മതേതരത്വം, മനുഷ്യത്വം, ജനാധിപത്യബോധം, സാക്ഷരത, സഹിഷ്ണുത എന്നീ കാര്യങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ഏറെ മുന്നിലാണെന്ന അവകാശവാദവും അഹങ്കാരവും മലയാളികള്‍ക്കുണ്ട്. കാലങ്ങളായി ചില രാഷ്ട്രീയക്കാരും സാംസ്‌കാരികനായകരും എഴുത്തുകാരും നടത്തിയിട്ടുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും രചനകളുമാണ് ഈ അവകാശവാദത്തിനടിസ്ഥാനം. അതിനുപുറമേ കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെയും മതേതരത്വത്തിന്റെയും പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ചില വസ്തുതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പനും വാവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം, പഴയ ഹിന്ദു രാജാക്കന്മാരും മുസ്ലിം വ്യാപാരികളും തമ്മിലുണ്ടായിരുന്ന സൗഹൃദം, നാടുവാഴികളും ചില മുസ്‌ലിം കുടുംബങ്ങളുമായിട്ടുണ്ടായിരുന്ന ബന്ധം തുടങ്ങി കേരളത്തിന്റെ മതേതര പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ഒട്ടനവധി കാര്യങ്ങള്‍ ചരിത്രപുസ്തകങ്ങള്‍ തിരഞ്ഞാല്‍ കാണാന്‍ കഴിയും. വര്‍ത്തമാനകാലഘട്ടത്തില്‍ ക്ഷേത്രോത്സവങ്ങള്‍ക്ക് പള്ളിക്കമ്മറ്റികള്‍ സ്വീകരണം ഒരുക്കുന്നതും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പന്മാര്‍ക്ക് പള്ളിവക വിശ്രമസ്ഥലം ഒരുക്കുന്നതും നബിദിനറാലിയില്‍ ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ മധുരം നല്‍കുന്നതുമെല്ലാം കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെയും മതേതരത്വത്തിന്റെയും പ്രത്യക്ഷ അടയാളങ്ങളായി നമുക്ക് കാണാം. ഈ സൗഹാര്‍ദ്ദത്തിലെ ആത്മാര്‍ത്ഥതയെ പൂര്‍ണ്ണമായും സംശയിക്കേണ്ടതില്ലെങ്കിലും രാഷ്ട്രീയക്കാരും ബുദ്ധിജീവികളും സാംസ്‌കാരിക നായകരും പാടിപ്പുകഴ്ത്തിയ അത്ര ആഴത്തിലുള്ളതും ആത്മാര്‍ത്ഥമായതുമായിരുന്നോ കേരളത്തിന്റെ മതേതരത്വബോധമെന്നു വര്‍ത്തമാനകാല അനുഭവത്തിന്റെയടിസ്ഥാനത്തില്‍ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. കാരണം ദേശീയ പൗരത്വ ഭേദഗതി നിയമം 2019 ഡിസംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി കേരളത്തിലുണ്ടായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും നാളിതുവരെ കൊട്ടിഘോഷിച്ച മതേതരത്വവും സഹിഷ്ണുതയുമെല്ലാം ഊതിവീര്‍പ്പിച്ച വെറും കുമിളകളായിരുന്നെന്നു തെളിയിക്കുന്നതാണ്.
