പട്ടിണി പലവിധത്തിലാണ്. വീട്ടില്‍ അരിയുണ്ടെങ്കിലും ബി.ജെ.പിയേയും മോദിയേയും കുറ്റം പറയാന്‍ കാരണം കിട്ടിയില്ലെങ്കില്‍ പട്ടിണിയിലാവുന്ന ചിലരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ തങ്ങളുടെ പട്ടിണിമാറ്റാന്‍ യു.പിയില്‍ ഒരു പട്ടിണി വാര്‍ത്ത സൃ ഷ്ടിച്ചെടുത്തു. ഇങ്ങനെ പട്ടിണിമാറ്റിയ ഒരാള്‍ ദില്ലിയിലെ പ്രശസ്ത വക്കീല്‍ പ്രശാന്ത് ഭൂഷണാണ്. മറ്റൊരാള്‍ നക്‌സലൈറ്റ് ആക്ടിവിസ്റ്റ് കവിത കൃഷ്ണനാണ്. അവരുടെ കയ്യില്‍ നിന്നും കിട്ടിയ കള്ളവാര്‍ത്ത കൊണ്ട് ചില പത്രങ്ങളും തങ്ങളുടെ പട്ടിണിമാറ്റി. അവരുടെ എച്ചിലാണ് മേഴ്‌സിക്കുട്ടിയമ്മയെപോലുള്ള മന്ത്രിമാരുടെ ഇഷ്ടഭോജനം. യു.പിയിലെ ഗംഗാതീരത്തെ ഒരു വീട്ടമ്മ പട്ടിണി മൂലം അഞ്ചുകുഞ്ഞുങ്ങളെ ഗംഗയിലെറിഞ്ഞുകൊന്നു എന്നായിരുന്നു അവരുടെ വാര്‍ത്ത.
ഏപ്രില്‍ 14ന് ഹിന്ദുത്വവിരോധത്തിനു കരാറെടുത്ത ഹിന്ദുപത്രത്തില്‍ ഒരു വാര്‍ത്ത വന്നു. കുട്ടികളെ ഗംഗയിലെറിഞ്ഞു കൊന്ന അമ്മയുടെ വീട്ടില്‍ പട്ടിണി ഇല്ലായിരുന്നു എന്നാണാവാര്‍ത്ത. അവരുടെ നീചപ്രവൃത്തിയ്ക്ക് കാരണം അവരുടെ മനോനിലതെറ്റിയതായിരുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു. ആ വീട്ടിനെ അടുത്തറിയുന്ന ഗ്രാമപ്രധാന്‍ ശ്രീചന്ദ്രയാദവ് പറഞ്ഞത് ആ കുടുംബത്തിനു ഭൂമിയുണ്ടെന്നും അവര്‍ നല്ല നിലയിലാണെന്നുമാണ്. ഒരാഴ്ച മുമ്പാണ് നിരവധി കിലോ ധാന്യങ്ങള്‍ ആ വീട്ടുകാര്‍ക്ക് റേഷന്‍ കടയില്‍ നിന്നു കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. പാകം ചെയ്ത ആഹാരം വീട്ടിലെ അടുക്കളയില്‍ കിടക്കുന്നത് പോലീസ്സുകാര്‍ ഫോട്ടോയെടുത്ത് പത്രക്കാര്‍ക്കു നല്‍കുകയും ചെയ്തു. വിശപ്പു ചുരമാന്തിയപ്പോഴായിരുന്നല്ലോ അട്ടപ്പാടിയിലെ മധു എന്ന വനവാസി യുവാവ് ആഹാരസാധനങ്ങള്‍ കട്ടെടുത്തത്. അതിന്റെ പേരില്‍ ആളുകള്‍ അവനെ തല്ലിക്കൊന്നു. മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ മൂക്കിനു താഴെ സെക്രട്ടറിയേറ്റിനു വിളിപ്പാടകലെയാണ് വിശപ്പ് സഹിക്കാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നത്. കരഞ്ഞുകൊണ്ട് കുട്ടികളുടെ അമ്മ ഇക്കാര്യ ചൈല്‍ ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനോട് പറഞ്ഞത് വാര്‍ത്തയായപ്പോള്‍ സഖാക്കള്‍ എന്തുചെയ്‌തെന്നോ? പട്ടിണികൊണ്ടല്ല കുട്ടികള്‍ മണ്ണുതിന്നത് എന്ന് ആ സ്ത്രീയെക്കൊണ്ട് മാറ്റിപ്പറയിച്ചശേഷം അവര്‍ക്ക് സുര ക്ഷാ സംവിധാനം ഏര്‍പ്പെടാക്കി. പട്ടിണികാരണം മണ്ണുതിന്നു എന്നു സമ്മതിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അദ്ധ്യക്ഷന്‍ സഖാവിന് കസേരപോവുകയും ചെയ്തു. ഇല്ലാത്ത പട്ടിണിയെ ഉണ്ടാക്കുകയും ഉള്ള പട്ടിണി യെ മറച്ചുപിടിക്കുകയും ചെയ്യുന്ന ഇവരെ ജനം തിരിച്ചറിയട്ടെ.