ഓഗസ്റ്റ് 20നാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. നിലമ്പൂര്‍ തിരുമുല്‍പ്പാടിന്റെ കോവിലകം ആക്രമിച്ചു തോക്കും വാളും ഉള്‍പ്പെടുന്ന ആയുധങ്ങള്‍ കൊള്ളയടിച്ച ഏറനാട് ഖിലാഫത്ത് കമ്മറ്റി സെക്രട്ടറി വടക്കേവീട്ടില്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വന്നതായിരുന്നു അതിന്റെ തുടക്കം.

രണ്ടായിരത്തോളം വരുന്ന ആയുധമേന്തിയ മാപ്പിളമാര്‍ തക്ബീര്‍ വിളികളുമായി പോലീസിനെ വളഞ്ഞു അറസ്റ്റ് തടസ്സപ്പെടുത്തി. പൊലീസുകാരെ സംഘബലം കൊണ്ട് വിരട്ടിയോടിച്ച ശേഷം അവര്‍ തന്റെ പ്രിയപ്പെട്ട പിസ്റ്റള്‍ നഷ്ടപ്പെട്ടതിനെതിരെ പരാതി കൊടുക്കാനുള്ള ധിക്കാരം കാണിച്ച നിലമ്പൂര്‍ കോവിലകത്തെ തിരുമുല്‍പ്പാടിനെ വധിക്കുമെന്ന് പ്രഖ്യാപിച്ചു നിലമ്പൂരിലേക്ക് സായുധ മാര്‍ച്ച് നടത്തി.
കോണ്‍ഗ്രസ്സ് നേതാക്കള്‍ വഴിയില്‍ പലയിടത്തും നിന്ന് താണ് കേണ് അപേക്ഷിച്ച ശേഷമാണ് അവര്‍ തിരുമുല്‍പ്പാടിന്റെ മരണ വാറന്റ് റദ്ദാക്കി താല്‍ക്കാലം ക്ഷമിച്ചു പിരിഞ്ഞു പോവുന്നത്. പക്ഷെ, കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് ഏറനാട്ടിലെ ഹിന്ദുക്കള്‍ക്ക് അന്നേ ദിവസം ബോധ്യമായി. പോലീസിനെ വളഞ്ഞ് മുഹമ്മദിന്റെ അറസ്റ്റ് തടസ്സപ്പെടുത്തിയ അക്രമി സംഘത്തില്‍ ചിലര്‍ തിരൂരങ്ങാടിയിലെ മമ്പുറം പള്ളിയില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പിറ്റേന്ന് പോലീസ് പള്ളി റെയ്ഡ് ചെയ്തു ഖിലാഫത്ത് രേഖകള്‍ പിടിച്ചെടുത്തു.

എന്നാല്‍ ഈ വിവരം പുറത്തു പ്രചരിക്കപ്പെട്ടത് തിരൂരങ്ങാടിയില്‍ പോലീസ് ഇറങ്ങി മമ്പുറം പള്ളി തകര്‍ത്തു കളഞ്ഞു എന്ന മട്ടിലാണ്.
കേട്ട പാതി കേള്‍ക്കാത്ത പാതി ഹാലിളകിയ മാപ്പിളമാര്‍ നേരത്തെ സംഭരിച്ചു വെച്ചിരുന്ന ആയുധങ്ങളുമായി ഇറങ്ങി പൂര്‍ണ്ണാര്‍ത്ഥത്തില്‍ കലാപം അഴിച്ചുവിട്ടു.
പോലീസ് സ്റ്റേഷനും കോടതിയും ട്രഷറിയും റജിസ്ട്രാര്‍ ഓഫീസും റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടെ ആക്രമിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സര്‍ക്കാര്‍ രേഖകള്‍ മുഴുവന്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശേഷിയോ സന്നാഹമോ പൊലീസിന് ഉണ്ടായിരുന്നില്ല. അവര്‍ക്ക് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടിവന്നു.
1921 ആഗസ്റ്റ് 28 മുതല്‍ ഏറനാടും വള്ളുവനാടും തിരൂരങ്ങാടിയും പൊന്നാനിയും മഞ്ചേരിയും പെരിന്തല്‍മണ്ണയും പാണ്ടിക്കാടും മലപ്പുറവും പൂര്‍ണ്ണമായി ലഹളക്കാരുടെ കീഴിലായി. ഏതാണ്ട് 5200 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന പ്രദേശമത്രയും, അതായത് തെക്കന്‍ മലബാറിന്റെ 40% ഭാഗവും, അവരുടെ മാത്രം ഭരണത്തിലായി. മരുന്നിന് പോലും ഒരു ബ്രിട്ടീഷുകാരനോ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോ അവിടെ ഉണ്ടായിരുന്നില്ല.

പിന്നെ ആര്‍ക്കെതിരെ ആയിരുന്നു പിന്നെയും നാല് മാസം കൂടി, കൃത്യമായി പറഞ്ഞാല്‍ 1922 ജനുവരി 5 വരെ, നീണ്ടുനിന്ന മലബാര്‍ മാപ്പിള കലാപം?
1921 ആഗസ്റ്റ് 28 മുതല്‍ 1922 ജനുവരി 5 വരെയുള്ള 135 ദിവസങ്ങളില്‍ ഭരണകൂടം കയ്യൊഴിഞ്ഞ മലബാറിലാകെ മാപ്പിള കലാപകാരികള്‍ അഴിഞ്ഞാടുകയായിരുന്നു. അവരുടെ ഹാലിളക്കത്തിന്റെ ഇരകള്‍ കാഫിറുങ്ങളായ ഹിന്ദുക്കളും ആയിരുന്നു.

‘ഭള്ളാര്‍ന്ന ദുഷ്ട മുഹമ്മദന്മാര്‍ കേറിക്കൊള്ളയിട്ടാര്‍ത്തഹോ തീ കൊളുത്തി
വെന്തു പോയോരു വമ്പിച്ച മനയ്ക്കലെ
സന്താന വല്ലിയാണിക്കുമാരി.
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊല ചെയ്തും
‘അള്ളാ’ മതത്തില്‍ പിടിച്ചു ചേര്‍ത്തും
ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നോള്‍
അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍, ജനങ്ങളെ കാണ്‍ക വയ്യേ
അമ്മമാരില്ലേ സഹോദരിമാരില്ലേ-
യീ മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ!’

എന്ന് “’ദുരവസ്ഥ’യില്‍ മഹാകവി കുമാരനാശാന്‍ ചോദിച്ചത് അവരെ പറ്റിയാണ്.
‘കിണറുകളില്‍ എല്ലാം അളിഞ്ഞ ശവശരീരങ്ങള്‍ കുന്നു കൂടിയിരിക്കുന്നു’എന്ന് നിലമ്പൂര്‍ രാജ്ഞി വൈസ്രോയി ആയിരുന്ന ലോര്‍ഡ് റീഡിങ്ങിന്റെ പത്‌നി ലേഡി റീഡിങ്ങിന് എഴുതിയ കത്തില്‍ ഭയത്തോടെ വിലപിക്കുന്നത് അവരുടെ ചെയ്തികളെ കുറിച്ചാണ്.

ആനിബസന്റും ബി.ആര്‍. അംബേദ്കറും ഗാന്ധിജിക്ക് എതിരെ പൊട്ടിത്തെറിച്ചത് അതിനെ സംബന്ധിച്ചാണ്. അതൊക്കെ മായ്ക്കാന്‍ പറ്റാത്ത അടയാളങ്ങളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഓര്‍മകളാണ്.
1921 ആഗസ്റ്റ് 26ലെ പൂക്കോട്ടൂര്‍ യുദ്ധത്തിന് ശേഷം പോലീസിനെ തുരത്തി ഏറനാടും വള്ളുവനാടും പൂര്‍ണ്ണമായി തങ്ങളുടെ കീഴിലാക്കിയ ശേഷം മാപ്പിളമാര്‍ ആ പ്രദേശം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു.
ആഗസ്റ്റ് 22ന് തന്നെ തിരൂരങ്ങാടി പള്ളിയിലെ ഖത്തീബ് ആയിരുന്ന ആലി മുസ്ലിയാരെ അവര്‍ മലബാറിലെ സുല്‍ത്താന്‍ ആലി രാജയായി വാഴിച്ചിരുന്നു.

ആഗസ്റ്റ് 24ന് ആലി മുസ്ലിയാരില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിന്റെ ഭരണം ഏറ്റെടുത്തു.
ആഗസ്റ്റ് 28 മുതല്‍ സൈനിക തലവന്‍ കൂടിയായ അയാളുടെ നേതൃത്വത്തില്‍ മാപ്പിള സൈന്യം തിരൂരങ്ങാടിയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. അവര്‍ കടന്ന് പോയ വഴിയിലെ ഹിന്ദുഭവനങ്ങള്‍ എല്ലാം ആക്രമിക്കപ്പെട്ടു. ഇല്ലങ്ങളും കോവിലകങ്ങളും കൊള്ളയടിക്കപ്പെടുകയും, ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും, പുരുഷന്മാര്‍ കൊല്ലപ്പെടുകയോ മതംമാറ്റപ്പെടുകയോ ചെയ്യുകയും ചെയ്തു. ചങ്കുവെട്ടിയും വിചാരണപ്പാറയും വെട്ടന്നൂരുമൊക്കെ ആ മാര്‍ച്ചിന്റെ ഓര്‍മ നിലനിര്‍ത്തുന്ന മലപ്പുറത്തെ സ്ഥലനാമങ്ങളാണ്. 36 പേരെ അരിഞ്ഞുതള്ളി തൂര്‍ത്ത തുവ്വൂര്‍ കിണര്‍ മറവികളോട് കലഹിക്കുന്ന ആ സ്മരണകളുടെ അടയാളവുമാണ്.

