മരിച്ചൂ മമ ബാല്യം
ഡോ: എം.ജി.എസ്. നാരായണന്‍
ഇന്ത്യ ബുക്ക് സ്റ്റോര്‍സ്,
കോഴിക്കോട് – 2
പേജ്: 120 വില: 150 രൂപ
ഫോണ്‍: 9447394322
1948 മുതല്‍ ഡോ. എം.ജി.എസ്സിന്റെ തൂലികയില്‍ നിന്ന് നിര്‍ഗ്ഗളിച്ച അത്യപൂര്‍വ്വ കവിതകള്‍ പൊടി തട്ടിയെടുത്ത് കാവ്യസമാഹാരമാക്കിയ ഉദ്യമമാണ് ‘മരിച്ചു മമ ബാല്യം’. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ അവസാന കാലം പ്രകാശനം ചെയ്ത ഏക കൃതി. അക്കാലത്തെ പല മാസികകളിലും വന്നതും വരാത്തതുമായവ അദ്ദേഹം സൂക്ഷിച്ചു വെച്ചിരുന്നു. കവി യൗവന ദീപ്തിയില്‍ കണ്ട സ്വപ്‌നങ്ങളുടെ ഊടും പാവും പ്രകൃതി രമണീയതയുടെ തുടിപ്പുകളും സ്വാഭാവിക പ്രണയവും കാവ്യത്തിന്റെ കണ്ണാടിയില്‍ സ്ഫുരിക്കുന്നു. ഈ സൗന്ദര്യ പ്രേമിയുടെ പ്രാണപ്രേയസിയാണ് ഭദ്രമായി കിടന്ന കവിതകളെല്ലാം സമാഹരിച്ച് സൂക്ഷിച്ച് പ്രകാശനം ചെയ്യാന്‍ പ്രേരണയായത്. ഇതില്‍ എം.ജി.എസ്സിന്റെ യൗവനകാലത്തെ ചന്തമേറിയ ചൈനയും ചേക്കേറിയിട്ടുണ്ട്. പിന്നീട് ജനിച്ച് വളര്‍ന്ന തറവാട്ടിലെ പഠിച്ച് വളര്‍ന്ന മുറിയില്‍ ചുമരില്‍ വരച്ച ശിവനും ടാഗൂറും കവിതയാകുന്നു. ഗോപിക ഗീതവും ഗീതങ്ങളാകുന്നു. അക്കിത്തം കരിക്കട്ട കൊണ്ട് കുട്ടിക്കാലത്ത് അമ്പല ചുമരില്‍ കവിത കുറിച്ച പോലെ, ഭക്തകവി പിയുടെ പ്രകൃതിയുപാസനപോലെ, ജനിച്ച തറവാടും വളര്‍ത്തിയ വായനശാലയും പരപ്പനങ്ങാടിയില്‍ ഇന്നും സ്മാരകമായി നിലനില്‍ക്കുന്നുണ്ടെന്ന് ഈ കവിതാ സമാഹാരത്തില്‍ കാണാം. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ ഇത് സംരക്ഷിക്കേണ്ടതാണ്. ഇവിടെ ഇ.എം. എസ്സിനെ ഒളിപ്പിച്ച് താമസിപ്പിച്ചതും കവി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് അക്ഷരശ്ലോക പ്രേമിയായിരുന്നെന്ന് കവി കുറിച്ചിട്ടുമുണ്ട്.
ഏഴര ദശകത്തിന് മുമ്പെഴുതിയ ഈ കവിതകള്‍ പരിവര്‍ത്തന കാമനയുടെ മകുടോദാഹരണങ്ങളാണ്. പാവങ്ങളെ, പാടത്ത് പണിയുന്നവരെ കവി പ്രത്യേകം എടുത്ത് കാണിക്കുന്നു. അതേസമയം ഒരു പെണ്‍കൊടിയെ വര്‍ണ്ണിക്കാനും കവി മറന്നിട്ടില്ല. പൂവിതളിന്റെ മുഗ്ധ കാന്തി നുകരുന്ന പൊന്‍ താരകമായാണ് ആ വര്‍ണ്ണന. വിപ്ലവത്തിരി കൊളുത്തിയ തീപ്പന്തമാണ് ഞാനെന്ന് കവി ഒരിടത്ത് പറയുന്നുമുണ്ട്. അതില്‍ തന്നെ ‘ഇരുള്‍ നിരകളെ ചീന്തിയെറിഞ്ഞ് കൊണ്ടിരുവശങ്ങളും ദീപ്തിയില്‍ മുക്കിടും’ എന്ന് പറയുന്നു കവി ഹൃദയം.
