കാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കൈകള്‍ ഇപ്പോള്‍ ‘നമസ്‌തെ’ പറയാന്‍ കൈക്കൂപ്പുകയാണ്. കോവിഡ് ഭീതി മൂലം ലോക്ക്ഡൗണിലായതോടെ കാശ്മീരിലെ സാധാരണക്കാരില്‍ പലരും കഷ്ടപ്പാടിലായി. ഭക്ഷണവും റേഷനും മരുന്നും ചികിത്സയും കിട്ടാതെ ബുദ്ധിമുട്ടുന്നവരെ രക്ഷിക്കാന്‍ ഒരു ഇസ്ലാമിസ്റ്റും വന്നെത്തിയില്ല. പകരം വന്നെത്തിയത് മുമ്പ് തങ്ങള്‍ കല്ലെറിഞ്ഞ ഭാരത സൈനികര്‍. അവര്‍ പാകം ചെയ്ത ഭക്ഷണവും മരുന്നും എത്തിച്ചു. അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിച്ചു. കോവിഡ് രോഗത്തെയും പ്രതിരോധത്തെയും കുറിച്ച് ബോധവല്‍ക്കരിച്ചു. മുഖാവരണം സമ്മാനിച്ചു.
റേഷന്‍ സാധനങ്ങള്‍ മുതല്‍ കുട്ടികള്‍ക്കുള്ള പഠന സൗകര്യം വരെ സൈന്യം ചെയ്തുകൊടുത്തു. ആര്‍മി ഗുഡ്‌വില്‍ സ്‌കൂളിലെ പഠനസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രത്യേക ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി പഠനം തുടരാനുളള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. കാശ്മീര്‍, ബുഡ്ഗാം, ഷോപ്പിയാന്‍, ഉദ്ദംപൂര്‍, മസ്പൂര്‍ എന്നിവിടങ്ങളിലെ നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളും സൈനികരുടെ സേവനത്തിന്റെ തണല്‍ എന്തെന്ന് അനുഭവിച്ചറിഞ്ഞു. സംസ്ഥാനത്ത് മുഖാവരണത്തിന് ദൗര്‍ലഭ്യമനുഭവപ്പെട്ടപ്പോള്‍ സൈന്യം അവ നിര്‍മ്മിച്ചു നല്‍കി. ഒരു ഗര്‍ഭിണിയെ അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനായത് സൈന്യത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും സൈന്യം നടത്തി. സൈന്യം നടത്തിയ കോവിഡ് പ്രതിരോധ സേവനങ്ങള്‍ക്ക് അവര്‍ നല്‍കിയ പേര് ‘ഓപ്പറേഷന്‍ നമസ്‌തെ’ എന്നായിരുന്നു. രക്ഷകരെ തിരിച്ചറിഞ്ഞ താഴ്‌വരയിലെ നാട്ടുകാര്‍ ചിനാര്‍ കോര്‍പ്പിലെത്തി സൈനികര്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിച്ചു. ആപത്തുകാലത്തു സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന് അവര്‍ അനുഭവത്തിലൂടെ തിരിച്ചറിയുകയാണ്.