വാരിയംകുന്നന്‍ സ്ഥാപിച്ച രാജ്യത്തിന്റെ പേര് മലയാളനാട് എന്നായിരുന്നെന്നൊക്കെ ഇപ്പോള്‍ ചിലര്‍ പാടി നടക്കുന്നുണ്ടല്ലോ. എന്നാല്‍ യഥാര്‍ത്ഥ ചരിത്രത്തില്‍ അയാളുടെ രാജ്യത്തിന്റെ പേര് മറ്റൊന്നായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അത് മലയാള നാടെന്നല്ല.
‘അല്‍ ദൗള’ എന്നാണ്.
ദൗള എന്നാല്‍ ടമേലേ (രാഷ്ട്രം) എന്നര്‍ത്ഥം വരുന്ന അറബി വാക്കാണ്.
അല്‍ ദൗള എന്നാല്‍ ‘വിശുദ്ധ രാഷ്ട്രം’ എന്നാണ്.

ദൗള എന്ന അറബി വാക്കിനെ സ്റ്റേറ്റ് എന്ന് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത ശേഷം അതിനെ വീണ്ടും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ നാട് എന്ന് അര്‍ത്ഥം കിട്ടുമായിരിക്കും.
അയാള്‍ മലയാളി ആയിരുന്നത് കൊണ്ടും, ആ നാട് കേരളത്തില്‍ തന്നെ ആയിരുന്നത് കൊണ്ടും, അതിനെ മലയാള നാട് എന്ന് സൗകര്യപൂര്‍വ്വം വിളിക്കുകയും ചെയ്യാം. അങ്ങനെ പ്രയാസപ്പെട്ട് അതിനെ മലയാള നാട് ആക്കാനുള്ള ചിലരുടെ താല്പര്യം മനസ്സിലാക്കാവുന്നതാണ്.

പക്ഷെ തിരൂരങ്ങാടിയില്‍ ഇരുന്ന് വള്ളുവനാടും ഏറനാടും ഉള്‍പ്പെടുന്ന പ്രദേശത്തിനു അല്‍ ദൗള എന്ന അറബി പേരിട്ട കുഞ്ഞഹമ്മദ് ഹാജിയുടെ മതേതര ബോധത്തെ പറ്റി മനസ്സിലാക്കാന്‍ മലബാറിലെ ഹിന്ദുക്കള്‍ക്ക് യാതൊരു പ്രയാസവുമില്ലെന്നത് മറക്കരുത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതയുദ്ധത്തിന്റെ നായകനും കൂട്ടക്കൊലകളുടെ നേതാവുമായിരുന്നു. അയാള്‍ക്ക് കീഴില്‍ അമ്പതിനായിരത്തില്‍ കുറയാത്ത അംഗസംഖ്യയുള്ള ഒരു മാപ്പിള സൈന്യവും ഉണ്ടായിരുന്നു. ‘അള്ളാഹു അല്ലാതൊരു ദൈവവുമില്ല’ എന്ന ഷഹാദത് കലിമ അറബിയില്‍ രേഖപ്പെടുത്തിയ ‘അല്‍ റയാത് അല്‍ ഉക്വാബ്’ എന്ന പരുന്തിന്റെ കരിങ്കൊടി തന്നെയായിരുന്നു അയാളുടെ പതാകയും.
തുര്‍ക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന ‘ഫെസ്’ എന്ന ചുവന്ന തൊപ്പിയായിരുന്നു അയാളുടെ കിരീടം. പതിനായിരത്തിലേറെ ഹിന്ദുക്കളുടെ ചോര അയാളുടെ ചെങ്കോലിലും അംഗവസ്ത്രത്തിലും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവിശ്വാസികള്‍ക്ക് എതിരായ ജിഹാദ് തന്നെയായിരുന്നു അയാളുടെ മുന്നേറ്റം.

