പണ്ട് പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം ദേശത്ത് ഒരു മൂത്തകൈമളുണ്ടായിരുന്നു. ദേശത്തു വാഴുന്നോരായിരുന്നു മൂത്തകൈമള്‍.
എവടേ മുത്തശ്ശീ പ്രജാപതിനാട്? “കണ്ണൂരുഭാഗത്തായിരിക്കണം. അതൊന്നും മുത്തശ്ശിക്ക് നിശ്ചല്യ. കഥ പറയുമ്പൊ എടേല് കേറിനിക്കരുത്. കഥേടെ രസം പോവും”
ശരി മുത്തശ്ശീ”
എന്നാ കേട്ടോളൂ” മുത്തശ്ശി വീണ്ടും കഥപറയാന്‍ തുടങ്ങി.
എമ്പാടും സ്വത്തുണ്ട് കുറുങ്ങാട്ടിടത്തേക്ക്. നെല്‍പാടങ്ങള്‍. തെങ്ങുമ്പറമ്പുകള്‍. കവുങ്ങിന്‍തോട്ടങ്ങള്‍. പത്തായത്തില്‍ എടുത്താലും എടുത്താലും ഒഴിയാത്തത്ര നെല്ല്. മച്ചറയ്ക്കകത്ത് പൊന്‍നാണയങ്ങള്‍ നിറച്ചുവെച്ചിട്ടുള്ള ചെപ്പുകുടങ്ങള്‍. ഒന്നിനും ഒരു കുറവില്ല.
മൂത്തകൈമള്‍ക്ക് രണ്ടാണ് പെങ്ങന്മാര്‍. മൂത്തവള്‍ കൊങ്കിയമ്മ. ഇളയവള്‍ ഉണിച്ചിരുത. കൊങ്കിയമ്മയുടെ മകനാണ് ഉണിക്കോനാര്. ഉണിച്ചിരുത പെറ്റവന്‍ ഉണിച്ചെന്ത്രോര്. ഏഴരനാഴിക രാച്ചെന്നപ്പോള്‍ കൊങ്കിയമ്മ പ്രസവിച്ചു. പിന്നേയും രാത്രി ഏറെച്ചെന്ന നേരത്താണ് ഉണിച്ചിരുത പ്രസവിച്ചത്.
തറവാട്ടുഭരണം മൂത്തകൈമള്‍ക്കു മടുത്തു. ഭാരങ്ങളെല്ലാം ഇറക്കിവെയ്ക്കണം. കൈകാര്യം മരുമക്കളെ ഏല്‍പ്പിക്കണം. ലൗകികം വെടിഞ്ഞ് സന്യസിക്കണം. അങ്ങനെ ആലോചനയായിക്കഴിഞ്ഞു പിന്നേയും കുറേകാലം. വയസ്സ് അറുപത്തിനാലായി. ഇനി നീട്ടിക്കൊണ്ടുപോകാന്‍ വയ്യ.
മൂത്തകൈമള്‍ സന്യസിക്കാന്‍ തന്നെ ഉറച്ചു. കാഷായവസ്ത്രമുടുത്തു. രുദ്രാക്ഷമാല കഴുത്തിലിട്ടു. അങ്ങനെ സന്യാസിയായി.
തന്റെ കണ്ണടഞ്ഞാലും പെങ്ങന്മാരും മരുമക്കളും സ്വരച്ചേര്‍ച്ചയില്‍ കഴിഞ്ഞുകൂടണമെന്നു മനസ്സില്‍ നിരൂപിച്ച് തറവാട്ടുവളപ്പില്‍ത്തന്നെ രണ്ടു വീടു പണിയിച്ചിട്ടുണ്ടായിരുന്നു. മേലൂരിടവും കീഴൂരിടവും. മരുമക്കളുടെ മംഗല്യം കഴിയുന്ന മുറയ്ക്ക് അവര്‍ക്ക് അമ്മമാരേയും അച്ചിമാരേയുംകൂട്ടി വേണമെങ്കില്‍ രണ്ടു വീടുകളിലേക്ക് മാറിത്താമസിക്കാം. മേലൂരിടം ഉണിച്ചെന്ത്രോര്‍ക്ക്. കീഴൂരിടം ഉണിക്കോനാര്‍ക്ക്. എന്നാലും ആചന്ദ്രതാരം തറവാടു നിലനില്‍ക്കണം. ഈവക കാര്യങ്ങളൊക്കെ നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട് മൂത്തകൈമള്‍.
