ഉത്തര രാമായണത്തില്‍ ലക്ഷ്മണനോടൊപ്പമാണ് സീതയെ രാമന്‍ വാല്മീകി ആശ്രമത്തിലേക്കയക്കുന്നത്. ലക്ഷ്മണന് ഒട്ടും സഹിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു അത്. അദ്ദേഹം പൊട്ടിത്തെറിച്ചു. അവസാനം രാമന്‍ പറയുന്നു. ഇതു നിന്റെ ജ്യേഷ്ഠന്‍ പറയുന്നതായി കരുതേണ്ട. ”രാജാവായ രാമനാണു കല്പിക്കുന്നത്. രാജകല്പന അനുസരിച്ചേ മതിയാകൂ.” കഠിനമായ ഹൃദയവേദനയോടെ, ആത്മ പുച്ഛത്തോടെയാണ് രാജകല്പന പാലിക്കാന്‍ ബാദ്ധ്യസ്ഥനായ ലക്ഷ്മണന്‍ തന്റെ ജ്യേഷ്ഠത്തിയെ വാല്മീകി ആശ്രമത്തില്‍ എത്തിക്കുന്നത്. രാജകല്പന അലംഘനീയമാണ് എന്നുള്ളതാണ് അവിടെ കാണുന്നത്. അവിടെ സഹോദരബന്ധമില്ല. രാജാവിന്റെ കല്പന അനുസരിക്കാന്‍ ബാദ്ധ്യസ്ഥനായ പ്രജ മാത്രമാണ് ലക്ഷ്മണന്‍. ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പറ്റുന്ന കാര്യമാണോ ഇത്.
സീതയെ നോക്കുക. വനവാസം സ്വയം തെരഞ്ഞെടുത്തവള്‍. ഭര്‍ത്താവുള്ളിടമാണ് തന്റെ അയോദ്ധ്യാ രാജധാനി എന്നു കരുതിയവള്‍. പാതിവ്രത്യത്തിന്റെ മകുടോദാഹരണമാണ് സീത. സീതയുടെ ജീവിതം ആദ്യന്തം ദുഃഖമയമാണ്. യുദ്ധമെല്ലാം കഴിഞ്ഞ് രാവണന്റെ ലങ്കയില്‍ നിന്നും തിരിച്ച് വന്ന് അഗ്നിശുദ്ധി തെളിയിച്ചതിനുശേഷവും പ്രജാഹിതം മാനിച്ച് രാജാവായ തന്റെ ഭര്‍ത്താവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി വേദനകള്‍ കടിച്ചമര്‍ത്തി, യാതൊരു നീരസവും കാണിക്കാതെ, സ്വയം വീണ്ടും വനവാസത്തിനു തയ്യാറായവളാണ് സീത. എത്ര ഉത്തമയായ സ്ത്രീ രത്‌നമാണ് സീത എന്നു കാണുക.
അതുപോലെ ഭരതന്റേയും ലക്ഷ്മണന്റേയും ശത്രുഘ്‌നന്റേയും ഭാര്യമാരായ മാണ്ഡവി (ഭരതന്റെ പത്‌നി), ഊര്‍മ്മിള (ലക്ഷ്മണന്റെ പത്‌നി), ശ്രുതകീര്‍ത്തി (ശത്രുഘ്‌നന്റെ പത്‌നി) തുടങ്ങിയവരാരും കൊട്ടാരത്തില്‍ സുഖലോലുപരായി കഴിയുകയായിരുന്നില്ല. നിശ്ശബ്ദരായി, സന്യസ്ത ജീവികളായി ജീവിച്ച കൗസല്യയേയും, സുമിത്രയേയും കൈകേയിയേയും എല്ലാം ശുശ്രൂഷിച്ചുകൊണ്ട്, യാതൊരു വിധത്തിലുള്ള പരാതിയും അമ്മമാരോടോ തങ്ങളുടെ ഭര്‍ത്താക്കന്മാരോടോ പറയാതെ നിശ്ശബ്ദമായി, താപസതുല്യമായി ജീവിതം നയിച്ചവരാണ്. ഇന്നു നമുക്ക് അത്തരം സാഹചര്യം ചിന്തിക്കാനേ കഴിയില്ല. രാമന്‍ വനവാസമെല്ലാം കഴിഞ്ഞു തിരികെ എത്തിയതിനുശേഷം ഒരു രാത്രിയില്‍ ഊര്‍മ്മിളയുടെ ഉറക്കറയില്‍ ചെല്ലുന്നുണ്ട്. ലക്ഷ്മണന്‍ ഇതുകണ്ടു. എന്തിനാണ് ജ്യേഷ്ഠന്‍ എന്റെ ഭാര്യയുടെ ഉറക്കറയില്‍ ചെല്ലുന്നത്? അവിടെ ചെന്നപ്പോള്‍ അദ്ദേഹം കാണുന്നത് ജ്യേഷ്ഠന്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍മ്മിളയുടെ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നതാണ്. ഇതു കണ്ട് ലക്ഷ്മണന്‍ അമ്പരന്നു. എന്താണ് ജ്യേഷ്ഠന്‍ ഈ കാണിക്കുന്നത്? എന്റെ ഭാര്യയുടെ കാല്‍തൊട്ടു വന്ദിക്കുകയോ? ”എന്താണ് ജ്യേഷ്ഠാ ഈ കാണിക്കുന്നത്?” എന്നു ചോദിച്ചുകൊണ്ട് ലക്ഷ്മണന്‍ കടന്നുചെന്നു. രാമന്‍ പറഞ്ഞു: ”അനുജാ, അവള്‍ ഈ 14 വര്‍ഷം അനുഷ്ഠിച്ച ത്യാഗത്തിന് എനിക്കുള്ള നന്ദിയാണ് ഇത്. പകല്‍ സമയത്ത് ചെന്നാല്‍ അവളതിന് അനുവദിക്കുകയില്ല. അതുകൊണ്ടാണ് അവള്‍ ഉറങ്ങുന്ന സമയത്ത് പാദം തൊട്ട് വന്ദിക്കുവാന്‍ ഞാന്‍ എത്തിയത്.” അതായിരുന്നു ഊര്‍മ്മിളയുടെ മഹത്വം.
കൈകേയി എന്ന കഥാപാത്രത്തെ നോക്കാം. രാമാവതാര ദൗത്യം പൂര്‍ത്തീകരിക്കുന്നതിനായി സ്വയം ശപിക്കപ്പെട്ട, എല്ലാവരാലും വെറുക്കപ്പെട്ട ജന്മം സ്വീകരിക്കുവാന്‍ തയ്യാറായ മഹതിയാണ് കൈകേയി. എല്ലാവരുടേയും മുന്നില്‍ ഒരു ദുഷ്ടകഥാപാത്രമായാണ് കൈകേയി കാണപ്പെടുന്നത്. പക്ഷേ രാമാവതാര ലക്ഷ്യപൂര്‍ത്തീകരണത്തിനായി ആരെങ്കിലും ഈ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. കൈകേയി അത് ഏറ്റെടുക്കുകയാണു ചെയ്തത്. അതിനു മന്ഥര ഒരു കാരണമായി എന്നുമാത്രം. മന്ഥരയുടെ നാവില്‍ ചെന്നിരുന്ന് കൈകേയിയോട് ഇപ്രകാരമെല്ലാം പറഞ്ഞ് അവളുടെ മനസ്സ് മാറ്റണമെന്ന് നാരദാദികള്‍ സരസ്വതീദേവിയോട് അപേക്ഷിച്ചതില്‍ പ്രകാരമാണ് മന്ഥരയുടെ നാവില്‍ വികടസരസ്വതിയായി ദേവി ചെന്നിരുന്ന് ഇത്തരം ദുഃസംഗം കൈകേയിയോടു നടത്തിയത്. കൈകേയി അതിനുവഴങ്ങുകയും ചെയ്യുന്നു. അതിനു മുന്‍പ് രാമന്‍ തന്നെ സ്വയം കൈകേയിയുടെ മുന്നില്‍ താനാരാണെന്നു വെളിപ്പെടുത്തുകയും, തന്റെ അവതാരലക്ഷ്യം പൂര്‍ത്തീകരണത്തിനായി ഒരു നിമിത്തമായി ഇപ്രകാരം പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നും ചില രാമായണങ്ങളില്‍ കാണുന്നുണ്ട്. അതിന്റെയൊക്കെ ഫലമായിട്ടാണ് കൈകേയി എന്ന ആ മാതാവ്. രാമാവതാര ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സ്വയം ഒരു ശപിക്കപ്പെട്ട, വെറുക്കപ്പെട്ട ജന്മമായി മാറുവാന്‍ തീരുമാനിച്ചത് എന്നു പറയപ്പെടുന്നു. രാമനെ കാട്ടിലേക്കയക്കണമെങ്കില്‍ അതിനൊരു സാഹചര്യം അവിടെ സൃഷ്ടിക്കപ്പെടണം. അതാണുണ്ടായത്. രാമനോടു കൈകേയിക്കുണ്ടായിരുന്ന പുത്രസ്‌നേഹം എത്രമാത്രമായിരുന്നു എന്ന് രാമായണത്തിലൂടെ കടന്നു പോകുമ്പോള്‍ നമുക്കു കാണാം. ”മമാത്മജന്‍” എന്നു പറഞ്ഞുകൊണ്ട്, എത്ര സ്‌നേഹപൂര്‍വ്വമാണ് രാമനെപ്പറ്റി പറയുന്നത്. ആ കൈകേയിയാണ് നേരേ തിരിഞ്ഞ് രാമനെ വനത്തിലയക്കാന്‍ വാശിപിടിക്കുന്നത്. രാമാവതാര ദൗത്യത്തില്‍ സ്വയം അഭിശപ്തയായിക്കൊണ്ട് വലിയ പങ്കു വഹിച്ച കഥാപാത്രമാണ് കൈകേയി. ഇന്നും നമ്മള്‍ കുട്ടികള്‍ക്ക് കൈകേയി എന്നു പേരിടുകയില്ല. സീതയെന്നും സുമിത്രയെന്നും കൗസല്യ എന്നും ഊര്‍മ്മിള എന്നും ഒക്കെ പേരിടും. ആര്‍ക്കുവേണ്ടിയാണോ താനിത് ചെയ്തത് ആ മകന്‍ പോലും അവരെ വെറുത്തു. പശ്ചാത്താപത്താല്‍ വെന്തു നീറിയാണ് കൈകേയി ശിഷ്ട ജീവിതം നയിച്ചത്. അതുപോലെ ദുഃസംഗം കൊണ്ട് ഒരു മനുഷ്യന്‍ എത്രമാത്രം അധഃപതിക്കുന്നു എന്ന പാഠവും കൈകേയിയുടെ അനുഭവത്തിലൂടെ നാം പഠിക്കുന്നു. സ്‌നേഹനിധിയായ മാതാവായിരുന്ന കൈകേയി മന്ഥരയുടെ ദുഷ്ടവാക്കുകള്‍ കേട്ട്, നീചയായി ഭവിക്കുന്നു. ദുഷ്ടജനത്തോടു ചേര്‍ന്നാല്‍ എത്ര നന്മയുള്ളവരും നീചരായിത്തീരും എന്ന പാഠമാണ് ഈ കഥാസന്ദര്‍ഭം നമ്മെ പഠിപ്പിക്കുന്നത്.

ഇനി കൗസല്യയെ നോക്കാം. ഭര്‍തൃവിയോഗവും പുത്രദുഃഖവും കശക്കിയെറിഞ്ഞ രാജ്ഞിയായിരുന്നു കൗസല്യ. സ്വന്തം മകന്‍ രാജാവായി അഭിഷിക്തനാവുന്നു എന്നറിഞ്ഞ് സന്തോഷിച്ചിരിക്കുന്ന അവസരത്തിലാണ്, പിറ്റേന്ന് വെളുപ്പിന് രാമന്‍ കാട്ടിലേക്കാണു പോകുന്നത് എന്നറിയുന്നത്. എന്തൊരു ദുരന്തമാണത്. എത്രമാത്രം മാനസികസംഘര്‍ഷം ഉളവാക്കുന്ന കാര്യമാണ്. അങ്ങനെ പുത്രവിരഹം മൂലമുള്ള ദുഃഖവും അതിനെ തുടര്‍ന്നുണ്ടായ ഭര്‍തൃവിയോഗവും എല്ലാം കൗസല്യാദേവിയുടെ ജീവിതത്തെ കശക്കിയെറിഞ്ഞിരുന്നു. അപ്രകാരം ശിഷ്ടജീവിതം ഒരു സന്ന്യാസിനിയെപ്പോലെ കൊട്ടാരത്തില്‍ കഴിച്ചുകൂട്ടിയ കഥാപാത്രമാണ് കൗസല്യാദേവി. സുമിത്രയും വ്യത്യസ്തയല്ല. രാമനോടൊപ്പം വനവാസത്തിനു പോകാന്‍ തയ്യാറായ ലക്ഷ്മണനോട് സുമിത്രക്കു വേണമെങ്കില്‍ പറയാമായിരുന്നു. ”ജ്യേഷ്ഠനാണു വനവാസം വിധിച്ചിരിക്കുന്നത്, നീ പോകേണ്ട ആവശ്യമില്ല” എന്ന്. പക്ഷെ സുമിത്ര ഒരിക്കലും അപ്രകാരം പറഞ്ഞില്ല. ജ്യേഷ്ഠനോടൊപ്പം തുണയായി പോകാന്‍ തന്നെയാണ് സുമിത്ര പറഞ്ഞത്. അങ്ങനെ രാമനോടൊപ്പം പോകാന്‍ ലക്ഷ്മണന്‍ തയ്യാറെടുക്കുമ്പോള്‍ അമ്മയായ സുമിത്ര കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. ആ ഉപദേശമാണ് വാത്മീകി രാമായണത്തിലെ ഏറ്റവും ഉദാത്തമായ ശ്ലോകമായിട്ട് ഇന്നും എന്നും കരുതപ്പെടുന്നത്. അത് ഇപ്രകാരമാണ്. ”രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാം അടവിം വിദ്ധി. ഗച്ഛ താത യഥാ സുഖം.” ”ജ്യേഷ്ഠനായ രാമനെ പിതാവായ ദശരഥനായി നീ കരുതണം. ജ്യേഷ്ഠത്തിയായ സീതയെ നിന്റെ മാതാവായ ഞാനെന്നു കരുതണം. വനത്തെ അയോദ്ധ്യയായി കരുതണം. അങ്ങനെ താതന്റെ വാക്കു പാലിക്കുവാന്‍ നീ സുഖമായി പോയിവരൂ മകനെ,” എന്നാണ് സുമിത്ര കൊടുത്ത ഉപദേശം. ജ്യേഷ്ഠസഹോദരനെ എങ്ങനെ കാണണം, ജ്യേഷ്ഠപത്‌നിയെ എപ്രകാരം കാണണം, അവര്‍ വസിക്കുന്ന ഇടത്തെ എപ്രകാരം കാണണം, അച്ഛന്റെ നിര്‍ദ്ദേശത്തെ എങ്ങനെ പാലിക്കണം ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് സുമിത്ര ലക്ഷ്മണന് ഉപദേശം കൊടുക്കുന്നത്. പരമവിശുദ്ധയായ ഒരമ്മയ്ക്ക് മാത്രമേ ഇങ്ങനെ ഉപദേശിക്കാനാകൂ. നമ്മള്‍ ഈ പറഞ്ഞ അമ്മമാരെല്ലാം ഉത്തമസ്ത്രീ രത്‌നങ്ങളായിരുന്നു. കര്‍ത്തവ്യ പാലനമാണ് സ്വന്തം സുഖസൗകര്യങ്ങളേക്കാള്‍ പ്രധാനം എന്നു നമ്മെ പഠിപ്പിച്ചവരാണ് അവര്‍.






















