സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണെന്നിരിക്കില്‍ മാറ്റങ്ങള്‍ വരുത്തുക എളുപ്പമാണെന്ന് കരുതാം. അതേസമയം നിങ്ങളെ ഇഷ്ടപ്പെടാത്ത ഒരിടത്ത്, ഒരു പരിധിവരെ നിങ്ങള്‍ വെറുപ്പ് നേരിടുന്ന ഒരിടത്ത്, നിങ്ങളുടെ ചിന്താഗതിയെ വിദ്വേഷത്തോടെ കാണുന്നിടത്ത് പ്രത്യക്ഷമായ ഒരു മാറ്റം ഉണ്ടാക്കുക എന്നത് അസാമാന്യമായ ഒരു കാര്യമാണ്. എന്നാല്‍ ഇത്തരം അസാധാരണമായ ഒരു സംഭവം പശ്ചിമബംഗാളിലെ നക്‌സല്‍ബാരിയില്‍ ഉണ്ടായിരിക്കുന്നു. അവിടെ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു ആരംഭിച്ച ശാരദാ വിദ്യാമന്ദിരം (ഹൈസ്‌കൂള്‍) പടിപടിയായി വേരുകള്‍ ഉറപ്പിച്ചിരിക്കുന്നു.
ദശാബ്ദങ്ങളായി നക്‌സല്‍ബാരി ‘സായുധ വിപ്ലവ’ത്തിന്റേയും ഇടതുപക്ഷ വിപ്ലവരാഷ്ട്രീയത്തിന്റെയും പ്രതീകമായാണ് നിലകൊണ്ടിരുന്നത്. ഉത്തരബംഗാളിലെ ആ കൊച്ചു നഗരത്തിലാണ് 1967 ല്‍ നക്‌സല്‍ബാരി പ്രസ്ഥാനം ഉടലെടുത്തതും ആ പ്രദേശം അക്രമത്തിന്റെയും തീവ്രവാദപരമായ തത്ത്വശാസ്ത്രത്തിന്റെയും ഭാരതവിരുദ്ധ സായുധ കലാപത്തിന്റെയും പര്യായമായി മാറിയതും. എന്നാല്‍ ചായത്തോട്ടങ്ങള്‍ക്കും ഇടുങ്ങിയ ഗ്രാമീണപാതകള്‍ക്കും കഠിനമായ ഭൂപ്രദേശത്തിനിടയ്ക്കും സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഈ രൂപപരിണാമത്തിന് കാരണം തോക്കുകളും രാജനൈതിക മുദ്രാവാക്യങ്ങളുമല്ല, മറിച്ച് ക്ലാസുമുറികളും പാഠപുസ്തകങ്ങളും പ്രാര്‍ത്ഥനകളും സാംസ്‌കാരിക വിദ്യാഭ്യാസവും സാവധാനത്തില്‍ നടക്കുന്ന മന്ഥനവുമാണ്.
മുമ്പും, സംസ്ഥാനത്ത് 2021-ലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ ലേഖകന്‍ ഈ സ്‌കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യം തൊട്ട് വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന സാങ്കേതിക വൈദഗ്ദ്ധ്യം വരെ അനേകം മാറ്റങ്ങള്‍ക്ക് ഈ സ്‌കൂള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാ ല്‍ യാതൊരു മാറ്റവും വരാത്ത ഒരു കാര്യമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന മൂല്യങ്ങള്‍! ആധുനിക വിദ്യാഭ്യാസത്തോടൊപ്പം നൈതിക മൂല്യങ്ങളും ദേശീയ ബോധവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നു എന്നതാണ് ഈ വിദ്യാലയത്തിന്റെ സവിശേഷത. വിദ്യാലയത്തിന്റെ പ്രവേശനകവാടത്തിന്റെ തൊട്ടരികില്‍ സ്ഥിതിചെയ്യുന്ന ഭാരതമാതാ മന്ദിരം, ഒരു വിദ്യാര്‍ത്ഥി ക്ലാസില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ സാംസ്‌കാരികബോധവും ദേശീയബോധവും സ്വായത്തമാക്കണമെന്നതിന് ഊന്നല്‍ നല്‍കുന്നു. കൂടാതെ, അവിടത്തെ പ്രാര്‍ത്ഥനാ മന്ദിരത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സരസ്വതീദേവി, വിവേകാനന്ദ സ്വാമികള്‍, ഭഗവാന്‍ ബിര്‍സാ മുണ്ഡ, ഛത്രപതി ശിവാജി മഹാരാജ്, സംഘസ്ഥാപകന്‍ പരംപൂജനീയ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ കാണാം.
വിദ്യാലയം ചുറ്റിക്കാണുന്നതിനിടയ്ക്ക് പ്രിന്‍സിപ്പാല്‍ സുജിത് ദാസിനെ കണ്ടപ്പോള്‍ സ്ഥാപനത്തിന്റെ പ്രാഥമികലക്ഷ്യം ഭാരതീയ സാംസ്‌കാരികചിന്തയില്‍ ആഴത്തില്‍ വേരോടിയ ഒരു വിദ്യാഭ്യാസ സമ്പ്രദായം വളര്‍ത്തിയെടുക്കുക എന്നതാണെന്നാണ് പറഞ്ഞത്.
”വിദ്യാഭ്യാസത്തിലൂടെ മാതൃകാ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. അതായത്, ശാരീരികവും മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ വികാസം ഒരുമിച്ച് സാധ്യമാക്കുന്ന ഭാരതീയ ചിന്തയില്‍ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുകയാണ് ലക്ഷ്യം.” പ്രിന്‍സിപ്പല്‍ ദാസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ സ്ഥാപനം കേവലം അക്കാദമിക വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതിനു പകരം, ചരിത്രപരമായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ജനമനസ്സുകളെ രൂപപ്പെടുത്തിയെടുത്ത ഈ പ്രദേശത്ത് സാമൂഹ്യാവബോധം പുനര്‍നിര്‍മ്മിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ്. ”ഒരവസരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു നക്‌സല്‍ ബാരി. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ വിദ്യാഭ്യാസരംഗത്തെ പരിശ്രമത്തിലൂടെ ജനങ്ങളില്‍ ഭാരതീയ ചിന്തയിലും മൂല്യങ്ങളിലും വിശ്വാസം വളര്‍ത്തിയെടുക്കാനായി”അദ്ദേഹം പറഞ്ഞു.
ഈ മാറ്റം വിദ്യാലയത്തിന്റെ വികാസത്തില്‍ പ്രതിഫലിച്ചു കാണാം. നേരത്തെ സൂചിപ്പിച്ചപോലെ, 2021ല്‍ കോവിഡ് മഹാമാരിയുടെ സമയത്ത് സന്ദര്‍ശിച്ചപ്പോള്‍ 700 വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു പഠിച്ചിരുന്നത്. ഇപ്പോള്‍ അവിടെ 1300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ”സാധാരണ കുടുംബങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്” പ്രിന്‍സിപ്പല്‍ ദാസ് പറഞ്ഞു. ”വിദ്യാഭ്യാസ മേഖലയില്‍ കമ്പോളവല്‍ക്കരണം വലിയ തോതില്‍ നടക്കുന്നുവെങ്കിലും താങ്ങാനാവുന്ന ഫീസ് മാത്രമാണ് ഇവിടെ ഈടാക്കുന്നത്” അദ്ദേഹം വ്യക്തമാക്കി.

ദേശീയതയെയും വിദ്യാഭ്യാസത്തെയും വേര്‍പിരിക്കാനാവില്ല:
ഞാന്‍ ക്ലാസുകളിലൂടെ നടന്നു നീങ്ങിയപ്പോള്‍, വിദ്യാര്‍ത്ഥികള്‍ വൈകാരികമായ അടുപ്പത്തോടെ സ്ഥാപനത്തെക്കുറിച്ച് സംസാരിക്കുന്നത് ലേഖകന് കാണാനായി. ഇത് നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ വിരളമായേ കാണാനാകൂ. ”എന്റെ വിദ്യാലയം എന്നെ സംബന്ധിച്ച് അദ്വിതീയമാണ്. ഈ വിദ്യാലയത്തില്‍ ആധുനിക വിദ്യാഭ്യാസത്തോടൊപ്പം നമ്മുടെ പാരമ്പര്യം, സംസ്‌കാരം എന്നിവയെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്”. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ സൂര്യാദാസ് പറഞ്ഞു.
ഇവിടത്തെ സവിശേഷത, കേവലം വാക്കുകളില്‍ ഒതുങ്ങുന്നതിനു പകരം, മൂല്യങ്ങള്‍, അച്ചടക്കം, സ്വത്വബോധം എന്നിവ പ്രത്യക്ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ കാണാനാകുന്നു. ”ഞങ്ങള്‍ ഇവിടെ കാര്യങ്ങള്‍ കേവലം പഠിക്കുക മാത്രമല്ല, അനുഷ്ഠിക്കുക കൂടി ചെയ്യുന്നു” സൂര്യാദാസ് പറഞ്ഞു. വിദ്യാലയത്തില്‍ ശക്തമായ രീതിയില്‍ സംസ്‌കാരത്തോട് ആഭിമുഖ്യം വളര്‍ത്തുന്നു എന്ന കാരണത്താല്‍, ആധുനിക ലോകത്ത് പിന്‍തള്ളപ്പെടുമെന്ന ഭയം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്ന ഉറച്ച മറുപടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. ”വിദ്യാലയത്തിന് പുറത്തുവെച്ച് നമ്മുടെ അദ്ധ്യാപകരെ കാണുമ്പോള്‍ ഞങ്ങള്‍ അവരെ അഭിവാദ്യം ചെയ്യുന്നത് കൈകള്‍ കൂപ്പിക്കൊണ്ടാണ്. അത് കേവലം ഒരു നിയമമല്ല, മറിച്ച് നമ്മുടെ പാരമ്പര്യമാണ്” അവര്‍ പറഞ്ഞു.
ഞാന്‍ അദ്ധ്യാപകന്മാരോടും സംസാരിച്ചു. അവരെ സംബന്ധിച്ച്, ആചരണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ഈ നിഷ്‌കര്‍ഷ വിദ്യാലയത്തിന്റെ വിദ്യാഭ്യാസ തത്ത്വചിന്തയുടെ ഭാഗമാണ്. ”വിദ്യാഭ്യാസം പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്നില്ല; അദ്ധ്യാപകന്‍ മനോസിജ് ദാസ് പറഞ്ഞു. ”അതിന്റെ പ്രതിഫലനം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും കാണാനാകണം”; അദ്ദേഹം തുടര്‍ന്നു. വിവേകാനന്ദ സ്വാമികളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”മനുഷ്യനിലെ പൂര്‍ണതയുടെ അഭിവ്യക്തിയാണ് വിദ്യാഭ്യാസം” ശേഷം അദ്ദേഹം വിശദീകരിച്ചു: ”സ്ഥാപനം പ്രകൃതിക്കും രാഷ്ട്രത്തിനും തുല്യപ്രധാന്യം നല്‍കുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ മാത്രമല്ല പഠിപ്പിക്കുന്നത്. ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി, രാഷ്ട്രം എന്നിവയുമായി ബന്ധിപ്പിക്കുന്നു.”

എന്നെ സംബന്ധിച്ച്, ഇത് പതിവ് വിദ്യാഭ്യാസത്തേക്കാള്‍ വലുതായ മറ്റെന്തിനേയോ പ്രതിനിധീകരിക്കുന്നു. ”നക്‌സല്‍ബാരിയില്‍ തത്ത്വശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധം ഇപ്പോള്‍ കേവലം രാജനൈതികതയെ അടിസ്ഥാനമാക്കിയല്ല നടക്കുന്നത്. അത് വിദ്യാഭ്യാസത്തിലൂടെ ചുരുള്‍നിവര്‍ന്നുകൊണ്ടിരിക്കുന്നു.” അദ്ദേഹം സമര്‍ത്ഥിച്ചു. ഈ സന്ദര്‍ശന സമയത്ത് ഏറ്റവും ശ്രദ്ധേയമായ ചര്‍ച്ച നടന്നത് ഏത് ചരിത്രപുരുഷനാണ് വിദ്യാര്‍ത്ഥികളെ ഏറ്റവുമധികം പ്രചോദിപ്പിച്ചത് എന്ന ചോദ്യം ഞാന്‍ ഉന്നയിച്ചപ്പോഴായിരുന്നു. ഒരു സന്ദേഹവും കൂടാതെ സൂര്യാദാസ് മറുപടി പറഞ്ഞു: ”ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കിടയിലും വേരുകളില്‍ അടിയുറച്ചു നില്‍ക്കാന്‍ പഠിപ്പിക്കുന്ന വിവേകാനന്ദ സ്വാമികള്‍!” 1893 ല്‍ വിവേകാനന്ദ സ്വാമികള്‍ ഷിക്കാഗോവില്‍ നടത്തിയ പ്രഭാഷണത്തെക്കുറിച്ചും തികഞ്ഞ നിഷ്‌കളങ്കതയോടെ അവന്‍ വിവരിച്ചു.
മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു : ”ഞാന്‍ ആരാധിക്കുന്നത് ഖുദിറാം ബോസിനെയാണ്. കാരണം സര്‍വസ്വവും നാടിനുവേണ്ടി ത്യജിച്ച വ്യക്തിയാണദ്ദേഹം.” മറ്റ് പല വിദ്യാര്‍ത്ഥികളും ശ്രീമദ് ഭഗവത്ഗീത, സനാതനധര്‍മ്മം എന്നിവയെക്കുറിച്ചെല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്. മറ്റൊരു വിദ്യാര്‍ത്ഥി പ്രശന്‍സാ ശര്‍മ്മ ”വസുധൈവ കുടുംബകം” എന്ന വാക്യത്തെക്കുറിച്ചാണ് പറഞ്ഞത്. ഞങ്ങളുടെ സംഭാഷണ സമയത്ത് അദ്ധ്യാപകനായ മസോസിജ് ദാസും ഇതേ വാക്യത്തെക്കുറിച്ചാണ് പറഞ്ഞത്.
”വസുധൈവ കുടംബകം എന്ന വാക്യം തന്നെ ഒരാദര്‍ശ സംഹിതയാണ്” എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഭാരതീയ ജ്ഞാനപരമ്പര്യം ആര്‍.എസ്.എസ്. പ്രേരിത വിദ്യാഭ്യാസ തത്ത്വചിന്ത എന്നിവയുമായുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് അവര്‍ അഭിമാനത്തോടെയാണ് പറഞ്ഞത്.
സംസ്‌കാരത്തില്‍ അധിഷ്ഠിതം,സാങ്കേതികവിദ്യയുമായി പൊരുത്തം
രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘കാവിവല്‍ക്കരണം നടപ്പാക്കുന്നു’ എന്ന ആരോപണത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, പ്രിന്‍സിപ്പല്‍ സുജിത്ദാസ് ആ ആരോപണത്തെ അതിശക്തമായി നിഷേധിച്ചു. ”ഞങ്ങള്‍ ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സത്യം സത്യമായിത്തന്നെ നിലനില്‍ക്കും! കാവിവല്‍ക്കരണത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല!” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്ഥാപനത്തിന്റെ ലക്ഷ്യം രാജനൈതികമായ പ്രബോധനമല്ല, സാംസ്‌കാരികമായ അടിത്തറ സൃഷ്ടിക്കലാണ്! ഞങ്ങള്‍ രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ആദരിക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതാണെന്നും ബോധപൂര്‍വ്വം സ്വയം ഉയര്‍ത്തിക്കാട്ടുന്നു. ഒരു ക്ലാസില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന ചര്‍ച്ചയില്‍ ലേഖകന്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി നിര്‍മ്മിതബുദ്ധി തൊഴിലുകള്‍ ഇല്ലാതാക്കുകയും സമൂഹത്തെ രൂപപരിണാമത്തിലേക്ക് നയിക്കുമെന്നുമുള്ള ആശങ്ക വ്യക്തമാക്കി. വിദ്യാലയത്തില്‍ മികച്ച ശാസ്ത്രീയ പ്രയോഗശാലകള്‍ ഉണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞ വിദ്യാര്‍ത്ഥികള്‍, സ്മാര്‍ട്ട് ക്ലാസുകളില്‍ ലഭിക്കുന്ന ശിക്ഷണത്തിന്റെ സഹായത്താല്‍ തങ്ങള്‍ക്ക് ഒളിമ്പ്യാഡുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കി. അദ്ധ്യാപികയായ അര്‍പ്പിതാഘോഷ് പാരമ്പര്യവും ആധുനികതയും പരസ്പരവിരുദ്ധങ്ങളല്ലെന്ന് വാദിച്ചു. ”വിദ്യാര്‍ത്ഥികള്‍ ഇവിടെ ചെളിയില്‍ കളിക്കുന്നതോടൊപ്പം നിര്‍മ്മിതബുദ്ധിയെക്കുറിച്ചും പഠിക്കുന്നു” അവര്‍ പറഞ്ഞു.

ഗുരുകുല സംവിധാനങ്ങള്‍
കൂടുതല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി സംസാരിച്ചപ്പോള്‍ വിദ്യാലയത്തിലെ അന്തരീക്ഷത്തില്‍ സ്ഥിരപ്രതിഷ്ഠിതത്ത്വത്തിന്റെയും അഭിലാഷയുടെ മിശ്രണമാണ് പ്രതിഫലിച്ചു കാണുന്നത് എന്ന തോന്നലാണ് എനിക്കുണ്ടായത്. അവിടത്തെ പച്ചപ്പും, തുറസ്സായ ഇടങ്ങളും ഗുരുകുലത്തിന്റെ പ്രതീതി ഉളവാക്കുന്ന സംവിധാനങ്ങളും ബോധപൂര്‍വ്വം രൂപകല്പന ചെയ്തവയാണ്. ”നക്‌സല്‍ബാരിയില്‍ ശാന്തിനികേതന് സദൃശമായ ഒരു പരിസ്ഥിതി ഉണ്ടാക്കുക എന്നതായിരുന്നു നമ്മുടെ ഉദ്ദേശ്യം” പ്രിന്‍സിപ്പല്‍ ദാസ് പറഞ്ഞു. ”അതായത് വിദ്യാഭ്യാസം സ്വാഭാവികമായും നടക്കുന്ന അന്തരീക്ഷം!” അദ്ദേഹം തുടര്‍ന്നു.
അദ്ധ്യാപകന്മാരും ബോധപൂര്‍വ്വം പരമ്പരാഗത വേഷമാണ് അണിയുന്നത്. പുരുഷന്മാരായ അദ്ധ്യാപകര്‍ ധോത്തിയും കുര്‍ത്തയും ധരിക്കുന്നു. മഹിളകളായ അദ്ധ്യാപകര്‍ സാരിയും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വൈകാരിക ബന്ധം അസമാന്യമായ രീതിയില്‍ ഗാഢമാണ്. ”ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ പുറത്തുവെച്ച് കണ്ടുമുട്ടുമ്പോള്‍ ഞങ്ങളുടെ കാലുതൊട്ട് വന്ദിക്കുകയും ആദരവോടെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.” അര്‍പ്പിത പറഞ്ഞു.
സാമൂഹികമായ ഉത്തരവാദിത്തം വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ വ്യക്തമാക്കുന്നത് ഹൃദയസ്പൃക്കായി തോന്നി. ഒരു ദശാബ്ദക്കാലമായി അദ്ധ്യപകനായി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സുര്‍ദീപ് ദത്ത, മെച്ചപ്പെട്ട വേതനം തേടി മറ്റേതെങ്കിലും വിദ്യാലയത്തില്‍ പോകുന്നതിനെക്കുറിച്ച് ഒരു ഘട്ടത്തില്‍ താന്‍ ചിന്തിച്ചിരുന്നതിനെക്കുറിച്ച് പറഞ്ഞു. എന്നാല്‍ അവിടെതന്നെ തുടരാന്‍ തീരുമാനിച്ചു. ”ഈ സ്ഥാപനം പാഠ്യവിഷയങ്ങളോടൊപ്പം കുട്ടികള്‍ക്ക് ഭാരത സംസ്‌കാരത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാനുള്ള ഒരു വേദി എനിക്കൊരുക്കിത്തന്നു. നക്‌സല്‍ബാരിക്ക് കൈവരിക്കാനായ രൂപപരിണാമം തെരഞ്ഞെടുപ്പുകളിലൂടെ മാത്രം മനസ്സിലാക്കാനാവില്ല. ഇത്തരം സ്ഥാപനങ്ങളിലൂടെയും അത് മനസ്സിലാക്കാന്‍ കഴിയണം.” അദ്ദേഹം പറഞ്ഞു.

യാത്ര പറഞ്ഞു പിരിയുന്നതിനു മുമ്പ് വിദ്യാലയ പരിസരത്തിനു പുറത്തുവെച്ച് ചില രക്ഷിതാക്കളോട് ഞാന്‍ സംസാരിച്ചപ്പോള്‍, ഒരു രക്ഷിതാവ് പറഞ്ഞു: ”സ്വകാര്യ വിദ്യാലയങ്ങള്‍ ഈടാക്കുന്ന ഫീസ് പല സാധാരണക്കാരുടെ കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലപ്പുറമാണ്. വിശിഷ്യാ, അര്‍ദ്ധഗ്രാമീണ മേഖല, താഴ്ന്ന മധ്യവര്‍ഗക്കാര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍. എന്നാല്‍ ഈ വിദ്യാലത്തില്‍ സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനാകുന്നു. താങ്ങാനാകുന്നു എന്നതിനു പുറമെ, പാഠ്യവിഷയങ്ങള്‍ക്കൊപ്പം അച്ചടക്കം, മൂല്യങ്ങള്‍, സാംസ്‌കാരിക അടിത്തറ എന്നീ കാര്യങ്ങള്‍ക്ക് നല്‍കുന്ന ഊന്നല്‍ ശാരദാ വിദ്യാമന്ദിരം നല്‍കുന്ന അധിക സൗജന്യമാണ്.
ദിവസം ക്രമേണ അവസാനിക്കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാലയത്തിലെ കളിക്കളം വന്ദേമാതര ഗാനത്താല്‍ പ്രതിധ്വനിച്ചു. സൂര്യാസ്തമനം നടക്കുന്ന ത്രിസന്ധ്യയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകന്മാരും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും കളിക്കളത്തില്‍ ഒരുമിച്ചുചേര്‍ന്ന് വന്ദേമാതരഗാനം പൂര്‍ണമായും ചൊല്ലി. ഈ അവസരത്തില്‍, ചുരളഴിയുന്ന പ്രതീകാത്മകതയുടെ ദൃശ്യം അവഗണിക്കുന്നത് തീര്‍ത്തും അസാധ്യമായിരുന്നു. ഒരു കാലത്ത് അശാന്തിയുടെയും അക്രമത്തിന്റെയും വിളനിലമായിരുന്ന നക്‌സല്‍ബാരി, ദൃഢവിശ്വാസത്തോടെ വന്ദേമാതരഗാനം ആലപിക്കുന്ന രംഗം!
-വിവ: യു.ഗോപാല്‍ മല്ലര്‍
(കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക. മെയ് 21, 2026 ലക്കം)






















