വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ജിന്നിനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഖബറിടത്തില്‍ നിന്ന് പുറത്തെടുത്തിരിക്കയാണ്. ഇനി ഈ ജിന്നിനെ വെച്ചാണ് പിണറായി സഖാവിന്റെയും കോടിയേരി സഖാവിന്റെയും കളി. യഥാര്‍ത്ഥ മുസ്ലിം താല്പര്യസംരക്ഷകര്‍ തങ്ങളാണ് എന്നു സമര്‍ത്ഥിക്കാന്‍ വേറെ എന്തു തെളിവുവേണം? സിനിമാ ജിഹാദിയായ ആഷിഖ് അബുവിന്റെ പരിവാരങ്ങളാണ് ഖബറുപൊളിച്ച് ജിന്നിനെ പുറത്തെടുക്കാനുള്ള പണി ഏറ്റെടുത്തത്. അബു വാരിയംകുന്നനെ നായകനാക്കി സിനിമയെടുക്കാന്‍ പോകുകയാണ്. ഇടതുപക്ഷത്ത് വേറെയും ചില വീരന്മാര്‍ കൂടി സിനിമ പിടിക്കാന്‍ മുട്ടിനില്‍ ക്കുകയാണ്. ഒരു കൊല്ലത്തിനകം സി നിമയെടുക്കുമെന്നാണ് പ്രഖ്യാപനം. ഈ കാലത്തിനിടയ്ക്ക് സംസ്ഥാനത്ത് രണ്ട് തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കും. ആ തിരഞ്ഞെടുപ്പുകളിലാണ് ഈ ജിന്നിനെ വെച്ചുള്ള കളി. 1922ല്‍ തന്നെ ലെനിന്‍ പറഞ്ഞിട്ടുണ്ടത്രെ വാരിയംകുന്നനെക്കുറിച്ച് പഠിക്കാന്‍. റഷ്യ സന്ദര്‍ശിച്ച അബിന്‍ മുഖര്‍ജിയോടാണ് പറഞ്ഞത്. എന്നിട്ടും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം സഖാക്കള്‍ ഉറങ്ങുകയായിരുന്നു. ഇപ്പോള്‍ ഈ ജിന്നിനെ കൂട്ടുപിടിച്ചതിന് ലെനിന്റെ സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ താത്വിക പരിവേഷമായി.
കുറച്ചുകാലമായി വാരിയംകുന്നന്‍ എസ്.ഡി.പി.ഐക്കാരുടെ കയ്യിലെ ആയുധമായിരുന്നു. 1921ല്‍ ഊരിയ വാളുമായി ഹിന്ദുചോരയ്ക്കുവേണ്ടി കുറച്ചുകാലമായി അവര്‍ നടക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ യും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷവുമായി രഹസ്യധാരണയിലായിരുന്നു. ഏ.കെ.ജി സെന്ററില്‍ വെച്ചുള്ള ധാരണയെക്കുറിച്ചു ജമാഅത്ത് പത്രം 2020 ജൂണ്‍ 23 ന് എഴുതുകയും ചെയ്തിട്ടുണ്ട്. ഇയ്യിടെ ഈ രണ്ടു ഇസ്ലാമിക ഭീകരഗ്രൂപ്പുകളും യു.ഡി.എഫ് പക്ഷത്തേയ്ക്ക് മറുകണ്ടം ചാടി. മുസ്ലീംലീഗുമായി അവര്‍ ധാരണയിലെത്തി. അതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി സഖാവിനു കലി വന്നു. ഈ സഖ്യത്തിനെ വര്‍ഗ്ഗീയ സഖ്യം എന്നു സഖാവ് അധിക്ഷേപിച്ചു. മുസ്ലിംവോട്ട് ബാങ്ക് തങ്ങള്‍ക്ക് കൈ വിട്ടുപോകുമെന്നു ബോധ്യമായപ്പോഴാണ് സഖാക്കള്‍ വാരിയംകുന്നന്റെ ഖബറിടം തപ്പിപ്പോയത്. വാരിയംകുന്നന്റെ ജിന്നിനെ പുറത്തെടുത്തു അതിന്റെ വക്താക്കളായി മാറി മുസ്ലിം വോട്ട് അരിവാള്‍ പെട്ടിയിലെത്തിക്കുക എന്നതാണ് പാര്‍ട്ടിതന്ത്രം.