പക്ഷെ ആഗസ്റ്റ് 24ന് പെട്ടെന്ന് സുല്‍ത്താന്‍ ആയി വാഴിക്കപ്പെടും വരെ ആരായിരുന്നു ഈ കുഞ്ഞഹമ്മദ് ഹാജി? പറയാന്‍ കൊള്ളുന്ന ആരുമായിരുന്നില്ല. പാണ്ടിക്കാട് ചന്തയില്‍ കൊള്ളയും പിടിച്ചുപറിയും മോഷണവുമായി നടന്നിരുന്ന ഒരു കവല ചട്ടമ്പി ആയിരുന്നയാള്‍.

1909ല്‍ പാണ്ടിക്കാട് ചന്തയില്‍ വന്നുപെട്ട പാലക്കാട് മൂത്തന്മാരുടെ സ്വര്‍ണ്ണം കൊള്ളയടിച്ച പ്രമാദമായ കേസിലൂടെയാണ് അയാളുടെ രംഗപ്രവേശം. ഇതേകാലത്ത് തന്നെ മഞ്ചേരിക്കും പാണ്ടിക്കാടിനും ഇടയ്ക്ക് തപാല്‍ വണ്ടി കൊള്ളയടിച്ച കേസിലും അയാള്‍ ഉള്‍പ്പെട്ടിരുന്നു.

1894ലെ മണ്ണാര്‍ക്കാട് ലഹളയില്‍ പങ്കെടുത്തതിന് വെടിവെച്ചു കൊല്ലുകയോ നാട് കടത്തപ്പെടുകയോ ചെയ്തവര്‍ ആണ് അയാളുടെ കുടുംബക്കാര്‍ മുഴുവനും. അയാളുടെ അച്ഛന്‍ ജീവപര്യന്തം നാട് കടത്തപ്പെട്ട കുറ്റവാളിയായിരുന്നു. പതിനൊന്നോ പന്ത്രണ്ടോ വയസ്സുണ്ടായിരുന്ന അയാള്‍ മാത്രമാണ് കുടുംബത്തില്‍ ശിക്ഷിക്കപ്പെടാതെ ആകെ അവശേഷിച്ചത്.
അയാളുടെ സഹോദര സ്ഥാനീയനായ വാരിയംകുന്നത്ത് കുന്നന്‍കുട്ടി ആകട്ടെ തപാല്‍ വണ്ടി മോഷണത്തില്‍ തന്റെ പിതാവിന് കിട്ടേണ്ട വഹകള്‍ അമ്മാവനായ തൊണ്ടിയില്‍ ഐദ്രു ഹാജി തട്ടിയെടുത്തതായി ആരോപിച്ചു അയാളെ കൊലപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്.

അത്ര കുപ്രസിദ്ധമായ ക്രിമിനല്‍ കുടംബത്തില്‍ ആണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. 1909ല്‍ തന്റെ 26ആമത്തെ വയസ്സില്‍ വലിയ പുക്കാറായ തപാല്‍ വണ്ടി കൊള്ളയ്ക്ക് ശേഷം അയാള്‍ മക്കയിലേക്ക് നാട് വിട്ടു പോയി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 1914ല്‍ ആണ് അയാള്‍ മലബാറിലേക്ക് മടങ്ങി വരുന്നത്.

1914ല്‍ മലബാറില്‍ മടങ്ങിയെത്തിയ ശേഷം അയാള്‍ മാതാവിന്റെ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട സിവില്‍ കേസുകള്‍ നടത്തി കഴിഞ്ഞു വരികയായിരുന്നു.
അക്കാര്യത്തില്‍ കുടുംബാംഗങ്ങളുമായി വിരോധത്തില്‍ ആയ അയാളുടെ പേരില്‍ മാപ്പിള ആക്ട് പ്രകാരമുള്ള കേസുകള്‍ ചുമത്തപ്പെടുകയും തുടര്‍ന്ന് 1915ല്‍ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരിപ്പിലേക്ക് താമസം മാറുകയും അവിടെ നിന്ന് വിവാഹം കഴിക്കുകയും ചെയ്തു.

കുപ്രസിദ്ധമായ കുടംബത്തിലെ അംഗമാകയാലും നിരവധി കേസുകളില്‍ പേര് വരികയാലും നിരന്തരമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്ന ഇയാള്‍ 1919ല്‍ നല്ല നടപ്പില്‍ കഴിഞ്ഞോളാം എന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് ഉറപ്പ് കൊടുത്ത് അവരുടെ സമ്മതത്തോടെ ആണ് തുവ്വൂരിലേക്ക് മടങ്ങിവരുന്നത്.

1920ല്‍ യാദൃച്ഛികമായി മഞ്ചേരി ചന്തയില്‍ വെച്ച് ഇയാളെ കണ്ടുമുട്ടിയ കോണ്‍ഗ്രസ്സുകാരായ ചില ഹിന്ദുക്കള്‍ ആണ് അയാളെ ഖിലാഫത്തിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ യാതൊരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടില്ലെന്ന് അധികാരികള്‍ക്ക് രേഖാമൂലം വാക്ക് കൊടുത്തിരുന്ന അയാള്‍ അവരുടെ ക്ഷണം നിരസിക്കുകയാണ് ചെയ്തത്.

ഖിലാഫത്ത് തുര്‍ക്കിയുടെ വിഷയം ആണെന്നും, ഇന്ത്യയില്‍ അതൊരു വിഷയമല്ലെന്നും പറഞ്ഞ് അയാള്‍ അന്നവരെ ഒഴിവാക്കി കളഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് പേടി കൊണ്ട് അപ്പോള്‍ അങ്ങനെ പറഞ്ഞെങ്കില്‍ പോലും അയാള്‍ ഖിലാഫത്ത് വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും അതിന്റെ പുരോഗതി മനസ്സിലാക്കുകയും ചെയ്തുകൊണ്ടിരുന്നു.
പിന്നീട് ഇയാള്‍ കേള്‍ക്കുന്ന വാര്‍ത്ത തിരൂരങ്ങാടി പള്ളി തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കലാപമായി മാറുകയും, ലഹളക്കാര്‍ പട്ടാളത്തിന് മേല്‍ വിജയം നേടുകയും, ജില്ലാ മജിസ്‌ട്രേട്ടും പോലീസ് സൂപ്രണ്ടും കൊല്ലപ്പെടുകയും ഒക്കെ ഉണ്ടായി എന്നതാണ്. അതറിഞ്ഞ ആവേശത്തിലും ഇനി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിലും അയാള്‍ കലാപത്തിലേക്ക് ചാടിയിറങ്ങി അതിന്റെ നേതൃത്വം ഏറ്റെടുക്കുക ആയിരുന്നു.

വെറും രണ്ട് ദിവസത്തെ പ്രകടനം കൊണ്ട് തന്നെ കലാപ ക്രൂരതയിലും കൂട്ടക്കൊല മികവിലും ആലി മുസ്ലിയാരെ കടത്തിവെട്ടി അയാള്‍ ലഹളക്കാരുടെ സുല്‍ത്താനായി. കേട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെടുമ്പോഴേക്കും പിന്തിരിയാന്‍ ഇനിയാവാത്ത പോലെ അയാള്‍ കലാപത്തില്‍ ആണ്ടിറങ്ങി കഴിഞ്ഞിരുന്നു. പിന്നെ നാല് മാസം സുല്‍ത്താന്‍ വാരിയംകുന്നന്റെയും അയാളുടെ മാപ്പിള സൈന്യത്തിന്റെയും തേര്‍വാഴ്ചയാണ്. അവരുടെ മാര്‍ച്ചില്‍ തിരൂരങ്ങാടി മുതല്‍ നിലമ്പൂര്‍ വരെയുള്ള ഇല്ലങ്ങളും മനകളും തറവാടുകളും കോവിലകങ്ങളും എല്ലാം തകര്‍ന്നടിഞ്ഞു തരിപ്പണമായി.

നമ്പൂതിരിമാരും നായന്മാരുമെല്ലാം ജന്മികള്‍ എന്ന പേരില്‍ കൊല ചെയ്യപ്പെട്ടു. തീയരും പുലയരുമെല്ലാം ജന്മികളുടെ ചാരന്മാരും സഹായികളും എന്ന പേരിലും കൊല ചെയ്യപ്പെട്ടു. സ്ത്രീകള്‍ ജാതി ഭേദമെന്യേ മാനഭംഗത്തിന് ഇരകളായി. മതംമാറാന്‍ കൂട്ടാക്കാത്ത മനുഷ്യരെല്ലാം മരിക്കുകയോ പലായനം ചെയ്യുകയോ ചെയ്തു.

അങ്ങാടികളെല്ലാം ശവപ്പറമ്പുകളായി. കിണറുകള്‍ തോറും ജഡങ്ങള്‍ ചീഞ്ഞഴുകി. കൊള്ളയടിച്ച പണ്ടങ്ങളും പിടിച്ചെടുത്ത വസ്തുവഹകളും അല്‍ ദൗളയുടെ സമ്പത്തായി കുമിഞ്ഞു കൂടി.
ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും മൂര്‍ത്തീ വിഗ്രഹങ്ങളില്‍ പശുവിന്റെ കുടല്‍മാല തൂങ്ങിയാടുകയും ചെയ്തു. അധികം പേരെ കൊന്നവന്‍ വീരനായി. ഹിന്ദു വംശഹത്യ മലബാറില്‍ നാട്ടാചാരമായി. ബ്രിട്ടീഷുകാര്‍ തിരിച്ചടിക്കുന്നത് 1921 ഡിസംബറോടു കൂടിയാണ്.