എം.ജി.എസ്സിന്റെ ഏക കവിതാ സമാഹരത്തിന് അഹല്യാമോക്ഷം ലഭിച്ചിരിക്കുകയാണ്. ഇന്ന് കവിതാ കമ്പം എത്ര മാറിയെന്ന് ഈ കവിതകളുടെ താളമേള ക്രമവും ആശയവും കണ്ടും കേട്ടും തിരിച്ചറിയാം. മലയാള കവിത പിന്നിട്ട കാലത്തെ പടവുകള്‍ പഠിക്കാനും എം.ജി.എസ്സിന്റെ ആത്മകഥാംശമടങ്ങിയ ചരിത്രമറിയാനും ഈ കാവ്യസമാഹാരം സഹായിക്കും. ഡോ. ആര്‍സു എഴുതിയ അവതാരികയും പഠനാര്‍ഹമാണ്. അദ്ദേഹത്തിന്റെ പൂര്‍വ്വ കാലത്തെ അഭിരുചി അത്രമേല്‍ പൊതുസമൂഹം തിരിച്ചറിയാത്തത് ന്യൂനതയാണ്. അതിനൊരു മാറ്റം വരുത്തിയതാണ് ഈ സമാഹാരം. മരിച്ചു മമ ബാല്യം ഉള്‍പ്പെടെ അമ്പതിലധികം കവിതകള്‍ ചേര്‍ത്തിട്ടുണ്ട്. ഏഴ് പതിറ്റാണ്ട് കഴിഞ്ഞ ഈ കവിതയുടെ കയ്യെഴുത്ത് പ്രതി അതേപടി ഇതിലുണ്ട്. 1960 കളിലാണ് കവിതയും ചിത്രരചനയും ഉപേക്ഷിച്ച് ചരിത്രത്തിലേക്ക് കടന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ഡോ. ബാബാസാഹേബ്
അംബേദ്കറാംചേ സംവൈധാനിക ചിന്തന്‍
രമേശ് പതംഗെ, വിവേക് വാരിക
പേജ്: 134 വില: 250 രൂപ
ഫേണ്‍: 9594961858
കേസരിയുടെ വായനക്കാര്‍ക്ക് ദേശീയത, ഭാരതം നേരിടുന്ന പ്രശ്‌നങ്ങള്‍, രാജനൈതിക വിഷയങ്ങള്‍ എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള അനേകം ലേഖനങ്ങളിലൂടെ സുപരിചിതനായ രമേശ് പതംഗെ ഒരു പ്രമുഖ മറാഠി ഗ്രന്ഥകാരന്‍ കൂടിയാണ്. ഞാനും, മനുവും സംഘവും, ഞാനറിയുന്ന ഡോ. ഹെഡ്‌ഗേവാര്‍ എന്നിങ്ങനെ ധാരാളം കൃതികളുടെ രചയിതാവായ അദ്ദേഹം ഭാരത ഭരണഘടനാ ശില്പിയായ ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ ഒരു ആരാധകന്‍ കൂടിയാണ്.
”ഡോ. ബാബാസാഹേബ് അം ബേദ്കറാംചേ സാംവൈധാനിക ചിന്തന്‍ (ഡോ. ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടനാ ചിന്തകള്‍) എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മറാഠി പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസ് ആണ്. 21 പ്രകരണങ്ങളോടു കൂടിയ ഗ്രന്ഥത്തില്‍ അദ്ദേഹം ഭാരത ഭരണഘടനയെക്കുറിച്ചുള്ള അംബേദ്കറുടെ ചിന്തകളെ വിശദവും സമഗ്രവുമായി വരച്ചുകാട്ടുന്നു.






