തീര്‍ത്തും വാസ്തവവിരുദ്ധമായ ഒരു പ്രചാരണത്തില്‍ പ്രകോപിതരായി ഹിന്ദു സമൂഹത്തെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള പ്രതികരണങ്ങളും പ്രതികാരങ്ങളുമായിരുന്നു മുസ്ലിം മത സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. ആ സമൂഹത്തില്‍ അനാവശ്യ ഭീതി വിതച്ച് അവരെ ഹിന്ദു വിരോധികളാക്കിയത് കേരളത്തെ മതേതരത്വത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും നാടായി നേരത്തെ വാഴ്ത്തിപ്പാടിയ രാഷ്ട്രീയക്കാരും സാംസ്‌കാരികനായകരും തന്നെയാണ്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി അവര്‍ നടത്തിയ നീക്കം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കാണിക്കുന്ന ചില അനുഭവങ്ങള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ആര് പ്രവേശിക്കണം, പ്രവേശിക്കരുത് എന്ന നിലയിലുള്ള ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആരെ ജോലിക്ക് വിളിക്കണം, ഏത് കച്ചവട സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണം, ഏത് ടാക്‌സി വിളിക്കണം തുടങ്ങി എല്ലാ കാര്യങ്ങളിലും ഹിന്ദുസമൂഹത്തെ ബഹിഷ്‌കരിച്ചു മുന്നോട്ടു പോകുന്നതിനുള്ള ചില രഹസ്യ നിര്‍ദ്ദേശങ്ങളും ധാരണകളും മത നേതൃത്വം സമുദായാംഗങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.
കര്‍ഷക തൊഴിലാളി, കച്ചവടക്കാരന്‍, ഡ്രൈവര്‍, മെക്കാനിക്ക്, ഇലക്ട്രീഷ്യന്‍, നിര്‍മ്മാണതൊഴിലാളി തുടങ്ങിയ ഓരോ തൊഴില്‍ രംഗത്തും ജോലിക്കാര്‍ നിയോഗിക്കപ്പെടുന്നത് അതാതു തൊഴില്‍ ആവശ്യപ്പെടുന്ന വൈദഗ്ദ്ധ്യമോ അഭിരുചിയോ മാനദണ്ഡമാക്കിയാണ്. അവിടെയൊന്നും ജാതിയോ മതമോ പരിഗണനാവിഷയമല്ല. ഇങ്ങനെ ജാതിയോ മതമോ മാനദണ്ഡമാക്കാതെ മനുഷ്യര്‍ പല മേഖലകളില്‍ പ്രവര്‍ത്തിച്ചു പരസ്പരം സേവനങ്ങള്‍ കൈമാറിയും പ്രതിഫലം കൈപ്പറ്റിയുമാണ് സാമൂഹ്യ ജീവിതവും വ്യാവഹാരിക ജീവിതവും മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു സമൂഹത്തെ പൂര്‍ണമായി ബഹിഷ്‌കരിച്ചും അവഗണിച്ചും മുന്നോട്ടു പോകാന്‍ മറ്റാരെങ്കിലും ശ്രമിച്ചാല്‍ അത് അസാധ്യവും അതിനേക്കാളേറെ അപകടകരവുമാണ്. ഉപഭോക്താവ് വില്‍പ്പനക്കാരനെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം സാധനങ്ങളുടെ ഗുണനിലവാരവും വിലനിലവാരവുമായിരിക്കണം. തൊഴില്‍ദാതാവ് തൊഴിലാളിയെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും അയാളുടെ തൊഴില്‍ വൈദഗ്ദ്ധ്യമായിരിക്കണം. ഇവിടെയൊന്നും ജാതിയോ മതമോ ഭാഷയോ ദേശമോ പ്രസക്തമായികൂടാ. എന്നാല്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ കക്ഷികള്‍ നടത്തിയ കുപ്രചരണത്തില്‍ ഭീതി പൂണ്ട മുസ്ലിം സംഘടനകളും സമുദായാംഗങ്ങളും ഹിന്ദുവിനെ പ്രതിസ്ഥാനത്തു നിര്‍ത്തി പ്രതികാരം ചെയ്യാന്‍ ഉപയോഗിക്കുന്ന ആയുധം തൊഴില്‍ നിഷേധമാണ്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളി മുതല്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസിവരെ ഈ പ്രതികാരത്തിന് ഇരയാകുന്നുണ്ട്. സാധനങ്ങള്‍ വാങ്ങേണ്ട കടകള്‍, യാത്രയ്ക്ക് ഉപയോഗിക്കേണ്ട ടാക്‌സികള്‍, ജോലിക്ക് വിളിക്കേണ്ട തൊഴിലാളികള്‍ ഇങ്ങനെ തുടങ്ങിയ എല്ലാ കാര്യത്തിനും മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകളെ മാത്രം തിരഞ്ഞെടുക്കുക എന്ന കര്‍ശന നിര്‍ദ്ദേശം മുസ്ലിം മത സംഘടനകളും മഹല്ലു കമ്മറ്റികളും സമുദായാംഗങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. നിരവധി പ്രവാസികളായ ഹിന്ദുക്കള്‍ക്ക് പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായി പ്രതികരിച്ചു എന്നതുകൊണ്ട് തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചുപോരേണ്ടി വന്നു. ഇതിനുപിന്നില്‍ മലയാളികളായ പ്രവാസി മുസ്ലീങ്ങളാണ് പ്രവര്‍ത്തിച്ചത്. കേരളത്തില്‍ വിശിഷ്യാ മലബാറില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചു എന്നതുകൊണ്ട് ഒട്ടനവധി സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുകയും ഉടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലപ്പുറത്ത് സി.എ.എ ക്ക് അനുകൂലമായി നടന്ന റാലിയില്‍ പങ്കെടുത്ത ഒരു കോളനിയിലെ മുഴുവനാളുകള്‍ക്കും കുടിവെള്ളം നിഷേധിച്ച സംഭവം മലയാള മാധ്യമങ്ങള്‍ മൂടിവച്ചെങ്കിലും ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതാണ്. ഈ കോളനികളിലേക്ക് ഉള്ള കേബിള്‍ കണക്ഷന്‍ പോലും കട്ട് ചെയ്തു. ഇങ്ങനെ അങ്ങേയറ്റം മനുഷ്യത്വരഹിതവും വര്‍ഗീയവുമായ പ്രതികരണങ്ങളും പ്രതികാര നടപടികളും നാട്ടില്‍ നടമാടുമ്പോള്‍ നാളിതുവരെ മതേതരത്വവും സഹിഷ്ണുതയും പ്രസംഗിച്ചു നടന്ന സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ഇതിനുനേരെ അന്ധത നടിക്കുകയാണ്. കഴിഞ്ഞകാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കൂട്ടരുടെ അന്ധതയില്‍ അത്ഭുതപ്പെടേണ്ടതില്ല.
മലബാറിലെ മിക്കസ്ഥലങ്ങളിലും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു വിശദീകരിക്കാനെത്തുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ പ്രദേശത്തേക്ക് പ്രവേശനമില്ല എന്ന ബാനറുകളും മുസ്ലിം വീടുകളുടെ ഗേറ്റില്‍ പ്രവേശനം നിഷേധിച്ചുകൊണ്ട് പോസ്റ്ററുകളും പതിച്ചതായി കാണാം. തങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശത്ത് മറ്റൊരാള്‍ പ്രവേശിക്കരുതെന്നും ആശയപ്രചരണം നടത്തരുതെന്നും കല്‍പ്പിക്കുന്നത് ഇത്രയും നാള്‍ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തിയവരാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. വീടുകളിലെ പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ മതസംഘടനകളും മഹല്ലു കമ്മിറ്റികളുമാണ്. മുസ്ലിം സമൂഹത്തെ മതനേതാക്കളും പണ്ഡിതരും ധരിപ്പിച്ചിരുന്നത് സത്യമാണെന്ന വിശ്വാസം അവര്‍ക്കുണ്ടെങ്കില്‍ എന്തിനാണ് വിശദീകരണവുമായി എത്തുന്നവര്‍ക്ക് വിലക്കു കല്പിക്കുന്നത്? അപ്പോള്‍ തങ്ങള്‍ പറഞ്ഞു പിടിപ്പിച്ച അസത്യങ്ങളെ സമുദായം തിരിച്ചറിയുമെന്ന ഭയത്തിന്റെ സൃഷ്ടിയാണ് വിലക്കുകളും ബഹിഷ്‌കരണങ്ങളുമെല്ലാം. വിശദീകരിക്കാന്‍ വരുന്നവരെ വിലക്കാനും വീട്ടില്‍ കയറ്റാതിരിക്കാനും സര്‍വ്വ സാധാരണക്കാരനെ മുതല്‍ ഉന്നത നേതാക്കളെ വരെ മതസംഘടനകള്‍ താക്കീത് ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കളെ വീട്ടില്‍ കയറ്റിയതിനും ലഘുലേഖ സ്വീകരിച്ചതിനും സമസ്തയുടെ സംസ്ഥാന നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സംഘടന സസ്‌പെന്‍ഡ് ചെയ്തത് മറ്റു മത നേതാക്കള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമുള്ള താക്കീത് കൂടിയായിരുന്നു. സമാനമായ സംഭവത്തില്‍ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖും പഴി കേട്ടിട്ടുണ്ട്. മുസ്ലിം സമുദായത്തിനു പുറമേ പൗരത്വ വിഷയത്തില്‍ വിശദീകരണവുമായി എത്തുന്നവരെ ഹിന്ദു സമൂഹവും ആട്ടിയോടിക്കുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ എസ്.ഡി.പി.ഐക്കാരന്‍ രാഖിയും കാവിയും ധരിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് തകര്‍ത്തഭിനയിച്ചു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഈ പിരിമുറുക്കത്തിനിടയില്‍ ചിരി പടര്‍ത്തുന്നതായിരുന്നു.
തുടരെ തുടരെയുള്ള കള്ളപ്രചരണങ്ങളും പ്രതിഷേധങ്ങളും ഉപരോധങ്ങളും ബഹിഷ്‌കരണ ങ്ങളും അസഹനീയമായപ്പോള്‍ ദേശഭക്തരായ ജനത സംഘടിക്കുകയും സത്യം വിളിച്ചു പറയുന്നതിന് റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്തു .വിശദീകരണവുമായി ബിജെപി മുസ്ലിം വീടുകളില്‍ പ്രവേശിച്ചാല്‍ തങ്ങള്‍ക്ക് എന്ത് അപകടമാണോ ഉണ്ടാവുക സമാനമായ അവസ്ഥയായിരിക്കും മുസ്ലിം സമൂഹം വിശദീകരണ പൊതുയോഗങ്ങള്‍ ശ്രവിച്ചാലെന്ന് തിരിച്ചറിഞ്ഞ മതനേതൃത്വം ആ സമുദായത്തിന്റെ കണ്ണും കാതും മൂടി കെട്ടാന്‍ കടകളും കമ്പോളങ്ങളുമടച്ച് ബന്ദാചരിക്കാന്‍ ആഹ്വാനം ചെയ്തു. എതിര്‍ ശബ്ദങ്ങളെ കേള്‍ക്കുകയും വിയോജിപ്പുകള്‍ വസ്തുതകള്‍ നിരത്തി മറുപടി രൂപേണ പറയുകയുമാണ് ജനാധിപത്യ മര്യാദ. എന്നാല്‍ എതിര്‍ ശബ്ദത്തെ കേള്‍ക്കാന്‍ തയ്യാറാവാത്തതും മറ്റാരും കേള്‍ക്കാതിരിക്കാനുള്ള പരിശ്രമം നടത്തുന്നതും സ്വന്തം വാദഗതിയിലെ പൊള്ളത്തരവും കാപട്യവും സ്വയം ബോധ്യമുള്ളതുകൊണ്ട് കൂടിയാണ്. കുറ്റ്യാടിയിലും നന്മണ്ടയിലും ഓമശ്ശേരിയിലും തുടങ്ങി പല സ്ഥലങ്ങളിലും പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിശദീകരണ യോഗങ്ങള്‍ക്കുനേരെ മതനേതൃത്വവും രാഷ്ട്രീയകക്ഷികളും നടത്തുന്ന ബഹിഷ്‌കരണങ്ങളും ബന്ദാചരണങ്ങളും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും സമൂഹം യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത് പ്രതിരോധിക്കാനാണെന്നും മുസ്ലിം സമൂഹം തിരിച്ചറിയണം.
വിലക്കുകള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും പുറമേ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരില്‍ മറ്റു ചില സംഭവങ്ങള്‍ കൂടി കേരളത്തില്‍ അരങ്ങേറി. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിച്ച എ.ബി.വി.പി വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പൗരത്വ നിയമത്തെ അനുകൂലിച്ചു സംസാരിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി എ. കെ നസീറിനെ പള്ളിയില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. മത സംഘടനകളും മാധ്യമങ്ങളും ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന കള്ളപ്രചരണങ്ങള്‍ തുറന്നു കാണിക്കുകയും പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരില്‍ വച്ച് നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ മത തീവ്രവാദികളും കമ്മ്യൂണിസ്റ്റുകാരും നടത്തിയ അതിരുവിട്ടതും ആസൂത്രിതവുമായ പ്രതിഷേധം നാം കണ്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടി നാളിതുവരെ മുറവിളി കൂട്ടിയ കേരളത്തിലെ സാംസ്‌കാരിക നായകരും എഴുത്തുകാരും അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന എ.ബി.വി.പിക്കാരനോ എ.കെ നസീറിനോ അസഹിഷ്ണുത നേരിടേണ്ടിവന്ന ഗവര്‍ണ്ണര്‍ക്കോ വേണ്ടി ശബ്ദിച്ചില്ല. കാരണം ആ സമയത്ത് അവര്‍ ജാമിയമിലിയയില്‍ അക്രമം നടത്തി പെണ്‍കുട്ടികളുടെ പാവാടക്കുള്ളിലൊളിച്ച തീവ്രവാദിയുടെ ആരോഗ്യനിലയില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ലേഖനം എഴുതുകയും പ്രസംഗം നടത്തുകയും ചെയ്യുന്ന തിരക്കിലായിരുന്നു. ഇക്കാലമത്രയും കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും സീമ നിശ്ചയിക്കുന്നത് കമ്മ്യൂണിസ്റ്റുകാരും അവര്‍ക്കുവേണ്ടി കൂലിയെഴുത്തും പ്രസംഗവും നടത്തുന്ന ചില ബുദ്ധിജീവികളുമാണ്. ഈ വസ്തുത ഏറ്റവും കൃത്യമായി ബോധ്യപ്പെട്ടത് ജാമിയമിലിയയില്‍ ആസാദി വിളിച്ച് മോദിയുടെ തന്തക്കു വിളിക്കാന്‍ കേരളത്തിലെത്തിയ ആയിഷ റെന്നെക്കാണ്. സമരം കൊഴുപ്പിക്കാന്‍ കേരളത്തിലെത്തിയ ആയിഷ റെന്ന മലപ്പുറത്ത് ആസാദി മുദ്രാവാക്യം മുഴക്കി മോദിയെ തെറിവിളിക്കുന്നതിനിടയില്‍ പിണറായിക്കെതിരെയും ചെറിയൊരു പരാമര്‍ശം നടത്തി. സവര്‍ക്കറെ ഷൂനക്കിയെന്ന് ആക്ഷേപിച്ച ആയിഷ റെന്നക്ക് തിരിച്ചു പോകാന്‍ വേണ്ടി സഖാക്കളുടെ ഷൂ നക്കേണ്ടിവന്നു. ഏതു ഭരണകൂടത്തിനു മുന്നിലാണ് ഏറ്റവും ഉച്ചത്തില്‍ ആസാദി മുദ്രാവാക്യം മുഴക്കേണ്ടതെന്ന ബോധ്യവും ബോധവും ആയിഷ റെന്നെക്കു ഇനിയെങ്കിലും ഉണ്ടാകട്ടെ.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നതുവരെ സന്ധിയില്ലാത്ത രാജ്യവ്യാപക സമരം എന്ന രീതിയില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ചുരുക്കം ചില കലാലയങ്ങളിലും കവലകളിലും ഒതുങ്ങുകയും ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്കയകറ്റാന്‍ ശ്രമിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാനും കേട്ട സത്യത്തെ ഉള്‍ക്കൊള്ളാനും മുസ്ലിം സമൂഹം തയ്യാറായതാണ് പ്രക്ഷോഭങ്ങള്‍ പെട്ടെന്നു കെട്ടടങ്ങാന്‍ കാരണമായത്. എന്നാല്‍ കേരളത്തെ സംബന്ധിച്ച് ഇടതുവലതു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ചില തീവ്ര മുസ്ലിം മത സംഘടനകള്‍ക്കും അവരുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി മുസ്ലിം സമൂഹത്തില്‍ ഉടലെടുത്ത ഭീതിയും ഹിന്ദു വിരോധവും നിലനിര്‍ത്തണം. അതിന് യാഥാര്‍ത്ഥ്യം ആ സമൂഹം ഉള്‍ക്കൊള്ളാന്‍ പാടില്ല. അങ്ങനെ സത്യത്തെ മൂടി വെക്കാനും മറച്ചു പിടിക്കുവാനുമുള്ള പരിശ്രമങ്ങളാണ് ബാനറുകളും ബഹിഷ്‌കരണങ്ങളും ബന്ദാചരണങ്ങളുമെല്ലാം. മുസ്ലിം സമൂഹത്തിലെ ഭീതി നിലനിര്‍ത്തി വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ ആ ഭയത്തെ ചൂഷണം ചെയ്തു മുതലെടുപ്പ് നടത്താനുള്ള മത്സരത്തിലാണ് ഇടതു-വലതു മുന്നണികള്‍. പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര മുസ്ലിം സംഘടനകളെ സംബന്ധിച്ച് അവര്‍ 2021 ല്‍ 1921ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറാവുകയാണ്. നൂറുകണക്കിന് നിരപരാധികളും നിരാലംബരും നിരായുധരുമായ ഹിന്ദുക്കളെ വാള്‍ത്തലകൊണ്ട് അരിഞ്ഞു തള്ളുകയും ഭീഷണികൊണ്ട് മതപരിവര്‍ത്തനം നടത്തുകയും ചെയ്ത ആ മതഭ്രാന്തന്മാരുടെ മനോഭാവത്തിലേക്ക് ഇന്നത്തെ മുസ്ലിം സമൂഹത്തെ എത്തിക്കുന്നതിനുള്ള അവസരമായി ഇതിനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കടുത്ത ഹിന്ദു വിരുദ്ധത സമുദായാംഗങ്ങളില്‍ ജനിപ്പിച്ച് 1921 ലെ വാളിനും കത്തിക്കും പകരമായി കാലോചിതമായി പരിഷ്‌കരിച്ചതും കാലങ്ങളായി നടത്തിയ കള്ളക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും ബലത്തില്‍ നേടിയതുമായ സമ്പത്ത് എന്ന ആയുധം ഉപയോഗിച്ചു മാപ്പിളലഹളയുടെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദുവിനെതിരെ പോരാട്ടം നടത്താന്‍ സമുദായത്തെ സജ്ജമാക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമാണ് ഉപരോധവും തൊഴില്‍ നിഷേധവുമെല്ലാം. സംഖ്യാപരമായും സാമ്പത്തികമായും അശക്തരായിരുന്ന കാലത്ത് സൗഹൃദം നടിച്ചവര്‍ ഇതു രണ്ടും നേടി കഴിഞ്ഞപ്പോള്‍ സര്‍വ്വാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ സമയമായി.