അപ്പോഴേക്കും രാജ്യത്താകെ ഉള്ള ഖിലാഫത്ത് പ്രസ്ഥാനം ദുര്‍ബലമായി കഴിഞ്ഞിരുന്നു. 1919 മുതല്‍ 1923 വരെ തുര്‍ക്കിയില്‍ ടര്‍ക്കിഷ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന സ്വാതന്ത്ര്യയുദ്ധം അരങ്ങേറി. 1923ല്‍ മുസ്തഫാ കമാല്‍ അട്ടാതുര്‍ക്കിന്റെ നേതൃത്വത്തിലുള്ള വിമത സൈന്യം തുര്‍ക്കിയുടെ ഭരണം പിടിച്ചെടുത്തു. അവര്‍ ഓട്ടോമന്‍ ഖാലിഫേറ്റ് നിരോധിച്ച് റിപ്പബ്ലിക് ഓഫ് തുര്‍ക്കി സ്ഥാപിച്ചു.

ഖലീഫ എന്ന പദവി തന്നെ ഇല്ലാതാവുകയും അട്ടാതുര്‍ക് തുര്‍ക്കിയുടെ ആദ്യ പ്രസിഡന്റ് ആവുകയും ചെയ്തു. തുര്‍ക്കിയിലെ ഭരണസംവിധാനം മാറ്റി ഖാലിഫേറ്റിന് പകരം പ്രെസിഡെന്‍ഷ്യല്‍ റിപ്പബ്ലിക് സ്ഥാപിക്കും മുന്‍പ് തുര്‍ക്കിയിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു ഖലീഫയെ പുനഃസ്ഥാപിക്കാന്‍ സമരം ചെയ്ത ഇന്ത്യയിലെ ഉമ്മത്തിനോട് അവരൊന്നും ചോദിക്കാന്‍ നിന്നില്ല.

അതോടെ ഇന്ത്യയിലെ ഖിലാഫത്ത്പ്രസ്ഥാനവും ഛിന്നഭിന്നമായി. അതിനിടെ ആഗസ്റ്റില്‍ മലബാറില്‍ നിന്ന് പിന്‍വാങ്ങിയ ബ്രിട്ടീഷുകാര്‍ വര്‍ദ്ധിത ശക്തിയോടെ മടങ്ങിവന്നിരുന്നു. ജൂലായ് മുതല്‍ തന്നെ അവര്‍ ആര്‍മി കണ്ടിജെന്റുകളും ഗൂര്‍ഖാ റെജിമെന്റുകളും മലബാറിലേക്ക് എത്തിച്ചു തുടങ്ങിയിരുന്നു. ഇതിന് പുറമെ 1921 അവസാനത്തോടെ ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട് സൈനിക പരിശീലനം സിദ്ധിച്ച ഹിന്ദുക്കള്‍ മാത്രം അംഗങ്ങളായ അര്‍ദ്ധ സൈനിക സ്വഭാവമുള്ള ഒരു പ്രത്യേക പോലീസ് സേനയെ തന്നെ അവര്‍ സൃഷ്ടിച്ചിരുന്നു. ‘മലബാര്‍ സ്‌പെഷ്യല്‍ പോലീസ്’ എന്നായിരുന്നു ആ അര്‍ദ്ധസൈനിക പോലീസ് വിഭാഗത്തിന്റെ പേര്.

എം.എസ്.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആ സേന ഇപ്പോഴും കേരളാ പോലീസിന്റെ ഭാഗമാണ്. ആ സേനയാണ് 1921 ഡിസംബര്‍ അവസാനം മുതല്‍ 1922 ജനുവരി ആദ്യം വരെയുള്ള ദിവസങ്ങളുടെ സമയം കൊണ്ട് മാപ്പിള കലാപത്തെ അടിച്ചമര്‍ത്തിയത്. അപ്പോഴേക്കും മതംമാറാനും ഓടി പോവാനും വിസമ്മതിച്ച പതിനായിരത്തോളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. അവര്‍ ഞങ്ങളുടെ പൂര്‍വികരായിരുന്നു.
1922 ജനുവരി 5നാണ് വാരിയംകുന്നത്ത് ഹാജിയെ സുബേദാര്‍ ഗോപാല മേനോന്റെയും ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യരുടെയും നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്. അതിനകം തന്നെ ആലി മുസ്‌ലിയാര്‍ അടക്കമുള്ള പ്രധാന ലഹളക്കാര്‍ ഒക്കെ അറസ്റ്റില്‍ ആയി കഴിഞ്ഞിരുന്നു.

കൊന്നാറ തങ്ങളുടെയും മൊയ്ദീന്‍ കുട്ടി ഹാജിയുടെയും നേതൃത്വത്തില്‍ ആയിരുന്ന അവശേഷിച്ച രണ്ട് വിഭാഗം ലഹളക്കാര്‍ ദിവസങ്ങള്‍ക്കകം പിടിയിലായി. ജനുവരി 10ഓട് കൂടി മലബാര്‍ മാപ്പിള കലാപം പൂര്‍ണ്ണമായി കെട്ടടങ്ങി.

ലഹളക്കാരില്‍ 2266 പേര്‍ കൊല്ലപ്പെടുകയും 1615 പേര്‍ പരിക്കുകളോടെയും 5688 പേര്‍ പരിക്കുകള്‍ ഇല്ലാതെയും പിടിയിലാവുകയും 38256 പേര്‍ കീഴടങ്ങുകയും ആണുണ്ടായത്. വിചാരണ നടത്തി കലാപവും കൊലയും കൊള്ളയും കൊള്ളിവെപ്പും ഉള്‍പ്പെടെ ചാര്‍ത്തിയ കൊടും കുറ്റങ്ങള്‍ എല്ലാം ശരിയെന്നു കണ്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20ന് മലപ്പുറത്തെ കോട്ടക്കുന്നില്‍ കൊണ്ടുപോയി വെടിവെച്ചുകൊന്നു.

ആലി മുസ്ലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ തൂക്കിക്കൊന്നു. ഇതാണ് വാരിയംകുന്നന്റെ കഥ.

ഇതില്‍ എവിടെയാണ് വീര്യവും ധീരതയും ദേശാഭിമാനവും എന്ന് ആലോചിക്കണം. തുര്‍ക്കിയിലെ ഖലീഫയ്ക്ക് സ്ഥാനം പോയ രോഷത്തില്‍ ബ്രിട്ടനെതിരെ തുടങ്ങി, നിയമപാലകര്‍ പിന്‍വാങ്ങിയ അവസരം മുതലാക്കി ഹിന്ദുക്കള്‍ക്ക് എതിരെയുള്ള വംശഹത്യയായി തിരിഞ്ഞു, ഒടുക്കം സൈന്യത്തെ കണ്ടപ്പോള്‍ ആയുധം വെച്ചു കീഴടങ്ങിയൊരു കലാപമായിരുന്നത്. പതിനഞ്ചു മിനിറ്റ് പോലീസ് മാറി നിന്നാല്‍ രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ തുടച്ചു നീക്കും എന്ന് പറഞ്ഞ ഒവൈസിയുടെ സ്വപ്‌നത്തിന്റെ ചരിത്രത്തില്‍ മുമ്പേ നടന്ന സാക്ഷാത്കാരം ആയിരുന്നത്.

അമ്പതിനായിരത്തോളം വരുന്ന മാപ്പിള സൈന്യത്തില്‍ 38256 പേരും കീഴടങ്ങിയാണ് ലഹള നിര്‍ത്തിയത് എന്ന് മറക്കരുത്. ശതമാന കണക്കില്‍ ആകെ സേനയുടെ 76%വും ബ്രിട്ടനോട് അടിയറവ് പറഞ്ഞു അവസാനിപ്പിച്ച കലാപം ആയിരുന്നത്. അവരുടെ നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ 1922 ജനുവരി പത്തിന് മലപ്പുറം പോലീസ് സൂപ്രണ്ടിന് മുന്‍പാകെ കൊടുത്ത മൊഴിയില്‍ പറയുന്നത് തനിക്ക് കലാപവുമായി യാതൊരു ബന്ധവുമില്ല, ഖിലാഫത്തിനോട് യോജിപ്പുമില്ല, അകാരണമായി തനിക്കെതിരെ പുറപ്പെടുവിച്ച 144 ഉത്തരവ് പിന്‍വലിക്കണം എന്നപേക്ഷിക്കാന്‍ സാഹിബിനെ കാണാന്‍ താന്‍ നടക്കുകയായിരുന്നു, അതിനിടെ അബദ്ധവശാല്‍ കലാപകാരികളുടെ കൂടെ പെട്ടു പോയതാണ്, ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ യാതൊരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നൊക്കെയാണ്. ഇതാണത്രേ ഉണ്ട നെഞ്ചേറ്റിയ ധീരത.