സന്യാസവേഷമണിഞ്ഞ മൂത്തകൈമള്‍ മൂത്തപെങ്ങളുടെ മകന്‍ ഉണിക്കോനാരെ അടുത്തു വിളിച്ചു.
മരുമകനേ, അമ്മാവന് വയസ്സ് അറുപത്തിനാലു കഴിഞ്ഞു. നാടു തെണ്ടിനടന്നും ഇരന്നു ഭക്ഷിച്ചും പുണ്യസ്ഥലങ്ങള്‍ കണ്ടും ആയുശ്ശേഷം കഴിച്ചുകൂട്ടണമെന്നാണ് ആഗ്രഹം. കുറുങ്ങാട്ടിടം തറവാടിന്റെ താക്കോല്‍കൂട്ടം മൂത്തവനായ നിന്നെ ഏല്‍പ്പിക്കുന്നു. ഈ കണക്കോലക്കെട്ടും നീ വേണം സൂക്ഷിക്കാന്‍”
മനമില്ലാമനസ്സോടെ ഉണിക്കോനാര്‍ അമ്മാവന്റെ കയ്യില്‍നിന്ന് താക്കോല്‍കൂട്ടവും കണക്കോലക്കെട്ടും വാങ്ങി.
തൊട്ടടുത്തു നില്‍പ്പുണ്ട് ഉണിച്ചെന്ത്രോര്. അമ്മാവന്‍ ഇളയ മരുമകനെ അടുത്തു വിളിച്ചു.
പുറത്തെ കാര്യങ്ങളും പാടങ്ങളും പറമ്പുകളും നീ വേണം നോക്കി നടത്താന്‍”
അമ്മാവനോടെതിരു പറയാന്‍ വയ്യ. ഉണിച്ചെന്ത്രോര് സമ്മതം മൂളി. ഒട്ടും മനസ്സുണ്ടായിട്ടല്ല. ഉണിക്കോനാരെ താക്കോല്‍കൂട്ടവും കണക്കോലക്കെട്ടും ഏല്‍പ്പിച്ചുകൊടുത്തത് അയാള്‍ക്ക് ഒട്ടും ഇഷ്ടമായില്ല.
“മരുമക്കളേ, നിങ്ങള്‍ അമ്മാവന്റെ കാലശേഷം ഒത്തൊരുമയോടെ വേണം കഴിയാന്‍. അമ്മാവന്നു പെണ്‍മക്കള്‍ രണ്ടാണെന്ന് അറിയാലോ. മുത്തവള്‍ ഉണ്ണിയമ്മ ഉണിക്കോനാര്‍ക്ക്. ഇളയവള്‍ കൊങ്കിപ്പെണ്ണ് ഉണിച്ചെന്ത്രോന്്. പുടവ കൊടുത്ത് നിങ്ങള്‍ അവരെ തറവാട്ടിലേക്കു കൂട്ടിക്കൊണ്ടു വരണം. അമ്മാവന്‍ പറഞ്ഞുവെച്ചപോലെ, കീഴൂരിടത്തില്‍ മൂത്തവനും മേലൂരിടത്തില്‍ ഇളയവനും അച്ചിമാരും അമ്മമാരുമായി ഇനിയുള്ളകാലം ജീവിക്കണം. തമ്മില്‍ സ്‌നേഹം കുറയരുത്. അതെപ്പോഴും ഓര്‍മ്മ വേണം. എന്താ സമ്മതല്ലെ? ”
അമ്മാവന്റെ വാക്കിനപ്പുറമൊരു വാക്കില്ലാ മരുമക്കള്‍ക്ക്.
(തുടരും)