പ്രഭാഷകന്‍, വാഗ്മി, ആദ്ധ്യാത്മിക ചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സ്വര്‍ഗ്ഗീയ പരമേശ്വര്‍ജി അതുല്യ സംഘാടകനുമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ വ്യക്തിനിര്‍മ്മാണത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ അദ്ദേഹം അനേകായിരം സ്വയംസേവകര്‍ക്ക് ആദര്‍ശനിഷ്ഠമായ ജീവിതം നയിക്കുന്നതിനുള്ള പ്രേരണ നല്‍കി. സമാജത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള അനേകം പ്രഗത്ഭ വ്യക്തികളുമായി സ്‌നേഹോഷ്മളമായ സമ്പര്‍ക്കത്തില്‍ വരാനും അദ്ദേഹത്തിനു കഴിഞ്ഞത് ഇതേ കാരണം കൊണ്ടാണ്.
വ്യക്തിജീവിതത്തില്‍ എനിക്ക് പരമേശ്വര്‍ജിയില്‍ നിന്നുള്ള സ്‌നേഹവും മാര്‍ഗ്ഗദര്‍ശനവും വളരെ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നാണ് പ്രചാരകനാകാനുള്ള പ്രേരണ മുഖ്യമായും ലഭിച്ചത്. 1983-84 വര്‍ഷങ്ങളില്‍ പരമേശ്വര്‍ജി ചികിത്സയ്ക്കായി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി നഴ്‌സിംഗ് ഹോമില്‍ എത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി കത്തും ലേഖനവുമെഴുതാന്‍ ഞാന്‍ നിയുക്തനായിരുന്നു. പല വിഷയങ്ങളെ കുറിച്ചും സംവദിക്കുവാനും സംശയനിവാരണം നടത്താനും ആ സന്ദര്‍ഭം പ്രയോജനപ്പെട്ടു. അദ്ധ്യാത്മജീവിതം, സാമൂഹ്യജീവിതം, പ്രചാരകവൃത്തി എന്നിവയെ സംബന്ധിച്ച് ധാരാളം കാര്യങ്ങള്‍ പറഞ്ഞുതന്നു. പ്രചാരകന്‍ ആരായിരിക്കണം, എങ്ങനെയായിരിക്കണം എന്നൊക്കെ ഉദാഹരണസഹിതം വ്യക്തമാക്കി. ഭഗവദ്ഗീതയിലെ ‘അദ്വേഷ്ട സര്‍വ്വ ഭൂതാനാം, മൈത്ര കരുണ ഏവ ച, നിര്‍മ്മമോ നിരഹങ്കാര, സമ ദുഃഖ സുഖ ക്ഷമീ’ (അദ്ധ്യായം 12, ശ്ലോകം 13) എന്ന ശ്ലോകവും അര്‍ത്ഥവും ഉദ്ധരിച്ചുകൊണ്ട് ഭക്തന്റെ ലക്ഷണങ്ങള്‍ വിശദീകരിച്ചു തന്നു. അതുപോലെ മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കുന്ന ആളാണ് പ്രചാരകനെന്നും അത്തരം സന്യാസിതുല്യരായ അനേകം നിസ്വാര്‍ത്ഥമതികളെ സംഘം സൃഷ്ടിച്ചുവരുന്നുണ്ടെന്നും പരമേശ്വര്‍ജി ചൂണ്ടിക്കാട്ടി. സ്വന്തം ജീവിതാനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. പ്രചാരകനായശേഷം വയല്‍വരമ്പുകളിലൂടെ നടന്നുനീങ്ങിയ മകനെ നോക്കി നിര്‍ന്നിമേഷനായി നിന്ന പിതാവിന്റെ രൂപം തന്റെ മനസ്സില്‍ എന്നുമുണ്ടെന്നും പറഞ്ഞു.
പരമേശ്വര്‍ജി അവിടെയുള്ളപ്പോള്‍ യാദവറാവുജിയും ചികിത്സയ്ക്ക് എത്തിയിരുന്നു. അവര്‍ ഒന്നിച്ചാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. യാദവറാവുജിയെ കുറിച്ച് പലതും പറയുന്ന കൂട്ടത്തില്‍ ശ്രദ്ധിക്കേണ്ട, നിരീക്ഷിക്കേണ്ട മഹദ് വ്യക്തിയാണെന്ന് പരമേശ്വര്‍ജി പറഞ്ഞിരുന്നു. ഒരിക്കല്‍ ജഗദീഷ് പ്രസാദ് ശാര്‍ദ യാദവറാവുജിയെ കാണാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വ്യവസ്ഥകളില്‍ യാദവറാവുജി പ്രത്യേകം ശ്രദ്ധിക്കുന്നതായി കണ്ടു. ശാര്‍ദജി തിരിച്ചുപോകുമ്പോള്‍ യാദവറാവുജി മുകളില്‍ നിന്നു താഴെ ഇറങ്ങിവന്ന് കാര്‍ കണ്ണില്‍ നിന്നു മറയുന്നതുവരെ നോക്കിനിന്നു. ഇതിനെക്കുറിച്ച് പരമേശ്വര്‍ജി പറഞ്ഞു: ”നോക്കൂ, ജഗദീഷ് ശാര്‍ദജിയുടെ കാര്യത്തില്‍ എത്ര ശ്രദ്ധയാണ് യാദവറാവുജി നല്‍കിയത്. വിദേശത്ത് ആദ്യമായി സംഘശാഖ തുടങ്ങിയ വ്യക്തിയാണ് ശാര്‍ദജി. ആ നിലയ്ക്ക് എല്ലാ സ്വയംസേവകര്‍ക്കും അഭിവന്ദ്യനാണ്. ആ ആദരവാണ് യാദവറാവുജി പ്രകടിപ്പിച്ചത്.”
1987ല്‍ ഞാന്‍ പ്രചാരകനായ ശേഷം പരമേശ്വര്‍ജിയെ വിവരമറിയിച്ചപ്പോള്‍ അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നുകൊണ്ട് മറുപടി അയച്ചിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം മാസത്തിലൊരിക്കലെങ്കിലും അദ്ദേഹത്തിന്റെ കത്തുകള്‍ ലഭിക്കുമായിരുന്നു. 2011ല്‍ ക്ഷേത്ര സേവാ പ്രമുഖിന്റെ ചുമതലയില്‍ നിയുക്തനായ ശേഷം അനുഗ്രഹത്തിനായി പരമേശ്വര്‍ജിയെ ചെന്നു കണ്ടു. ആ സമയത്ത് സായിഗ്രാമിലെ അനന്തകുമാറും പരമേശ്വര്‍ജിയെ കാണാനെത്തിയിരുന്നു. സേവനത്തിന്റെ കാര്യത്തില്‍ ഗ്രാമവും വികാസവും ഉള്‍പ്പെടുന്നുവെന്നും സായിഗ്രാമം സന്ദര്‍ശിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ സായിഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി.
ആഗമാനന്ദ സ്വാമിജി, സ്വാമി ചിന്മയാനന്ദ, സ്വമി രംഗനാഥാനന്ദ തുടങ്ങി നിരവധി ആദ്ധ്യാത്മികാചാര്യന്മാരുമായി പരമേശ്വര്‍ജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം മുഖേന അവരില്‍ പലരുമായും ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചു. അതുപോലെ അമ്മയെ കുറിച്ച് (മാതാ അമൃതാനന്ദമയീദേവീ) പറഞ്ഞുതന്നതും അമ്മയെ ദര്‍ശിക്കാന്‍ ഉപദേശിച്ചതും പരമേശ്വര്‍ജിയായിരുന്നു. ശ്രീ ശാരദാദേവിയുടെ ജീവിതത്തിലെ മാതൃഭാവം പൂര്‍ണ്ണമായും അമ്മയില്‍ ദര്‍ശിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ വെച്ചു നടന്ന പരിപാടിയില്‍ പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിനൊപ്പം ആഘോഷസമിതിയുടെ അദ്ധ്യക്ഷ എന്ന നിലയില്‍ അമ്മയും പങ്കെടുത്തിരുന്നു. ചെങ്കോട്ടയില്‍ നടന്ന പൊതുപരിപാടിയ്ക്ക് ചില നിയമതടസ്സങ്ങളുണ്ടായെങ്കിലും പരമേശ്വര്‍ജിയുടെ അഭ്യര്‍ത്ഥന മാനിച്ച് അമ്മ പരിപാടിയില്‍ പങ്കെടുക്കുകയും രണ്ടുമണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു. ”പരമേശ്വര്‍ജി കാവിയുടുക്കാത്ത സന്യാസിയാണ്, അതുകൊണ്ടുതന്നെയാണ് അവിടെ ചെന്നത്” എന്നാണ് ആശ്രമത്തിലെ ചില അന്തേവാസികളോട് അമ്മ പറഞ്ഞത്.
