ഇപ്രാവശ്യം സംഭവിച്ച കള്ളാ ടി തുരങ്ക ദുരന്തത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഒരൊറ്റ മലയാളിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാവരുടെയും നടുക്കവും ഞെട്ടലും നൊടിയിട കൊണ്ട് അവസാനിച്ചു. മുണ്ടക്കൈ – ചൂരല്‍ മലദുരന്തത്തില്‍ 500 ലധികം മലയാളി മനുഷ്യര്‍ ഒഴുകിപ്പോയപ്പോള്‍ കബനിയിലൂടെയും ചാലിയാറിലൂടെയും പ്രളയ സമാനമായി ഒഴുകിയ കണ്ണീര്‍ ഇക്കുറി ഉണ്ടായതേയില്ല. കാലവര്‍ഷം പോലെ കബനിയും ചാലിയാറും വരണ്ടു തന്നെ കിടന്നു. വയനാടന്‍ മലനിരകളിലെ മണ്ണട്ടകളും ചീവിടുകളും കരഞ്ഞു കൊണ്ടേയിരുന്നു.
മേപ്പാടി – ആനക്കാംപൊയില്‍ ഇരട്ട തുരങ്കം വയനാടിന്റെ പരിസ്ഥിതി സുസ്ഥിരതയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ശാസ്ത്രജ്ഞരും വിദഗ്ദ്ധരും പേര്‍ത്തും പേര്‍ത്തും മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. തുരങ്കത്തിന് സ്റ്റേജ് ഓണ്‍- എന്‍വയര്‍മെന്റ്- ക്ലിയറന്‍സും മറ്റു അനുമതികളും തെറ്റായ വിവരങ്ങള്‍ നല്‍കിയും മതിയായ വിദഗ്ദ്ധ പഠനം കൂടാതെയും അവിഹിത മാര്‍ഗ്ഗത്തിലൂടെയുമാണ് സംഘടിപ്പിച്ചത്. പി.ഡബ്ല്യൂ.ഡി കേരള ഭരണത്തിലെ ഉന്നതരുടെ നിര്‍ബന്ധത്തിനു വഴങ്ങി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ആണുണ്ടായത്. തുരങ്കത്തിന്റെ പണി തുടങ്ങരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കുകയുണ്ടായെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോയി ഒടുക്കം വിചിത്രമായ പരാമര്‍ശങ്ങളോടെ തള്ളുകയാണുണ്ടായത്. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധമുള്ള വിധിയാണ് ഉണ്ടായത്. ”രാജ്യത്തിന്റെ ലൈഫ് ലൈനാണ്” തുരങ്കമെന്ന് പറഞ്ഞ് അപ്പീല്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് തള്ളിക്കളഞ്ഞു. ലൈഫ് ലൈന്‍ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ നെഞ്ചത്തു കൂടെയാണ് കടന്നുപോകുന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യം വന്നുകാണുമെന്നു കരുതാം.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാര്‍ കമ്പനി തുരങ്കത്തിന്റെ തുരക്കല്‍ തുടങ്ങിയത്. കരാര്‍ കമ്പനി ഇവിടെ യഥേഷ്ടം അഴിഞ്ഞാടുകയായിരുന്നു. അവരെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ല. സംസ്ഥാന പരിസ്ഥിതി അസസ്സ്‌മെന്റ് അപ്രൈസല്‍ കമ്മറ്റി നിര്‍ദ്ദേശിച്ച 60 ല്‍ അധികം വരുന്ന ഒരു നിബന്ധനയും നിര്‍ദ്ദേശവും ഒന്നുപോലും കരാര്‍ കമ്പനി പാലിച്ചിട്ടില്ല. ദിലീപ് ബില്‍ഡ്‌കൊണ്‍ നെപ്പോലുള്ള ഒരു കമ്പനി അത്തരം മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ അവര്‍ക്ക് പുല്ലുവിലയാണെന്നും ഏവര്‍ക്കും അറിയാവുന്നതാണ്. തുരങ്കത്തിന്റെ ആദ്യതുരക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് പ്രധാന നിബന്ധന ലംഘിച്ചുകൊണ്ടാണ്. പാറ തുരക്കാന്‍ വൈബ്രേഷന്‍ തീരെ ഇല്ലാത്ത സാങ്കേതികവിദൃ ഉപയോഗിക്കണമെന്നായിരുന്നു നിര്‍ദ്ദേശം (അങ്ങനെയൊരു സാങ്കേതികവിദ്യ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നു ദോഷൈകദൃക്കുകള്‍ ചോദിച്ചു കളയരുത്). മുഖ്യമന്ത്രി വലിയ ബോംബ് പൊട്ടിച്ചു കൊണ്ടാണ് അതു ‘പാലിച്ചത്.’
കല്‍പ്പറ്റ എംഎല്‍എയും ഇപ്പോഴത്തെ കൃഷിവകുപ്പു മന്ത്രിയുമായ ടി.സിദ്ദിക്ക് മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ സ്ഥലം സന്ദര്‍ശിക്കുന്നതിന് മുന്‍പ് കോഴിക്കോട്ട് വെച്ച് നടത്തിയ പ്രസ്താവന ഏറെ അപഹാസ്യമായ ഒന്നാണ്. നടന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും തുരങ്കമുഖത്ത് കൂട്ടിയിട്ട മണ്‍കൂന ഇടിഞ്ഞാണ് അപകടം ഉണ്ടായതെന്നും അതി തീവ്ര മഴയുണ്ടായിരുന്നു എന്നും പറഞ്ഞ മന്ത്രി തുരങ്കപാതയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് സ്ഥാപിക്കാന്‍ അനാവശ്യ ധൃതി കാണിക്കുകയായിരുന്നു. ആ പ്രസ്താവനയ്ക്ക് പിന്നില്‍ ഏതോ ഗൂഢോദ്ദേശ്യമുണ്ട്. ഇപ്രാവശ്യം വയനാട്ടില്‍ മഴ തീരെ ദുര്‍ബലമായിരുന്നു എന്നും ശരാശരിയുടെ 30 ശതമാനത്തില്‍ താഴെയാണെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. തുരങ്കമുഖത്ത് മലയിടിച്ച് നിരുത്തരവാദപരമായി നിയമം ലംഘിച്ച് കരാര്‍ കമ്പനി മണ്ണു കൂട്ടിയിട്ടതും യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാതിരുന്നതും കേരളത്തിലെ പോയ ഭരണകൂടത്തിന്റെയും നിലവിലുള്ള ഭരണകൂടത്തിന്റെയും ഒത്താശയോടെയാണ്. മണ്ണിടിച്ചില്‍ ഉണ്ടായത് മണ്‍കൂനയിലല്ല, മലയുടെ മുകളിലാണ്. തുരങ്ക നിര്‍മ്മാണത്തിന്റെ ഭാഗമായി വന്‍തോതില്‍ മണ്ണിടിച്ചപ്പോള്‍ ഉണ്ടായ പ്രകമ്പനം കൊണ്ടാണ് മലയിടിഞ്ഞ് മണ്ണ് കുത്തിയൊലിച്ച് താഴോട്ട് ഒഴുകി ദുരന്തമുണ്ടായത്. തുരങ്കനിര്‍മ്മാണമാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് മനസ്സിലാക്കാന്‍ വലിയ ശാസ്ത്ര-സാങ്കേതിക വിവരമൊന്നും വേണ്ട. എന്തെല്ലാമോ ഒളിച്ചുവെക്കാന്‍ മന്ത്രി വല്ലാതെ ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാകുറ്റവും കരാര്‍ കമ്പനിയുടെ ചെറിയ അശ്രദ്ധയില്‍ ആരോപിച്ച് തുരങ്കനിര്‍മ്മാണത്തിന് യാതൊരു ഭംഗവും വരാതിരിക്കാന്‍ മന്ത്രി മാത്രമല്ല ശ്രമിച്ചത്, പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടി ജില്ലാസെക്രട്ടറിയും മുന്‍മരാമത്തു മന്ത്രി മുഹമ്മദ് റിയാസും കൂടിയാണ്.
തുരങ്കം നിര്‍മ്മിക്കുന്നത് അതീവ ദുര്‍ബലമായ പരിസ്ഥിതിപ്രദേശത്തു കൂടെയാണെന്നും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനുമുളള സാദ്ധ്യത നിര്‍മ്മാണം പുരോഗമിക്കുന്നതിന് അനുസരിച്ച് വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നും പലയാവര്‍ത്തി പരിസ്ഥിതി വിദഗ്ദ്ധരും ശാസ്ത്രജ്ഞരും മുന്നറിയിപ്പു നല്‍കിയിട്ടും ഗൂഢമായ ഉദ്ദേശലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തുരങ്കപദ്ധതിയുമായി അസാമാന്യ ധൃതിയില്‍ മുന്നോട്ടു പോവുകയാണുണ്ടായത്. ഇതിനു പിറകില്‍ ഇനിയും അനാവരണം ചെയ്യപ്പെടാത്ത ദുരൂഹമായ ഗൂഢാലോചനയും വന്‍ അഴിമതിയുമുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ എണ്ണിയാലൊടുങ്ങാത്ത ചെറുതും വലതുമായ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും തുരങ്കത്തിന്റെ പണി പുരോഗമിക്കുന്ന കാമല്‍ ഹംപ് മലനിരകളുടെ കിഴക്കും പടിഞ്ഞാറുമുള്ള ചരിവുകളില്‍ ഉണ്ടായിട്ടുണ്ട്. 1962 ല്‍ ഈ മലനിരകളുടെ വടക്കേ അഗ്രത്തില്‍ മേപ്പാടി ടൗണിനടുത്ത ചേമ്പ്രാ മലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ 3 ലയങ്ങള്‍ ഒലിച്ചു പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൂന്നു പാടികളില്‍ ചുരുങ്ങിയത് 500 ഓളം മനുഷ്യരുണ്ടായിരിക്കണം. 1964 ല്‍ മുണ്ടക്കൈയിലുണ്ടായ മണ്ണടിച്ചിലില്‍ മരിച്ച ആദിമനിവാസികളുടെ എണ്ണം സര്‍ക്കാരിന്റെ കൈയിലില്ല. 13 മൃതദേഹങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. 50ല്‍ അധികം കാട്ടുനായ്ക്ക ഗോത്ര സമുദായക്കാരായ മനുഷ്യര്‍ മണ്ണില്‍ മൂടപ്പെട്ടിട്ടുണ്ട്. സമീപകാലത്തെ പൂത്തുമല ദുരന്തം, മുണ്ടക്കൈ- ചൂരല്‍മല ദുരന്തം, 2020 ലെ മുണ്ടക്കൈ മണ്ണിടിച്ചില്‍ എന്നിവയൊക്കെ സംഭവിച്ചത് ഈ മലനിരയുടെ കിഴക്കന്‍ ചരിവിലാണ്. തുരങ്കത്തിന്റെ 5 മുതല്‍ 2 വരെ കിലോമീറ്ററിനുള്ളിലാണ്. പടിഞ്ഞാറന്‍ ചരിവില്‍ നിലമ്പൂര്‍ താഴ്‌വരയിലെ കവളപ്പാറയും പാതാറും നൂറിലധികം മനുഷ്യജീവനുകളാണ് അപഹരിച്ചത്. ഇങ്ങനെയുള്ള പ്രദേശത്തുകൂടി യാണ് 2500 കോടി രൂപ ചിലവിട്ട് വയനാടിന് പറയത്തക്ക ഗുണമൊന്നും ഉണ്ടാക്കാത്ത ഒരു മെഗാ പ്രൊജക്ട് യുദ്ധകാലാടിസ്ഥാനത്തില്‍ തുടക്കം കുറിച്ചത്. വാസ്തവത്തില്‍ ഇപ്പോള്‍ ഉണ്ടായ ദുരന്തം താരതമ്യേന വളരെ ലഘുവായ ഒന്നാണ്. വിവേകരഹിതമായി ഈ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഊഹാതീതമായ ദുരന്തങ്ങള്‍ സംഭവിക്കുമെന്നും അതിന്റെ ഫലങ്ങള്‍ ഭയാനകമായിരിക്കുമെന്നും തീര്‍ച്ചയാണ്. 2022 ലെ അതി വര്‍ഷത്തില്‍ വയനാടന്‍ മലഞ്ചെരിവുകളില്‍ 500 ലധികം മണ്ണിടിച്ചിലോ ഉരുള്‍ പൊട്ടലോ ഉണ്ടായതായി കല്‍പ്പറ്റയിലെ ഹ്യൂ സെന്റര്‍ ഫോര്‍ ഇക്കോളജി രേഖപ്പെടുത്തിയിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലുള്ള വയനാട്ടിലെ കല്പറ്റയില്‍ നിന്നും മേപ്പാടിയില്‍ എത്തി അവിടെ നിന്നും വളഞ്ഞുപുളഞ്ഞ ചുരം റോഡിലൂടെ യാത്ര ചെയ്തു വേണം 700 മീറ്റര്‍ ഉയരത്തിലുള്ള കള്ളാടി തുരങ്കമുഖത്തെത്താന്‍. കള്ളാടിയില്‍ നിന്നും 9 കിലോമീറ്റര്‍ തുരങ്കത്തിലൂടെ സഞ്ചരിച്ച് 700 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള ആനക്കാംപൊയിലിന് സമീപമുള്ള മറിപ്പുഴയില്‍ എത്തണം. മറിപ്പുഴയില്‍ നിന്നും 400 മീറ്റര്‍ മറ്റൊരു ചുരത്തിലൂടെ സഞ്ചരിച്ചു വേണം കോഴിക്കോടെത്താന്‍. കല്പറ്റയില്‍ നിന്നും നിലവിലുള്ള താമരശ്ശേരി ചുരം വഴി കോഴിക്കോക്കോട്ടേക്കുള്ള ദൂരം 71 കിലോമീറ്ററാണ്. തുരങ്കം വഴി കോഴിക്കോട് ദൂരം 91 കി. മീറ്റര്‍. വയനാട്ടിലേക്കുള്ള യാത്രാ ദൂരം ഒട്ടും കുറക്കുന്നില്ലെന്നു മാത്രമല്ല, കൂടുതലാണ് താനും.
വയനാട്ടിലേക്കുള്ള മുഖ്യ മാര്‍ഗ്ഗങ്ങളില്‍ ഒന്നായ താമരശ്ശേരി ചുരത്തില്‍ ദൈനംദിനം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വാഹന കുരുക്കും ഗതാഗത തടസ്സവും ഈ തുരങ്കം പരിഹരിക്കുമെന്ന പ്രചരണം ഒട്ടും യുക്തിപരമല്ല. തുരങ്കം പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെങ്കിലും ചുരുങ്ങിയത് വേണ്ടി വരും. അതുവരെ യാത്രാ ക്ലേശം തുടരേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്. നിലവിലുളള അഞ്ച് ചുരം റോഡുകള്‍ വീതി കൂട്ടിയും ബലപ്പെടുത്തിയും ആധുനികവല്‍ക്കരിച്ചും വാഹനങ്ങളുടെ വാഹക ശേഷി തിട്ടപ്പെടുത്തിയും എളുപ്പത്തില്‍ ചുരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാം. ചുരം വീതികൂട്ടുന്നതിന് ആവശ്യമായ വനഭൂമി കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്തിട്ട് ഒരു പതിറ്റാണ്ടായിട്ടും കേരള സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. താമരശ്ശേരി ചുരം കൂടാതെ 4 ചുരം റോഡുകള്‍ വയനാട്ടിലേക്കുണ്ട്. അവയുടെ ഗതിയും തഥൈവ. ശ്രമിച്ചാല്‍ ഇതിന് രണ്ടുവര്‍ഷവും 200 കോടി രൂപയും മതിയാകും. വയനാടിന്റെ ടൂറിസം സാദ്ധ്യതയെ തുരങ്കം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്ന സര്‍ക്കാര്‍ വാദവും ശരിയല്ല. സഞ്ചാരികള്‍ വയനാട്ടിലെത്തുന്നത് വയനാട്ടിലെ വന്യജീവികളെയും പച്ചപ്പും ചരിത്രസ്മാരകങ്ങളെയും കാണാനും മലയും തണുപ്പും മഞ്ഞും നനവും കാലാവസ്ഥയും അനുഭവിക്കാനും ആസ്വദിക്കാനുമാണ്. തുരങ്കപ്പാത നിര്‍മ്മാണം വയനാടിന്റെ അതീവ ലോലമായ പരിസ്ഥിതി സന്തുലനത്തിലും പ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതം ആര്‍ക്കും ഊഹിക്കാന്‍ പറ്റില്ല. അതിനാകട്ടെ നല്‍കേണ്ടി വരുന്ന വില വയനാടിന്റെ ഉയിരാണ്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമെന്നതുപോലെ ഭരണകൂട നിര്‍മ്മിത ദുരന്തവുമാണ്. കള്ളാടിയില്‍ തുരങ്കത്തിന്റെ പാറ തുരക്കാന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. പാറയില്‍ എത്താനുള്ള മലയിടിച്ചു മണ്ണ് മാറ്റിയിട്ടേ ഉളളൂ. പാറ തുരക്കുന്നതിലൂടെ ഉണ്ടാകുന്ന അവശിഷ്ടങ്ങളും മണ്ണും കുമിഞ്ഞുകൂടുന്നതോടെ വരും വര്‍ഷങ്ങളില്‍ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. കള്ളാടി പുഴയുടെ ഇരുകരകളിലുമുളള 197 കുടുംബങ്ങള്‍ ഭീതിയിലാണ്. ഇവരൂടെ കണക്ക് സര്‍ക്കാര്‍ എടുത്തു വരുന്നതേയുള്ളൂ. ഇവരെ പുനരധിവസിപ്പിക്കാതെ തുരങ്കത്തിന്റെ പണി പുനരാരംഭിക്കുക അസാധ്യമാണ്. തുരങ്കത്തിന്റെ സാമൂഹ്യ ആഘാത പഠനത്തില്‍ ഇങ്ങനെയൊരുകാര്യം പരാമര്‍ശിക്കുന്നതേയില്ല. ഒരു പാരലല്‍ കോളേജാണ്, കേരളത്തിന്റെ അഭിമാന പദ്ധതി എന്നു മുന്‍ മുഖ്യമന്ത്രി വിശേഷിപ്പിച്ച തുരങ്കപദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം നടത്തിയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. മറ്റു പഠനങ്ങളുടെ ആധികാരികതയും സത്യസന്ധതയും കള്ളാടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വെളിവാക്കുന്നു.
തുരങ്കത്തിന്റെ പടിഞ്ഞാറെ മുഖത്തുള്ള മലഞ്ചെരിവുകള്‍ വയനാടിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലാണുള്ളത്. ഈ പ്രദേശങ്ങള്‍ ആശങ്കാജനകമാം വിധം ദുര്‍ബലമാണ്. ഇവിടെ മലഞ്ചെരിവുകളില്‍ മണ്ണില്ല. കൂറ്റന്‍ പാറകള്‍ ഭയപ്പെടുത്തും വിധം ഉയര്‍ന്നു നില്‍ക്കുന്നു. മറിപ്പുഴയുടെ ഓരത്ത് കൂട്ടിയിട്ട മണ്‍കൂനയും പാറക്കൂട്ടങ്ങളും പുഴയിലൂടെ കാലവര്‍ഷാരംഭത്തില്‍ കുത്തിയൊലിച്ചു രണ്ടു കിലോമീറ്റര്‍ താഴെയുള്ള മുസ്ലിം പളളിയില്‍ അടിഞ്ഞുകൂടിയത് വലിയ വിവാദമായിരുന്നു. ഈ തുരങ്കമുഖത്ത് വന്‍ ഉരുള്‍ പൊട്ടലും മണ്ണൊലിപ്പും ഉണ്ടാകുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗുഹാമുഖത്തിനു ചുറ്റും വന്‍ റിസോര്‍ട്ടുകളും നിര്‍മ്മിതികളും തിരുതകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.
കള്ളാടി ദുരന്തത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി സര്‍ക്കാര്‍ ഒരു വിദഗ്ദ്ധ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനതല പരിസ്ഥിതി ആഘാത നിര്‍ണ്ണയ അപ്രൈസല്‍ കമ്മറ്റിയും കേന്ദ്ര പരിസ്ഥിതി ആഘാതപഠന കമ്മറ്റിയും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനാണ് കമ്മറ്റി നിയോഗിക്കപ്പെട്ടത്. എന്നാല്‍ തുരങ്കത്തിന് അനുമതി തട്ടിക്കൂട്ടി വാങ്ങിയെടുത്ത ഗൂഢാലോചനയെ കുറിച്ചോ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ കാരണമായ സാഹചര്യത്തെ കുറിച്ചോ ഉള്ള അന്വേഷണം കമ്മറ്റിയുടെ പരിധിയില്‍ വരില്ല. നടന്നുവെന്ന് പറയപ്പെടുന്ന പരിസ്ഥിതി സാമൂഹ്യ ആഘാത പഠനത്തെ കുറിച്ചോ ശാസ്ത്രീയ – വിദഗ്ദ്ധ പഠനത്തിന്റെ ആധികാരികതയെക്കുറിച്ചോ തുരങ്ക നിര്‍മ്മാണം തുടര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചോ കമ്മറ്റി അന്വേഷിക്കുന്നില്ല. ഇതൊന്നും പരിധിയില്‍ വരാത്ത അന്വേഷണം പ്രഹസനമായി മാത്രമേ കരുതാന്‍ പറ്റൂ.
കള്ളാടിയില്‍ സംഭവിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തം എന്ന് ലളിതവല്‍ക്കരിക്കുന്നത് തല്‍പരകക്ഷികളാണ്. വയനാട്ടിലും ആനക്കാംപൊയില്‍ ഭാഗത്തുമുളള അതിശക്തരായ ടൂറിസം – ഭൂമാഫിയ – റിയല്‍എസ്റ്റേറ്റ് ലോബി ദുരന്തത്തിനുശേഷവും സജീവമാണ്. ചെകുത്താന്‍ ഒരിക്കലും ഉറങ്ങുന്നില്ല എന്നാണല്ലൊ? ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും പൊതു സമൂഹത്തിന്റെയും നിസ്സംഗതയാണ് അവരുടെ ബലം. എല്ലാവര്‍ക്കും ഉത്തരവാദിത്തമുള്ള ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചത്. ദൗര്‍ഭാഗ്യകരമെങ്കിലും താരതമ്യേന ചെറിയത് മാത്രമാണത്. കൂടുതല്‍ ഭയാനകമായത് സംഭവിക്കാതിരിക്കട്ടെ! വേണ്ടതു ചെയ്യാനുള്ള ധൈര്യവും ആര്‍ജ്ജവവും സംസ്ഥാന സര്‍ക്കാറിന് ഉണ്ടാവട്ടെ എന്നു പ്രത്യാശിക്കാം.
(പ്രസിഡന്റ്, വയനാട് പ്രകൃതി സംരക്ഷണ സമിതി)


















