അത്തം കഴിഞ്ഞ് പത്താം നാള്‍ തിരുവോണമെത്തുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത്ര വിപുലമായി ആഘോഷിക്കുന്ന ഒരു ആഘോഷം വേറെ കാണില്ല. ജാതിയോ, മതമോ, ദേശങ്ങളോ, ഗോത്രങ്ങളോ, ഭാഷകളോ ഒന്നും ബഹുസ്വരതയുടെ ഉദാഹരണമായ ഓണാഘോഷങ്ങള്‍ക്ക് വിഘാതമാകുന്നില്ല. എന്തുകൊണ്ട് പുരാതന മലയാളക്കരയില്‍ ഒതുങ്ങിനിന്ന ഐതിഹ്യപ്പെരുമകളാല്‍ സമ്പന്നമായ തിരുവോണം, ഭാരതത്തിന്റെ അതിരുകളും കടന്ന് രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ചു, എന്നതിന് കാരണം അന്വേഷിച്ചാല്‍ കാണാന്‍ കഴിയും. കഴിഞ്ഞ ഒന്നരനൂറ്റാണ്ടിലേറെയായി പ്രവാസികളായി മലയാളികള്‍ എത്താത്ത ഭൂഖണ്ഡങ്ങള്‍ ഇല്ല. സപ്തസാഗരങ്ങളും സപ്തഭൂഖണ്ഡങ്ങളും ആണ് ഭാരതീയ വീക്ഷണത്തില്‍ ഉള്ള ചരിത്രപഠനത്തിന്, അനുയോജ്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഈ ലേഖകന്‍. ഈ സപ്ത ഭൂഖണ്ഡങ്ങളിലും എത്തിച്ചേരാന്‍ കഴിഞ്ഞവര്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.
ഗൃഹാതുരത്വം ഏറ്റവും ഉള്ള ജനതയാണ് മലയാളികള്‍. വിദേശരാജ്യങ്ങളില്‍, വ്യത്യസ്ത പരിതഃസ്ഥിതികളില്‍, വ്യത്യസ്ത സംസ്‌കാരവും ഭാഷയും ജീവിതരീതികളും ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ‘വൈവിധ്യങ്ങളിലെ ഏകത്വം’ തിരിച്ചറിഞ്ഞ് മലയാള മണ്ണിലലിഞ്ഞു ചേര്‍ന്നു സാംസ്‌കാരിക പെരുമകളെ വാരിപ്പുണരാന്‍ ഉള്ള ബഹുസ്വരതയുടെ ഗുണവശങ്ങള്‍ മനസ്സില്‍ ഉള്‍ക്കൊണ്ട മലയാളിക്ക്, ഗൃഹാതുരത്വം ഉണ്ടെങ്കില്‍, അതവരുടെ ജനിതക ഗുണമായി മാത്രം കണ്ടാല്‍ മതി. ലോകത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കു പിന്നിലും ഐതിഹ്യങ്ങളുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളും ഉള്‍ക്കൊണ്ടതാണ് ഐതിഹ്യങ്ങള്‍. ലോകത്തിലെ വിവിധരാജ്യങ്ങളിലെ ജനപഥങ്ങള്‍ അതില്‍ വിശ്വാസമര്‍പ്പിക്കുന്ന കാലത്തോളം വിശ്വാസങ്ങള്‍ക്ക് പ്രസക്തിയുണ്ട്. അതിനാല്‍ വിശ്വാസങ്ങള്‍ക്ക് തെളിവുകള്‍ തേടി അലയുന്നത് വൃഥാശ്രമമാണ്.
‘ഭാരതം’ ലോകത്തിലെ അതിപുരാതനമായ സംസ്‌കൃതിയുടെ പൈതൃകം പേറുന്ന രാജ്യമാണ്. അതിനുശേഷം വന്ന മഹത്തായ സംസ്‌കാരങ്ങളായ ഈജിപ്ഷ്യന്‍, ബാബിലോണിയന്‍, ഫെലിസ്തീന്‍, ഗ്രീക്ക്, റോമന്‍, ആദിമ അമേരിക്കന്‍ ജനതയുടെ മയാ, ഇങ്കാ, മെക്‌സിക്കന്‍ സംസ്‌കാരങ്ങള്‍ എല്ലാം മണ്‍മറഞ്ഞു എങ്കിലും ആധുനിക കാലത്തെ പുരാവസ്തു ഗവേഷകര്‍ ഈ രാജ്യങ്ങളിലെല്ലാം ഖനനം നടത്തുമ്പോള്‍ കണ്ടെത്തുന്ന പുരാവസ്തു ശേഖരങ്ങളില്‍ നിന്നും അതിപുരാതന ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കഴിഞ്ഞ 5000 വര്‍ഷത്തെ ചരിത്രമെടുത്താല്‍ നിരവധി ചിന്താധാരകള്‍ ഭാരതത്തിലേക്ക് കടന്നുവന്നു. അവയെയെല്ലാം സ്വാഗതം ചെയ്യുകയാണ് ഭാരതം ചെയ്തത്. ഭാരതത്തില്‍ വ്യവസ്ഥാപിതമായ മതം ഉണ്ടായിരുന്നില്ല. പരസ്പരം വ്യത്യസ്തയാര്‍ന്ന നിരവധി ദര്‍ശനങ്ങളാണ് ഭാരതീയ ചിന്തയുടെ അടിസ്ഥാനം. നിരവധി വ്യത്യസ്തയാര്‍ന്ന, നിറവും മണവും ഭംഗിയുമാര്‍ന്ന പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ ചെണ്ടു പോലെയെന്ന് നമുക്ക് താരതമ്യം ചെയ്യാം. മതം എന്ന വാക്ക് ഉപയോഗിക്കുന്നത് ‘അഭിപ്രായം’ എന്ന നിലക്കാണ്. ‘ഷഡ്ദര്‍ശനങ്ങള്‍’ ഭാരതീയ ചിന്തയുടെ ബഹുസ്വരതയാര്‍ന്ന കാഴ്ചപ്പാടിന്റെ തെളിവാണ്. ബുദ്ധ, ജൈന, സൗരാഷ്ട്രിയന്‍, സിഖ്, യഹൂദ മതങ്ങള്‍ എന്ന് പറയുമെങ്കിലും ഇവയെല്ലാം വ്യത്യസ്തതയാര്‍ന്ന അഭിപ്രായങ്ങള്‍ മാത്രമാണ്. ശ്രീ ബുദ്ധനോ, ജൈനമത സ്ഥാപകനായ മഹാവീരനോ, സിഖ് മതസ്ഥാപകനായ ഗുരുനാനാക്കോ ഇവരെല്ലാം തന്നെ അവരുടെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
തിരുവോണത്തിനെ പറ്റിയുള്ള വ്യത്യസ്ത ഐതിഹ്യങ്ങളില്‍ മേല്‍പ്പറഞ്ഞ ബുദ്ധ, ജൈന ചിന്തകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഐതിഹ്യങ്ങളും കടന്നുവരുന്നുണ്ട്. രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പാണ് ശ്രീബുദ്ധന്റെ കാലഘട്ടം എന്നു കരുതുന്നു. അതിന് കുറച്ചു വര്‍ഷം മുമ്പായിരുന്നിരിക്കാം ജൈനമതത്തിലെ പ്രധാന തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്റെ കാലം എന്ന് കരുതപ്പെടുന്നു. സഹ്യാദ്രിസാനുക്കള്‍ക്ക് അപ്പുറത്തുനിന്നുമാണ് ജൈന, ബുദ്ധ ചിന്തകളും, ആത്മീയമായ എല്ലാറ്റിനെയും എതിര്‍ക്കുന്ന ദൈവനിഷേധത്തില്‍ അടിയുറച്ച ചാര്‍വകദര്‍ശനവും മലയാളക്കരയില്‍ എത്തിയത്. ആദ്യകാലത്ത് മലയാളക്കരയില്‍ ചിലയിടങ്ങളില്‍ പുതിയതായി എത്തിയ ബുദ്ധ/ജൈന ചിന്തകള്‍ക്ക് പ്രചാരം ലഭിച്ചിരിക്കാം. അഗസ്ത്യമലയെന്നത് അവലോകിതേശ്വരന്റെ ഇഹലോക വസതിയായി കരുതിയിരുന്ന ഒരു ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായി കരുതിയിരുന്നിരിക്കാം. അക്കാലത്ത് ബുദ്ധ, ജൈന ചിന്തകള്‍ കൂടാതെ ശൈവ, വൈഷ്ണവ, താന്ത്രിക ചിന്തകളും മലയാളക്കരയും തമിഴ്‌നാടും എല്ലാം ഉള്‍പ്പെടുന്ന ദക്ഷിണഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ‘അവലോകിതേശ്വരന്‍’ എന്ന് പറയുന്നത് ബുദ്ധനെയാണ്. ബുദ്ധമതക്കാര്‍ പുണ്യസങ്കേതമായി കരുതുന്ന ‘മഞ്ചുശ്രീ മൂല കല്‍പ്പകത്തിന്റെ’ ഏക പതിപ്പ് ലഭിച്ചത് കേരളത്തില്‍ നിന്നാണ്. എന്നാല്‍ അതുകൊണ്ട് ഏതെങ്കിലും ചിന്തകള്‍ മലയാളക്കരയിലെ ജനങ്ങളില്‍ പ്രചാരം നേടിയതായി പറയാന്‍ കഴിയില്ല. ഇതുകൂടാതെ ഓരോ വിഭാഗത്തിലും നിരവധി ഉപവിഭാഗങ്ങളും ഉണ്ടായിരുന്നു. ശൈവ സമ്പ്രദായം തന്നെ പലതായി പിരിഞ്ഞു, താന്ത്രിക സമ്പ്രദായം രൂപംകൊണ്ടു. അതില്‍ തന്നെ കാപാലികമതം, പാശുപതന്മാരുടെ ചിന്തകള്‍, കാലഭൈരവന്മാര്‍ എന്നിങ്ങനെ വ്യത്യസ്തമായി തിരിഞ്ഞ് പ്രപഞ്ചമാതാവായി കാളിയെ ആരാധിക്കുന്ന നരബലി പോലെയുള്ള കര്‍മ്മങ്ങളും പ്രചാരത്തില്‍ വന്നു. തെളിവുകളോടെ മാത്രം എല്ലാം സ്വീകരിക്കുന്ന അജീവിക സിദ്ധാന്തം, ശാസ്ത്രീയമായ യുക്തിയെ മാത്രം സത്യമായി കാണുന്ന മത്സ്യന്യായം, ഗണികകള്‍ക്ക് സമൂഹത്തില്‍ പ്രാധാന്യം കൊടുക്കുന്ന ‘കൂട്ടനീമത’മെന്ന ദര്‍ശനത്തേയും അന്ന് നല്ലത് ചീത്ത എന്ന വ്യത്യാസമില്ലാതെ തികച്ചും സ്വാതന്ത്ര്യത്തോടെ വിശ്വസിക്കാന്‍ അവസരമുണ്ടായിരുന്നു.
തിരുവോണത്തിനെ പറ്റി പ്രചരിച്ച നിരവധി ഐതിഹ്യകഥകളെ പറ്റി നമ്മള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഒരു ഐതിഹ്യം ഇങ്ങിനെയാണ്. ”ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയില്‍ വിശ്വസിച്ച ബ്രാഹ്മണര്‍ മലയാളക്കരയില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ അവരുടെ വ്യവസ്ഥകള്‍ പാലിക്കാത്തവരെ അസുരവര്‍ഗ്ഗമായി പ്രഖ്യാപിച്ചു. ദേവവര്‍ഗ്ഗം എന്ന പട്ടം അവര്‍ സ്വയം ഏറ്റെടുത്തു. പ്രജാക്ഷേമ തല്‍പ്പരനും പരാക്രമശാലിയുമായ മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കാരണം അദ്ദേഹം അസുരവര്‍ഗ്ഗത്തില്‍ പെട്ട ചക്രവര്‍ത്തിയായതുകൊണ്ടാണ് എന്നാണ് പൊതുവിലുള്ള ഐതിഹ്യം. ‘ഓണം’, ‘തിരുവോണം’ ഈ വാക്കുകള്‍ സംസ്‌കൃതത്തിലെ ശ്രാവണമെന്ന വാക്കിന്റെ തുടരര്‍ത്ഥങ്ങളാണെന്നും, ഈ വാക്ക് ബൗദ്ധ സംസ്‌കാരത്തിനെ പ്രതിനിധീകരിക്കുന്നുണ്ടെന്നും, വിശ്രമത്തിനും വിനോദത്തിനും അമിത പ്രാധാന്യം നല്‍കുന്നതാണ് ഇതെന്നും വാദങ്ങളുണ്ട്. ഓണത്തിന് മഞ്ഞ വസ്ത്രങ്ങളും മഞ്ഞപ്പൂക്കളും ബൗദ്ധധര്‍മ്മത്തിലേക്ക് പ്രവേശിച്ചിരുന്നവര്‍ക്ക് നല്‍കിയിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട്. കളിമണ്ണുകൊണ്ട് വീടുകളില്‍ തുളസിത്തറക്ക് മുമ്പില്‍ ഓണത്തപ്പനെ ഉണ്ടാക്കിവയ്ക്കുന്ന പതിവ് ഇന്നുമുണ്ട്. ഇപ്പോള്‍ മരംകൊണ്ടാണ് ഉണ്ടാക്കുന്നത്. അത് സ്തൂപമാതൃകയിലായതിനു കാരണം പഗോഡകള്‍ എന്നറിയപ്പെട്ടിരുന്ന ബുദ്ധവിഹാരങ്ങള്‍ സ്തൂപമാതൃകയിലായതു കാരണമാണെന്നും മഹാബലിയെ ബൗദ്ധവിശ്വാസിയായി കാണുന്നവര്‍ വിശ്വസിക്കുന്നു. ഓണക്കാലത്തെ ഓണക്കളികളില്‍ അമ്പെയ്ത്ത് മത്സരങ്ങളും ഓണത്തല്ലും ഓണപ്പാട്ടും പടയണിയും വേലകളിയുമെല്ലാം ബുദ്ധചിന്തകളുടെ ആവര്‍ത്തനമാണെന്ന് വാദിക്കുമ്പോള്‍, അത് ദ്രാവിഡരായ ബൗദ്ധന്മാരെ, ആര്യന്മാര്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തിയത് ആഘോഷിക്കുകയാണെന്നും വാദങ്ങളുണ്ട്. ഓരോ വിഭാഗത്തിനും അവരുടെ വാദങ്ങളെ സത്യമാക്കി പ്രചരിപ്പിക്കാന്‍ ഇത്തരം കഥകള്‍ മെനഞ്ഞുണ്ടാക്കുന്നത് സര്‍വ്വസാധാരണമാണ്.
(തുടരും)




