മാപ്പിള കലാപം മലബാറില്‍ നടന്ന ഹിന്ദു വിരുദ്ധ വര്‍ഗ്ഗീയ കലാപമായിരുന്നു. അതിന്റെ നേതാവായ ക്രൂരനായ കൊലയാളി ആയിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മതഭ്രാന്തനും വര്‍ഗ്ഗീയവാദിയുമായ ഒരു നികൃഷ്ട ജീവി എന്നത് മാത്രമാണ് ചരിത്രത്തിലെ അയാളുടെ മേല്‍വിലാസം. അതെഴുതി വെച്ചിട്ടുള്ള ചരിത്ര പുസ്തകത്തിന്റെ ഏടില്‍ ഒരുപാട് മനുഷ്യരുടെ ചോര കൂടി പുരണ്ടു കിടപ്പുണ്ട്. ആ ചോര ഒഴുക്കിയ മനുഷ്യരുടെ പിന്തുടര്‍ച്ചക്കാരാണ് ഞങ്ങള്‍. അയാളുടെ വീരഗാഥകള്‍ അതുകൊണ്ട് ഞങ്ങളോട് പറയാന്‍ വരരുത്. അങ്ങനെ ചെയ്യുന്നത് ഞങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കലാണ്. ഞങ്ങളുടെ മുറിവുകളില്‍ ഉപ്പ് പുരട്ടലാണ്. ഞങ്ങളുടെ നോവുകളെ പരിഹസിക്കലാണ്. ഞങ്ങളുടെ പൂര്‍വ്വികരെ കാറി തുപ്പലാണ്. അങ്ങനെ ചെയ്യുന്നത് അങ്ങേയറ്റത്തെ പ്രകോപനം ആണെന്ന് മനസ്സിലാക്കണം. ഭൂമിയോളം ക്ഷമിച്ചവരെ പിന്നെയും മൂര്‍ദ്ധാവില്‍ ചവിട്ടാന്‍ വരരുത്.

കുഞ്ഞഹമ്മദ് ഹാജി ധീര ദേശാഭിമാനി ആണെങ്കില്‍ മായാ ബഹന്‍ കോഡ്‌നാനി വീരശൂര പോരാളിയാണ്. ഹിന്ദു വിരുദ്ധ കലാപം മതേതര ദേശീയോത്ഗ്രഥനവും മുസ്ലിം വിരുദ്ധ കലാപം വര്‍ഗ്ഗീയ ഭീകരതയുമാവുന്ന ഇരട്ടത്താപ്പ് പറയാന്‍ അപ്പോള്‍ ആര്‍ക്കും അധികാരമുണ്ടാവില്ല. എന്നാല്‍ പരസ്പര വിരോധത്തിലും വെറുപ്പിലും വ്രണപ്പെടുത്തലിലും ഊന്നിയുള്ള അത്തരം മത്സരങ്ങള്‍ നമ്മുടെ സമൂഹത്തിന് ഗുണകരമാവില്ല. നൂറ് കൊല്ലം പഴക്കമുള്ള മുറിവുകള്‍ മറന്നു സൗഹൃദത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്ന രണ്ട് വിഭാഗങ്ങള്‍ ആണ് ഇപ്പോള്‍ മലബാറില്‍ ഉള്ളത്. അവര്‍ക്കിടയില്‍ ഭിന്നിപ്പും വൈരവും വിതയ്ക്കാന്‍ മാത്രമേ ഇത്തരം ചരിത്രാപനിര്‍മ്മിതികള്‍ വഴി വെയ്ക്കുള്ളൂ.

ഇതെഴുതുന്ന ‘ഞങ്ങള്‍’ആരാണെന്ന് പറഞ്ഞില്ലല്ലോ! മലബാറിലെ മാപ്പിളമാരുടെ ധീരത മാത്രം തിക്കി നിറച്ച നമ്മുടെ മതേതര ചരിത്രം പറയാന്‍ വിട്ടു പോയൊരു കൂട്ടരാണ് ഞങ്ങള്‍. അരിഞ്ഞു തള്ളിയിടത്തു നിന്നും മുറി കൂടി വന്നൊരു ജനതയാണ്.വംശഹത്യയെ അതിജീവിച്ച വര്‍ഗ്ഗമാണ്. വാള്‍ത്തലപ്പിലും ധര്‍മ്മത്തെ വെടിയാത്ത അഭിമാനികളുടെ പിന്മുറയാണ്. മതം മാറാതെയും ഓടിപ്പോവാതെയും മലബാറില്‍ പൊരുതി നിന്ന ഹിന്ദുവാണ്.പോരാളികളുടെ ജാതിയാണ്. പോരാട്ടത്തിന്റെ ജാതകമുള്ളവരാണ്. ഞങ്ങളുടെ ക്ഷമയെ ദൗര്‍ബല്യമായി തെറ്റിദ്ധരിക്കരുത്.

Tags: ഖലീഫമാപ്പിള കലാപംഖിലാഫത്ത്മലബാര്‍ കലാപംMappila RiotsMalabarമാപ്പിള ലഹളmalabar riots
Share35TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies