”ഹിന്ദുത്വത്തെക്കുറിച്ച് പുസ്തകമെഴുതുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതത്ര എളുപ്പമല്ല. ഹിന്ദുത്വത്തെ അറിയുക എന്നതുതന്നെ പ്രയാസമേറിയ കാര്യമാണ്. മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് അതിലേറെ ശ്രമകരമാണ്. ഹിന്ദുത്വത്തെക്കുറിച്ച് അറിഞ്ഞവര്‍ക്ക് മാത്രമെ അതിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനാകൂ. ഹിന്ദുത്വത്തെ അറിയുന്നത് ബ്രഹ്മത്തെ അറിയുന്നതിന് തുല്യമാണ്; ഈശ്വരനെ അറിയുന്നതിന് സമമാണ്. ഒരുപക്ഷെ അറിയാന്‍ കഴിഞ്ഞെന്നുവന്നെങ്കിലും പറഞ്ഞു മനസ്സിലാക്കുന്നത് വളരെ ക്ലേശകരമാണ്.”
”എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ആ ഒരു കാര്യമാണ് നന്ദകുമാര്‍ജി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നത്. ഇരുപതോ ഇരുപത്തിരണ്ടോ വിഷയങ്ങള്‍ തെരഞ്ഞെടുത്ത്, അവയെ സംബന്ധിച്ച ഹിന്ദുത്വത്തിന്റെ കാഴ്ചപ്പാടെന്ത്, അവയുമായി ഹിന്ദുത്വത്തിനുള്ള ബന്ധമെന്ത് എന്നതിനെക്കുറിച്ച് വിവരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ അദ്ദേഹം ചെയ്തിരിക്കുന്നത്.” പ്രജ്ഞാപ്രവാഹിന്റെ സംയോജകന്‍, ശ്രീ.ജെ. നന്ദകുമാര്‍ രചിച്ച ‘ഹിന്ദുത്വ ഫോര്‍ ദ ചേഞ്ചിങ് ടൈംസ്’എന്ന ഇംഗ്ലീഷ് കൃതി 2020 ജനുവരി 2ന് ദല്‍ഹിയില്‍ പ്രകാശനം ചെയ്തുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹസര്‍കാര്യവാഹ് മാനനീയ കൃഷ്ണഗോപാല്‍ ജി പറഞ്ഞ വാക്കുകളാണിവ. എന്നാല്‍, സരളവും വ്യക്തവുമായ ഭാഷയില്‍ ഏതൊരാള്‍ക്കും മനസ്സിലാകുന്ന തരത്തില്‍, ആശയങ്ങളുടെ ഗാംഭീര്യം ഒട്ടും ചോര്‍ന്നുപോകാതെ, യുക്തിഭദ്രമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യുക വഴി അസാധ്യമെന്ന് തോന്നാവുന്ന തന്റെ ദൗത്യത്തില്‍ ലേഖകന്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടെന്ന് പുസ്തകം പൂര്‍ണമായും വായിക്കുമ്പോള്‍ ആര്‍ക്കും ബോധ്യപ്പെടും.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനും സംഘപ്രചാരകനുമായിരുന്ന മാന്യ ദത്തോപന്ത് ഠേഗ്ഡിയുടെ പാവനസ്മരണയില്‍ സമര്‍പ്പിച്ച ഗ്രന്ഥത്തിന് സുദീര്‍ഘമായ അവതാരിക എഴുതിയത് വാമദേവശാസ്ത്രി (ഡേവിഡ് ഫ്രോലി) യാണ്. ദല്‍ഹിയിലെ ഇന്‍ഡസ് സ്‌ക്രോള്‍സ് ആണ് പ്രസാധകര്‍.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിസഭ 2019ല്‍ അംഗീകരിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രമേയം, പ്രധാനമന്ത്രിയുടെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഉത്കണ്ഠ എന്നിവയുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള ഭാരതീയചിന്തയും കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള സെമറ്റിക് ചിന്തകളും തമ്മിലുള്ള അന്തരം ലേഖകന്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വിഖ്യാത പാരിസ്ഥിതിക ചരിത്രകാരന്‍ ക്ലാരന്‍സ് ജെ. ശ്ലേകേനെ ഉദ്ധരിച്ചുകൊണ്ട് ലോകമിന്ന് നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ മൂലകാരണം ബൈബിള്‍ സംബന്ധിയായ വിശ്വാസമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ഭാരതത്തിലെ രാജനൈതിക ചര്‍ച്ചകള്‍ ഇപ്പോള്‍ സ്വത്വരാഷ്ട്രീയത്തില്‍ നിന്ന് വികസന രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോയിരിക്കുന്നു. നിരങ്കുശമായ വികസനമെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിന് നാമെന്ത് വില കൊടുക്കേണ്ടി വരും? പരിസ്ഥിതിയുടെയും സംസ്‌കാരത്തിന്റെയും ചെലവില്‍ നേടാന്‍ ശ്രമിക്കുന്ന വികസനം സുസ്ഥിരമാവില്ല. വികസനമോ – പരിസ്ഥിതിയോ എന്ന ദ്വന്ദ്വാത്മക (binary) ചിന്ത ആവശ്യമായി വരുന്നത് ഇടതുപക്ഷത്തിന്റെയും പാശ്ചാത്യതയുടെയും കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ വിശ്ലേഷണം ചെയ്യുമ്പോഴാണ് എന്ന് വ്യക്തമാക്കുന്ന ലേഖകന്‍ പ്രകൃതിയെ സംബന്ധിച്ചുള്ള വികലമായ മാര്‍ക്‌സിയന്‍ പൊള്ളത്തരത്തെ തുറന്നുകാട്ടുന്നതോടൊപ്പം, ഭാരതീയ ധര്‍മ്മചിന്തയെ അടിസ്ഥാനമാക്കി പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവെച്ച സമഗ്രമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിടവിനെ ഇല്ലാതാക്കി ഹരിതമായ വികാസവും ആസകല (inclusive) വികസനവും സാധ്യമാണെന്ന് വ്യക്തമാക്കുന്നു.
സാമ്രാജ്യത്വ ശക്തികള്‍ ഭൗതികമായല്ലെങ്കിലും വിദൂരനിയന്ത്രണ പ്രക്രിയയിലൂടെ ലോകത്തെ തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ എന്നും ശ്രമിച്ചു പോന്നിട്ടുണ്ട്. ആധുനിക വിജ്ഞാനത്തിന്റെ വിപ്ലവാത്മകമായ കണ്ടെത്തലുകളുടെ സഹായത്താല്‍ ഉത്തര ഔപനിവേശിക യുഗത്തില്‍ ഈ ശ്രമം തുടര്‍ന്നുവരുന്ന അവരുടെ കരങ്ങളിലെ ഏറ്റവും നൂതനമായ ആയുധമാണ് ‘ഡാറ്റായിസം’. മനുഷ്യബുദ്ധിക്കു ബദലായി കൃത്രിമ ബുദ്ധിയെ കാണുന്ന ഡാറ്റായിസം മാനവരാശിയെ സംബന്ധിച്ച് അസ്തിത്വ ഭീഷണിയാണെന്ന് വസ്തുതകള്‍ നിരത്തിക്കൊണ്ട് ലേഖകന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്രിമ ബുദ്ധി അനുഗ്രഹമോ അഭിശാപമോ എന്നതാണ് കാതലായ പ്രശ്‌നം. ആധുനിക വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും സഹായത്താല്‍ മനുഷ്യവര്‍ഗ്ഗം അതിന്റെ ജീവശാസ്ത്രപരമായ പരിമിതികളെ മറികടക്കാനും ജീവിതനിയമങ്ങളെത്തന്നെ മാറ്റിമറിക്കാനും ശ്രമിക്കുമ്പോള്‍ തന്നെ അജൈവ മനുഷ്യന്റെ സൃഷ്ടിക്കുവേണ്ടിയും പരിശ്രമിക്കുന്നു. ഈ സൃഷ്ടി നമുക്ക് സമ്മാനിക്കാന്‍ പോകുന്നത് ഫ്രങ്കന്‍സ്റ്റീനെ ആയിരിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന 87 ദശലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക എന്ന സ്വകാര്യ സ്ഥാപനം ദുരുപയോഗം ചെയ്‌തെന്നും അവരില്‍ 5,600,00 പേര്‍ ഭാരതീയരാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതിന്റെ ഗുണഭോക്താവുമാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍, സമ്പദ്‌വ്യവസ്ഥയ്ക്ക് ആധിപത്യമുള്ള ഇന്നത്തെ കാലഘട്ടത്തില്‍, ഇത്തരം ഡാറ്റ ലോകരാജ്യങ്ങളെ സ്വാധീനിക്കാനും അവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനും സാമ്രാജ്യത്വ ശക്തികള്‍ക്ക് സഹായകമാകും. ഈ സാഹചര്യത്തില്‍ ഭാരതവും ചൈന ചെയ്തതുപോലെ ആഭ്യന്തര ഇന്റര്‍നൈറ്റ് കമ്പനികള്‍ സ്ഥാപിക്കാന്‍ അനുവദിച്ച് ഭാരതീയരെ സംബന്ധിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാക്കണം എന്നാവശ്യപ്പെടുന്നതോടൊപ്പം, ഡാറ്റായിസം നിലവിലുള്ള നമ്മുടെ മൂല്യവ്യവസ്ഥയെ തകര്‍ക്കുന്നതിനു പുറമെ ജനാധിപത്യ സംവിധാനത്തെയും വിപരീതമായി ബാധിക്കുമെന്നും വിദഗ്ദ്ധരെ ഉദ്ധരിച്ചുകൊണ്ട് ലേഖകന്‍ വ്യക്തമാക്കുന്നു. ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാതെ, ഇതിന്റെ പരിഹാരമാര്‍ഗ്ഗത്തെക്കുറിച്ചും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
കൃത്രിമബുദ്ധി മാനവരാശിക്ക് അത്യാസന്നമായ ഒരു ഭീഷണിയായി തീരുമ്പോള്‍ ഭാരതീയ പ്രപഞ്ചവീക്ഷണം അനുസരിച്ചുള്ള സാധ്യമായ പ്രതിവിധി ഉന്നത ബോധത്തിന്റെ ക്രമോത്കര്‍ഷത്തെ കണ്ടെത്തുകയെന്നതാണ്. ഈ വിഷയത്തില്‍, തത്വശാസ്ത്രപരമായ ദീപ്തിയേയും പരമമായ പ്രബുദ്ധതയാര്‍ന്ന ബോധത്തേയും കൂടിയിണക്കുന്ന, സംയോജിതമായി പരിണാമപരമായ ആദ്ധ്യാത്മികതയെന്ന് വിശേഷിപ്പിക്കാവുന്ന പൗരാണിക ഹൈന്ദവജ്ഞാനത്തിന്റെയും അത്യാധുനിക വിജ്ഞാനത്തിന്റെയും ഉദ്ഗ്രഥനം നമുക്ക് ശ്രീ അരവിന്ദനില്‍ ദര്‍ശിക്കാനാകുന്നു. അതുകൊണ്ട് ശ്രീ അരവിന്ദന്‍ പറഞ്ഞുതന്ന പോലെ മനുഷ്യബോധത്തിന്റെ സാധ്യതകളെ തിരിച്ചറിയുകയും പരിണാമപരമായ ഔത്സുക്യത്തെയും ജീവിതത്തിന്റെ ആദ്ധ്യാത്മിക വികാസത്തേയും പൂര്‍ത്തീകരിച്ച്, കൃത്രിമബുദ്ധിയും മറ്റ് സാങ്കേതിക കഴിവുകളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ട് പരാജയപ്പെടുത്താന്‍ കെല്പുള്ള നല്ല മനുഷ്യരെ വളര്‍ത്തിയെടുക്കാനാവും.
ക്രിസ്ത്യന്‍ ഉദാരവാദത്തിന്റെ തുടര്‍ച്ചയായ സാംസ്‌കാരിക വൈവിധ്യവാദം ഭാരതത്തില്‍ ഇറക്കുമതി ചെയ്ത് വിറ്റഴിക്കാനുള്ള കുടില തന്ത്രങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ലേഖകന്‍ അത് ഭാരതത്തിന്റെ ‘നാനാത്വത്തില്‍ ഏകത്വം’, ‘ഹിന്ദു സാര്‍വലൗകികത’ എന്നീ സങ്കല്പങ്ങള്‍ക്ക് കടകവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നു. അതിന്റെ മറ്റപകടങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം, നെഹ്‌റുവിന്റെ മതേതരസങ്കല്പം കാശ്മീരിലും കേരളത്തിലും മറ്റും മതതീവ്രവാദത്തിനു വഴിമരുന്നിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭാരതവല്‍ക്കരണവും ദേശീയോദ്ഗ്രഥനവുമാണ് ഇപ്പോഴത്തെ അടിയന്തരാവശ്യങ്ങളെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു.
ഡോക്ടര്‍ അംബേദ്ക്കറെക്കുറിച്ച് പ്രതിപാദിക്കുന്ന 5-ാമത്തെ ഭാഗത്തില്‍ പത്രപ്രവര്‍ത്തകനായ ഡോ. അംബേദ്കറെ ലേഖകന്‍ പരിചയപ്പെടുത്തുന്നു. അതോടൊപ്പം, അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായിരുന്ന പത്രപ്രവര്‍ത്തനം ഇപ്പോള്‍ എത്രമാത്രം അധഃപതിച്ചിരിക്കുന്നു എന്നും വരച്ചുകാട്ടുന്നുണ്ട്. ഡോക്ടര്‍ അംബേദ്കറുടെ രാജനൈതിക പ്രവര്‍ത്തനം, ശബ്ദമില്ലാത്തവന്റെ ശബ്ദം എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഭൂമിക എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നു. ഇതിന് പുറമെ, വിഭജനസമയത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പൂര്‍ണമായും കൈമാറ്റം ചെയ്യണമെന്ന നിര്‍ദ്ദേശം എന്തുകൊണ്ട് നടക്കാതെ പോയി എന്ന് ഡോ. അംബേദ്കറുടെ വാക്കുകളിലൂടെതന്നെ ലേഖകന്‍ വ്യക്തമാക്കുന്നു. കൂടാതെ മുസ്ലിം-ദളിത് ചങ്ങാത്തത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന എതിര്‍പ്പ്, മുസ്ലീം ക്രിസ്ത്യന്‍ സമൂഹങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്നീ വിഷയങ്ങളിലേക്കും ലേഖകന്‍ വെളിച്ചം വീശുന്നുണ്ട്.
ഇതോടൊപ്പം ഹിന്ദുത്വം, ഭാരതീയത, ഭാരതം, ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍, ശബരിമല പ്രശ്‌നം, അയോദ്ധ്യവിധി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം അക്ഷരലോകത്തിന് വലിയൊരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല.