ഭാരതം ജന്മം നല്‍കിയ മഹാകവികളുടെ പട്ടിക എടുത്താല്‍ അതിനൊരിക്കലും അവസാനമുണ്ടാകില്ല. അത്രക്ക് സമ്പന്നമാണ് നമ്മുടെ കാവ്യപാരമ്പര്യം. പക്ഷേ ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങളില്‍ ചിലത് മാത്രം കൂടുതല്‍ ശോഭയോടെ പ്രകാശിക്കുന്നത് കാണാം. അങ്ങനെ നമ്മുടെ കാവ്യപരമ്പരയിലെ ഒരു ശുക്രനക്ഷത്രമാണ് മഹാകവി കാളിദാസന്‍. കാളിദാസന്‍ എന്തുകൊണ്ട് വ്യത്യസ്തനായിരിക്കുന്നു എന്നത് നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അതിനു ഏറ്റവും സഹായിക്കുന്ന ഒരു പുസ്തകമാണ് ബി.എസ്. രാജേന്ദ്രന്‍ രചിച്ച്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കാളിദാസന്‍, ഒരു പഠനം.’’
കാളിദാസ കൃതികള്‍ കലാതിവര്‍ത്തിയാകുന്നത് അന്യാദൃശമായ കാവ്യഗുണം കൊണ്ട് മാത്രമല്ല. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന അപാരമായ ദര്‍ശനവൈവിധ്യങ്ങള്‍ കൊണ്ടുകൂടിയാണ്. മഹാകവിയുടെ പ്രധാന കൃതികളിലൂടെ, തെരഞ്ഞെടുത്ത ശ്ലോകഭാഗങ്ങളിലെ അര്‍ത്ഥവിന്യാസങ്ങള്‍ വിശകലനം ചെയ്യുന്ന എഴുത്തുകാരന്‍ വായനക്കാരനെ കൈപിടിച്ചു നടത്തുന്നത് സനാതനധര്‍മ്മത്തിന്റെ ചിദാകാശങ്ങളിലൂടെയാണ്. വാക്കും അര്‍ത്ഥവും പോലെ ചേര്‍ന്നിരിക്കുന്ന പാര്‍വ്വതീ പരമേശ്വരന്മാരെ വന്ദിച്ചുകൊണ്ട് തുടങ്ങുന്ന രഘുവംശത്തിലെ ആദ്യശ്ലോകം ‘വാഗര്‍ഥാവിവ സംപൃക്തൗ’ വിശദീകരിക്കുന്നിടത്ത് അപാരമായ ഉപമയുടെ സൗന്ദര്യം എന്നതെല്ലാം കടന്നു, സംസ്‌കൃതത്തിലെ വ്യാകരണ നിയമങ്ങളും സാധ്യതകളും എന്തുകൊണ്ടാകും മഹാകവി ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്ന സാധ്യതകളും എല്ലാം വിശദീകരിക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ തെളിയുന്നത് മറ്റൊരു ലോകമാണ്.
‘സോഹമാജന്മാശുദ്ധാനാമാഫലോദയകര്‍മ്മനാം’ എന്ന രഘുവംശരാജാക്കന്മാരുടെ മഹിമ വിവരിക്കുന്ന ശ്ലോകം നമുക്ക് കാട്ടിത്തരുന്നത് ഒരു ഭരണാധികാരി, ഒരു നേതാവ് എങ്ങനെയായിരിക്കണം എന്നാണ്. എന്തുകൊണ്ട് കാളിദാസന്‍ കാലാതിവര്‍ത്തി ആകുന്നു എന്നതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമായി എഴുത്തുകാരന്‍ ഈ ഭാഗത്തെ വളരെ വിശദമായി കീറിമുറിക്കുന്നുണ്ട്.
ഋതുക്കളുടെ ചലനങ്ങളും പ്രത്യേകതകളും അവ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന രീതികളുമെല്ലാം ലളിതമായി, ക്ലിഷ്ടലേശമെന്യേ ഋതുസംഹാരത്തെ അധികരിച്ച് പുസ്തകത്തില്‍ പറയുന്നു. കാവ്യം എന്നാല്‍ വായിച്ചു രസിക്കുക എന്നതിലുപരി, ഉള്‍ക്കൊണ്ടു വളരുക എന്ന ലക്ഷ്യത്തില്‍ ഉള്ളതായിരിക്കണം എന്ന സത്യമാണ് മഹാകവിയെ പറഞ്ഞുതരുന്നതിലൂടെ ബി.എസ്.രാജേന്ദ്രന്‍ മനസ്സിലാക്കി തരുന്നത്.
കാളിദാസന്റെ കാവ്യപ്രതിഭ ആകാശം തൊട്ട കൃതിയാണല്ലോ മേഘസന്ദേശം. കാമാര്‍ത്തനും വിരഹിയുമായ ഒരുവന്റെ ഭ്രാന്തമായ മനസ്സ് ഏതൊക്കെ മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കും എന്ന് പറയാനാവില്ലല്ലോ. അത് ഉദാഹരിക്കാന്‍ ആകണം, പ്രിയതമക്കുള്ള സന്ദേശവാഹകനായി ജീവനില്ലാത്ത ഒരു മേഘത്തെ തന്നെ തെരഞ്ഞെടുത്തതിലൂടെ മഹാകവി ഉദ്ദേശിച്ചത് എന്ന വ്യാഖ്യാനങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ബി.എസ്.രാജേന്ദ്രന്‍ ഇതിനു കൊടുക്കുന്ന വ്യാഖ്യാനം അനന്ന്യമാണ്.
‘ധൂമജ്യോതി സലിലമരുതൌ സന്നിപാത ക്വ മേഘ’ എന്നാരംഭിക്കുന്നതാണ് ആ ശ്ലോകം. കറുത്തിരുണ്ട, ധൂമവും മിന്നല്‍ക്കൊടിയും അടങ്ങിയ മേഘം സൂചിപ്പിക്കുന്നത് സാക്ഷാല്‍ പരമേശ്വരനെ ആണ്. അതിലെ ധൂമം കൈലാസത്തിന്റെ പ്രതീകമാണ്. മിന്നല്‍ക്കൊടി ആദിപരാശക്തിയായ ദേവി തന്നെയാണ്. ചുരുക്കത്തില്‍, ഇന്നുവരെയുള്ള നിരൂപകര്‍ ആ കാര്‍മേഘത്തെ യക്ഷന്റെ കാമപരതയുടെ പ്രതീകമായി കണ്ടപ്പോള്‍ ബി.എസ് രാജേന്ദ്രന്‍ അതിനെ കാണുന്നത് പ്രപഞ്ചനടനത്തിന്റെ പ്രതീകമായ, നടനമൂര്‍ത്തിയായ സാക്ഷാല്‍ പരമശിവനെയും ദേവിയെയുമാണ്. കാളിദാസ കൃതികളില്‍ എല്ലായിടത്തും കാണുന്ന പാര്‍വ്വതീപരമേശ്വര സാന്നിധ്യം എന്തുകൊണ്ട് മേഘസന്ദേശത്തില്‍ കാണുന്നില്ല എന്ന അന്വേഷണമാകണം എഴുത്തുകാരനെ ഈ നിഗമനത്തില്‍ എത്തിച്ചതും, അത് സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് അപൂര്‍വ്വമായ ഒരു കാഴ്ച്ചപ്പാടായി മാറിയതും.
ഇങ്ങനെ, മഹാകവിയുടെ എല്ലാ കൃതികളിലൂടെയും സഞ്ചരിച്ച്, ആത്മീയ ഭൗതിക ജീവിതങ്ങളുടെ സമസ്ത മേഖലകളിലൂടെയും കടന്നുപോകുന്ന ഇതുപോലെ ഒരു കൃതി വേറെയുണ്ടോ എന്ന് സംശയമാണ്.
വിദ്യാര്‍ത്ഥിയായിരിക്കെ രാജേന്ദ്രന്‍ സാറില്‍ നിന്നും കുറച്ചുകാലം സംസ്‌കൃതം പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഈ പുസ്തകം വായിക്കെ, എനിക്കെന്റെ വിദ്യാര്‍ത്ഥിമനസ്സ് തിരികെ കിട്ടിയ അനുഭവമാണ് ഉണ്ടായത്. കവിത എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് കവിതയെ മനസ്സിലാക്കേണ്ടത് എന്നതിന്റെ ഒരു പാഠപുസ്തകം തന്നെയാണ് ഈ ചെറുഗ്രന്ഥം. എത്ര വായിച്ചാലും ആസ്വദിച്ചു തീരാത്ത മഹാകവി കാളിദാസന്‍ എന്ന മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കുന്ന ഈ ഗ്രന്ഥം ഓരോ സാഹിത്യവിദ്യാര്‍ത്ഥിയുടെയും ഗ്രന്ഥശേഖരത്തിലെ ഒരു വിലപ്പെട്ട ഈടുവെയ്പ്പ് ആയിരിക്കും.