ആഗസ്റ്റ് 2
രാമസിംഹന്‍ ബലിദാന ദിനം
”യിസ് ലാം അപകടത്തിലാണ്. ഓലെ കൊല്ലണം” പതിഞ്ഞ ശബ്ദത്തില്‍ അങ്ങനെ പറഞ്ഞ് പകയുടെ കനലെരിഞ്ഞ അയാളുടെ കണ്ണുകള്‍ ആദ്യം ചെന്നു പതിച്ചത് തൊട്ടുമുന്നിലിരുന്ന കുഞ്ഞാലിയുടെ നേര്‍ക്ക്. പിന്നെ മറ്റുള്ളവരിലേക്കും. അവര്‍ നാലഞ്ചുപേരുണ്ടായിരുന്നു. മലപ്പുറത്തെ വലിയ പള്ളിയുടെ ചുമരുകള്‍ക്ക് സംസാരശേഷിയുണ്ടായിരുന്നുവെങ്കില്‍ റമദാന്‍ മാസത്തില്‍ നടന്ന ആ ഗൂഢാലോചന ഉറക്കെ വിളിച്ചുപറയുമായിരുന്നു. ദീനില്‍ നിന്നും പുറത്തു പോയി ഹിന്ദുധര്‍മ്മം സ്വീകരിച്ചയാള്‍ക്ക് മരണശിക്ഷ വിധിച്ചത് ഇസ്സാത്തുല്‍ ഇസ്ലാം സംഘത്തിന്റെ അദ്ധ്യക്ഷനും തുകല്‍ വ്യാപാരിയുമായ അയമുട്ടിയാണ്. ഇസ്ലാം മതം ഉപേക്ഷിച്ച് രാമസിംഹനായ ഉണ്ണീന്‍സാഹിബിന്റെ എസ്റ്റേറ്റിലെ തൊഴിലാളിയാണ് കുഞ്ഞലവി. രാമസിംഹനെ വധിക്കാനുള്ള ഗൂഢാലോചനയാണ് പള്ളിയുടെ അകത്തളത്ത് നടക്കുന്നത്.
ഹിന്ദു ധര്‍മ്മത്തിന്റെ മഹത്വം പറഞ്ഞ് രാമസിംഹന്‍ കുഞ്ഞാലിയോട് ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞാലി ഈ വിവരം അയമുട്ടിയോടു പറഞ്ഞു. ഹിന്ദു ധര്‍മ്മം സ്വീകരിച്ച ഉണ്ണീന്‍ സാഹിബ് നേരത്തേയും മുസ്ലീങ്ങളായ തന്റെ തൊഴിലാളികളെ ഹിന്ദുക്കളാക്കാന്‍ ശ്രമിച്ചിട്ടുള്ള കാര്യം അയമുട്ടി ഓര്‍ത്തെടുത്തു. ഇസ്ലാംമതം ഉപേക്ഷിച്ചവനുള്ള ശിക്ഷ മരണമാണ്. ഇസ്ലാമിക രാജ്യങ്ങളിലാ ണ് ഈ മതനിയമം നടപ്പാലാക്കാറുള്ളതെങ്കിലും മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അതിനു വിലക്കൊന്നുമില്ല.
രാമസിംഹന്‍ വധക്കേസില്‍ അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയ മൊഴിയില്‍ മലപ്പുറം പള്ളിയില്‍ നടന്ന മേല്‍പ്പറഞ്ഞ ഗൂഢാലോചനയെക്കുറിച്ചു വിശദമായി പറഞ്ഞിട്ടുണ്ട്. ഇത് മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തിട്ടുള്ളതാണ്. കേസില്‍ മാപ്പു സാക്ഷിയാണ് ഇതിനുകാരണക്കാരനായ കുഞ്ഞാലി. അന്നത്തെ ഗൂഢാലോചനക്ക് ശേഷം നടന്നത് എന്തൊക്കെയാണ്?
രാമസിംഹന്‍ വധക്കേസിലെ ആറാംസാക്ഷിയും രാമസിംഹന്റെ കാര്‍ഡ്രൈവറുമായ ചാലാട്ടില്‍ ബാലകൃഷ്ണന്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ അക്കാര്യം പറയുന്നതിങ്ങനെയാണ്: ‘ഞാന്‍ ആദ്യം ബംഗ്ലാവില്‍ വേലക്കാരനായിരുന്നു. പിന്നീട് കാറിലെ ക്ലീനറായി. ഉണ്ണീന്‍ സാഹിബിന് രണ്ട് കാറുണ്ടായിരുന്നു. ഒന്ന് ഫോര്‍ഡും മറ്റേത് ഷെവര്‍ലറ്റും. ഇവ ബംഗ്ലാവിന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തുമാണ് നിര്‍ത്തിയിരുന്നത്. അത് ചായ്ച്ചുകെട്ടിയ ഭാഗത്താണ്. ദയാസിംഹന്റെ കല്യാണം കഴിഞ്ഞ ശേഷം ബംഗ്ലാവിനുളളിലെ കിടത്തം മാറ്റി. സംഭവത്തിനു പത്തു പതിനഞ്ചു ദിവസം മുമ്പാണ് കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞതിനുശേഷം ഓഫീസുമുറിയിലും ചിലപ്പോള്‍ കാറിലും കിടക്കും. കൊല നടന്നത് ആഗസ്റ്റ് രണ്ടിനാണ്. അന്ന് തെക്കുഭാഗത്ത് നിര്‍ത്തിയിരുന്ന ഫോര്‍ഡ് കാറിലാണ് ഞാന്‍ കിടന്നിരുന്നത്. രാത്രി പത്തരമണിക്ക് കാറില്‍ കിടന്നു. രാത്രി രണ്ടു മണി സമയത്ത് ഒരാള്‍ കാറിന്റെ വാതില്‍ തുറന്നു. ഞാന്‍ ഞെട്ടിയെഴുന്നേറ്റു നോക്കിയപ്പോള്‍ ‘ആരെടാ’ എന്നു ചോദിച്ചു. കയ്യില്‍ ആയുധമുണ്ടായിരുന്നു. ആളെ മനസ്സിലായില്ല. തുറന്ന വാതില്‍ അടച്ച് മറ്റേ വാതില്‍ തുറന്ന് ഞാന്‍ ഓടി രക്ഷപ്പെട്ടു. പോകുന്ന സമയത്ത് ‘വെക്കടാ വെടി’ എന്നു പറയുന്നത് കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. ആരൊക്കയോ പിന്നാലെ വരുന്നുണ്ട്……’
മറ്റൊരു കാര്‍ ഡ്രൈവറും ഒമ്പതാം സാക്ഷിയുമായ ഇരുമ്പിളിയത്തെ വാസുദേവനും പാലക്കാട് സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ആകാശത്തേക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് 1947 ആഗസ്ത് രണ്ടിന് പുലര്‍ച്ചെയാണ്, ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു ധര്‍മ്മം സ്വീകരിച്ച കുറ്റത്തിന് രാമസിംഹന്‍, അനുജന്‍ നരസിംഹന്‍ നമ്പൂതിരി, നരസിംഹന്‍ നമ്പൂതിരിയുടെ പത്‌നി കമല അന്തര്‍ജ്ജനം എന്നിവരെ ഇസ്ലാമിക ഭീകരവാദികള്‍ ക്രൂരമായി വെട്ടി കൊലപ്പെടുത്തി മതനിയമം നടപ്പാക്കിയത്. മലപ്പുറത്ത് ശരി അത്ത് വിധിപ്രകാരം വധശിക്ഷ നടപ്പാക്കിയ ആദ്യത്തെ സംഭവമല്ല രാമസിംഹന്‍ വധം. ഇസ്ലാംമതം ഉപേക്ഷിച്ചതിനും ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനും ഹിന്ദുക്കളെ വെട്ടിക്കൊന്ന സംഭവങ്ങള്‍ മലപ്പുറത്ത് നേരത്തേയും നടന്നിട്ടുണ്ട്. 1921ല്‍ നടന്ന മാപ്പിള കലാപകാലത്ത് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അനവധി ഹിന്ദുക്കളെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ കഴുത്തു വെട്ടി വധശിക്ഷ നടപ്പാക്കിയിരുന്നു.
ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷവും 1921 നുമിടയില്‍ മേല്‍പ്പറഞ്ഞ രണ്ടു താലൂക്കുകളില്‍ നടന്ന 29 സംഭവങ്ങളില്‍ ചിലത് ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ പേരില്‍ ഹാലിളക്കക്കാര്‍ നടത്തിയ വധശിക്ഷയായിരുന്നു. ഇന്നത്തെ മുസ്ലീം തീവ്രവാദികള്‍ അക്കാലത്ത് അറിയപ്പെട്ടിരുന്നത് ഹാലിളക്കക്കാര്‍ എന്നായിരുന്നു. ഒരു ഹാലിളക്കക്കാരന്‍ നടത്തിയ കൊലപാതകം 1880 സപ്തംബര്‍ ഒമ്പതിനാണുണ്ടായത്. ജന്മിയായ അപ്പാദുരപ്പട്ടരെ വധിക്കാനിറങ്ങിയ മടുവിനാല്‍ തൊടി ആലി അപ്പാദുരപ്പട്ടരെ കാണാതെ മടങ്ങും വഴി ഒരു ഹരിജന്‍ ബാലന്റെ കുടിലിലെത്തി സ്‌നേഹത്തോടെ അവനെ വിളിച്ചിറക്കി ഒരു മരത്തോടു ചേര്‍ത്തുനിര്‍ത്തി കഴുത്തറുത്ത് കൊന്നു. ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം തിരികെ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ വന്നതാണ് ഈ ബാലന്‍ ചെയ്ത കുറ്റം. മറ്റൊരു സംഭവം 1885 മെയ് ഒന്നിന് മലപ്പുറത്തു നടന്നതാണ്. ടി.വി. വീരാന്‍ കുട്ടിയടക്കം പതിനൊന്നംഗ ഹാലിളക്ക സംഘം ഹരിജന്‍ സമുദായക്കാരനായ കുട്ടിക്കോര്യന്റെ കുടിലിലെത്തി. കുട്ടിക്കോര്യനും ഭാര്യയും നാല് കുട്ടികളുമാണ് അവിടെ താമസിക്കുന്നത്. 1871 ല്‍ ഈ കുടുംബം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പിന്നീട് ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങി. ഇസ്ലാം മതം വിട്ട കുടുംബത്തെ മതവിധിപ്രകാരം വധശിക്ഷക്കിരയാക്കാനാണ് അവരെത്തിയത്. കുട്ടികളുടെ മുന്നില്‍ വച്ച് അവരുടെ അച്ഛനമ്മമാരുടെ കഴുത്തുവെട്ടിയശേഷം ആ നാല് കുട്ടികളേയും കഴുത്തു വെട്ടികൊലപ്പെടുത്തി. കൂട്ടക്കുരുതി നടത്തി ജിഹാദ് വിളിച്ചു നടന്ന ഈ സംഘത്തെ തിരൂരിനടുത്ത പൊന്‍മുണ്ടത്തു വച്ചാണ് പട്ടാളം വെടിവെച്ച് കൊന്നത്. സമാനമായ സംഭവങ്ങള്‍ മലപ്പുറത്ത് വേറെയുമുണ്ടായി. മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ മലബാര്‍ മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. രാമസിംഹന്‍ വധത്തിലേക്ക് തന്നെ തിരിച്ചു വരാം.
കിളിയ മണ്ണില്‍ തറവാട്
മലപ്പുറത്തെ പ്രശസ്തമായ ഒരു തറവാടാണ് കിളിയ മണ്ണില്‍. സമ്പന്നമായ ഈ തറവാട്ടുകാര്‍ ഹിന്ദുക്കളായിരുന്നു. പില്‍ക്കാലത്ത് മതപരിവര്‍ത്തനത്തിനുവിധേയരായി മുസ്ലീങ്ങളായി. കിളിയ മണ്ണില്‍ മേലേതില്‍ മൊയ്തു ബ്രിട്ടീഷുകാരുമായി നല്ല ബന്ധത്തിലായിരുന്നു. തൃശൂരിലെ പാലപ്പിളളിയിലെ ബ്രിട്ടീഷുകാരുടെ റബ്ബര്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികളെ നല്‍കിയിരുന്നത് മൊയ്തുവാണ്. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് ഖാന്‍ ബാഹദൂര്‍ പട്ടം നല്‍കി ആദരിച്ചിട്ടുണ്ട്. ഖാന്‍ സാഹിബ് കിളിയ മണ്ണില്‍ മൊയ്തു സാഹിബ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കിളിയ മണ്ണില്‍ തറവാട് സ്ഥിതി ചെയ്യുന്നത് ചെമ്മങ്കടവ് മഹല്ലിലാണ്.
മൊയ്തുവിന്റെ മക്കളാണ് ഉണ്ണീനും ആലിപ്പുവും. ദീനി വിശ്വാസിയായ മൊയ്തു മക്കള്‍ക്ക് നല്ലരീതിയില്‍ മതവിദ്യാഭ്യാസം നല്‍കിയിരുന്നു. മൊയ്തുവിന് ബ്രിട്ടീഷുകാരുമായുള്ള സൗഹൃദത്തെത്തുടര്‍ന്ന് പാലപ്പിള്ളി എസ്റ്റേറ്റില്‍ ഉണ്ണീന് ഉദ്യോഗം ലഭിച്ചു. അവിടെ വച്ച് ഉണ്ണീന്‍ റബ്ബര്‍ കൃഷിയുടെ സകല പാഠങ്ങളും ഹൃദിസ്ഥമാക്കി. എസ്റ്റേറ്റിലെ മികച്ച ഉദ്യോഗസ്ഥനായതുകൊണ്ട് അവരുടെ പ്രീതിക്ക് പാത്രമായതോടെ ബ്രിട്ടീഷുകാര്‍ ഉണ്ണീനെ ഖാന്‍ ബാഹദൂര്‍ ബഹുമതി നല്‍കി ആദരിച്ചു. അതു മുതല്‍ ഉണ്ണീന്‍ കിളിയ മണ്ണില്‍ ഖാന്‍ സാഹിബ് ഉണ്ണീന്‍ സാഹിബ് എന്ന പേരിലായി മാറി. ബ്രിട്ടീഷുകാരുമൊത്തുള്ള സഹവാസം ഉണ്ണീന്‍ സാഹിബിന്റെ ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടാക്കി. ഇംഗ്ലീഷുകാരുടെ വസ്ത്രധാരണ രീതി പിന്തുടരുകയും മദ്യപാന ശീലമുണ്ടാവുകയും ചെയ്തു. നായാട്ടിലും കമ്പം കയറി. ആയിടക്കാണ് സ്വന്തമായി ഒരു റബ്ബര്‍ എസ്റ്റേറ്റ് തുടങ്ങണമെന്ന ചിന്ത ഉണ്ണീന്‍ സാഹിബിനുണ്ടായത്. അദ്ദേഹം എസ്റ്റേറ്റിലെ ഉദ്യോഗം രാജിവെച്ച് നാട്ടിലേക്ക് മടങ്ങി.
കുണ്ടറക്കല്‍ മൂപ്പില്‍ നായര്‍ എന്ന പ്രാദേശിക ഭരണാധികാരിയോട് 99 വര്‍ഷത്തേക്ക് 600 ഏക്കര്‍ ഭൂമി പാട്ടത്തിന് ഏറ്റുവാങ്ങിയ ഉണ്ണീന്‍ സാഹിബ് ബാപ്പയുടെ പേരില്‍ മൊയ്തു റബ്ബര്‍ എസ്റ്റേറ്റ് എന്ന ഒരു റബ്ബര്‍ എസ്റ്റേറ്റ് തുടങ്ങി. പാട്ടത്തിനുവാങ്ങിയ ഭൂമിയില്‍ ഒരു മൊട്ടക്കുന്നുണ്ടായിരുന്നു. അവിടെ വലിയൊരു ബംഗ്ലാവിന്റെ പണിയും തുടങ്ങി. ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും കടുത്ത പുച്ഛവും അവഗണനയുമായിരുന്നു മൊയ്തു സാഹിബിന്. പാട്ടത്തിനു വാങ്ങിയ ഭൂമിയില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട മാലാപറമ്പ് മാട്ടുമ്മല്‍ നരസിംഹ ക്ഷേത്രം കാടുകയറിക്കിടന്നിരുന്നു. ക്ഷേത്രവിരോധിയായ ഉണ്ണീന്‍ സാഹിബ് തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കല്ല് കൊണ്ടുപോയി ബംഗ്ലാവില്‍ കക്കൂസു പണിതു. ക്ഷേത്രങ്ങളോട് അവമതിപ്പുണ്ടാക്കുക എന്ന ഒരു ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മറ്റു കല്ലുകള്‍ എസ്റ്റേറ്റിലേക്കുള്ള റോഡില്‍ പരത്തി അതിനു മീതെ മണ്ണിട്ടു. വാഹനങ്ങള്‍ താഴ്ന്നുപോകാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. ബംഗ്ലാവിന്റെ കോമ്പൗണ്ടില്‍ത്തന്നെ നമസ്‌കാരത്തിന് ഒരു പള്ളി നിര്‍മ്മിച്ചു. ബംഗ്ലാവില്‍ നിത്യേന ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ രണ്ടു പേരെ ശമ്പളം കൊടുത്തു നിര്‍ത്തി. വിശേഷ ദിവസങ്ങളില്‍ ബംഗ്ലാവില്‍ വച്ച് കന്നുകാലികളെ കശാപ്പുചെയ്ത് ഇറച്ചി വാരിക്കൊടുത്തിരുന്നു. മണ്ണാര്‍ക്കാട്ടെ മരം വ്യാപാരിയായ കല്ലടി ഉണ്ണിക്കമ്മുവിന്റെ മകളെയാണ് ഉണ്ണീന്‍ സാഹിബ് വിവാഹം ചെയ്തത്.
ഉണ്ണീന്‍ സാഹിബിനെ സ്വാധീനിച്ച ഹിന്ദു ധര്‍മ്മം
അങ്ങാടിപ്പുറം അധികാരിയായിരുന്ന സി.പി. കേശവന്‍ തരകനുമായി ഉണ്ണീന്‍ സാഹിബിന് നല്ല അടുപ്പമായിരുന്നു. തരകന്‍ അധികാരിയുടെ വീട്ടില്‍ അദ്ദേഹം ഇടക്കെല്ലാം സന്ദര്‍ശനം നടത്താറുമുണ്ട്. ആയിടയ്ക്ക് ഉണ്ണീന്‍ സാഹിബിന് വയറുവേദന പിടിപെട്ടു. ചികിത്സകളൊന്നും ഫലിച്ചില്ല. തമിഴുനാട്ടുകാരനായ ഒരു സിദ്ധയോഗി കേശവന്‍ അധികാരിയുടെ വീട്ടില്‍ വരാറുണ്ട്. ഒരിക്കല്‍ ഉണ്ണീന്‍ സാഹിബ് സിദ്ധയോഗിയോട് ചികിത്സിച്ചിട്ടും ഭേദമാവാത്ത തന്റെ വയറുവേദനയെക്കുറിച്ച് പറഞ്ഞു. കര്‍മ്മഫലമാണ് രോഗഹേതുവെന്നും ദേവാലയത്തിലെ ശിലകൊണ്ടു മനുഷ്യാലയത്തില്‍ കക്കൂസു നിര്‍മ്മിച്ചതാണ് കര്‍മ്മദോഷമെന്നും അദ്ദേഹം വ്യക്തമാക്കി. ആ ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് പ്രായശ്ചിത്തം ചെയ്യാന്‍ സിദ്ധയോഗി ഉപദേശിച്ചു. സേവിക്കാന്‍ ചില ഔഷധങ്ങളും പറഞ്ഞു കൊടുത്തു. ക്ഷേത്രം പുനരുദ്ധാരണം ചെയ്യാന്‍ തീരുമാനിച്ച ഉണ്ണീന്‍ സാഹിബിന്റെ വയറുവേദനയും ശമിച്ചു. ടിപ്പുവും സൈന്യവും തകര്‍ത്ത മാലാപ്പറമ്പ് മാട്ടുമ്മല്‍ നരസിംഹ ക്ഷേത്രം ഉണ്ണീന്‍ സാഹിബ് പുനരുദ്ധാരണം ചെയ്തു. മറ്റൊരു ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ചു കൊണ്ടിരുന്ന നരസിംഹ വിഗ്രഹത്തെ ശില്‍പ്പിയോടു കൂടി മാലാപറമ്പിലെത്തിച്ച് അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിച്ച് പ്രസ്തുത വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. ക്രമേണ ഉണ്ണീന്‍ സാഹിബ് നരസിംഹ ഭഗവാന്റെ ഭക്തനായി മാറി. ഹിന്ദുധര്‍മ്മത്തെ അദ്ദേഹം അടുത്തറിഞ്ഞു.
സനാതനധര്‍മ്മത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ഉണ്ണീന്‍ സാഹിബ് ഹിന്ദുധര്‍മ്മത്തില്‍ ആകൃഷ്ടനാവുകയും ഹിന്ദുജീവിതരീതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഒരിക്കല്‍ ഉണ്ണീന്‍ സാഹിബ് നിലമ്പൂര്‍ കോവിലകത്തു ചെന്ന് തിരുമുല്‍പ്പാടിനെ കാണുകയും കൈകൊണ്ടു തിരിച്ചാല്‍ വിടരുന്ന താമര സമ്മാനം നല്‍ കുകയും ചെയ്തു. കോവിലകത്തു വച്ചാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മലബാര്‍ പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രികളുമായി പരിചയപ്പെട്ടത്. അദ്ദേഹത്തിലൂടെ ഉണ്ണീന്‍ സാഹിബ് ആര്‍.എസ്.എസ്സിനെക്കുറിച്ച് മനസ്സിലാക്കി. ആ ബന്ധം പിന്നീട് ദൃഢമായി. താന്‍ ഹിന്ദു ധര്‍മ്മത്തില്‍ ആകൃഷ്ടനായ കാര്യം സംഘ അധികാരിയോടും തിരുമുല്‍പ്പാടിനോടും പറഞ്ഞു.
ഉണ്ണീന്‍ സാഹിബ് വീട്ടുതടങ്കലില്‍
ഉണ്ണീന്‍ സാഹിബ് പൂര്‍ണ്ണമായും ഹിന്ദു ജീവിതരീതിയിലെത്തിയതോടെ ബംഗ്ലാവില്‍ ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ചു. മത്സ്യമാംസാദികള്‍ പാകംചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു. കന്നുകാലികളെ അറുത്ത് ഇറച്ചി വാരിക്കൊടുത്തിരുന്ന പതിവും നിര്‍ത്തി. മരുമകന്റെ ഹിന്ദുജീവിതരീതിയെക്കുറിച്ചു മനസ്സിലാക്കിയ കല്ലടി ഉണ്ണിക്കമ്മു ഉണ്ണീന്‍ സാഹിബിനെ ഇസ്ലാം മതാചാര പ്രകാരം ജീവിക്കാന്‍ ഉപദേശിച്ചെങ്കിലും അതെല്ലാം നിഷ്ഫലമായി. ഉണ്ണീന്‍ സാഹിബിന്റെ ഹിന്ദു ജീവിതരീതി തറവാട്ടിലും നാട്ടിലും വലിയ ചര്‍ച്ചയായി. ഉണ്ണീന്‍ സാഹിബിന് ഭ്രാന്താണെന്നുവരുത്തിയില്ലെങ്കില്‍ മുസ്ലീ ങ്ങള്‍ ഉണ്ണീന്‍ സാഹിബിന്റെ മാറ്റത്തില്‍ ആകൃഷ്ടരായി ഇസ്ലാം മതം ഉപേക്ഷിക്കുമെന്ന് മതപുരോഹിതന്മാര്‍ ഭയപ്പെട്ടു. ഇതേ ചിന്താഗതിക്കാരായ തറവാട്ടിലെ ചില അംഗങ്ങളുടെ പിന്തുണയോടെ ഉണ്ണീന്‍ സാഹിബിനെ വീട്ടുതടങ്കലിലാക്കി.


പൂങ്കുടി നമ്പൂതിരിയടക്കം നിരവധി പേരെ കൊണ്ടുവന്ന് ഭ്രാന്തിന് ചികിത്സിപ്പിച്ചു. മന്ത്രവാദികള്‍ ഉണ്ണീന്‍സാഹിബിനെ ബാധിച്ച ജിന്നിനെ ഒഴിപ്പിക്കാന്‍ വന്നു. വന്നവര്‍ക്കെല്ലാം ഉണ്ണീന്‍ സാഹിബിന് ഭ്രാന്തില്ലെന്നും ബാധകേറിയതല്ലെന്നും വ്യക്തമായി. അതുകൊണ്ടു തന്നെ ചികിത്സിക്കാന്‍ വന്നവരൊക്കെ അതേ വേഗതയില്‍ തിരിച്ചുപോയി. നിലമ്പൂര്‍ കോവിലകത്തെ തിരുമുല്‍പ്പാടിന്റെയും തരകന്‍ അധികാരിയുടേയുമൊക്കെ ഇടപെടലിലൂടെയുണ്ടായ നിയമ നടപടി നിമിത്തമാണ് ഉണ്ണീന്‍ സാഹിബ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായത്.
(തുടരും)





