2013 സപ്തംബറില്‍ അമൃതപുരിയില്‍ വെച്ചു നടന്ന അമ്മയുടെ 60-ാം ജന്മദിനാഘോഷത്തില്‍ പരമേശ്വര്‍ജിയോടൊപ്പം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. പരമേശ്വര്‍ജിയുടെ പ്രഭാഷണത്തിന്റെ തുടക്കത്തില്‍ ‘ഇന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയും’ എന്നുപറഞ്ഞ് നരേന്ദ്രമോദിയെ സംബോധന ചെയ്തപ്പോള്‍ നിറഞ്ഞ കരഘോഷമാണ് ഉണ്ടായത്. പരമേശ്വര്‍ജിയുടെ ദീര്‍ഘദര്‍ശനം പ്രകടമായ ഒരു സന്ദര്‍ഭമായിരുന്നു അത്. കഴിഞ്ഞ സപ്തംബര്‍ മാസത്തിലും അമ്മയുടെ ജന്മദിനത്തിന് അദ്ദേഹം അമൃതപുരിയിലെത്തി. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം കൂടിയായിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നുകൊണ്ട് സന്ദേശം നല്‍കി. അമ്മയുടെ ജന്മദിനത്തിനു സന്ദേശമാവശ്യപ്പെട്ടപ്പോള്‍ ഇങ്ങനെ എഴുതി: ”അമ്മയ്ക്കു ജന്മദിനാശംസകള്‍ നല്‍കാന്‍ ഞാനാരുമല്ല. അമ്മയുടെ പാദകമലങ്ങളില്‍ പ്രണാമം.”
മുന്‍ അഖില ഭാരതീയ സേവാപ്രമുഖ് ആയിരുന്ന സീതാറാം കേത്‌ലായജി അഞ്ചുവര്‍ഷം കൊണ്ട് ഭാരതപരിക്രമണം നടത്തി. ഒടുവില്‍ കന്യാകുമാരിയിലെത്തി. അതോടനുബന്ധിച്ചു നടന്ന പൊതുപരിപാടിയില്‍ പൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതും പങ്കെടുത്തിരുന്നു. അന്ന് വിവേകാനന്ദ കേന്ദ്രത്തിലുണ്ടായിരുന്ന പരമേശ്വര്‍ജി കേത്‌ലായജിയെ കാണാന്‍ താല്പര്യപ്പെടുകയും ഒരു മണിക്കൂര്‍ അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്തു. ഭാരതപരിക്രമണം നടത്തിയ അദ്ദേഹം വന്ദ്യനാണ് എന്നാണ് പരമേശ്വര്‍ജി പറഞ്ഞത്.
ഒരു സ്വയംസേവകനെന്ന നിലയിലും പ്രചാരകനെന്ന നിലയിലും സംഘം ആഗ്രഹിക്കുന്ന തരത്തില്‍ പൂര്‍ണ്ണ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച പരമേശ്വര്‍ജി അര്‍ഹിക്കുന്ന എല്ലാ അംഗീകാരങ്ങളും നേടിയശേഷവും ഋഷിതുല്യമായ ജീവിതം നയിച്ചു. ആ മഹദ് ജീവിതം എല്ലാവര്‍ക്കും മാതൃകയും പ്രേരണാദായകവും ആയിത്തീരട്ടെ.
(ആര്‍.എസ്.എസ്. ദക്ഷിണ ക്ഷേത്ര സേവാപ്രമുഖാണ് ലേഖകന്‍)